കോഴിക്കോട്: കേരളത്തില്‍ സ്ഥിരം നിപ നിരീക്ഷണകേന്ദ്രത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്കി. തുടര്‍ച്ചയായി രണ്ടു തവണ സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് സ്ഥിരം ജാഗ്രതാ സംവിധാനത്തിന് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.
മസ്തിഷ്കജ്വര ലക്ഷണങ്ങളോടെയുള്ള പനികളില്‍ സ്ഥിരം ജാഗ്രതയും നിരീക്ഷണവും പുലര്‍ത്തണമെന്ന് രണ്ട് മാസം മുന്‍പാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് കത്ത് നല്‍കിയത്. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച അറിയിപ്പ് കേരള ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും നല്കി.
പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം തുടര്‍ച്ചയായി കണ്ടതിനാല്‍ വിശദമായ പഠനം വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചു. വനംവകുപ്പ്, മൃഗസംരക്ഷണവകുപ്പ് എന്നിവ പ്രത്യേകപഠനം നടത്തണം. ഏതൊക്കെ മേഖലകളില്‍ വൈറസ് സാന്ദ്രത കൂടുതലായി കാണുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തണമെന്നും നിര്‍ദേശമുണ്ട്. വളര്‍ത്തു മൃഗങ്ങളിലും സ്ഥിരം നിരീക്ഷണം നടത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
പനി മരണങ്ങള് പഠിക്കാന്‍ കേരളത്തില്‍ സമിതിയുണ്ട്. എന്നാല്‍ സാമ്ബിള്‍ ശേഖരണം പൂര്‍ണമായും ഫലപ്രദമല്ലാത്തത് വെല്ലുവിളിയായി നില്ക്കുന്നു. ഇക്കൊല്ലം സംസ്ഥാനത്തുണ്ടായ പനിമരണങ്ങള്‍ നാല്പതാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.