Image

സാഹിത്യത്തിലെ ചുംബന പ്രതിഷേധങ്ങള്‍ (കാരൂര്‍ സോമന്‍)

Published on 06 November, 2019
സാഹിത്യത്തിലെ ചുംബന പ്രതിഷേധങ്ങള്‍ (കാരൂര്‍ സോമന്‍)
വാളയാര്‍ പെണ്‍കുട്ടികളുടെ ക്രൂരമരണത്തില്‍ പ്രതിഷേധിച്ചു് സെക്രട്ടറിയേറ്റ് പടിക്കല്‍ മുന്‍ ഗവര്ണറും ബി.ജെ.പി. നേതാവുമായ കുമ്മനം രാജശേഖരന്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ മലയാള ഭാഷ സ്‌നേഹികള്‍ ലോകെമെങ്ങും ആദരിക്കപ്പെടുന്ന ഡോ.ജോര്‍ജ് ഓണക്കൂറിനെതിരെ സി.എസ്.ചന്ദ്രിക കത്തിച്ചുവിട്ട തീ ഭാഷ സ്‌നേഹികള്‍ക്കിടയില്‍ അസംതൃപ്തി മാത്രമല്ല നിരര്‍ത്ഥകവും വാളയാര്‍ പ്രശനത്തെ ലഘൂകരിക്കാന്‍ നടത്തിയ പാഴ്ശ്രമമായിട്ടാണ് കണ്ടത്. പേരുണ്ടാക്കാനും മറ്റ് താല്‍പര്യങ്ങള്‍ക്കായി പലരും സോഷ്യല്‍ മീഡിയയില്‍ പലതും കത്തിച്ചുവിടാറുണ്ട്. ചുട്ടു കണ്ട  മുയലിനെപ്പോലെ എന്തും കത്തിച്ചുവിടാന്‍ കുറെ മലയാളികള്‍  സമര്‍ത്ഥരാണ്. സോഷ്യല്‍ മീഡിയയെന്ന വായു സേന പലരുടെ മുകളിലും ബോംബിട്ട് രസിക്കാറുണ്ട്. അത് ആളിപടര്‍ന്നു കത്തുമ്പോള്‍ നിരപരാധികള്‍ക്കും പൊള്ളലേക്കും.  വര്‍ത്തമാനകാലത്തെ അധികാര ഗോപുരങ്ങളില്‍ നിന്നാണ് പലരും സംസാരിക്കുന്നത്. അവര്‍ അധികാരത്തിന്റ കോട്ടക്കകത്തുള്ളവരാണ്. ഒന്നും ഓര്‍ത്തു ഭയക്കേണ്ടതില്ല. കോട്ടമതിലിനുള്ളിലും പുറത്തും അവര്‍ക്ക് സംരക്ഷണമുണ്ട്.  കുറ്റവും ശിക്ഷയും ഏറ്റുവാങ്ങി തടവുകാരായി മാറുന്നവര്‍ പുറത്തുള്ളവരാണ്. വാളയാറില്‍ കണ്ട നീതി നിഷേധങ്ങള്‍ തിരിച്ചറിയാതെ പിന്തിരിപ്പന്‍ നയവുമായി സമീപിക്കുന്നവരോട് സഹതാപം മാത്രമാണ്.  വടക്കേ ഇന്ത്യയില്‍ നടക്കുന്ന കൊലപാതകങ്ങളും സ്ത്രീകളോട് കാട്ടുന്ന പീഡനങ്ങളും കേരളത്തിലുള്ളവര്‍ വാരിക്കോരി വിവരിക്കുമ്പോള്‍ വാളയാറിലെ കൊടുംക്രൂരതക്കെതിരെ എത്ര പേര്‍ രംഗത്ത് വന്നു? ഇപ്പോള്‍ എല്ലാം പൊലീസിന്റ തലയില്‍ കെട്ടിവെച്ചു രക്ഷപെടുന്നില്ലേ? ആ പൊലീസിന് ഒരു കുറ്റബോധവുമില്ല. എന്തുകൊണ്ടെന്നാല്‍ അവരെ തീറ്റിപ്പോറ്റാന്‍ രാഷ്ട്രീയപാര്‍ട്ടികളുണ്ട്. മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് പിരിച്ചുവിട്ടാലും തിരിച്ചെടുക്കും.  പൊലീസ് പരീക്ഷയില്‍  റാങ്കുകള്‍ വാങ്ങിയ ധാരാളം ക്രിമിനലുകളെ പൊലീസ് സേനയില്‍ ഭരണകൂടങ്ങള്‍ കുത്തിനിറച്ചിട്ടുണ്ട്. കസ്റ്റഡി കൊലപാതകങ്ങള്‍ അതിനുള്ള തെളിവാണ്.  പാര്‍ട്ടിക്കാര്‍ക്കായി ഓരോ കേസുകള്‍ അട്ടിമറിച്ചു കൊടുക്കാന്‍ ബിരുദം നേടിയവര്‍. 

ഓണക്കൂര്‍ പോയത് ബി.ജെ.പി യുടെ യഥാര്‍ത്ഥ മുഖം അറിയാതെയെന്നു ഭവതി ചോദിച്ചാല്‍ ആദ്യം കാണേണ്ടത് ഓണക്കൂറിന്റ് മുഖമാണ്.  ഓണക്കൂറിനൊപ്പം ജര്‍മ്മനിയിലും ഇംഗ്‌ളണ്ടിലും പല വേദികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്.  ആ മുഖത്തിന്റ മഹത്വം അദ്ദേഹത്തെ അറിയാവുന്നവര്‍ക്കറിയാം. യൂറോപ്പില്‍ വന്നുപോയിട്ടുള്ള സക്കറിയ, സച്ചിദാനന്ദന്‍, പ്രഭ വര്‍മ്മ, സാറ ജോസഫ്‌ന്റെ കാര്യത്തിലും ഇതെ അഭിപ്രായമാണ് എനിക്കുള്ളത്. ബി.ജെ.പി ക്ക് ഒരു വികൃത മുഖമുണ്ടെങ്കില്‍ കേരളത്തില്‍ എത്രയോ ഭീകര മുഖങ്ങളുള്ളത് ഭവതി എന്താണ് കാണാതെ പോകുന്നത്?  ഇതൊന്നും കാണാന്‍ കണ്ണില്ലേ?  ഏത് പാര്‍ട്ടിക്കാരനായാലും അവരില്‍ കുടികൊണ്ടിരിക്കുന്ന ഹീനമായ പ്രവര്‍ത്തികളെയാണ് അനാവരണം ചെയ്യേണ്ടത്? അതിന് വിചാരവികാരമെന്ന പ്രതിബദ്ധത  അല്ലെങ്കില്‍ അറിവ് മനുഷ്യനുണ്ടാകണം. മുലകൊടുത്ത വളര്‍ത്തിയ രണ്ട് കുഞ്ഞു പെണ്‍മക്കളുടെ ദാരുണമായ മരണത്തേക്കാള്‍ വലുതാണോ ഓണക്കൂര്‍ കുമ്മനത്തിന്റെ കവിളില്‍ കൊടുത്ത ഒരു മുത്തം?

ഇപ്പോള്‍ ഓര്‍മ്മവരുന്നത് മറ്റൊരു ഗവര്ണരുടെ ചുംബനമാണ്.   ഡല്‍ഹി കേരള ഹൗസില്‍  തകഴിക്ക് ജ്ഞാനപീഠ0  അവാര്‍ഡ് കിട്ടിയപ്പോള്‍ കേരള എം.പി.മാര്‍  നല്‍കിയ സ്വീകരണ ചടങ്ങില്‍ അന്നത്തെ ഗവര്ണര്‍ വക്കം പുരുഷോത്തമന്‍ അധ്യക്ഷനും മുഖ്യ മന്ത്രി കരുണാകരന്‍ വിശിഷ്ട  അതിഥിയുമായിരുന്നു. സ്വീകരണ ചടങ്ങില്‍ മുന്‍ ഗവര്‍ണ്ണര്‍ എം.എം. ജേക്കബ് തകഴിക്ക് ജ്ഞാനപീഠ0  അവാര്‍ഡ് കിട്ടിയപ്പോള്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അടുത്ത ദിവസം എം.എം.ജേക്കബ് തകഴിയെ കാണാനെത്തി.   ഒ.വി.വിജയന്‍, മാവേലിക്കര രാമചന്ദ്രന്‍, ചിത്രകാരന്‍ പെരുന്ന.ജി.എസ്, ഞാനടക്കം  തകഴിയുടെ മുറിയില്‍ ഇരിക്കുമ്പോഴാണ് എം.എം. ജേക്കബ് കടന്നു വന്ന്  കെട്ടിപിടിക്ക മാത്രമല്ല ആ കവിളില്‍ ചുംബിക്കയും ചെയ്തു. അത് കാമുകനെ പ്രാപിക്കുന്ന കാമുകിയുടെ ചുംബനമോ കാമം നിറഞ്ഞ ഒരു നിശാസുന്ദരിയുടെ ചുംബനമോ ആയിരുന്നില്ല. അതിലുപരി മനുഷ്യന്‍ മനുഷ്യനെ അമര്‍ത്തി ചുംബിക്കുന്ന സ്‌നേഹവികാരപ്രകടനമാണ്. ഇവിടെയും കുമ്മനം എന്ന മുന്‍ ഗവര്ണര്‍ ആണ് പ്രധാന കഥാപാത്രം. ഇത് ബി.ജെ.പിയോടുള്ള ചിലരുടെ കാഴ്ചപ്പാടുകള്‍ മാത്രമല്ല അതിനെക്കാള്‍ അറിവും വിവേകവുമുള്ള ഒരെഴുത്തുകാരന്‍ എനിക്കെഴുതിയ വരികളും ഇതിനോട് കുട്ടിവായിക്കുന്നു.  എന്തുകൊണ്ടാണ് ഞാന്‍ ജന്മഭൂമിയില്‍ എഴുതുന്നു?  എത്രയോ വര്ഷങ്ങളായി ഞാന്‍ ജന്മഭൂമി ഓണപതിപ്പുകളില്‍ എഴുതുന്നു. ഈ വര്‍ഷവും എഴുതിയിട്ടുണ്ട്.  അക്ഷരലോകത്തു എനിക്കാരോടും അയിത്തമില്ല.  കമ്മ്യൂണിസ്റ്റ് ജനയുഗം, കോണ്‍ഗ്രസ്  വീക്ഷണം ഓണപതിപ്പുകളിലും എഴുതിയിട്ടുണ്ട്. ആരില്‍ നിന്നും ഒരു കനത്ത പ്രഹരം കിട്ടിയിട്ടില്ല. അക്ഷരത്തിന് ജാതിയോ മതമോ രാഷ്ട്രീയമോ ഇല്ല. ഓരൊ മനുഷ്യരുടെ  മനസിലെ ഭ്രാന്തന്‍ കോശങ്ങള്‍ ഏതെല്ലാം വഴിയുലൂടെ സഞ്ചരിക്കുന്നതെന്ന് ഇതൊക്കെ കാണുമ്പൊള്‍ തോന്നുന്നു. ഇതൊക്കെ എഴുതാനും ഉന്മാദം സൃഷ്ഠിക്കാനും പറ്റിയ ആധുനിക മാധ്യമങ്ങള്‍ ഈ കാലഘട്ടത്തിന്റ മുഖചിത്രമായി മാറിയിരിക്കുന്നു.  
 
 മധുരമായ വാഗ്ദനങ്ങള്‍ നല്‍കി അധികാരത്തില്‍ വരുന്ന പാര്‍ട്ടികള്‍ മലയാളിക്ക് സമഗ്ര സംഭാവനയും സൗന്ദര്യവും  നല്‍കേണ്ടത് വാളയാര്‍ പോലുള്ള സംഭവങ്ങളാണോ? ഓരോ കാലത്തും വെള്ളപൂശിയ മുഖങ്ങള്‍ എല്ലാം രംഗത്തും രൂപമെടുത്തിട്ടുണ്ട്,  കവിതയെടുത്താല്‍ കേരളത്തിലെങ്ങും കവികളെന്ന് കേള്‍ക്കുന്നു. ഇന്നത്തെ പുസ്തകങ്ങളും അതിന്റ പ്രകാശനങ്ങളും അവര്‍ക്കൊപ്പം മത്സരിക്കുന്നു. പല പ്രമുഖ കവികളും കവിതയെഴുത്തു നിര്‍ത്തിയാതായിട്ടാണ് അറിവ്. ഒരു സാഹിത്യ സൃഷ്ഠിയുടെ വര്‍ണ്ണശബളിമ ഉയരങ്ങള്‍ ചവുട്ടിക്കയറുന്നതാണ്. ഇന്നാകട്ടെ ഒരുപറ്റം എഴുത്തുകാര്‍ സാഹിത്യത്തിന്റ ദിവ്യഗര്‍ഭം ധരിച്ചു് മുകളില്‍ നിന്ന് താഴേക്ക് ചാടിയിറങ്ങി വരികയാണ്.   അവരുടെ സുഖപ്രസവമെടുക്കന്‍ താളമേളങ്ങളോടെ രാഷ്ട്രീയ പാര്‍ട്ടികളുടെ അണികള്‍ തയ്യാറായി നില്‍ക്കുന്നു.  അധികാരമുണ്ടെങ്കില്‍ പെട്ടെന്ന് മഹാകവികളാകാം.   പ്രതിഭ ധനനരായ സാഹിത്യകാരന്മാര്‍ വെള്ളംകോരി നട്ടുവളര്‍ത്തിയ വന്മരങ്ങള്‍ക്കിടയില്‍ കുറ്റിച്ചെടികള്‍ വളരുന്ന കാലം. സാഹിത്യകാരന്മാര്‍, കവികള്‍ തിന്മയുടെ വാക്താക്കളല്ല. അവരെന്നും ധര്‍മ്മപക്ഷത്തുള്ളവരാണ്. അങ്ങനെയെങ്കില്‍ ഇന്നത്തെ മനുഷ്യന്റ പരാജയത്തില്‍ നിഷേധാത്മ നിലപാടുകള്‍ എഴുത്തുകാര്‍ എടുക്കുന്നത് എന്താണ്? അവരുടെ മൗനം അതിനുള്ള തെളിവാണ്. കേരളത്തില്‍ അവിരാമമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രൂരമായ എത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. ഒരു രാഷ്ട്രീയ  പാര്‍ട്ടിയുടെ അംഗമായതുകൊണ്ട് കാഴ്ചക്കാരായി കണ്ടുനില്‍ക്കുന്നത് നമ്മുടെ സംസ്കാരത്തെ മാത്രമല്ല അതിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന വിഷയംകൂടിയാണ്. സാഹിത്യകാരന്‍ എന്ന നിലയില്‍ സമൂഹത്തോട് അദ്ദേഹത്തിന് കടപ്പാടുണ്ട്. ചില പ്രത്യേക ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം തൂലിക ചലിപ്പിക്കുക അത് സാഹിത്യത്തിന്റ അന്തസ്സിനെയാണ് ചോദ്യം ചെയ്യുന്നത്. മുന്നില്‍ ഭീകരമായ ദുരന്തങ്ങള്‍ നടമാടുമ്പോള്‍ ഒരു സാഹിത്യകാരന്‍ എങ്ങനെയാണ് ഒരു ഭീരുവായി മാറുന്നത്? ഉണ്ട ചോറിന് നന്ദി കാട്ടുകയാണോ വേണ്ടത് അതോ സമൂഹത്തോടുള്ള കര്‍മ്മം നിര്‍വഹിക്കയാണോ വേണ്ടത്?

വടക്കേ ഇന്ത്യയില്‍ നടക്കുന്നത് മാത്രം വെറുക്കപ്പെട്ടാല്‍ മതിയോ? ഒരു കുരക്കുള്ളില്‍ പിടഞ്ഞുഞെരിയുന്ന ഒരമ്മയുടെ നിലവിളി ഒരു സ്ത്രീയായ ചന്ദ്രികയില്‍ എന്തുകൊണ്ട് കണ്ടില്ല? ഒരു കുടുംബത്തിലെ കുഞ്ഞുങ്ങളെ മുഴുവനായും കെട്ടിത്തൂക്കിയ കാപാലികന്മാര്‍ക്കെതിരെ നടക്കുന്ന ഒരു ചടങ്ങില്‍ ഓണക്കൂര്‍ പോയതാണോ ഇത്ര വലിയ അപരാധം? ഒരു പുരുഷന്‍ മറ്റൊരു പുരുഷനെ ചുംബിച്ചാല്‍ സാംസ്കാരിക കേരളത്തിന് അപമാനമാകുമെന്നാണോ ഭവതി പറയുന്നത്? അതിനെ ബി ജെ പി യുമായി എന്തിന് കുട്ടികെട്ടണം? രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ എല്ലാം പാര്ടികളിലുമുണ്ട്. അത് ബി.ജെ.പി.യില്‍ മാത്രമെന്നും ആ ഗണത്തില്‍ കുമ്മനത്തെ കാണുന്നതും നന്നായി ഞാന്‍ കാണുന്നില്ല. നന്മയുള്ള മനുഷ്യരെ പാര്‍ട്ടികള്‍ക്കപ്പുറം കാണാന്‍ ശ്രമിക്കണം. അവിടെ ജാതിമതരാഷ്ട്രീയത്തിന് എന്ത് പ്രസക്തി? ഈ പുറത്തുവിട്ട ഭൂതം എന്തിനെന്ന് പലരും സംശയത്തോടെയാണ് കാണുന്നത്?  സമൂഹത്തില്‍ വിനാശം വിതക്കുന്ന ഈ ചിന്തകള്‍ ആധുനിക സമൂഹത്തിന് ഒട്ടും ഗുണകരമല്ല. പേരുണ്ടാക്കിയെടുക്കാന്‍ സോഷ്യല്‍ മീഡിയ പലര്ക്കും ഒരുപകകരണമാണ്. ഇതിനൊക്കെ അല്പായുസ്സുമാത്രമേയുള്ളു.

ഒരെഴുത്തുകാരന്‍ സ്വന്തം ഹൃദയാനുഭൂതിയില്‍ ജീവിക്കുന്നവനാണ്. അവര്‍ക്കാണ് നല്ല വായനക്കാരനെയും സുകുത്തിനെയും ലഭിക്കുക. അല്ലാത്തവര്‍ക്ക് ഫേസ് ബുക്കിലെ ലൈക് കിട്ടി സംതൃപ്തരാകാം. സമൂഹത്തില്‍ നടക്കുന്ന ഓരോ സംഭവങ്ങളും എഴുത്തുകാരന്റെ തീച്ചൂളയില്‍ ഇരുമ്പോലെയുരുകുന്നതാണ്. ആ തീയില്‍ വിളയുന്നത് മനോഹരങ്ങളായ കലാശില്പങ്ങള്‍ മാത്രമല്ല കുത്തികിറാനുള്ള കത്തികള്‍, വാളുകള്‍വരെയുണ്ട്.  ഒരു സാഹിത്യസൃഷ്ഠിയുടെ സൗന്ദര്യംപോലെയാണ് കണ്ണീരും ചോരയും ദാരുണമായ മനുഷ്യ മനസ്സിനെ മരവിപ്പിക്കുന്ന സംഭവങ്ങള്‍ കാണുമ്പൊള്‍ സാഹിത്യകാരന്‍ അല്ലെങ്കില്‍ കലാകാരന്‍  പ്രതികരിക്കുന്നത്. അത് സാഹിത്യലോകത്തുള്ള പൊതുവിലുള്ള വികാരമാണ്.  ഇതൊക്കെ വെളിപ്പെടുന്നത് എഴുത്തിലൂടെ, വിവിധ കലാരൂപങ്ങളിലൂടെ, വിവിധ കൂട്ടായ്മകളിലൂടെ, മാധ്യമങ്ങളിലൂടെ  മനുഷ്യത്വമുള്ള മനുഷ്യര്‍ ചെയ്യുന്ന കാര്യമാണ്. അവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ വാലാട്ടികളാകാന്‍ എല്ലാം എഴുത്തുകാരെയും കിട്ടില്ല. അതിന്റിയര്‍ത്ഥം ആ പാര്‍ട്ടിയോടുള്ള വിരോധമല്ല അതിലുപരി അവരുടെ നിലപാടുകളോടുള്ള അമര്ഷമാണ് രേഖപെടുത്തുന്നത്.  ഒരമ്മ പ്രസവിച്ചവന് വാളയാര്‍ പെണ്‍കുട്ടികളോട് കാട്ടിയ ക്രൂരകൃത്യത്തെ അനുകൂലിക്കാന്‍ സാധിക്കുമോ? സാഹിത്യ സാംസ്കാരിക രംഗത്തുള്ളവര്‍ എല്ലാവരും ഒളിച്ചോടുന്ന ഭീരുക്കളെന്നു ധരിക്കരുത്.  ഈ രണ്ട് പെണ്‍കുട്ടികളുടെ കൊലപാതകം ആരുടെയും കണ്ണുകള്‍ നനയിക്കും.  അത് ഹൃദയം നൊന്തുള്ള മനുഷ്യന്റെ നൊമ്പരങ്ങളാണ്.  ആ അനുഭൂതിസാക്ഷാല്‍ക്കരമാണ് ഓണക്കൂറും നടത്തിയത്. അവിടെ എന്ത് മതം? എന്ത് രാഷ്ട്രീയം? മനുഷ്യനുണ്ടാക്കിയ ഈ ചരക്ക് കമ്പനികള്‍ മനുഷ്യനെക്കാള്‍ വലുതല്ല. എല്ലാവരും ബുദ്ധിശൂന്യരും വിവരംകെട്ടവരുമെന്ന് ധരിക്കരുത്. സ്വന്തം മൂല്യബോധം ഉണര്‍ത്താന്‍ കഴിയാത്തവര്‍ മനുഷ്യമഹത്വത്തെയാണ് കാറ്റില്‍ പറത്തുന്നത്. 

പ്രബുദ്ധ കേരളത്തില്‍ ജനാധിപത്യത്തെ കാറ്റില്‍ പറത്തി കൊടി പിടിച്ചു ഇങ്കിലാബ് വിളിച്ചാല്‍ അതൊരു യോഗ്യതയായി കണ്ട് നിയമനങ്ങള്‍ നടത്തുന്ന ഭരണയന്ത്രങ്ങളെ ആരും കാണാതെയിരിക്കരുത്.  കഷ്ടപ്പെട്ടും കടമെടുത്തും പഠിച്ചവന് തൊഴില്‍ കിട്ടുന്നില്ല. ആദിവാസികളുടെയും ദളിതരുടെയൂം ദുരവസ്ഥ ഇന്നുവരെ മാറിയിട്ടില്ല. എവിടെയും  ആരെയും  വിഡ്ഢികളാക്കുന്ന നിയമനങ്ങള്‍. സംസ്ഥാന ശിശു ക്ഷേമ വകുപ്പ്, കേരളത്തിലെ കമ്മീഷനുകള്‍, പൊലീസ് നിയമനങ്ങള്‍ തുടങ്ങി നടക്കുന്ന നിയമനങ്ങളെല്ലാം ജനങ്ങളില്‍ ആശങ്കകള്‍ വളര്‍ത്തുന്നു.  സാമൂഹ്യ പ്രശ്‌നങ്ങളുടെ വിധികര്‍ത്താക്കളും പ്രതികരണ തൊഴിലാളികളുമല്ല  എഴുത്തുകാരെങ്കിലും ഭീതിയും നിരാശയും സങ്കടങ്ങളു0 പ്രതിഷേധങ്ങളും സമൂഹത്തില്‍ അലയടിക്കുമ്പോള്‍ എത്രനാള്‍ കാഴ്ചക്കാരായി കണ്ടുനില്‍ക്കും. മഹത്തായ സാഹിത്യ കൃതികളും അവരുടെ സമീപനങ്ങളും ലോകമെങ്ങും നന്മകളും വിപ്ലവങ്ങളും മാത്രമാണ് സൃഷ്ഠിച്ചിട്ടുള്ളത് അല്ലാതെ ഇരകളുടെ ഹ്ര്യദയ നൊമ്പരങ്ങള്‍ കണ്ട് രസിക്കുന്നവരല്ല.  നിലനില്‍ക്കുന്ന ഭരണഘടന ജീവിക്കാന്‍ കൊള്ളില്ലെങ്കില്‍ അത് കുഴിച്ചുമൂടണമെന്ന് പറയേണ്ടവരാണ് എഴുത്തുകാര്‍.  സ്വന്തം ആനന്ദവും അനുഭൂതിയും ആസ്വദിച്ചുജീവിച്ചാല്‍ മാത്രം മതിയോ? ഇത് തുടര്‍ന്നാല്‍ പുതിയ സംസ്കാരങ്ങളെ വാര്‍ത്തെടുക്കാനോ പുതിയ നിശാബോധത്തിലേക്ക് തലമുറയെ നയിക്കാനോ സാധിക്കില്ല. മനുഷ്യ ഹൃദയത്തില്‍ ഏല്‍പ്പിച്ച സങ്കടകഥകള്‍ക്ക് നടുവില്‍ അപ്രതീഷിതമായി സംഭവിക്കുന്ന മരണത്തിനും സര്‍ക്കാര്‍ വക മരണാനന്തര ബഹുമതിയായി ആദരസൂചകമായ സര്‍ക്കാര്‍ ചിലവിലുള്ള ആകാശത്തേക്കുള്ള വെടിയൊച്ചകള്‍ മുഴങ്ങാറുണ്ട്.  ഈ മണ്ണില്‍ നിന്നും പലായനം ചെയ്തുപോയവരൊന്നും ആ വെടിയുണ്ടകളുടെ ശബ്ദം കേള്‍ക്കാറില്ല. എന്നാല്‍ ഈ മണ്ണില്‍ നെഞ്ചു പിടയുന്ന മനുഷ്യര്‍ വിതുമ്പി കരയുന്ന ശബ്ദം നമ്മള്‍ കേള്‍ക്കാറുണ്ട്. അത് വാളയാറില്‍ മാത്രമല്ല കേരളത്തിന്റ പലഭാഗങ്ങളിലും കേള്‍ക്കുന്നു.  ജനിച്ചുവളര്‍ന്ന മണ്ണില്‍ ചിറകുവിടര്‍ത്തി പറന്നു കളിക്കേണ്ട രണ്ടു കുഞ്ഞുങ്ങളുടെ ജീവിതം ചവച്ചുതുപ്പി ചണ്ടിപോലെ തള്ളിക്കളഞ്ഞവര്‍ക്കും അവര്‍ക്ക് കുടപിടിക്കുന്നവര്‍ക്കും കാലം മാപ്പു നല്‍കില്ല. (www.karoorsoman.net).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക