ഒരു പുനര്‍വായനയ്ക്കു വേണ്ടി എന്റെ പുസ്തക ശേഖരത്തില്‍ തിരഞ്ഞപ്പോള്‍ കിട്ടിയത് ഈ പുസ്തകങ്ങളാണ് .ഒരു കൈയ്യില്‍ ഷക്കീലയുടെ ആത്മകഥ, മറു കൈയ്യില്‍ 'ഡ്യൂപ്പ് ' എന്ന സുരയ്യാ ബാനുവിന്റെ ആത്മകഥ .രണ്ടു പുസ്തകങ്ങളിലെയും കാതല്‍ സ്ത്രീയുടെ കദന കഥകള്‍ തന്നെയാണ്. രണ്ടു പേര്‍ക്കും സാദൃശ്യങ്ങള്‍ അനവധിയാണ്. ഇരുവരും കോടമ്പാക്കത്തു നിന്നും വരുന്നവര്‍.
പിന്നെ ഇവരെ ബന്ധിപ്പിക്കുന്ന കണ്ണി എന്താണ് ???
രണ്ടു പേരും നിരവധി രതിചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .ഒരു കാലത്ത് മലയാളികളുടെ സ്വപ്ന രതിറാണിയായിരു ന്ന ഷക്കീലയെ പ്രത്യേകിച്ച് ഇവിടെ അവതരിപ്പിക്കേണ്ട ആവശ്യകത ഉണ്ടെന്നു തോന്നുന്നില്ല. ഷക്കീലയെ അറിയാത്ത മലയാളികള്‍ വിരളമായിരിക്കും .
സുരയ്യാ ബാനു ആരായിരുന്നു ?
പ്രേക്ഷകര്‍ കണ്ട നൂറോളം ഷക്കീല ചിത്രങ്ങളില്‍ ഷക്കീലയ്ക്ക് ഡ്യൂപ്പ് ആയി അഭിനയിച്ച നടിയാണ് സുരയ്യാ ബാനു .
ഷക്കീലയ്ക്കും ഡ്യൂപ്പോ !!!
എന്ന് കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കും .മലയാളത്തില്‍ അഭിനയിക്കുമ്പോള്‍ ഷക്കീല ഡ്യൂപ്പിനെ വെച്ചിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. ആദ്യം സുരയ്യാ ബാനുവിലേക്ക് തന്നെ വരാം.
കോടമ്പാക്കത്താണ് സുരയ്യ ബാനു ജനിച്ചു വളര്‍ന്നത്. അച്ഛന് ആലപ്പുഴ സ്വദേശിയാണ് .വളരെ ചെറുപ്പത്തിലെ ബിസിനസ്സുമായി ബന്ധപ്പെട്ട് കോടമ്പാക്കത്ത് എത്തപ്പെട്ട അദ്ദേഹം അവിടുന്ന് തന്നെ വിവാഹം കഴിച്ച് അവിടെ സ്ഥിര താമസമായി. കുട്ടിക്കാലം മുതലെ കോടമ്പാക്കത്തും, വടപളനിയിലും ഒക്കെ അച്ഛനോപ്പം കറങ്ങി നടന്നിരുന്നതിനാല്‍ സിനിമാ താരങ്ങളെ സുരയ്യ സ്ഥിരം കണ്ടിരുന്നു. അങ്ങേയറ്റം താരാരാധന നടത്തിയിരുന്ന തമിഴ് ജനതയെ കണ്ടു വളര്‍ന്നതു കൊണ്ടാകണം വലുതായാല്‍ ഒരു സിനിമാ നടി ആവണം എന്ന ആഗ്രഹമായിരുന്നു സുരയ്യയ്ക്കുണ്ടായിരുന്നത്.
സുരയ്യ പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്നു .പത്താം തരം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ തന്റെ ഉള്ളിലെ അഭിനേത്രിയെ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രമം അവള് തുടങ്ങി വെച്ചു. കോളേജില്‍ ചേര്‍ന്നതോടെ ക്ലാസ്സ് കട്ട് ചെയ്ത് ഓരോ സ്റ്റുഡിയോയുടെ മുന്പില് ചെന്ന് നില്ക്കും .ചാന്‍സ് തേടിയുളള ഈ അവസരത്തിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിതരണം ചെയ്യുന്ന ഉഷയെ സുരയ്യ പരിചയപ്പെടുന്നത് .ആ സൗഹൃദത്തില്‍ ചെറിയ ചില വേഷങ്ങള്‍ സിനിമയില്‍ ചെയ്യാന്‍ അവള്‍ക്ക് സാധിച്ചു .
കോളേജ് പഠനം പൂര്‍ത്തീകരിച്ചതോടെ ഇനി സിനിമ തന്നെ തന്റെ വഴി എന്നുറച്ച് അവള് അതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു .പക്ഷെ അവളെ കാത്തിരുന്നത് ചതിയുടെ ഒരു ലോകം തന്നെയായിരുന്നു. നായികയാക്കാം എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ആദ്യം നിര്‍മ്മാതാവ് അവളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു .പുറകെ സംവിധായകനും. അഭിനയിച്ച് നോക്കീട്ട് ശരിയാകുന്നില്ല എന്ന കാരണം പറഞ്ഞ് അവളെ ആ ചിത്രത്തില്‍ നിന്ന് അവര്‍ ഒഴിവാക്കി. പിന്നീട് തിരക്കിയപ്പോള്‍ അങ്ങനെ ഒരു സംവിധായകന് ഇല്ലെന്നറിഞ്ഞു .ഇതിനകം അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടിരുന്നു.
ഹിന്ദിയില്‍ പണ്ഡിറ്റ് നേടിയതിനാല്‍ ആ വഴിയ്ക്ക് അവള് ജോലിയ്ക്കു ശ്രമിച്ചു. സിനിമയില്‍ ഇനി അവസരങ്ങളൊന്നും പ്രതീക്ഷിച്ച് കാലം കളയാതെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായി അവള് ജോലി നോക്കി .അവിടെ ധാരാളം സിനിമാക്കാര് വന്നിരുന്നു .ചാന്‍സ് ചോദിച്ച് മുന്‍പ് നടന്നിരുന്ന സമയത്ത് പരിചയപ്പെട്ട പല ടെക്നീഷ്യന്മാരും വീണ്ടും കാണുകയും അവളുമായി സൗഹൃദത്തിലാകുകയും ചെയ്തു. അവരിലൊരാള്‍ അവള്‍ക്ക് ഒരു ചാന്‍സ് തരാന്‍ തയ്യാറായി. അവരുമായി സഹകരിച്ചാല്‍ പുതിയ ബന്ധങ്ങളുണ്ടാക്കി മറ്റു സിനിമയിലേക്ക് കേറാം എന്ന് മാത്രമേ അവള് ചിന്തിച്ചുള്ളൂ . ബി ഗ്രേഡ് മൂവിയാണ് മുഖം കാണിക്കണ്ട എന്ന രീതിയില്‍ അവള് അഭിനയിക്കാന്‍ തയ്യാറായി .പിന്നീട് നിരവധി അവസരങ്ങള്‍ അവള്‍ക്ക് ലഭിച്ചു. എങ്ങനെ അഭിനയിച്ചാലും മുഖം കാണില്ലല്ലോ .കൈ നിറയെ പണം ലഭിച്ചതോടെ അവള് ഷക്കീലയ്ക്ക് ഡ്യൂപ്പ് വേഷങ്ങള്‍ നിരവധി ചെയ്തു തുടങ്ങി. നല്ല വേഷങ്ങള്‍ കിട്ടിയുമില്ല.
ഷക്കീലാക്കാലം അവസാനിച്ചതോടെ അവളുടെ ചാന്‍സ് കുറഞ്ഞു. വീണ്ടും പഴയ തൊഴിലുകളിലേക്ക് . ഒടുവില്‍ അവളുടെ വിവാഹവും കഴിഞ്ഞു. ഇപ്പോള്‍ സുരയ്യാ സ്ക്കൂള് അധ്യാപികയാണ്. കുടുംബത്തോടൊപ്പം സുഖമായി ചെന്നൈയില്‍ ജീവിക്കുന്നു .സിനിമാ സ്വപ്നം കണ്ട് പെണ്‍ക്കുട്ടികള്‍ കെണിയില്‍ വീഴാതിരിക്കാനാണ് ഈ ആത്മകഥ അവര്‍ രചിച്ചത്. സിനിമയിലേക്കിറങ്ങുന്നവര്ക്ക് ഒരു ഗുണപാഠമാണ് സുരയ്യാ ബാനുവിന്റെ 'ഡ്യൂപ്പ് ' എന്ന ഈ പുസ്തകം .സിനിമ വിജയം മാത്രമല്ല പരാജയവും സമ്മാനിക്കുന്നുവെന്ന് സുരയ്യായുടെ ജീവിതം അടിവരയിട്ടു പറയുന്നു .
പത്താംതരം കഴിഞ്ഞ് ഞാന്‍ കലൂരിലെ ടൂ വീലര്‍ സ്പ്രേ പെയിന്റിങ്ങ് വര്‍ക്ക് ഷോപ്പില്‍ ജോലിക്കു കയറിയ നാളുകളിലാണ് കേരളത്തില്‍ ഷക്കീല തരംഗം ആഞ്ഞടിക്കുന്നത്. ധസ്പ്രേ പെയ്ന്റിംങ്ങ് എന്ന് കേട്ട് ഞാന്‍ വല്യ സംഭവമാണെന്ന് തെറ്റിദ്ധരിക്കണ്ട. കൈ തൊഴില്‍ പഠിക്കാനായി ചേട്ടന് കൊണ്ടു വിട്ട താണ്. നാലു മാസം കഴിഞ്ഞ് മതിയാക്കി പോന്നു പ അന്ന് സ്ഥിരമായി സിനിമാ മാസികകള്‍ വാങ്ങുമായിരുന്നു. അതിലൊരിക്കല്‍ കണ്ട 'കിന്നാരത്തുമ്പികള്‍ ' എന്ന ചിത്രത്തിലെ സ്റ്റില്സുകളിലൊന്നായ ഷക്കീലയുടെ ചിത്രം എന്നെ ഏറെ ആകര്‍ഷിച്ചു .ഇറക്കി വെട്ടിയ ബ്ലൗസിലെ മുഴുത്ത മാര്‍വിടത്തിലേക്ക് കൗമാരക്കാരനായ എന്റെ ശ്രദ്ധ അറിയാതെ പതിഞ്ഞു .മനോഹരമായ കണ്ണുകളിലേക്കും ,വശ്യതയാര്‍ന്ന ചിരിയിലേക്കും ഏറെ നേരം ഞാന്‍ നോക്കി നിന്നു. പിന്നീട് കൗമാര സ്വയംഭോഗ ഓര്‍മ്മകളില്‍ ആ ചിത്രം നിറഞ്ഞു നിന്നു.
അന്നത്തെ കൂട്ടുകാര്‍ക്കിടയില്‍
നിന്ന് ഷക്കീല ചിത്രവിശേഷങ്ങള്‍ ഞാനറിയുന്നുണ്ടായിരുന്നു. പക്ഷെ ആ ചിത്രങ്ങള്‍ കാണാന്‍ പോകാന്‍ ധൈര്യമുണ്ടായിരുന്നില്ല. 15 വയസ്സുകാരന് നിഷിദ്ധമായ ഒന്നായിരുന്നു അന്നത്തെ അ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ .കാക്കനാട് അന്ന് രണ്ടു സി ക്ലാസ്സ് തീയറ്ററുകളുണ്ടായിരുന്നു. വീടിനടുത്തുള്ള ജിനി മൂവീസില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. കാരണം അവിടെ കുടുംബവുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു .പക്ഷെ കാക്കനാടിനു അടുത്തുള്ള കുന്നുംപുറത്ത് ച.അ .മൂവീസ് കൊട്ടകയില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ യാതൊരു പിശുക്കും അവര്‍ കാണിച്ചില്ല.പോരാത്തതിന് എല്ലാ വ്യാഴായ്ച്ചയും പ്രത്യേക 'ബിറ്റുകള്‍' ചേര് ത്തുള്ള നൂണ്‍ഷോയും .
ആനന്ദലബ്ധിക്കിനിയെന്തു വേണം!!!
കൗമാരക്കാലത്തെ ഹരം കൊളളിച്ച രതിയോര്‍മ്മകള്‍ നിറഞ്ഞു നിന്നത് 'പമ്മന് ' പുസ്തകങ്ങളിലായിരുന്നു .തമ്പുരാട്ടിയും, ഭ്രാന്തും, ചട്ടക്കാരിയും ഒക്കെ വായനശാലയില്‍ നിന്നെടുത്ത് വായിച്ചു കോരിത്തരിച്ച നാളുകളിലാണ് ഷക്കീല രംഗ പ്രവേശനം ചെയ്യുന്നത്. സിനിമാ മാസികകളിലെ വിശേഷങ്ങള്‍ നോക്കുമ്പോള്‍ ഷക്കീലയുടേതായി നിരവധി ചിത്രങ്ങള്‍ അപ്പോളിറങ്ങിയിരുന്നു എന്ന് വിഷമത്തോടെ ഞാനോര്‍ത്തു. ഒന്നും കാണാന്‍ പറ്റാത്തതില്‍ അതീവ ദുഃഖവുമുണ്ടായിരുന്നു . ബസ്സിലെ യാത്രകളില്‍ ച.അ .മൂവീസിനു മുന്പിലെ ബസ്സ് സ്റ്റോപ്പില്‍ എത്തുമ്പോള്‍ എത്ര നിയന്ത്രിച്ചാലും ഷക്കീല പോസ്റ്ററിലേക്ക് കണ്ണുകള്‍ പായും .ആ സ്റ്റോപ്പില്‍ ഇറങ്ങുന്നവരെ ആളുകള്‍ സംശയത്തോടെ നോക്കിയിരുന്നു. കലൂരിലെ സ്പ്രേ പെയ്ന്റിംങ്ങ് പണി മതിയാക്കി ഞാന്‍ വീട്ടിലിരിപ്പായ സമയത്താണ് ച.അ .മൂവീസില്‍ ഷക്കീലയുടെ പ്രശസ്തമായ 'കാതര' പ്രദര്‍ശിപ്പിക്കുന്നു എന്ന് ഞാനറിഞ്ഞത് .മതിലില്‍ ഒട്ടിച്ച പോസ്റ്ററില്‍ നിന്ന് ഷക്കീലയെക്കൂടാതെ മറ്റൊരു രതിറാണിയായ മറിയയും ആ ചിത്രത്തില്‍ ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കി .
"ഒരു വെടിക്ക് രണ്ടു പക്ഷി"
എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. തീര്‍ച്ചയായും ഇതെങ്കിലും കാണണം. ഇതും മുടങ്ങി കൂടാ. പോസ്റ്ററിലെ പ്രലോഭനത്തെ മറികടക്കുവാന്‍ ആകുമായിരുന്നില്ല എനിക്ക് .രണ്ടും കല്‍പ്പിച്ച് ഞാന്‍ വീട്ടില്‍ നിന്നിറങ്ങി.
ബസ്സില്‍ പരിചയക്കാര് ഉണ്ടാകാം .അവിടെ ഇറങ്ങിയാല്‍ കാണും എന്ന ചിന്തയാല്‍ ഒരു സറ്റോപ്പ് മുന്നേ ഇറങ്ങി മുന്നോട്ടു നടന്നു. തീയറ്ററിലെത്തി. നിറയെ ആളുകളാണ് .പരിചയമുള്ള ഒരു മുഖവും കാണരുതേ എന്നാഗ്രഹിച്ചു. ഭാഗ്യത്തിന് അന്നവിടെ ഞാനറിയുന്ന ഒരാള്‍ പോലും ഉണ്ടായിരുന്നില്ല. ടിക്കറ്റ് കൗണ്ടറില്‍ കയറിയതും പുറകില്‍ നിന്നവര്‍ എന്നെ നോക്കി ചിരിക്കാന്‍ തുടങ്ങി .മുന്പില് നിന്നവര്‍ തിരിഞ്ഞു നോക്കാനും തുടങ്ങി. ഞാനാകെ അസ്ത്ര പ്രഞ്ജനായി നില്‍ക്കുകയാണ്. പുറകില്‍ നിന്ന് അശ്ലീല കമന്റുകളും കേള്‍ക്കാം. എന്റെ ഊഴമെത്തി .
" ഒരെണ്ണം "
പത്തു രൂപാ നോട്ട് നീട്ടി ഞാന്‍ പറഞ്ഞു. ടിക്കറ്റ് കൊടുക്കുന്ന വ്യക്തി അത്ഭുത ജീവിയെ കാണുന്ന പോലെ എന്നെ നോക്കി ടിക്കറ്റ് തന്നു.
ഒരു പക്ഷെ 15 വയസ്സുള്ള കുട്ടികളാരും മുന്‍പ് വന്നിട്ടില്ലായിരിക്കും !!!
സിനിമ തുടങ്ങി. ഒരു മൂലയ്ക്കു പോയി ഞാന്‍ സ്ഥാനം പിടിച്ചു.കൈയടിച്ചും, കൂവിയും ,കമന്റുകള്‍ പറഞ്ഞും ആളുകള്‍ ' കാതര' കാതിനിമ്പമുള്ള സുഖകരമായ ഓര് മ്മയാക്കി മാറ്റി. തുറിച്ചു നോട്ടങ്ങളും ,അശ്ലീല കമന്റുകളും സഹിക്കാന്‍ പറ്റാത്തതു ക്കൊണ്ടാവാം പിന്നീട് തീയേറ്ററില്‍ പോയി അപടം കാണാനുള്ള ആവേശം ഒക്കെ കെട്ടടങ്ങി. എങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം അവരുടെ റൂമുകളില്‍ അതീവ രഹസ്യമായി ഞങ്ങള്‍ വീഡിയോ സി.ഡി.ഇട്ട് ഷക്കീല ചിത്രങ്ങള്‍ കണ്ടിരുന്നു.
********* ******** ********
കുറച്ച് വര്‍ഷം മുന്‍പ് പുസ്തക മേളയില്‍ വെച്ച് ഷക്കീലയുടെ ആത്മകഥ കൈയ്യില്‍ കിട്ടി. ഒന്നും നോക്കാതെ അതു വാങ്ങി. വായിച്ചു തുടങ്ങിയതും എന്റെ കണ്ണുനീര് ഗ്രന്ഥികള്‍ സജീവമായി . ഭൂതകാലത്തെ സത്യസന്ധമായി വരച്ചിടുകയാണ് ഷക്കീല .ആദ്യ ലൈംഗീകാനുഭവം വിവരിച്ചപ്പോള്‍ കണ്ണു നിറഞ്ഞു .തുടര്‍ന്നു വായിക്കാന്‍ കഴിയാതെ ഞാന്‍ പുസ്തകം മടക്കി.
ഒരു ദിവസം രാവിലെ ഷക്കീലയെ അമ്മ ഒരുക്കി സുന്ദരിയാക്കി എന്നിട്ടു പറഞ്ഞു .
" ഷക്കീ നിനക്കറിയാലോ നമ്മുടെ കഷ്ടപ്പാടുകള്‍ .നിനക്ക് മാത്രമേ ഈ കുടുംബത്തെ രക്ഷിക്കാന്‍ പറ്റൂ .ഒരാളിന്റെ കൂടെ നീ പോണം .പറയുന്നതെല്ലാം അനുസരിക്കണം .അയാള്‍ കൈ നിറയെ പണം തരും ."
അയാളൊടൊപ്പം അവള് പോയി .പിന്നീട് അവളുടെ ജീവിതത്തില്‍ ഓരോ പുരുഷന്മാരും അതുപോലെയെത്തി .കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിച്ചു. പിന്നീട് വിശ്രമമില്ലാതെ രതിചിത്രങ്ങളിലഭിനയിച്ച് ഷക്കീല കുടുംബാംഗങ്ങളെ ഉയര്‍ന്ന നിലയിലെത്തിച്ചു. അന്നത്തെ താരപ്രഭയില്‍ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ അഭിനയിക്കാന്‍ അവര്‍ വാങ്ങിയിരുന്നു . ഷക്കീലയുടെ പണം സ്വീകരിച്ച കുടുംബക്കാര് തന്നെ ഷക്കീലയെ തള്ളി പറഞ്ഞു. സിനിമ അവസാനിപ്പിച്ച് തിരികെയെത്തിയപ്പോള്‍ സമ്പാദിച്ച സ്വത്തുക്കളെല്ലാം സഹോദരി തട്ടിയെടുത്തു. എല്ലാവരാലും ഒറ്റപ്പെട്ട് ഷക്കീല മദ്യത്തിനടിമയായി. പിന്നീടവര്‍ അതില്‍ നിന്നും മുക്തി നേടി.
ദീപ നിശാന്തിന്റെ 'ഒറ്റമര പെയ്ത്ത് പുസ്തകത്തില്‍ ഷക്കീലയെക്കുറിച്ച് ഒരദ്ധ്യായം ഉണ്ട്. അതു വായിച്ചപ്പോള്‍ ഷക്കീലയെ നേരില്‍ കാണണം എന്ന് തോന്നി. യൂ ട്യൂബില്‍ പരതി ഷക്കീലയുടെ ഇന്റര്‍വ്യൂകള്‍ ഞാന്‍ കണ്ടു. ചാനല്‍ ഷോയിലെ പരിപാടികളില്‍ വിളിച്ച് വരുത്തി അവരെ പലരും പരിഹസിക്കുന്നതും കണ്ടു .തമാശക്കാരുടെ തമാശകളില്‍ ചിരിക്കണോ ,കരയണോ എന്നറിയാതെ ഞാന്‍ വിഷമിച്ചു. ഷക്കീലയെ ആരും മനസ്സിലാക്കിയിട്ടുണ്ടാകില്ല .ഉണ്ടെങ്കില്‍ നിലവാരം കുറഞ്ഞ ഈ തമാശകള്‍ക്ക് ചിരിക്കാന്‍ സാധിക്കുമോ??? ആത്മകഥയിലൂടെ ഷക്കീലയുടെ ജീവിതം അറിഞ്ഞവര്ക്കും ജീര്‍ണ്ണിച്ച ആ തമാശകള്‍ ദഹിക്കുകയില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്രത്തില്‍ വായിച്ച കാര്യമാണ് .' ഷക്കീല ' എന്ന് പേരുള്ളവര്‍ ആ പേരു മാറ്റുന്നു . അത്രമാത്രം വെറുപ്പോടെയും ,അറപ്പോടെയും ഷക്കീലയെ പലരും കണ്ടിരുന്നു. ഷക്കീലയെ പകല്‍ വെളിച്ചത്തില്‍ പരിഹസിച്ചവര്‍ രാത്രിയായാല്‍ ആരും കാണാതെ അവരുടെ ശരീര സൗന്ദര്യം ആസ്വദിച്ചു .
എല്ലാവരുടേയും കണ്ണില്‍ ഷക്കീല പിഴച്ചവളാണ് .മുന്‍പ് എവിടെയോ വായിച്ച ഒരു കവിതയുടെ വരികള്‍ ഓര്‍മ്മ വരുന്നു.
" നടുവിരല്‍ ക്കൊണ്ടാര്‍ക്കും ഗര്ഭമുണ്ടായിട്ടില്ല
ഒരുത്തിയും ഒറ്റയ്ക്ക്
വ്യഭിചരിച്ചിട്ടുമില്ല"
എത്ര അര്‍ത്ഥവത്താണ് ആ വരികള്‍ അല്ലെ???
ഷക്കീല ചിത്രങ്ങളില്‍ അഭിനയിച്ച പുരുഷന്മാര് എവിടെ ? അവര്‍ക്കില്ലെ ഈ അവഗണയും ഒറ്റപ്പെടലും ???
എവിടെയും പിഴച്ചവര്‍ എന്ന് മുദ്രകുത്തുന്നത് പൊതുവെ സ്ത്രീകളെയാണ് .
വേശ്യാവൃത്തിയില്‍ പിടിക്കപ്പെട്ടാല്‍ അവളെ ലോകം വേശ്യയെന്നു വിളിക്കും. പങ്കാളികളായ പുരുഷന്മാര് നല്ലവരാകും .
ജനങ്ങളാല്‍ അവഗണിക്കപ്പെട്ട് യേശുവിന്റെ അടുക്കല്‍ ഓടിയണഞ്ഞ വേശ്യാസ്ത്രീയെ നോക്കി ജനക്കൂട്ടത്തോട് യേശു പറഞ്ഞതിങ്ങനെ
" നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഇവളെ കല്ലെറിയൂ"
ഷക്കീലയെ കുറ്റപ്പെടുത്തിയവരില്‍ ഭൂരിഭാഗവും അവരുടെ ശരീര സൗന്ദര്യാരാധകരായിരുന്നു .അവരില്‍ ചിലരുടെ രാവുകള്‍ ഷക്കീല നിദ്രാവിഹീനമാക്കിയിരുന്നു.
ആരോരുമില്ലാത്ത ഒരു ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയെ സ്വന്തം മകളായി സ്വീകരിക്കാന്‍ ഷക്കീല തയ്യാറായി. ആ ഒരൊറ്റ ക്കാര്യം മതി അവരുടെയുളളിലെ നന്മ തിരിച്ചറിയാന്‍. മഴവില്ലഴക് എന്നൊക്കെ പറഞ്ഞ് നമ്മള് മുഖപുസ്തകത്തില്‍ പല വര്‍ണ്ണങ്ങള്‍ നിരത്തി കാട്ടി പോസ്റ്റുകളൊക്കെ ഇടുന്നുണ്ടല്ലോ. അവര്‍ക്കും തുല്യത വേണം എന്ന് പുരോഗമനപരമായി പ്രഖ്യാപിക്കുന്നുണ്ടല്ലോ .നമ്മളില്‍ എത്ര പേര്‍ക്ക് കഴിയും ഒരു ട്രാന്‍സ്ജെന്‍ഡറിനെ സ്നേഹിക്കാന്‍ !!!
സ്വന്തം കുടുംബത്തിന് വേണ്ടി ബലിയാടായ വ്യക്തിയാണ് ഷക്കീല. അതി ജീവനത്തിന്റെ പാതയിലാണവരിന്ന്.ഭൂതക്കാലം ഏല്‍പ്പിച്ച മുറിവില്‍ നിന്ന് മുക്തി നേടാനാനാണ് ഷക്കീലയുടെ ഇപ്പോഴത്തെ പരിശ്രമം .
പക്ഷെ ആ മുറിവില്‍ കുത്തിയിളക്കി വേദനിപ്പിക്കുന്നവരാണ് ഇന്ന് സമൂഹത്തില്‍ കൂടുതലായുള്ളത് .
കുടുംബം എന്ന സുരക്ഷിത താവളത്തിലിരുന്ന് കുടുംബത്തില്‍ നിന്നും പുറത്തായ ഷക്കീല ഉള്‍പ്പെടുന്ന വലിയൊരു വിഭാഗത്തെ കപട സദാചാരവാദികള്‍ നിരന്തരം കല്ലെറിയുന്നു . പുച്ഛിക്കുന്നു .തരം താഴ്ത്തുന്നു. കാരണമുണ്ട് സംസ്ക്കാരം നിലനിര്‍ത്തി യുവതലമുറയെ വാര്‍ത്തെടുക്കേണ്ടത് അവരുടെ ബാധ്യതയാണ്.
അല്ലെങ്കില്‍ തന്നെ സദാചാരം സംരക്ഷിക്കേണ്ടത് മാന്യന്മാരുടെ കടമയാണല്ലോ ....
24 ന്യൂസ് ചാനലിലെ 'ജനകീയ കോടതി' എന്ന പ്രോഗ്രാമിലൂടെ ഷക്കീല അടുത്തിടെ വീണ്ടും ശ്രദ്ധാകേന്ദ്രമായി . കോടതി മുറിയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പ്രതിക്കൂട്ടിലിരുത്തി ഷക്കീലയെ വിചാരണ ചെയ്യുകയാണ് അവതാരകന്. ഇതിനിടയില്‍ ഷക്കീലയോടു സംവദിക്കാന്‍ നടിയും, അവതാരകയും , സാമൂഹ്യ പ്രവര്‍ത്തകയുമൊക്കെയായ രഞ്ജിനി മേനോന് എത്തുന്നു. മലയാളികളെ പ്രതിനിധീകരിച്ച് അവര്‍ ഷക്കീലയെ വിചാരണ ചെയ്യുന്നു .ചോദ്യങ്ങള്‍ പലതും വിഡ്ഢിത്തരമായി തോന്നി എനിക്ക്.
" ഷക്കീല അഭിനയിച്ച ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് വളരെ തെറ്റായ സന്ദേശമാണ് നല്‍കിയത് "
" ഷക്കീല ചിത്രങ്ങള്‍ക്ക് പ്രത്യേകിച്ച് കഥയൊന്നുമില്ല "
"ഒരു സ്ത്രീ എന്ന നിലയിലും ,ഒരു നടി എന്ന നിലയിലും ഷക്കീല തെറ്റു ചെയ്തു"
മലയാളി പുരുഷന്മാര്ക്ക് പ്രണയിക്കാന്‍ മെലിഞ്ഞ സ്ത്രീ , ഭോഗിക്കാന്‍ തടിച്ച സ്ത്രീ എന്ന രീതിയാണ് .ഒരു പരിധി വരെ തടിച്ച സ്ത്രീകളെ യുവാക്കള്‍ ഇഷ്ടപ്പെടുന്നത് ഷക്കീല കാരണമാണ് എന്ന രീതിയില്‍ വരെയെത്തി അവരുടെ വിചാരണ .
ചോദ്യങ്ങള്‍ക്കെല്ലാം ഷക്കീല സത്യസന്ധമായി മറുപടി പറഞ്ഞു . പലപ്പോഴും ബിരുദധാരിയായ രഞ്ജിനി മേനോന് പത്താം തരം തോല്‍വി മാത്രമായ ഷക്കീലയുടെ മുന്നില്‍ അടിപതറുന്നത് പുഞ്ചിരിയോടെ ഞാന്‍ കണ്ടു.
പേരിനൊപ്പം വാലു പോലെ ജാതി ചേര്‍ക്കുന്നതിനേക്കാള്‍ മോശമായതൊന്നും ഷക്കീല ചെയ്തിട്ടില്ല .
19 വര്‍ഷം മുന്‍പുണ്ടായിരുന്ന കാര്യങ്ങള്‍ ഇന്ന് പറയുന്നതില്‍ എന്തു യുക്തി യാണുള്ളത്?
ജീവിക്കാന്‍ വേണ്ടി അന്ന് അത്തരം ചിത്രങ്ങളില്‍ അവര്‍ക്ക് അഭിനയിക്കേണ്ടി വന്നു അതു അത്ര വലിയ തെറ്റാണോ?
നിയമം അനുശാസിക്കുന്ന ചിത്രങ്ങളല്ലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കൂ?
പ്രോഗ്രാം മുഴുവന്‍ കണ്ടു തീര്‍ന്നപ്പോള്‍ ഷക്കീലയോടു ബഹുമാനമാണ് തോന്നിയത് രഞ്ജിനിയോടു പുച്ഛവും.
അല്ലയോ രഞ്ജിനി മേനോന് ,
മലയാളികളെ മൊത്തം പ്രതിനിധീകരിച്ചുള്ള ചോദ്യകര്‍ത്താവായി നിങ്ങള്‍ വന്നതിനാല്‍ അതിലുള്‍പ്പെടുന്ന ഒരാളെന്ന നിലയ്ക്ക് ഞാനും ചോദിച്ചോട്ടെ ?
മലയാളി പുരുഷന്മാരുടെ ലൈംഗീക താല്പര്യം നിങ്ങള്‍ക്കാരാണ് പറഞ്ഞ് തന്നത് ?
ജീവിക്കാന്‍ വേണ്ടി മുറുക്കാന്‍ കട ഇടുകൂടായിരുന്നോ എന്ന നിങ്ങളുടെ പരിഹാസവും ,പുച്ഛവും കലര്‍ന്ന ചോദ്യത്തിന് എന്ത് പ്രസക്തിയുണ്ട് ?
ഷക്കീലയുടെ ജീവിത മാര്‍ഗ്ഗം അവരല്ലെ തിരഞ്ഞെടുക്കേണ്ടത് ?
ഷക്കീല സമൂഹത്തോട് എന്തു തെറ്റാണ് ചെയ്തത്?
സകല പ്രിവിലേജുകളിലും അഭിരമിച്ചു ജീവിച്ച നിങ്ങള്‍ക്ക് ഷക്കീലയുടെ ജീവിതം മനസ്സിലാവണമെന്നില്ല . അതു തിരിച്ചറിയാന്‍ മനുഷ്യത്തം വേണം. ആദ്യം നിങ്ങള്‍ സ്വന്തം പേരിലെ സവര്‍ണ്ണത എടുത്തു മാറ്റു. എന്നിട്ട് ഷക്കീലയെ വിചാരണ ചെയ്യൂ.
യൂട്യൂബിലെ പ്രേക്ഷക പ്രതികരണങ്ങള്‍ മുഴുവനും ഷക്കീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളതായിരുന്നു . രഞ്ജിനിയ്ക്ക് ആകട്ടെ പ്രേക്ഷകരുടെ അസഭ്യവര്‍ഷങ്ങളും .വൈകിയെങ്കിലും ഷക്കീലയെ ജനങ്ങള്‍ മനസ്സിലാക്കി എന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്.
"ഞാന്‍ മരിച്ചാല്‍ എനിക്കായി നിലവിളിക്കാന്‍ ആയിരക്കണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സ് ഉണ്ടാകും "
എന്ന് ഷക്കീല പറയുന്നു . എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഷക്കീലയ്ക്ക് ഇപ്പോള്‍ കൂട്ടിന് അവരുണ്ട് .അവരോടൊപ്പമുള്ള നിമിഷങ്ങളില്‍ ഷക്കീല ആശ്വാസം കണ്ടെത്തുന്നു .ഭൂതക്കാലത്തിലെ മുറിവുകള്‍ ഏറെക്കുറെ ഉണങ്ങി തുടങ്ങിയിരിക്കുന്നു . അല്ലെങ്കില്‍ തന്നെ കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ ...