മുക്കം: മുത്തലാക്ക് നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസിനെ ചൊല്ലി വിവാദം. ബില്ല് ദുരുപയോഗം ചെയ്താണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന ആരോപണം ശക്തമായി. യുവതിയുടെ ഭര്‍ത്താവും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അറസ്റ്റിനെതിരെ രംഗത്തെത്തി.
മുത്തലാക്ക് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയതായി കാണിച്ച് യുവതി താമരശേരി കോടതിയില്‍ നല്കിയ പരാതിയില്‍ വെള്ളിയാഴ്ചയാണ് ഭര്‍ത്താവിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവായ കൊടിയത്തൂര്‍ പഞ്ചായത്തിലെ ചെറുവാടി ചുള്ളിക്കാപറമ്ബ് കണ്ടങ്ങല്‍ വീട്ടില്‍ ഇ.കെ ഉസാമിനെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ മാര്യേജ് ആക്ട് (മുത്തലാക്ക് നിയമം) പ്രകാരമായിരുന്നു അറസ്റ്റ്. മുത്തലാക്ക് നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ കേസാണിത്. ഈ മാസം ഒന്നാം തീയതി വൈകുന്നേരം യുവതിയുടെ വീട്ടില്‍ വന്ന് ഭര്‍ത്താവായ ഉസാം യുവതിയുടെ പിതാവിന്റേയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് മൂന്ന് മുത്തലാക്ക് ഒരുമിച്ച് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു പരാതി.
2011 മേയ് 25-നാണ് ഇരുവരും വിവാഹിതരായത്. മുത്തലാക്ക് ചൊല്ലി ഭര്‍ത്താവ് വിവാഹബന്ധം വേര്‍പെടുത്തിയതായി കാണിച്ച് മുക്കം പോലീസിനും കോഴിക്കോട് റൂറല്‍ എസ്പിക്കും യുവതി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് താമരശേരി കോടതിയില്‍ പരാതി നല്‍കിയത്.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം ഇവര്‍ക്കെതിരെ കോടതിയില്‍ കേസ് നല്‍കിയിരുന്നുവെന്നും ഇനി ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നല്കി ഭര്‍തൃവീട്ടുകാര്‍ ഇടപെട്ട് കേസ് പിന്‍വലിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു.
പിന്നീട് ഖത്തറിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട മറ്റൊരു യുവതിയെ വിവാഹം കഴിക്കുവാന്‍ തന്നെ ഒഴിവാക്കുന്നതിനുവേണ്ടി പീഡനം തുടര്‍ന്നുവെന്നും യുവതി ആരോപിക്കുന്നു. ആധാര്‍ കാര്‍ഡ്, എസ്എസ്എല്‍സി ബുക്ക്, ജനന സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ പ്രതി കൈക്കലാക്കുകയും രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ശേഷം തന്നെ തന്റെ വീട്ടില്‍ കൊണ്ടുപോയി വിടുകയുമായിരുന്നുവെന്നാണ് പരാതി.
ഇതിനു ശേഷം ഇയാള്‍ മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കുകയും ഓഗസ്റ്റ് ഒന്നാം തീയതി തന്റെ വീട്ടില്‍ വന്ന് ബന്ധുക്കളുടെ മുന്നില്‍വച്ച് മുത്തലാക്ക് ചൊല്ലിയെന്നും പരാതിക്കാരി ആരോപിക്കുന്നു. പ്രതിക്ക് ഖത്തറില്‍ ജോലിചെയ്യാനുള്ള വിസയുള്ളതിനാല്‍ ഏതുസമയത്തും വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നും പരാതിക്കാരി കോടതിയെ ബോധിപ്പിച്ചു. ഇതിനെ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയും യുവാവ് അറസ്റ്റിലാവുകയും ചെയ്തത്.
അതേസമയം ഉസാമിന് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വെള്ളിയാഴ്ച തന്നെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും രണ്ട് ആള് ജാമ്യത്തിലുമാണ് ജാമ്യം ലഭിച്ചത്. മുത്തലാക്ക് ചൊല്ലിയിട്ടില്ലെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തു. പരസ്പര സമ്മതത്തോടെ വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തയാറാണന്ന് കാണിച്ച് യുവതി ഒപ്പിട്ട് നല്കിയ രേഖ കൈവശമുണ്ടെന്നാണ് യുവാവിന്റെ വാദം. കേസ് കെട്ടിച്ചമച്ചതാണെന്നും ഭാര്യയെ മൊഴി ചൊല്ലിയിട്ടില്ലെന്നും ഇനിയും സ്വീകരിക്കാന്‍ തയാറാണെന്നുമാണ് യുവാവ് പറയുന്നത്.
ഓഗസ്റ്റ് ഒന്നിന് വീട്ടില്‍ ചെന്ന് മുത്തലാഖ് ചൊല്ലിയെന്ന വാദം കള്ളമാണ്. വിവാഹമോചനം ആവശ്യപ്പെട്ടത് യുവതിയാണെന്നും തനിക്ക് വിവാഹമോചനത്തിന് താത്പര്യമില്ലായിരുന്നു എന്നും അറസ്റ്റിലായ യുവാവ് പറയുന്നു. ജൂലൈ 29ന് വിവാഹബന്ധം തുടര്‍ന്നുപോകാന്‍ താല്പര്യമില്ലെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ സ്റ്റാമ്ബ് പേപ്പറില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ നിയമപരമായി മാത്രമേ വിവാഹബന്ധം അവസാനിപ്പിക്കുകയുള്ളു എന്ന് ഭാര്യയേയും ഭാര്യാപിതാവിനേയും ബോധ്യപ്പെടുത്തുകയായിരുന്നു.
സാമ്ബത്തികമായായി തന്നെ ദുരുപയോഗം ചെയ്യുന്നതിന് വേണ്ടിയുള്ള കള്ളക്കേസാണിത്. അതിന് യുവതിയും വീട്ടുകാരും മുത്തലാക്ക് നിരോധന നിയമം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവിവാന്റെ ആരോപണം. യുവതി ഉന്നയിച്ച ആരോപണങ്ങള്‍ കെട്ടിച്ചമച്ചതായതു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചതെന്നും ഇയാള്‍ പറയുന്നു.