പാരിപ്പള്ളിയില്‍ സാധനം വാങ്ങാന്‍ പോയ യുവാവിനെ മാനസികമായി പീഡിപ്പിക്കുകയും വാഹനം ഉൾപ്പെടെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വിമര്‍ശനത്തിന് മറുപടിയുമായി സുരേഷ് ഗോപി. അതിന് ഞാന്‍ ഒറ്റവാക്കേ പറയൂ. അങ്ങനെ പറയുന്നവരുടെ കരണം അടിച്ചുപൊട്ടിക്കണം. പൊലിസുകാര്‍ ലാത്തിയങ്ങ് മാറ്റിവെച്ചേക്കണം. അത് തന്നെയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞതായി സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു.
ലോകത്തിന് വേണ്ടിയാണ് പൊലീസുകാര്‍ പ്രവര്‍ത്തിക്കുന്നത്. നിയന്ത്രിക്കാന്‍ പൊലീസിനെ കൊണ്ട് പറ്റില്ലെന്ന വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. പട്ടാളത്തിന് മലയാളിയെ അറിയില്ല. തമിഴനെ അറിയില്ല. അവര്‍ക്ക് മനുഷ്യരെയെ അറിയൂ. അതുകൊണ്ട് വളരെ സൂക്ഷിക്കണം. ഇതൊരു മുന്നറിയിപ്പാണ്. അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിയെ പോല തനിക്കുമുണ്ട്. സേനയ്ക്ക് വേണ്ടി കര്‍ക്കശമായ നിലപാടുകള്‍ ഭരണകര്‍ത്താക്കള്‍ സ്വീകരിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
കൊല്ലം പാരിപ്പള്ളിയില്‍ ലോക്ക്ഡൗണിനിടെ വാഴപ്പഴം വാങ്ങാൻ കാറിൽ എത്തിയ യുവാവിനെ പൊലീസ് തടഞ്ഞു നിർത്തി ചോദ്യം ചെയ്യുകയും കാറുൾപ്പെടെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പൊലീസിന്റെ യുവവിനോടുള്ള പെരുമാറ്റം അതിരുകടന്നതായിരുന്നു എന്നാണ് വിമർശനം.