ഒരു സ്ത്രീ സുമംഗലിയാകുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ അവളുടെ കഴുത്തില്‍ വരന്ചാര്ത്തുന്ന വരണമാല്യം അവള്‍ക്ക് സുരക്ഷയും സന്തുഷ്ടിയും പകരേണ്ടതാണ്. അതിനുമുമ്പ് അവള്‍ക്കായി വരന്ചാര്ത്തുന്ന മംഗല്യസൂത്രവും മുന്നോട്ടുള്ള അവളുടെ ജീവിതത്തിന്റെ രക്ഷാകവചങ്ങളാണ്. താലിചാര്‍ത്തി ഭാര്യയായി സ്വീകരിക്കുന്നത് പുരുഷനായതുകൊണ്ട് വിവാഹജീവിതത്തില്‍ സ്ത്രീ പുരുഷന് വിധേയയാകണമെന്ന ഒരു വിശ്വാസം പൊതുവില്‍ നിലവില്‍ വന്നു. പുരുഷന് സ്ത്രീയെ ജീവിതത്തിലേയ്ക്ക് താലിചാര്‍ത്തി സ്വീകരിയ്ക്കുന്നതുകൊണ്ട് സ്ത്രീ പുരുഷന് അടിമയാണോ? വിവാഹമെന്ന ജീവിത പങ്കാളിത്തത്തില്‍ സ്ത്രീയ്ക്ക് നല്കപ്പെടുന്നത് രണ്ടാം സ്ഥാനമാണോ?
വൈദിക കാലത്തെ ജീവിതത്തെയാണ് ആര്‍ഷഭാരത സംസ്കാരമെന്നു പറയുന്നതെങ്കില്‍ ആ കാലഘട്ടത്തില്‍ സ്ത്രീക്ക് സമൂഹത്തില്‍ ഉന്നതമായ സ്ഥാനങ്ങള്‍ നല്‍കിയിരുന്നുവെന്നും കാണാം. ആര്ഷഭാരതമെന്നാല് ഋഷികളുടെ ഭാരതമെന്നെ അര്‍ഥം വരുന്നുള്ളു. വൈദികകാലത്ത് ജീവിച്ചിരുന്ന യാജ്ഞവല്‍ക്കന്‍ എന്ന ഋഷിയെ ഒരു തത്വചിന്തകനായി കാണുന്നു. അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരില്‍ ഒരാളായ മൈത്രേയി, വേദങ്ങളിലും ഉപനിഷത്തുക്കളിലും അഗാധജ്ഞാനമുള്ളവരായിരുന്നു. യാജ്ഞവല്‍ക്കന്‍ നയിക്കുന്ന പണ്ഡിതസദസ്സുകളില്‍ അവര്‍ അദ്ദേഹവുമായി ചര്‍ച്ചകളില്‍ പങ്കുകൊണ്ടിരുന്നു.
സ്ത്രീയെ പുരുഷനൊപ്പം കണ്ടിരുന്ന ആ വ്യവസ്ഥിതി മാറാന്‍ കാരണം അവള് പുരുഷനെ ആശ്രയിച്ച് ജീവിക്കണമെന്ന ആശയം ഉള്‍ക്കൊണ്ടപ്പോള്‍ ആയിരിക്കും. ഇവിടെ മനുവിന്റെ പ്രസിദ്ധമായ "ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി " എന്ന ഉപദേശം പുരുഷമേധാവിത്വം ദുര്‍വ്യാഖ്യാനം ചെയ്തായിരിക്കാം. മനു പറഞ്ഞത് കൗമാരത്തില്‍ പിതാവിന്റെയും, യൗവനത്തില്‍ ഭര്‍ത്താവിന്റെയും, വാര്‍ധക്യത്തില്‍ മകന്റെയും രക്ഷയില്‍ സ്ത്രീ കഴിയണം അവള് സ്വതന്ത്രയല്ലെന്നാണ്. കാരണം ആ സമയങ്ങളില്‍ അവള് അവരെ ആശ്രയിക്കുന്നു. എന്നാല്‍ അവള് സ്വയം രക്ഷിക്കാന്‍ പ്രാപ്തയാണെങ്കില് അവള്‍ക്ക് സ്വാതന്ത്ര്യത്തിനു അര്‍ഹതയുണ്ടെന്ന് പില്ക്കാലങ്ങളില് നമ്മള് തിരിച്ചറിഞ്ഞെങ്കിലും പുരുഷമേധാവിത്വത്തിനു അടിയറ പറയുകയാണ് സ്ത്രീ സമൂഹം ഇന്നും.
ഭാരതീയ ധര്മ്മഗ്രന്ഥങ്ങളില് ഒന്നില്‍ പോലും ഒരു ജാതിയെയോ, മതത്തെയോ സൂചിപ്പിക്കുന്നില്ല. അപ്പോള്‍ വിവാഹം മതപരമായ ഒരു ചടങ്ങു എന്നതിലുപരി അത് സ്ത്രീ പുരുഷന്മാര്ക്ക് പുരുഷാര്ത്ഥമേലുവാന് നിര്‍വഹിക്കപ്പെട്ടതാണ്. പുരുഷാര്‍ത്ഥം എന്നതു ധര്‍മ്മം, അര്‍ത്ഥം , കാമം, മോക്ഷം എന്നിവയാകുന്നു. ഹിന്ദു വിവാഹാമെന്നു പറയുന്നത് ഒരു വിശുദ്ധ കര്‍മ്മമാണ്. സ്ത്രീപുരുഷന്മാരുടെ ദിവ്യമായ ഒരു കൂടിച്ചേരല്‍ ആണ്. വിവാഹത്തെ കന്യാദാന്‍ എന്ന് പറയുന്നുണ്ട്. പിതാവ് തന്റെ പുത്രിയെ വരന് സമര്‍പ്പിക്കുന്നു. അപ്പോള്‍ വരന് കന്യകയുടെ പിതാവ് വളരെ സമ്മാനങ്ങളും മറ്റും നല്‍കിയിരുന്നു. ഇതിനെ വരദക്ഷിണ എന്നു പറഞ്ഞിരുന്നു. അന്ന് പുത്രികള്‍ക്ക് അച്ഛന്റെ സ്വത്തില്‍ അവകാശമില്ലാതിരുന്നത്കൊണ്ട് ആരംഭിച്ച സമ്പ്രദായമായിരിക്കാമിത്. പില്കാലത്ത് അത് സ്ത്രീധനം എന്ന പേരില്‍ ഒരു തീരാവ്യാധിയായി സമൂഹത്തിലെ തിന്മകളില് ഒന്നായി.
മനു അനുശാസിക്കുന്നത് ഓരോ സഹോദരനും അവനു അച്ഛനില്‍ നിന്നും കിട്ടിയ സ്വത്തിന്റെ നാലില്‍ ഒന്ന് സഹോദരിക്ക് കൊടുക്കണമെന്നാണ്. ഇന്നിപ്പോള്‍ തുല്യ അവകാശം ഉണ്ടായിട്ടും സ്ത്രീധനമെന്ന ഭീകരന് പെണ്‍കുട്ടികളുടെ ജീവനെടുക്കുന്നു. പുരാതന ഭാരതത്തില്‍ പെണ്‍കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിനേക്കാള്‍ വിവാഹം കഴിച്ചയാക്കാനായിരുന്നു മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നത്. അതുകൊണ്ട് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയിരുന്നില്ല. പിതാവില്‍ നിന്ന് കിട്ടുന്ന സ്ത്രീധനമല്ലാതെ സ്വന്തമായി ഒരു ജോലി സമ്പാദിച്ച് ധനമുണ്ടാക്കാന്‍ പ്രാപ്തിയില്ലാതിരുന്ന ഇവര്‍ മനു പറഞ്ഞപോലെ അച്ഛനെ, ഭാര്തതാവിനെ, മകനെ ആശ്രയിച്ച് ജീവിച്ചു പോന്നു, എന്നാല്‍ സ്വാതന്ത്ര്യലബ്ധിയോടെ ഇന്ത്യയില്‍ സ്ത്രീധനം (1961) നിയമപരമായി നിരോധിച്ചു. പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ വന്നു. ലോകത്തിലെ ഏറ്റവും പുരാതനമായ സ്കൂളുകളില്‍ ഒന്ന് നമ്മുടെ ഭാരതത്തില്‍ ചെന്നൈയിലാണ്. എന്നാല്‍ ആ അവസരം പ്രയോജനപ്പെടുത്തിയ വിദ്യാര്തഥികള് കുറവായിരുന്നു എന്ന് മനസ്സിലാക്കാം. (ട.േഏലീൃഴല' െഅിഴഹീ കിറശമി ഒശഴവലൃ ടലരീിറമൃ്യ ടരവീീഹ, ഇവലിിമശ ). പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ അങ്ങനെ ഒരു വിദ്യഭ്യാസ സ്ഥാപനത്തെക്കുറിച്ച് കേട്ടറിവ് പോലും നേടികാണില്ല.
ഇതൊക്കെയാണെങ്കിലും പെണ്‍കുട്ടികളുടെ വിവാഹത്തെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും പറയുകയാണെങ്കില്‍ സമൂഹവും മാതാപിതാക്കളും ഇന്നും അവരെ സീതാമാരാക്കി പാകപ്പെടുത്തി എടുക്കാനാണ് ഇഷ്ടപ്പെടുന്നത് എന്ന് വേണമെങ്കില്‍ പറയാം. വിവാഹം കഴിച്ചയച്ച പെണ്‍കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പം നാല് ദിവസത്തില്‍ കൂടുതല്‍ താമസിച്ചാല്‍ സമൂഹത്തെ ഭയക്കുന്ന മാതാപിതാക്കള്‍ ഇന്നും നമ്മുടെ സമൂഹത്തിലുണ്ട് എന്നത് പെണ്‍കുട്ടികളുടെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഇനിയും മാറ്റം അനിവാര്യമാണ് എന്ന് വ്യക്തമാണ് . വിവാഹത്തതിനുശേഷം അവള്‍ക്ക് അവളുടെ വീടുമായുള്ള ബന്ധം പൂര്‍ണ്ണമായും വിച്ഛേദിയ്ക്കണമെന്നും അവള് ഭര്‍ത്തൃ ഗൃഹത്തിലെ അംഗമാകണമെന്നും മാതാപിതാക്കള്‍ വിശ്വസിയ്ക്കുന്നു.
ഭര്‍ത്താവിന്റെ മാതാപിതാക്കളെ സ്വന്തം അച്ഛനമ്മമാരായി കാണണം എന്ന ആശയത്തിലാണ് അവരെ അച്ഛന് 'അമ്മ എന്ന്എ വിളിയ്ക്കണം എന്ന നിയമം സമൂഹത്തില്‍ നിലവിലുള്ളത് . എന്നാല്‍ ഒരു പെണ്‍കുട്ടി എന്നല്ല ആര്‍ക്കും സ്വന്തം പെറ്റമ്മയുടെ സ്ഥാനത്ത് മറ്റൊരു അമ്മയെ പ്രതിഷ്ഠിയ്ക്കാന്‍ പ്രയാസമാണ്. അതുപോലെത്തന്നെ ഒരു പെറ്റമ്മയ്ക്കല്ലാതെ അവളെ ഒരു മകളായി മനസ്സാല്‍ അംഗീകരിയ്ക്കാന്‍ വളരെ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ കഴിയാറുള്ളൂ. ഇവിടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടുന്നതും, പൊള്ളലേല്ക്കുന്നതും ഷോക്കടിയ്ക്കുന്നതും കുടുംബദോഷങ്ങള്‍ മാറാന്‍ മന്ത്രവാദവും മനുഷ്യകുരുതിയും അരങ്ങേറുന്നതും.
ഇന്ന് പെണ്‍കുട്ടികളുള്ള മാതാപിതാക്കളില്‍ നിന്നും കേള്‍ക്കുന്ന സര്‍വ്വസാധാരണമായ ഒന്നാണ് 'പഠിപ്പുകഴിഞ്ഞാല്‍ മകളെ ഉടനെ നല്ല രീതിയില്‍ വിവാഹം കഴിപ്പിച്ചയയ്ക്കണം' പഠനം കഴിഞ്ഞാല്‍ നല്ല ജോലി സമ്പാദിച്ച് നല്കുന്നതിനേക്കാളും മാതാപിതാക്കള്‍ തല്പരരാകുന്നത് അവരുടെ വിവാഹം നടത്തനായിരിയ്ക്കും. ഈ ചിന്താഗതിയെ കുറ്റപ്പെടുത്താനാകില്ല. ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹപ്രായമായ പെണ്‍കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരുപക്ഷെ വേവലാതിയാകാം. പക്ഷെ 'നല്ല രീതിയില്‍' വിവാഹം ചെയ്തയയ്ക്കണം എന്ന ചിന്താഗതിയോടു പ്രതികരിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുക എന്നുവച്ചാല്‍ അവരെ പരമാവധി പൊന്നില്‍ കുളിപ്പിച്ച് അയയ്ക്കുക എന്നത്, എടുത്തുപറയുകയാണെങ്കില്‍ മലയാളികളുടെ ഒരു സംസ്കാരത്തിന്റെ ഭാഗമായി മാറിയിരിയ്ക്കുന്നു. വിവാഹം കഴിഞ്ഞാല്‍ എത്ര പൊന്നു നല്‍കിയാണ് വിവാഹം കഴിച്ച് കൊടുത്തത് എന്നത് സമൂഹത്തിലെ എടുത്ത് കാണിയ്ക്കുന്ന ഒരു ചര്‍ച്ചാവിഷയമാകുന്നു. അതുപോലെത്തന്നെ ഇതിനെ അഭിമാനത്തിന്റെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു വിദേശ പണക്കാരും, ബിസ്സിനസ്സുകാരും തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക്. ഒരു ജന്മം സുഖമായി ജീവിയ്ക്കാനുള്ളതിലും കൂടുതല്‍ പണമായും സ്വര്‍ണ്ണമായും വിവാഹത്തിന് നല്കപ്പെടുന്നു. ഇത് സമൂഹത്തിലെ ഒരു പ്രവണതയായി മാറിക്കഴിഞ്ഞു. തന്റെ മകള്‍ നല്ല രീതിയില്‍ ജീവിച്ചു പോകണമെന്ന് ആഗ്രഹിയ്ക്കുന്ന മാതാപിതാക്കള്‍ക്ക് നിര്‍ബന്ധിതമായും പണക്കാരുടെ അതേ തോതില്‍ പൊന്നും പണവും കൊടുക്കേണ്ടിവരുന്നു. ഇതിനായി പുരയിടം പണയം വച്ചും, ബാങ്ക് ലോണുകളും എടുത്തും, കൊള്ള പലിശയ്ക്ക് പണം കടമെടുത്തതും ആവശ്യമായ പണം അവര്‍ കണ്ടെത്തുന്നു ചുരുക്കത്തില്‍ ഒരു പെണ്‍കുട്ടിയുടെ വിവാഹം നടത്തി കഴിഞ്ഞാല്‍ പിന്നീടുള്ള കാലം മാതാപിതാക്കള്‍ പാപ്പരരായി ജീവിയ്ക്കേണ്ടി വരുന്നു. തങ്ങള്‍ക്ക് കഴിയാവുന്നതിലും കൂടുതല്‍ എവിടെനിന്നൊക്കെയോ കടമെടുത്ത് പൊന്നിലും, പണത്തിലും പൊതിഞ്ഞു പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കുന്നത് സമൂഹത്തില്‍ ഒരു പൊങ്ങച്ചമായി ഇന്ന് വിവാഹ കമ്പോളത്തില്‍ മാറിക്കഴിഞ്ഞിരിയ്ക്കുന്നു.
പണ്ട് കാലങ്ങളില്‍ സ്ത്രീകള്‍ വിദ്യാഭ്യാസമുള്ളവരോ ജോലിയ്ക്കുപോകുന്നവരോ ആയിരുന്നുല്ല. അതിനാല്‍ വിവാഹത്തിലൂടെ ഒരു പെണ്ണിന്റെതായ ജീവിതാവസാനം വരേയ്ക്കുമുള്ള ചുമതലകള്‍ ചെയ്യുന്നതിനായി വധുവിന്റെ വീട്ടില്‍ നിന്നും നല്‍കിയിരുന്ന ഒരു സഹായം മാത്രമായിരുന്നു. എന്നാല്‍ പിന്നീടത് സ്ത്രീധനം എന്ന പേരില്‍ ചോദിച്ചു വാങ്ങാന്‍ തുടങ്ങി. ഇതിന്റെ പേരില്‍ പല പെണ്‍കുട്ടികളും മരിയ്ക്കുകയും, വിവാഹ ബന്ധങ്ങള്‍ വിവാഹ മോചനത്തില്‍ അവസാനിയ്ക്കുകയും, കൊലപാതങ്ങള്‍ അപകടമരണങ്ങളായി മാറുകയും ചെയ്തപ്പോള്‍ സ്ത്രീധനം ചോദിയ്ക്കരുത് കൊടുക്കരുത് എന്ന നിയമങ്ങള്‍ നിലവില്‍ വന്നു. സ്ത്രീധനം ചോദിയ്ക്കുന്നതോ നല്കുന്നതോ ശിക്ഷാര്‍ഹമാണ് എന്നതിനാല്‍ പരസ്യമായി 'സ്ത്രീധനം' എന്ന പദം ഉപയോഗിയ്ക്കാതെ തന്നെയാണ് വാങ്ങിയ്ക്കലും കൊടുക്കലും നടക്കുന്നത്. അതായത് വരന്റെ വീട്ടുകാര്‍ സാമ്പത്തിക ശേഷി നോക്കികൊണ്ടുതന്നെ വിവാഹം നിശ്ചയിയ്ക്കുന്നു. വരന്റെ വീട്ടുകാര്‍ ചോദിച്ചില്ല എങ്കിലും എന്റെ മകളെ ഇത്രയും പൊന്നും, പണവും നല്കി വിവാഹം ചെയ്തയച്ചു എന്നത് ഒരു അന്തസ്സായി മാതാപിതാക്കള്‍ കണക്കാക്കുന്നു. ഇത്തരത്തിലുള്ള സമൂഹത്തിന്റെ മനോഭാവവും പരിഗണയും പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹജീവിതം ഒരു ചോദ്യചിഹ്നമാകുന്നതോടൊപ്പം, സ്ത്രീധനം നല്കപ്പെടുന്ന വീട്ടിലെ പെണ്‍കുട്ടികളുടെ ജീവിതം വെല്ലുവിളിയായും മാറുന്നു. അതുകൊണ്ടുതന്നെ പെണ്‍കുട്ടികളെ പൊന്നിലും പണത്തിലും മുക്കി വിവാഹം ചെയ്തയയ്ക്കുക എന്ന മനോഭാവം സമൂഹത്തില്‍ നിന്നും തുടച്ചു മാറ്റപ്പെടേണ്ടതാണ്.
ഇന്ന് സമൂഹത്തില്‍ , പ്രത്യേകിച്ചും കേരളത്തില്‍, വിവാഹ ബന്ധങ്ങള്‍ കൊലപാതകത്തിലും ആത്മഹത്യയിലും അവസാനിയ്ക്കുന്നതിലെ പ്രധാന വില്ലന്മാര് അവിഹിത ബന്ധങ്ങളും പണവും പൊന്നും തന്നെയാണ്. നിങ്ങളുടെ മകള്‍ വിദ്യാഭ്യാസമുള്ളവളും സാമാന്യ ബുദ്ധിയുള്ളവളും ശാരീരിക വൈകല്യങ്ങള്‍ ഇല്ലാത്തവളും ആണെങ്കില്‍ എന്തിനു അവള്‍ക്കു ജീവിതകാലം ജീവിയ്ക്കാനുള്ളതിലും കുടിതല്‍ പൊന്നും പണവും നല്കി വിവാഹം ചെയ്തുകൊടുക്കണം? ഇന്നത്തെ കാലത്ത് ആണ്കുട്ടികളെപ്പോലെത്തന്നെ പെണ്‍കുട്ടികളും വിദ്യാഭ്യാസ കാര്യത്തിലും തൊഴില്‍ പരമായും സ്വയം പര്യാപ്തത നേടിയവരാണ്. അതുകൊണ്ടു തന്നെ പെണ്‍കുട്ടികള്‍ ഒരിയ്ക്കലും ഒരു ഭാരമായോ ചുമതലയായോ മാറുന്നില്ല. പിന്നെ വിവാഹ കമ്പോളത്തില്‍ എന്തിനവളെ വിലപേശാന്‍ വയ്ക്കുന്നു? മാതാപിതാക്കളുടെ സമ്പാദ്യം ആണ്കുട്ടികളെപ്പോലെത്തന്നെ കാലശേഷം വീതിച്ച് നല്കുന്നതില് എന്താണ് പാകപ്പിഴവ്? പെണ്‍കുട്ടികളുടെ പൊന്നും പണവും വാങ്ങിയെടുത്ത് അവളെ അടിമപ്പെടുത്തിവയ്ക്കുന്ന ഒരു ഭാര്തതാവിനെയും വീട്ടുകാരെയും ആണോ അതോ പണമോ സ്വര്‍ണ്ണമോ ആവശ്യപ്പെടാതെ അവളുടെ കഴിവിലും വിദ്യാഭ്യാസത്തിലും മാത്രം വിശ്വസിച്ച് അവളെ ജീവിത പങ്കാളിയാകാന്‍ തയ്യാറുള്ള ഒരു പുരുഷനെയാണോ അവള്‍ക്കായി കണ്ടുപിടിയ്ക്കാന്‍ മാതാപിതാക്കള്‍ ആഗ്രഹിയ്ക്കുന്നത്? ഒരുപാട് പൊന്നിലും പണത്തിലും പെണ്‍കുട്ടിയെ മൂടി ഭര്‍ത്തൃ ഗൃഹത്തിലേയ്ക്കയച്ചാല് അവള്‍ക്ക് അവിടെയും സമൂഹത്തിലും കൂടുതല്‍ സ്ഥാനം കിട്ടും എന്ന അവബോധം മാറ്റേണ്ടിയിരിയ്ക്കുന്നു.
സമൂഹത്തില്‍ വരണമാല്യം സര്‍പ്പദോഷവും, വിഷപാമ്പുകളുമായി മാറികൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ ഇനി ഒരു ഉത്രയും സൂരജുമ ഇവിടെ ജനിയ്ക്കാതിരിയ്ക്കണമെങ്കില് മാറ്റങ്ങള്‍ക്ക് യുവാക്കളില്‍ നിന്ന് തന്നെ തുടക്കം കുറിയ്ക്കണം. പൊന്നും പണവും നല്കി ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിയ്ക്കുന്നു എങ്കില്‍ അത് പെണ്‍കുട്ടിയിലെ ഒരു പോരായ്മയായി യുവാക്കള്‍ കണക്കാക്കണം. അങ്ങിനെ പൊന്നും പണവും വാങ്ങി വിവാഹം ചെയ്യുന്നത് ആണിന്റെ തന്റേടകുറവായി യുവതികളും കാണണം. ഞങ്ങളിലെ ഗുണങ്ങളെ മനസ്സിലാക്കാതെ പത്തരമാറ്റില്‍ പൊതിഞ്ഞ ഒരു വസ്തുവാക്കി വിവാഹ കമ്പോളത്തില്‍ വില്ക്കാന് ഞങ്ങള്‍ അനുവദിക്കില്ല എന്നതാകണം പെണ്‍കുട്ടികളുടെ തീരുമാനം. ഒരു സ്ത്രീ സൗന്ദര്യത്തെ എടുത്തുകാണിയ്ക്കുന്ന, അവളുടെ നൈസര്‍ഗ്ഗികമായ ഭംഗിയ്ക്ക് ഒരല്‍പ്പം മാറ്റുകൂട്ടാന്‍ മാത്രം ഉതകുന്ന വളരെ അത്യാവശ്യമായ ആഭരണങ്ങള്‍ മാത്രം വിവാഹത്തിന് ഉപയോഗിയ്ക്കണം. വിവാഹ വസ്ത്രമോ മുഖഭംഗിയോ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ ശരീരത്തില്‍ സ്വര്‍ണ്ണം പൊത്തിപിടിപ്പിച്ച് കൊണ്ടുള്ള വിവാഹ രീതി പെണ്‍കുട്ടികള്‍ തിരസ്കരിയ്ക്കണം. എങ്കില്‍ മാത്രമേ മാതാപിതാക്കളില്‍ അവബോധം മാറ്റുവാനും, പൊന്നിനെയും പണത്തെയും ചൊല്ലിയുള്ള മരണങ്ങള് ഇല്ലാതാക്കുവാനും കഴിയൂ.
വിവാഹം എന്നത് ഇരുവരുടെയും മാതാപിതാക്കള്‍ പറഞ്ഞുറപ്പിയ്ക്കുന്ന പണവും പൊന്നും നല്‍കിയുള്ള കച്ചവടമാകാതെ സ്ത്രീയുടെ സ്വയം പര്യാപ്തതയും സൗന്ദര്യവും ഗുണവും പുരുഷന്റെ ധീരതയും, കരുത്തും, സമൂഹത്തോടുള്ള വാഗ്ദാനവും തമ്മില്‍ കുടിച്ചേരുന്ന ഒരു പങ്കാളിത്തമായാല്‍ ഇവിടെ വരണമാല്യങ്ങള്‍ വിഷപാമ്പുകളായി മാറുകയില്ല. ഇനി ഒരു ഉത്രയ്ക്കൊ, സൂരജിനോ കേരളം ജന്മം നല്കുകയില്ല.