Image

മലയാളിയുടെ ആരോഗ്യം (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 13 April, 2020
 മലയാളിയുടെ ആരോഗ്യം (മുരളി തുമ്മാരുകുടി)
ഈ കൊറോണ തുടങ്ങിയതില്‍ പിന്നെ ആശുപത്രികള്‍ക്ക് മുന്നില്‍ ഒരു തിരക്കുമില്ല, അപ്പോള്‍ ഈ മലയാളികള്‍ക്ക് ഉണ്ടായിരുന്നു എന്ന് വിചാരിച്ചിരുന്ന രോഗമെല്ലാം മനസ്സിലായിരുന്നു എന്നൊരു വാട്ട്‌സ്ആപ്പ് ഫോര്‍വേഡ് കണ്ടു (പല തവണ).

ഒറ്റ നോട്ടത്തില്‍ ശരിയാണ്. ഇന്ത്യയില്‍ തന്നെ ആളോഹരി ഏറ്റവും കൂടുതല്‍ ആശുപത്രിയും ഡോക്ടര്‍മാരുമുള്ള സംസ്ഥാനമാണ് കേരളം. അവിടെ എവിടെ ചെന്നാലും തിരക്കോട് തിരക്കായിരുന്നു. ഇപ്പോള്‍ കൊറോണ വന്നപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ പോലും തിരക്കില്ല. അപ്പോള്‍ സത്യത്തില്‍ നമുക്ക് അത്ര രോഗങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലേ?
അസംബന്ധമായ ചിന്തയാണ്.

കേരളത്തിലുള്ള ആളുകള്‍ ഏറ്റവും ചെറിയ ആവശ്യങ്ങള്‍ക്ക് പോലും ആശുപത്രിയില്‍ പോകുന്നു എന്നത്, അങ്ങനെ പോകാന്‍ അവര്‍ക്ക് ആശുപത്രികള്‍ ഉണ്ടെന്നുള്ളത്, അങ്ങനെയുള്ള ആശുപത്രിയില്‍ പോകാന്‍ നമുക്ക് റോഡുകളും വാഹനങ്ങളും ഉണ്ടെന്നത്, ആ ആശുപത്രികളില്‍ പലതിലും പണം കൊടുക്കാതെ നമുക്ക് ചികിത്സ ലഭിക്കും എന്നത്, പണം കൊടുക്കേണ്ടിടത്ത് കൊടുക്കാന്‍ നമുക്ക് പണം ഉണ്ടായിരുന്നു എന്നത്, എല്ലാം നമ്മുടെ വികസനത്തിന്റെയും അറിവിന്റെയും മുന്നേറ്റമാണ് കാണിക്കുന്നത്, അല്ലാതെ ഏതെങ്കിലും മനോരോഗത്തിന്റെ പ്രതിഫലനമല്ല.

ഇന്നിപ്പോള്‍, ലോകം ചരിത്രം നേരിട്ടില്ലാത്ത ആരോഗ്യ വെല്ലുവിളി നേരിടുന്‌പോള്‍, അതിനെ നേരിടാന്‍ നമ്മുടെ ആരോഗ്യ സംവിധാനം ഒരുമിച്ച് പ്രവര്‍ത്തിക്കുന്‌പോള്‍, അവര്‍ക്ക് സഹായം നല്‍കാന്‍ ആളുകളോട് വീട്ടിലിരിക്കാന്‍ ഭരണകൂടം ആവശ്യപ്പെടുന്‌പോള്‍, എന്നിട്ടും ശരിയായി കാര്യങ്ങള്‍ചെയ്യാതെ കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കാതെ ഒരു ചെറിയ കൂട്ടം ആളുകള്‍ പുറത്തിറങ്ങുന്‌പോള്‍, നമ്മുടെ ചെറിയ പ്രശ്‌നത്തിന് ഇപ്പോള്‍ ആശുപത്രിയില്‍ പോകുന്നത് ശരിയല്ല എന്ന് കരുതി കാര്യങ്ങള്‍ ടെലിമെഡിസിന്‍ ആയി ചികിത്സ ചെയ്യുന്നതും കുറച്ചു നാളത്തേക്ക് നീട്ടിവെക്കുന്നതും നമ്മുടെ വിദ്യാഭ്യാസത്തിന്റെയും സാമൂഹ്യ ബോധത്തിന്റെയും തെളിവാണ്. അതിനെ പരിഹസിക്കുന്നത് കാര്യങ്ങള്‍ ശരിക്ക് മനസ്സിലാക്കാത്തത് കൊണ്ടാണ്.

'കൊടുങ്കാറ്റില്‍ ആന പാറിപ്പോയ കഥ പറയുന്‌പോഴാണോ ഉപ്പൂപ്പാന്റെ കോണകം പാറിയ കഥ' എന്നോ മറ്റോ ഉള്ള സിനിമ ഡയലോഗ് ആണ് ഇവിടെ ഓര്‍ക്കേണ്ടത്.
ഉപ്പൂപ്പാന്റെ കോണകം പാറിപ്പോയത് പുള്ളിയെ സംബന്ധിച്ചിടത്തോളം നിസ്സാര കാര്യമല്ല. ആന പാറുന്ന കാലം കഴിയുന്‌പോള്‍ കോണകത്തിന്റെ കാര്യവും നമുക്ക് കൈകാര്യം ചെയ്‌തേ പറ്റൂ.

കൊറോണക്കാലത്തും സ്വന്തം ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ വേണ്ട. വാട്ട്‌സാപ് പ്രൊഫസര്‍മാര്‍ എന്തും പറയട്ടെ. അസുഖം വന്നാല്‍ 'എന്റമ്മേ' എന്നു വിളിച്ച് അവരും സൂപ്പര്‍ സ്‌പെഷ്യലിറ്റിയില്‍ എത്തുക തന്നെ ചെയ്യും..

 മലയാളിയുടെ ആരോഗ്യം (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക