മഴ ചിലപ്പോൾ കടംകഥയാണ്
തോന്നിയിട്ടില്ലേ?
കാഴ്ചയിലേയ്ക്ക് ഇറങ്ങിവരുന്ന
ഓരോ മഴത്തുള്ളിയിലും
വാക്കുകൾക്കു പിടിതരാത്ത എന്തോ ഒളിച്ചിരിപ്പുണ്ടെന്ന്?
മഴത്താളവിരലുകൾ
ഗതകാലരഥ്യയുടെ വാതായനങ്ങൾ
മുട്ടിത്തുറക്കുന്നതും
പിന്നെയാ വീഥികളിൽ
പകൽസ്വപ്നത്തേരേറി
യാത്ര പോകുന്നതും
മഴ, മനസ്സാവുമ്പോഴാണ്...
നിനയാത്തനേരത്തൊരുവേള-
കാറ്റായ് ചീറിയടുത്തതും
തകർത്തെറിഞ്ഞതും
മിന്നലിൻ അഗ്നി-
തൂവിയട്ടഹസിച്ചതും
സഹനം സമരമായപ്പോഴാണ്..
ഒടുവിൽ,
ഇരുണ്ടു വിങ്ങുന്ന ചാറ്റലായ് പൊഴിഞ്ഞ്
പൊറുക്കില്ലേയെന്നു വിതുമ്പി
വെയിലിനൊപ്പം
തെളിനീർ തൂകിച്ചിരിച്ച്
മഴ, പ്രിയതോഴിയായതും
അറിഞ്ഞതാണ്..
നോക്കി നോക്കിയിരിക്കേ,
ധ്യാനത്തിലെന്നപോലെ
മനസ്സ് പതിയെ സ്വസ്ഥമായത്;
മന്ത്രതാളത്തിൽ ഇറ്റുവീഴുന്ന തുള്ളികൾ
താരാട്ടായ് മാറിയത്
മഴ, അമ്മയായപ്പോഴാണ്..
മഴത്തുള്ളിക്കനിവായ്-
പ്പൊഴിഞ്ഞാണ്
സ്നേഹം മഴവിൽമാല തന്നതും,
കനവായ് നിറഞ്ഞതും,
സാന്ത്വനമേകിയതും,
സാഫല്യമായറിഞ്ഞതും..