ലോകത്തില്‍ എവിടെയായിരുന്നാലും ഇന്ത്യക്കാരന് ഞരമ്പുകളില്‍ വിജ്രഭിക്കുന്ന ചില ആഘോഷങ്ങളുണ്ട്. പ്രത്യേകിച്ചും 'ഇന്‍ഡിപെന്‍ഡന്‍സ് ഡേ'. അമേരിക്കയില്‍ വന്ന് ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു അമേരിക്കന്‍ പൗരത്വം സ്വീകരിച്ച ശേഷം ഓരോ ഓഗസ്റ് പതിനഞ്ചിനും അമേരിക്കന്‍ നിരത്തിലൂടെ ചെണ്ടയും കൊട്ടി പാട്ടും പാടി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നവര്‍ എന്ത് രാജ്യ സ്നേഹമാണ് വെളിവാക്കുന്നതെന്ന്, 'അമേരിക്കയിലെ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം' എന്ന കഥയില്‍ കഥാകാരന് ചോദിക്കുന്നു. കേരളത്തിലുള്ള ബംഗാളിയെയും തമിഴനെയും അവജ്ഞയോടെ കാണുന്ന മലയാളിയാണ് അമേരിക്കന്‍ നിരത്തുകളില്‍ ഈ പ്രഹസനത്തിന് മുതിരുന്നതെന്ന് ഈ കഥയില്‍ കഥാകൃത്ത് ചൂണ്ടി കാട്ടുന്നു.ആറാമത്തെ കഥയായ,' തൊള്ളായിരത്തി ഒന്നാമത്തെ പീഡനവും ഗണപതിയുടെ മോണോഗാമിയും', മനുഷ്യന്റെ പൊളിഗാമസ് മെന്റാലിറ്റിയിലേക്ക് വിരല്‍ ചൂണ്ടുന്നു. പണ്ട് കാലത്ത് രാത്രിനേരങ്ങളില്‍ സംബന്ധം കൂടാനായി ചൂട്ടുകറ്റയുമായി വരുന്നവനെ അകത്ത് കയറ്റി വിട്ടിട്ട് അവന്റെ ചെരിപ്പിനും ചൂട്ടുകറ്റക്കും കാവല്‍ നില്‍ക്കേണ്ടി വന്നിരുന്ന ഗതികേടുള്ള ആണുങ്ങള് മുതല്‍ ഒരു കമ്മിറ്റ്മെന്റും ഇല്ലാത്ത ഇന്നത്തെ ലിവിങ് ടുഗതര്‍ വരെ ഈ കഥയില്‍ തര്‍ക്കവിഷയമായി വരുന്നു.
ഒരു പരീക്ഷ ചര്‍ച്ചയും ജോണിയുടെ അശ്ലീലങ്ങളും എന്ന ഏഴാമത്തെ കഥയില്‍, ക്രിക്കറ്റ് ജോണിയുടെ ലൈംഗിക വിഷയങ്ങളിലുള്ള അഗാധ പാണ്ഡിത്യം വിവരിക്കുമ്പോള്‍, എന്തിനാണ് ഇതില്‍ ഇത്രമാത്രം അശ്ലീലങ്ങള്‍ കുത്തി നിറച്ചിരിക്കുന്നതെന്ന് വായനക്കാര്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഈ അശ്ലീലങ്ങളെല്ലാം മലയാളി ആണുങ്ങളുടെ മദ്യപാന സദസ്സുകളിലെയും ഹോസ്റ്റല്‍ മുറികളിലെയും ദൈനദിന സംഭാഷണങ്ങളാണെന്ന് നമ്മള് അറിയുമ്പോഴാണ് കഥാകൃത്ത് എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമ്മള് തിരിച്ചറിയുന്നത്. അശ്ളീല ചിന്തകള്‍ ഘനീഭവിച്ച പുരുഷ മനസ്സുകളോട് സ്ത്രീയുടെ പരിഹാസ ചോദ്യങ്ങള്‍ ഏറെയുണ്ട് ഈ കഥയില്‍.
തര്‍ക്കങ്ങളിലെ അവസാനത്തെതായ 'മതിലുകള്‍ക്കുള്ളില്‍ പെട്ടുപോയവര്‍' എന്ന കഥയില്‍, മലയാളികളില്‍ ഇനിയുമുണ്ടാവേണ്ട സ്ത്രീ പുരുഷ സമത്വ ചിന്തകളാണ് പ്രതിപാദിച്ചിരിക്കുന്നത്. നവോത്ഥാന ചിന്തകള്‍ സോഷ്യല്‍ മീഡിയയില്‍ വിളമ്പുന്നവര്‍ക്കും വീട്ടില്‍ വേണ്ടത് കുലസ്ത്രീകളെയാണെന്ന് ഈ കഥയില്‍ പറയുന്നു.
ആത്മഗദം വിഭാഗത്തിലെ ആദ്യ കഥയായ, 'ജെന്നിഫറുടെ നായയില്‍', ഒരു വളര്‍ത്തു നായയുടെ കാന്‍സര്‍ രോഗത്തിന്റെ കഥ പറയുന്നതിലൂടെ കഥാകാരന് തന്റെ ആത്മീയ ചിന്തകളിലൂടെ നമ്മുടെ അന്ധമായ വിശ്വാസ ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു. മൃഗങ്ങള്‍ക്ക് ദൈവങ്ങളെ സങ്കല്പ്പിക്കാന് ഭാവനാ ശേഷിയില്ലാത്തത് കൊണ്ട് അവയൊന്നും ബുദ്ധിമാന്മാരെന്ന് കരുതപ്പെടുന്ന മനുഷ്യന്മാര് പെട്ടുപോകുന്ന ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നില്ലെന്നും കഥാകൃത്ത് സമര്‍ത്ഥിക്കുന്നു.
ജീവിതം വെറുതെ ജീവിച്ചു തീര്‍ക്കാനുള്ളതല്ല, ആഘോഷിക്കാന്‍ കൂടിയുള്ളതാണെന്നും, രോഗാവസ്ഥകളെയും വേദനകളെയും പോലും ആഘോഷമാക്കന്‍ മനുഷ്യന് നല്കുന്ന കരുത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങളാണ്, അവസാന കഥയായ 'ബൈ ബൈ ബൂബി പാര്‍ട്ടിയില്‍' പറയുന്നത്. മാതൃത്വ ത്തിന്റെ ഉറവകളായിരുന്ന മാറിടങ്ങള്‍ ബ്രെസ്റ്റ് കാന്‍സര്‍ മൂലം നീക്കം ചെയ്യാന്‍ ഒരുങ്ങുന്ന ഒരു അമ്മക്ക് സഹപ്രവര്‍ത്തകരും കൂട്ടുകാരും നല്കുന്ന ബൈ ബൈ ബൂബി പാര്‍ട്ടിയെ വേദനയും നര്‍മ്മവും ചാലിച്ചാണ് കഥാകാരന് അവതരിപ്പിക്കുന്നത്.
ഇവയെല്ലാം ഒറ്റയിരുപ്പില്‍ വായിച്ചു തീര്‍ക്കുമ്പോള്‍ വായനക്കാരന് തുടക്കത്തില്‍ തോന്നിയിരുന്ന അസഹിഷ്ണുതയും സദാചാര ബോധവും നേര്‍ത്തലിഞ്ഞു പോകുന്നു. വായനക്കാരന് മനസ്സില്‍ സൂക്ഷിച്ചിരുന്ന കപട മനോഭാവങ്ങള്‍ അര്‍ത്ഥശൂന്യമാകുന്നു. ഓരോ കഥകളിലും നാം കാണുന്ന വ്യത്യസ്ഥ ചിന്തകള്‍ വായനക്കാരില്‍ ഉളവാക്കുന്ന സ്വതന്ത്ര ചിന്തയും, സ്ത്രീ പുരുഷ സമത്വ ഭാവങ്ങളും, ലൈംഗിക പരാമര്‍ശങ്ങളുമെല്ലാം നമ്മുടെ സമൂഹത്തില്‍ പരോക്ഷമായി വന്നുപോകുന്ന സദാചാര തര്‍ക്കങ്ങളാണ്. ഒരു പക്ഷെ നമ്മള് ഓരോരുത്തരും അതിലെ കഥാപാത്രങ്ങളുമാണ്. നമ്മുടെയുള്ളില്‍ കപടതയും അന്ധവിശ്വാസങ്ങളും, ലൈംഗിക തൃഷ്ണയും നിറഞ്ഞു നില്‍ക്കുന്നുവെന്ന് സമ്മതിക്കുന്നതോടൊപ്പം ഈ കഥകളോട് ഒരു ഇഷ്ടം തോന്നുന്നുവെങ്കില്‍ മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍ നമ്മുടെ കഥകളായി മാറുന്നു. ഇതുവരെ നാം പ്രകടമാക്കിയിരുന്ന മിഥ്യയായ അന്തസ്സിനും, ചിന്താ വൈകല്യങ്ങള്‍ക്കും, കപട സദാചാര പ്രവണതകള്‍ക്കും നേരെ പിടിച്ച കണ്ണാടിയാണ് ജെയിംസ് കുരീക്കാട്ടിലിന്റെ 'മല്ലു ക്ലബ്ബിലെ സദാചാര തര്‍ക്കങ്ങള്‍'.