വീണ്ടും പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതിനു മുൻപ് നരേന്ദ്ര മോദി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വസതിയിലെത്തിയാണ് അനുഗ്രഹം വാങ്ങിയത്. സർദാർ വല്ലഭായ് പട്ടേൽ പ്രതിമയ്ക്ക് മുന്നിലെത്തിയ അദ്ദേഹം പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് അഹമ്മദാബാദിലെ പാർട്ടി ഓഫീസിലെത്തിയ അദ്ദേഹത്തെ കാത്ത് നിന്നത് ആയിരക്കണക്കിന് പ്രവർത്തകരാണ്. ഇവിടെ ഉജ്ജ്വലമായ സ്വീകരണങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബിജെപി അധ്യക്ഷൻ അമിത് ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി ഉൾപ്പെടെയുള്ള നേതാക്കൾ മോദിക്കൊപ്പം ഉണ്ടായിരുന്നു
.ഇനിയുള്ള അഞ്ചു വർഷം സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കുമെന്നും ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും അവബോധവും ഉറപ്പാക്കുമെന്നും അഹമ്മദാബാദിലെ റാലിയിൽ സംസാരിക്കവെ മോദി പറഞ്ഞു..‘ഗുജറാത്തിലെ ജനങ്ങളെ ദർശിക്കാനാണ് ഞാനിവിടെ വന്നത്. ഗുജറാത്തുകാരുടെ അനുഗ്രഹം എപ്പോഴും എനിക്കു വിശേഷപ്പെട്ടതാണ്. ഭരണവിരുദ്ധതയ്ക്കു പകരം ഭരണാനുകൂല വികാരമാണ് ഇത്തവണയുണ്ടായത്. ജനങ്ങളുടെ പോസിറ്റീവ് വോട്ടുകൾ. മുന്നൂറിലധികം സീറ്റ് കിട്ടുമെന്ന് ഞാൻ പറഞ്ഞപ്പോൾ പലരും കളിയാക്കി. ഇപ്പോൾ തിരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നു. ശക്തമായ സർക്കാർ തുടരണമെന്നു ജനം ആഗ്രഹിച്ചു.വലിയ ഭൂരിപക്ഷം വലിയ ഉത്തരവാദിത്തമാണ്’– അദ്ദേഹം പറഞ്ഞു.