അമ്പത്തിനാലു വര്‍ഷം കെഎം മാണിയെ നിയമസഭയിലേക്കയച്ച പാലായില്‍ ''ഒരു മാണി ജയിക്കും'' എന്ന സിപിഎം സെക്രട്ടറി കോടിയേരിയുടെ പ്രവചനം അക്ഷരം പ്രതി ശരിയാകും. കെ എം മാണിയുടെ അരുമയായ ജോസ് ടോം പുലിക്കുന്നേലാണോ മൂന്നു പോരാട്ടത്തിലൂടെ കെഎം മാണിയുടെ ഭൂരിപക്ഷം നാലില്‍ ഒന്നായി കുറച്ച മാണി സി കാപ്പനാണോ എന്നേ അറിയാനുള്ളു. കെ എം മാണി മരണമടഞ്ഞ വിടവില്‍ 23നാണ് വോട്ടെടുപ്പ്. 27നു ഫലം. .
മീനച്ചില്‍ നദിയോരത്തെ കുരിശു പള്ളിക്കവലയില്‍ മഴയത്തും ഓണപ്പായസമേളകള്‍ അരങ്ങു തകര്‍ക്കുമ്പോള്‍, കുരിശുപള്ളിയുടെ നിഴലില്‍ കെട്ടിപ്പടുത്ത തോരണപന്തലില് യുഡിഎഫ് സ്ഥാനാര്‍ത്ഥി പുലിക്കുന്നേല്‍ പ്രഖ്യാപിച്ചു എനിക്ക് രണ്ടിലചിഹ്നം വേണ്ട, മാണിസാറിന്റെ മുഖം മാത്രം മതി വോട്ട് ചോദിക്കാന്‍. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലത്തില്‍ യുഡിഎഫിന് 30,000ല്‍ ഏറെ വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. .
ടൗണിനു നടുവില്‍ ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിക്കുന്ന പന്തല്‍. ഒരു പാര്‍ട്ടിക്ക് മാത്രമായി ഈ കണ്ണായ സ്ഥലം എങ്ങെനെ തീറെഴുതാന്‍ കഴിയും എന്ന ചോദ്യത്തിനു സ്ഥലം തൊട്ടുചേര്‍ന്ന കൊട്ടുകാപ്പള്ളി കുടുംബം വകയാണെന്നു മറുപടി. ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളിയും രണ്ടു തവണ പാര്‍ലമെന്റ് അംഗം ആയിരുന്നു. മുനിസിപ്പല്‍ ചെയര്‍മാനും. ജ്യേഷ്ടന് ജോസഫ് തോമസ് ശ്രീമൂലം അസ്സംബ്ലി മെമ്പറും. മകന് തോമസ് ജോസഫ് 16 വര്‍ഷം മുനിസിപ്പല്‍ ചെയര്മാന് ആയിരുന്നു.
പന്തലിനു മുമ്പില്‍ മാണിയുടെ നിറഞ്ഞ ചിത്രത്തിന് താഴെ ജോസ് ടോമിന്റെ ചെറിയ ചിത്രം പഠിപ്പിച്ച പോസ്റ്റര്‍ കാണാം. അതില്‍ എഴുതിയിരിക്കുന്നുഹൃദയത്തില് മാണിസാര്‍, നമുക്കൊപ്പം ജോസ് ടോം. കഷ്ടിച്ചു നൂറു വാര അകലെ പിതാവ് ചെറിയാന് കാപ്പന്റെ പേരിലുള്ള മുനിസിപ്പല്‍ സ്റ്റേഡിയത്തിനു മുമ്പില്‍ നിന്ന് ആറടി പൊക്കമുള്ള എന്‍സിപി എന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് ഒരു കൊച്ചു കന്യാസ്ത്രീയോട് വോട്ടുചോദിക്കുന്നു. മുനിസിപ്പല്‍ ചെയര്‍മാനും നിയമസഭാ അംഗവും പാര്‍ലമെന്റ് അംഗവും ആയിരുന്നു ചാച്ചന്.
കുരിശുപള്ളിക്കടുത്ത ളാലം പള്ളിയില്‍ അതിരാവിലെ ആരാധന കഴിഞ്ഞിറങ്ങിയ ഒരു മുന്‍ കെപിസിസി അധ്യക്ഷന്റെ അടുത്ത ബന്ധുവായ കോളജ് അദ്ധ്യാപികയോട് ചോദിച്ചു, ആര് ജയിക്കും, വെടിക്കുത്തരം മുറിപ്പത്തല്മാണി സി കാപ്പന്. അതെന്താ അങ്ങനെ? നിയസഭയില്‍ പോകാന്‍ എല്ലാവര്ക്കും ചാന്‍സ് കിട്ടണ്ടേ? ഒരു കൂട്ടര്‍ക്ക് മാത്രം മതിയോ? ജോസ് കെ മാണിയുടെ ഭാര്യ നിഷ നിന്നിരുന്നണെങ്കില് കാപ്പന്റെ വിജയം നൂറു ശതമാനം ഉറപ്പായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ജോസ് കെ മാണി വിഭാഗം കണ്ടെത്തിയ ജോസ് ടോം പുലിക്കുന്നേല്‍ ഭരണങ്ങാനത്തിനടുത്ത് ഇടമറ്റംകാരനാണ്.. അവിടെ ഓശാനമൗണ്ടില്‍ കത്തോലിക്കാ സഭയിലെ മെത്രാന് ദുര്‍ഭരണത്തിനെതിരെ മരണം വരെ പോരാടിയ ജോസഫ് പുലിക്കുന്നേലിന്റെ ചേട്ടന്റെ മകന്. അതുകൊണ്ടു അച്ചന്മാരും കന്യാസ്ത്രീകളും ജോസിനെതിരെ തിരിയില്ലേ എന്ന ചോദ്യത്തിനു ഇടമറ്റത്തെ അയല്ക്കാരന് പത്രപ്രവര്ത്തകന് ടോണി ജെ കുര്യാക്കോസ് നെല്ലിക്കുന്നേല്‍ മറുപടി പറഞ്ഞു. ജോസേട്ടന് പതിവായി പള്ളിയില്‍ പോകുന്ന ആളാണ്. ഭാര്യ ജെസിയോടൊപ്പം ഇന്നും പോയി.
ഏഴരക്ക് മടങ്ങിവന്നപ്പോഴേക്കും മുറ്റത്ത് കാറുകള്‍ നിറഞ്ഞു. നോമിനേഷന് കൊടുക്കേണ്ട ദിവസമാണ്. വഴിയില്‍ നിന്നാല്‍ വീട് കാണാന്‍ പറ്റില്ല. മഴത്തുള്ളികള്‍ തിളങ്ങുന്ന പുല്ലുവഴി കയറിച്ചെന്നാല്‍ ഓടിട്ട പഴയ ഒരു അറപ്പുര. സ്വന്തമായി ഒരു സൈക്കിള്‍ പോലുമില്ല. ഓട്ടോയിലും ബസിലുമാണ് യാത്ര. പത്തു വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നു. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് അധ്യക്ഷനും. ഭാര്യ ഇടമറ്റത്ത് ചിലമ്പന്‍കുന്നേല്‍ ജെസ്സി ഇപ്പോള്‍ പഞ്ചായത് അംഗമാണ്.
അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജില്‍ ചെയര്മാന് ആയിരുന്നു. യുണിവേഴ്സിറ്റി കോളജില്‍ ജനറല്‍ സെക്രട്ടറി. എംകോം എല്‍എല്‍ബി. കെ എം മാണി നിയമസഭയിലേക്ക് ആദ്യമായി മത്സരിച്ച കാലം മുതല്‍ അദ്ദേഹത്തെ നിഴല്‍ പോലെ പിന്തുടര്ന്നു. തെരെഞ്ഞെടുപ്പ് പ്രചണങ്ങള്ക്കു മേല്‍നോട്ടം വഹിച്ചു. കുട്ടിയമ്മയില്‍ നിന്ന് അനുഗ്രഹം വാങ്ങിയ ശേഷമാണ്.നോമിനേഷന് കൊടുക്കാന്‍ പോയത്.
അതിരാവിലെ വീട്ടുമുറ്റത്ത് വന്നുകൂടിയവരില്‍ മൂത്ത ജ്യേഷ്ടന് പി.ടി. സ്കറിയയും ഭാര്യ ലീലാമ്മയും ഉള്‍പ്പെട്ടിരുന്നു. ഇരുവരും മഹാരാജാസ് കോളേജില്‍ പ്രൊഫസര്‍മാരായി റിട്ടയര്‍ ചെയ്തവര്‍. ഇളയ സഹോദരന് ഡോ. ജോര്‍ജ് തോമസ് തിരുവനതപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോ
ളജിയില്‍ ശാസ്ത്രജ്ഞന് ആണ്.
കാപ്പന് കുടുംബത്തിലെ പതിനൊന്നു മക്കളില്‍ ഏഴാമനാണു മാണി സി കാപ്പന്. പുലിക്കുന്നനും മാണിച്ചനും ഒരേ പ്രായം68 . കര്‍ണാടകത്തില്‍ നിന്ന് എംഎ നേടി. ജിമ്മി ജോര്‍ജിന്റെ കൂടെ വോളിബോള്‍ കളിച്ചു വളര്‍ന്നു. അബുദാബി സ്പോര്‍ട്സ് ക്ളബ്ബില്‍ കളിച്ചു. മേലേപ്പറമ്പില്ആണ്വീട്, റാംജി റാവു സ്പീക്കിങ് തുടങ്ങിയ ഒട്ടേറെ ബ്ലോക്ബസ്റ്റര്‍ സിനിമകള്‍ നിര്‍മ്മിച്ചു. കഥയും തിരക്കഥയും രചിച്ചു, സംവിധാനം ചെയ്തു, അഭിനയിച്ചു.
നാളികേര ബോര്‍ഡ് വൈസ് ചെയര്മാന് ആയിരുന്നപ്പോള്‍ ജ്യേഷ്ടന് ജോര്‍ജ് സി.കാപ്പന് അധ്യക്ഷനായ മീനച്ചില്‍ സഹകരണ ബാങ്കുമായി സഹകരിച്ച് പാലായില്‍ തെങ്ങിന് തൈകള്‍ വിതരണം ചെയ്തു. ജോര്‍ജ് സി. കാപ്പന് കെ എം മാണിയോട് ഒരിക്കല്‍ മത്സരിച്ച് തോറ്റയാളാണ്. മാണി സി കാപ്പന് 2006, 2011 20016 വര്‍ഷങ്ങളില്‍ മത്സരിച്ച്, ഓരോ തവണയും മാണി സാറിന്റെ ഭൂരിപക്ഷം കുറച്ച് കൊണ്ടുവന്നു.
കൃഷിയോടുള്ള താല്പര്യം ചാച്ചന്റെ കയ്യില്‍ നിന്ന് പൈതൃകമായി ലഭിച്ചതാണ്. വീതം കിട്ടിയ സ്ഥലം വിറ്റ് വടക്കാഞ്ചേരിയില്‍ സ്ഥലം വാങ്ങി. അതും വിറ്റു, വാഗമണ്ണില്‍ ഭൂമിയുണ്ടായിരുന്നതും കൊടുത്തു. മേഘാലയത്തില്‍ സ്ഥലം വാങ്ങി വന്‍തോതില്‍ മഞ്ഞള്‍ കൃഷി ചെയ്യുന്നു. ഗാമ ട്രേഡ് ലിങ്ക്സ് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഇറക്കുന്ന ഒരു ഗവേഷണ കേന്ദ്രം ആയി വികസിപ്പിക്കാനാണ് ആഗ്രഹം. ബി ടെക്, എംബിഎ ക്കാരനായ മകന് ആയിരുന്നു അവിടെ നോട്ടക്കാരന് പക്ഷെ അയാള്‍ ഇപ്പോള്‍ ഭാര്യാ സമേതം കാനഡയിലെ മിസ്സിസ്വാഗയിലാണ്. രണ്ടു പെണ്മക്കളും വിവാഹിതര്‍ ജോലിക്കാരും.
നഗരത്തില്‍ നിന്ന് നാല് കി. മീ അകെലെ തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ ഒരു കുന്നിന് പുറത്ത് വാടകക്കാണ് താമസം. ഈ വീട് വാങ്ങണമെന്ന് ആലോചനയുണ്ട്ഭാര്യ ചങ്ങനാശ്ശേരി പാലത്തിങ്കല്‍ ആലിസ് പറയുന്നു. ഹോംസയസില് ഡിഗിരിക്ക് റാങ്ക്, എംഎസിക്കും നല്ല മാര്‍ക്ക്. ടൊറന്റോയില്‍ മകന്റെ അടുത്ത് പോയില്ലെങ്കിലും മേഘാലയത്തില്‍ പോയി കൃഷിയിടം കണ്ടിട്ടുണ്ട്. മേലേപ്പറമ്പില്‍ ആണ്‍വീട് ആസാമീസില്‍ എടുത്ത് നാല് പുരസ്ക്കാരങ്ങള്‍ മാണിച്ചന് നേടുകയുണ്ടായി.പക്ഷെ എന്തൊക്കെ പറഞ്ഞാലും സിനിമപിടുത്തം നഷ്ടക്കച്ചവടമാണെന്നാണ് ആലീസിന്റെ കണ്ടുപിടുത്തം . പക്ഷെ മാണിച്ചന് സമ്മതിക്കില്ല.
പാലായില്‍ നിന്ന് 23 കി.മീ. അകലെയുള്ള പള്ളിക്കത്തോട് നിവാസിയാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി.(41). പാര്‍ട്ടിയുടെ ജില്ലാ പ്രസിഡണ്ട് ആണ്. പത്തു വര്‍ഷം പള്ളിക്കത്തോട് പഞ്ചായത്ത് അംഗമായിരുന്നു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായും സേവനം ചെയ്തു. ഭാര്യ സന്ധ്യ ഹൈസ്കൂള്‍ അദ്ധ്യാപികയായിരുന്നു. ഇപ്പോള്‍ വീടിനടുത്ത് തെക്കുംതലയിലെ കെ ആര് നാരായണന് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ ഉദ്യോഗസ്ഥ. അമൃത, സംവൃത മക്കള്‍. 2016ല്‍ കെഎം മാണിക്കെതിരെ മത്സരിച്ചപ്പോള്‍ 24,803 വോട്ടു നേടി എന്നതാണ് ഹരിയുടെ ബലം
പള്ളികളുടെയും ക്ഷേത്രങ്ങളുടെയും നടുവില്‍ മീനച്ചില്‍ നദിയുടെ ഇരുകരകളിലായാണ് പാലാമണ്ഡലം മലകളും താഴ്വാരവുമായി പടര്‍ന്നു കിടക്കുന്നത്. എല്ലാ മഴക്കാലത്തും ടൗണില്‍ വെള്ളം കയറും. ഇരുകരകളിലും റബര്‍തോട്ടങ്ങള്‍. നാടകം, സര്‍ക്കസ്, വോളിബോള്‍, നാഷണല്‍ അത് ലറ്റിക്സ് തുടങ്ങിയവക്ക് ആതിഥേയത്വം വഹിച്ചു. നദിക്കരയില്‍ ടൗണിനു നടുവില്‍ സ്വിമ്മിങ് പൂള് സഹിതം മുനിസിപ്പല്‍ സ്റ്റേഡിയം. നഗരത്തില്‍ പ്രശസ്തരായ തോപ്പില്‍ സഹോദരന്മാര്ക്കും സെന്റ് തോമസ് കോളേജിനും വെവ്വേറെ പൂളുകള്‍ ഉണ്ട്.
ആയിരം വര്‍ഷത്തോളം മീനച്ചില്‍ കര്ത്താക്കന്മാരുടെ രാജ്യം ആയിരുന്നു രാജസ്ഥാനിലെ മേവാഡില് നിന്ന് മധുരയിലെത്തി അവിടെനിന്നു മീനച്ചിലില്‍ എത്തിയവരാണെന്നാണ് ചരിത്രം. അവരുടെ പരദേവത മധുര മീനാക്ഷിയില്‍ നിന്ന് മീനാക്ഷി പുരവും കാലാന്തരത്തില്‍ മീനച്ചിലും ആയ നാട്. തെക്കുംകൂര്‍ രാജാവിന്റെ സാമന്തന്മാര് പാലാ കത്തീഡ്രല്‍ പണിയാന്‍ ഉരുപ്പടികളും പെരുന്നാളിന് കൊടിമരവും നല്‍കിയിരുന്നത് മീനച്ചില്‍ കൊട്ടാരം ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. കെ.എം മാണി ധനകാര്യ മന്ത്രി ആയിരുന്നപ്പോള്‍ മീനച്ചില്‍ കര്ത്താക്കന്മാരുടെ അടുത്തൂണ്‍ 6000 രൂപയായി വര്‍ധ്ധിപ്പിച്ചു.
മഹാകവി കട്ടക്കയം ചെറിയാന് മാപ്പിള മുതല്‍ വെട്ടൂര്‍ രാമന്നായര് വരെ ഒട്ടേറെ എഴുത്തുകാരെ സൃഷ്ട്ടിച്ച നാടാണ്. മീനച്ചില്‍ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന കുമ്പാനിയില് 17 വര്‍ഷം മുത്തോലി പഞ്ചായത്തു പ്രസിഡണ്ട് ആയിരുന്ന കെകെ ഭാസ്കരന് കര്‍ത്താ(99)യുണ്ട്. ഓണത്തിന്റെ തലേന്നാള്‍ ഉത്രാടത്തിനു 99ആം പിറന്നാള്‍ ആണ്. ആദ്ദേഹത്തിന്റെ ആരാധകനും അയല്‍ക്കാരനുമായ പ്രൊഫ. എ.വി ശങ്കരനാരായണന് മീനച്ചില്‍ കര്ത്താക്കന്മാരും ക്ഷേത്രങ്ങളും എന്നതുള്‍പ്പെടെ അരഡസന്‍ പുസ്തകങ്ങളുടെ കര്‍ത്താവാണ്.
കര്ത്താക്കന്മാരെക്കുറിച്ചുള്ള ഗ്രന്ഥത്തിന്റെ രണ്ടാം പതിപ്പിനു അവതാരിക എഴുതിയത് ചിക്കാഗോയിലെ സെല്‍ ബയോളജി സയന്റിസ്റ് എതിരന്‍ കതിരവന്‍ എന്ന ഡോ. ശ്രീധരന് കര്‍ത്താവ്. ആദ്യത്തെ മീനച്ചില്‍ രാജാവിന്റെ പേര് തൂലിക നാമമായി സ്വീകരിച്ചതാണ്. ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡി. ജോണ്‍ ഹോപ്കിന്‍സ്, ചിക്കാഗോ യൂണിവേഴ്സിറ്റികളില്‍ അദ്ധ്യാപകനായിരുന്നു. തിരുവിതാംകൂറിലെ ആദ്യത്തെ ചീഫ് എന്‍ജിനീയര്‍ കെകെ കര്‍ത്താ ആയിരുന്നുവെന്നു ശ്രീധരന് കര്‍ത്താ പറഞ്ഞു. കെകെ കര്‍ത്തായുടെ മകള്‍ ഇന്ദിര ഇപ്പോള്‍ യുഎസില്‍ ബഫല്ലോയിലുണ്ട്.
ഇവരില്‍ ഒരാള്‍ ജയിക്കുംജോസ് ടോം പുലിക്കുന്നേല്‍, മാണി സി കാപ്പന്
സ്ഥാനാര്‍ത്ഥികള്‍ ഒരേ വേദിയില്കാപ്പന്, പുലിക്കുന്നേല്‍, ഹരി
പിതാവിന്റെ പേരിലുള്ള സ്റ്റേഡിയത്തിനു മുമ്പില്‍ കാപ്പന്റെ കാമ്പെയ്ന്
കുരിശുപള്ളികവലയില് ഓണപ്പായസമേളകള്ക്ക് നടുവില്‍ യുഡിഎഫ് പ്രചാരണ വേദി
കെഎം മാണിക്കൊപ്പം പുലിക്കുന്നേല്‍, ജെസി, മക്കള്‍ അമല്‍, അനില
കാപ്പന്, ആലീസ്, മക്കള്‍ ചെറി, ടീന, ദീപ
ഹരി, സന്ധ്യ, മക്കള്‍ അമൃത, സംവൃത
ജോസിന്റെ പിതൃസഹോദരന് കേരളകോണ്. സ്ഥാപക നേതാവ് ജോസഫ് പുലിക്കുന്നേല്‍
പ്രൊഫ.. എ.വി. ശങ്കരനാരായണന് മീനച്ചില്‍ കര്ത്താക്കന്മാരെക്കുറിച്ചുള്ള പുസ്തകവുമായി
ഇലത്തര്ക്കത്തിന്റെ സംഘര്‍ഷത്തിനിടയില്‍ മസാലദോശ