എനിക്കു ശ്വസിക്കാനാവുന്നില്ല, എന്ന വിളികളാല്‍ മുഖരിതമായി രണ്ടു ആഴ്ചയായി അമേരിക്കയുടെ തെരുവുകളില്‍ നടന്നുവരുന്ന പ്രക്ഷോഭത്തിന് ഇപ്പോള്‍ ഒരു അയവ് വന്നിട്ടുണ്ട് . മേയ് 25-ന് മിനിയാപോളിസിലെ റോഡരികില്‍ ഡെറിക് ഷോവിന് എന്ന വെളുത്ത പോലീസുകാരന്റെ കാല്മുട്ടിനുകീഴില് ഞെരിഞ്ഞമര്‍ന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ജോര്‍ജ് ഫ്ലോയ്ഡിന്റെ ദയനീയമായ കരച്ചില് അമേരിക്കയിലെ പൊതു സമൂഹം ഏറ്റെടുത്തു. കറുത്ത നിറമുള്ളവര്‍ മാത്രമല്ല പ്രതിഷേധങ്ങളില്‍ പങ്കാളികള്‍ ആയത് . എല്ലാ നിറക്കാരും വംശക്കാരുമുണ്ടയിരുന്നു . നിരാശയിലാണ്ട ഒരുജനതയുടെ രോഷപ്രകടനം ആയാണ് പലരും ഇതിനെ കണ്ടതും വിശേഷിപ്പിച്ചതും. ഇപ്പോഴും പ്രക്ഷോഭങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.
അപ്പോഴാണ് അറ്റ്ലാന്റയില്‍ റേഷാര്‍ഡ് ബ്രൂക്ക്സ് (27) എന്ന കറുത്ത വര്ഗക്കാരന് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്നത്. ഈ ന്യൂസ് കേട്ടപ്പോഴേ ആളുകള്‍ പറയാന്‍ തുടങ്ങി പോലീസുകാര്‍ വെളുത്ത വര്‍ഗ്ഗക്കാര്‍ തന്നെ ആയിരിക്കും . നാട്ടില്‍ പറയുന്ന ഒരു പഴഞ്ചെല്ലുണ്ട് ചത്തത് കീചകന് എങ്കില്‍ കൊന്നത് ഭീമന് തന്നെ.
മുന്‍ വര്‍ഷങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ കൊല്ലപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധങ്ങളോ പോലെയല്ല ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങള്‍. പണ്ടത്തെ പോലെ ഒന്നോ രണ്ടോ നഗരങ്ങളിലോ സംസ്ഥാനങ്ങളിലോ മാത്രമല്ല ഇന്ന് അമേരിക്കയില്‍ ഉടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നു.
ബ്രൂക്ക്സ് പോലീസുമായി ഏറ്റുമുട്ടുന്നതും പോലീസിന്റെ തോക്ക് കൈക്കലാക്കി ഓടുന്നതും വീഡിയോയില്‍ കാണാം. ഇതിനെ ഒരു വംശീയ കൊലപാതകം എന്ന് പറയുവാന്‍ പറ്റുമോ എന്ന് സംശയം.
പോലീസുകാര്‍ നമ്മളെ തടഞ്ഞു നിര്ത്തുന്നതോ, ചോദ്യങ്ങള്‍ ചോദിക്കുന്നതോ ആര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. ഇങ്ങനെയുള്ള സഹ്യചര്യത്തില്‍ സഭ്യമായ ഭാഷയില്‍ സംസാരിക്കുന്നതായിരിക്കും ഉചിതം. മിക്കവരും പോലീസുകാരോട് തട്ടിക്കയറുന്നത് കാണാ . നമ്മള് കയര്‍ത്തു സംസാരിക്കുന്നത് കൊണ്ട് പ്രേത്യകിച്ചു ഒരു ഗുണവും കിട്ടുകയുമില്ല. ഒരു പക്ഷേ അത് ദോഷമായി ഭവിക്കുകയും ചെയ്യും. അതുപോലെ പോക്കറ്റില്‍ കയ്യിടാനും ശ്രമിക്കരുത്. അത് നാം ഗണ്‍ എടുക്കുവാന്‍ വേണ്ടി ആണ് എന്ന് തെറ്റിധരിക്കാനും സാധ്യതയുണ്ട്. പോലീസുകാര്‍ക്ക് അവരുടെ സുരക്ഷിതത്വം ആണ് വലുത്. നിയമങ്ങളും അത് അനുസരിച്ചാണ് ഉള്ളത്.
പുരോഗതിയുടെ സൂചികകളില്‍ ലോക രാഷ്ട്രങ്ങളില്‍ അമേരിക്ക ഉയരത്തില്‍ നില്‍ക്കുമ്പോഴും വളരെ അധികം വൈരുധ്യങ്ങള്‍ നിറഞ്ഞതാണ് അമേരിക്കന്‍ സമൂഹം. അമേരിക്കയില്‍ ലോകത്തുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ ഉണ്ടെകിലും മറ്റു രാജ്യങ്ങളിലെ പോലെ ഒരു വംശീയത പുറത്തുനിന്നു നോക്കുന്നവര്‍ കാണില്ല എന്നത് സത്യമാണ്. പക്ഷേ സാമൂഹിക, രാഷ്ട്രീയജീവിതത്തില്‍ പകയും വംശീയതയും കാത്തു സൂക്ഷിക്കുന്ന ഒരു സമൂഹം അമേരിക്കയില്‍ ഉണ്ട് എന്നുള്ളത് സത്യമാണ്. കാലമിത്ര കഴിഞ്ഞിട്ടും ഒടുങ്ങാത്ത വംശീയത പലരിലും നീറിപുകയുന്നതിനു നാം സാക്ഷി ആകാറുമുണ്ട്.
വംശീയത അമേരിക്കയില്‍ വലിയൊരു പ്രശ്നം തന്നെയാണ്. ലോകത്തെ ഏറ്റവും പഴക്കമേറിയ ഈ ജനാധിപത്യ രാഷ്ട്രത്തില്‍ വംശീയതയുടെ വെറികള്‍ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുകയാണ്.
കറുത്ത വര്‍ഗക്കാരുടെ പൂര്‍വികര്‍ക്ക് നേരിട്ട അനുഭവങ്ങള്‍ ഒരു കറുത്ത വര്‍ഗക്കാരി വികാരഭരിതയായി എന്നോട് പറഞ്ഞിട്ട് അവര്‍ പറഞ്ഞു ഞാന്‍ എന്റെ കുട്ടികളോട് ഈ കഥകള്‍ എല്ലാം പറഞ്ഞു കൊടുക്കും, ഞങ്ങളുടെ കുഞ്ഞുങ്ങള്‍ മനസിലാക്കണം അവരുടെ പൂര്‍വികര്‍ വളരെ അധികം ത്യഗം സഹിച്ചാണ് ഇവിടം വരെ എത്തിയത് എന്ന്. ഞങ്ങളുടെ വരും തലമുറ ഒരിക്കലും ഞങ്ങളോട് കാണിച്ച ആക്രമണങ്ങള്‍ മറക്കാന്‍ പാടില്ല . ആ രോഷം കറുത്തവര്‍ഗ്ഗക്കാരില്‍ ഇപ്പോഴും നീറി പുകയുകയാണ്. ഞങ്ങള്‍ ഉള്ള കാലത്തോളം ഈ പകയും ഞങ്ങളോടൊപ്പം കാണും.
ഇങ്ങനെ ഉള്ള കഥകള്‍ പലപ്പോഴും പലരില്‍ നിന്നും കേള്‍ക്കാന്‍ ഇടയായിട്ടുണ്ട് . ആ കഥകളിലെല്ലാം എരിയുന്ന ഒരു തീഗോളം അവരില്‍ പലരിലും കാണുവാനും ക്കഴിഞ്ഞിട്ടുണ്ട് .
പൗരാവകാശപ്പോരാളി മാര്ട്ടിന് ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ 'അമേരിക്കന്‍ സ്വപ്ന'ത്തിന്റെ പൂര്‍ത്തീകരണമെന്നോണം ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന് രാജ്യത്തിന്റെ പ്രസിഡന്റായിട്ടും ഈ ധ്രുവീകരണം അവസാനിച്ചിട്ടില്ല. അത് കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ് ഉണ്ടായത്. ഒബാമയുടെ പ്രസിഡന്റ് പദവി വെള്ളക്കാരുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്നവരുടെ വിദ്വേഷം കൂട്ടുകയാണു ചെയ്തത്. ആ വിദ്വേഷംകൂടി മുതലെടുത്താണ് ഡൊണാള്‍ഡ് ട്രമ്പ് അമേരിക്കയുടെ പ്രസിഡന്റായത്. ആ വംശീയത തുടര്‍ന്നുകൊണ്ടുമിരിക്കുന്നു.
അമേരിക്കന്‍ സമൂഹത്തില്‍ പിടിമുറുക്കിയിരിക്കുന്ന അസമത്വത്തിന്റെ ഇരകളാവുന്നത് കറുത്ത വര്‍ഗ്ഗക്കാര്‍ മാത്രമല്ല. പക്ഷേ ജനസംഖ്യയുടെ 12 ശതമാനമുള്ള ഇവരാണ് ഏറ്റവുമധികം പോലീസ് അതിക്രമങ്ങള്‍ക്ക് ഇരകളാവുന്നത്. തൊലിയുടെ നിറം മാത്രമാണോ കാരണം എന്നറിയില്ല അതോ പോലീസുകാരുമായി ഏറ്റുമുട്ടല്‍ നടത്തുന്നത് കൊണ്ടുകൂടിയാണോ? എന്തുതന്നെ ആയാലും പോലീസ് അതിക്രമങ്ങളില്‍ മരണം കവരുന്നത് കറുത്ത വര്‍ഗ്ഗക്കാരുടെ ജീവന് തന്നെ.
തൊലിനിറത്തിന്റെ പേരില്‍ ഇപ്പോഴും അകറ്റിനിര്ത്തപ്പെടുന്നവരുടെയും, പീഡിപ്പിക്കപ്പെടുന്നവരുടെ വേദനയും രോഷവും, രോദനവും കണ്ടില്ലെന്നു നടിച്ചു ഒരു ഗവണ്മെന്റിനും മുന്‍പോട്ടു പോകുവാന്‍ കഴിയില്ല.
എനിക്ക് ഓര്‍മ്മ വരുന്നത് കടമ്മനിട്ടയുടെ കുറത്തി എന്ന കവിതയുടെ ചിലവരികളാണ്.
നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം കുളം തോണ്ടുന്നോ?
നിങ്ങളറിയണമിത്..
നിങ്ങളറിയണമിന്നു ഞങ്ങള്‍ക്കില്ല വഴിയെന്ന്
വേറെയില്ല വഴിയെന്ന്.......