കോട്ടയം: സാഹിത്യ സഹകരണസംഘം പ്രസിദ്ധീകരിച്ച പ്രശസ്ത സാഹിത്യകാരന് കാരൂര്‍
സോമന്റെ `കാണാപ്പുറങ്ങള്‍' എന്ന നോവലിന്റെ പ്രകാശനകര്‍മ്മം ഹോം ഷെട്ട് ഹോട്ടല്‍
ഹാളില്‍ അസ്സന്റ് ബുക്സ് എംഡി ജോജോ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നടന്നു.
കാരൂരിന്റെ 23-മത്തെ പുസ്തകമാണിത്.
മലയാള മനോരമ വീക്ക്ലി എഡിറ്റര്‍ ഇന്‍
ചാര്‍ജും, ലളിതകലാ അക്കാഡമി ചെയര്‍മാനുമായ കെ.എ. ഫ്രാന്‍സീസ് എഴുത്തുകാരനായ
കിളിരൂര്‍ രാധാകൃഷ്ണന് നല്കി പ്രകാശനം ചെയ്തു. മനുഷ്യജീവിതത്തിന്റെ സമാന്തര
ചരിത്രമായിട്ടാണ് ഏതൊരു നോവലും പിറവിയെടുക്കുന്നത്. 1945 മുതല്‍ ബ്രിട്ടനിലേക്ക്
കുടിയേറിയ മലയാളികളുടെ ചരിത്രനിര്‍മ്മിതിയില്‍ `കാണാപുറങ്ങള്‍' എന്ന നോവലിന്
നല്ലൊരു പങ്ക് വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സാഹിത്യത്തിന്റെ സമസ്ത മേഖലയിലും
കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുള്ള കാരൂര്‍ ഇണങ്ങിയും ഇടഞ്ഞും മൂന്ന് തലമുറകളെ ഇതില്‍
അടയാളപ്പെടുത്തുന്നു. ഭാഷയിലെ ലാളിത്യവും ഭംഗിയും വായനക്കാരന് രസകരമായ
ഒരനുഭൂതിയാണ് നല്‍കുന്നതെന്ന് കെ.എ. ഫ്രാന്‍സീസ് അഭിപ്രായപ്പെട്ടു.
പ്രവാസി എഴുത്തുകാര്‍ എന്ന ഓമനപ്പേരില്‍ സാഹിത്യവുമായി യാതൊരു
പുലബന്ധവുമില്ലാത്തയാളുകള്‍ ദുസ്സഹമായ നാണക്കേടാണ് മലയാള
ഭാഷയ്ക്കുണ്ടാക്കുന്നത്. ഇക്കൂട്ടര്‍ കടന്നുവരുന്നത് കേരളത്തിലെ പുസ്തക
കച്ചവടക്കാര്‍, ചില ടിവി ചാനലുകള്‍, ചില പ്രസിദ്ധീകരണങ്ങള്‍, സര്‍ക്കാര്‍
അവാര്‍ഡുകള്‍ തുടങ്ങിയവരില്‍ നിന്നാണ്. നമ്മുടെ കലാ സാഹിത്യ സംസ്കാരത്തെ നേരായ
മാര്‍ഗ്ഗത്തിലൂടെ നയിക്കേണ്ടവര്‍ അതിഥി സത്കാരത്തിലൂടെ, പണക്കൊഴുപ്പിലൂടെ സമഗ്രമോ
സമ്പൂര്‍ണ്ണമോ ആയ ഒരു പഠനം നടത്താതെ ഈ കള്ളനാണയങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
ഏതാനും നാളുകള്‍ക്ക് മുമ്പ് പാശ്ചാത്യരാജ്യത്ത് നിന്നുള്ള ഒരു വിദ്വാന് ഒരു
പ്രമുഖ ടിവി ചാനലില്‍ സാഹിത്യവേഷം കെട്ടി പ്രത്യക്ഷപ്പെട്ടു. ഇയാള്‍ക്ക് ഇങ്ങനെ
ഒരു വേഷം കെട്ടാനുണ്ടായ സാഹചര്യം ഇതേ ചാനലില്‍ തന്നെ എന്നെ അഭിമുഖത്തിന്
ക്ഷണിച്ചപ്പോഴാണ് മനസിലാക്കിയത്. ചാനലിലെ ഒരു പ്രമുഖന് വിദേശയാത്ര
നടത്തിയപ്പോള്‍ ഇയാളുടെ വീട്ടിലായിരുന്നു താമസം. അതിന് പ്രത്യുപകാരമായിട്ടാണ് ഈ
അഭിമുഖം അനുവദിച്ചത്. അവതാരകരുടെ നിരപരാധിത്വം വെളിപ്പെടുത്തന്നതിനിടയില് അവര്‍
പറഞ്ഞത് ഇയാള്‍ക്ക് ഒരു നോവല്‍ വേണം. ഒരു ലക്ഷം രൂപ വരെ കൊടുത്താല്‍ തയാറാണ്.
ഒരു കലാശില്പത്തെ തിരിച്ചറിയാന്‍ കഴിവില്ലാത്ത കച്ചവടക്കാര്‍ ഭാഷയെ നിഷ്കരുണം
കൊല്ലുകയാണ് ചെയ്യുന്നത്. നിലവാരമില്ലാത്ത പുസ്തക കച്ചവടക്കാരും ആര്‍ത്തിപൂണ്ട
ചില പണക്കൊതിയന്മാരും ഇവര്‍ക്കായി എന്തും എഴുതിക്കൊടുക്കാന്‍ കച്ചകെട്ടി
നില്ക്കുന്നു. ടിവിയില്‍ മുഖം മിനുക്കാന്‍ തയാറാകുന്നു. ഒരു പുസ്തകംകൊണ്ട്
സര്‍ക്കാര്‍ അവാര്‍ഡ് വരെ സ്വന്തമാക്കുന്നു. കോടികള്‍ കൊടുത്ത് പ്രസിഡന്റിന്റെ
അവാര്‍ഡ് വാങ്ങുന്ന, അവതാരകരും പണം കൈപ്പറ്റുന്നു. ഇങ്ങനെ നമ്മുടെ ഭാഷയേയും
സംസ്കാരത്തേയും കശാപ്പു ചെയ്യുന്ന കലയിലെ കള്ളീ-കള്ളന്മാരെ നാം തിരിച്ചറിയാറുണ്ടോ?
ഇവിടെ അറിവിന്റെ പുറംതോടുകള്‍ ഉടയുക മാത്രമല്ല, മനുഷ്യജീവിതത്തിന്റെ
ഹൃദയസ്പന്ദനങ്ങള്‍ തൊട്ടറിയാത്ത ഇവരെ ജാഗ്രതയോടെ കാണണമെന്നും കാരൂര്‍
മുന്നറിയിപ്പ് നല്കി.
കിളിരൂര്‍ രാധാകൃഷ്ണന്, പ്രൊഫ. ഗീതാലയം
ഗീതാകൃഷ്ണന്‍, സുമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ചന്ദ്രശേഖരന് നായര്‍
സ്വാഗതവും നന്ദിയും പറഞ്ഞു.