രാത്രിതൻ മറവിൽ
വഴിതെറ്റി വന്നൊരു
മരണം നിന്നു ചിരിച്ചീടുന്നു.
നനവുള്ള കണ്ണുകൾ
പതിയെ അടച്ചാരോ
മരവിച്ച കൈകൾ
കൂട്ടിക്കെട്ടി
എന്റെ സ്വപ്നങ്ങളിൽ
തിരിയിട്ടു കത്തിച്ചു
രാമായണം
പാരായണം ചെയ്യുന്നാരോ.
ഒരു വരിയായ്
രണ്ടു വരിയായ്
മുഖങ്ങളിൽ കണ്ണുനീർ
ചാലുകളതിൽ
നിൻ മുഖം തേടുന്നു
സഖേ,
എൻ മൃദു നെറ്റിയിൽ
നിന്നന്ത്യചുംബനമേൽക്കാതെ
എടുക്കുന്നൂ
കുളിപ്പാനായി.
പട്ടുടുപ്പിച്ചു
പൗഡറിട്ട് പൊട്ടു തൊട്ട്
സുന്ദരിയായ്
കാത്തിരിക്കും എന്നെ
കിനാക്കൾ അടുക്കി
അതിന്മേൽ കിടത്തി.
മോഹങ്ങൾ മൺകുടത്തിൽ
തുളയിട്ടൊഴുക്കുമ്പോൾ
സ്വപ്നങ്ങൾ
അഗ്നിയായ് ആളിപ്പടരുന്നു.
വീശിയെത്തും
ചെറുകാറ്റിലേറി
നിന്റെ സ്വപ്നത്തിൻ
പടിവാതിൽക്കൽ
ഒരു വിളിക്കായ്
എന്നും ഞാൻ
കാത്തിരിക്കാം.