1947-ലെ ഇന്ത്യ പാക്കിസ്ഥാന് വിഭജനത്തിനുശേഷം ഇന്ത്യയില്‍ ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം വിദ്വെഷത്തോടെയും പ്രതികാരേച്ഛയോടെയും കഴിഞ്ഞിട്ടുള്ള ചരിത്രമാണ് നാം പഠിച്ചിട്ടുള്ളത്. അവരുടെയിടയില്‍ തന്നെ മത മൗലികത അടിസ്ഥാനമാക്കി തീവ്ര ഹിന്ദുക്കളും തീവ്ര മുസ്ലിമുകളുമായി രണ്ടു വിഭാഗക്കാരായി തിരിയുകയും ചെയ്തു. രണ്ടുകൂട്ടരും ദേശസ്നേഹികളായി അവകാശപ്പെടുകയും ചെയ്യുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനുശേഷം മുസ്ലിം ജനതയെ ക്രൂരമായി പരിഹസിക്കുന്നതില്‍ ലോകം മുഴുവനും തന്നെ ഇന്ന് ആനന്ദവും കണ്ടെത്തുന്നുണ്ട്. ഭാരതത്തിന്റെ സിന്ധുനദി തീരത്തുനിന്നും ഒരേ സംസ്കാരമായി ഒരേമണ്ണില്‍ ജീവിച്ച ഹിന്ദുക്കളും മുസ്ലിമുകളും തമ്മില്‍ത്തമ്മില്‍ കലഹിക്കലും നിത്യ സംഭവങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
തീവ്രമായ മതപ്രഭാഷണങ്ങളുടെ പേരില്‍ കഴിഞ്ഞ പതിനേഴു വര്‍ഷമായി പി.ഡി.പി നേതാവായ 'മഅ്ദനി' ജയില്‍വാസം അനുഭവിക്കുന്നു. ഇപ്പോള്‍ ബാംഗ്ളൂരിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണയില്ലാതെ കഴിയുന്നു. ഇന്ത്യയിലെ അനേക സ്ഫോടന പരമ്പരകളുമായി അദ്ദേഹത്തിന്റെ പേരും ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ആദ്യത്തെ പത്തുവര്‍ഷം കോയമ്പത്തൂര്‍ സ്പോടനമായി ബന്ധപ്പെട്ട് അദ്ദേഹം തമിഴ്നാട് ജയിലിലായിരുന്നു. അവിടെനിന്ന് 2007 ഓഗസ്റ്റ് ഒന്നിനു കുറ്റവിമുക്തനായി പുറത്തിറങ്ങിയ അദ്ദേഹത്തെ 2008 ജൂലൈ ഇരുപത്തിയഞ്ചാം തിയതി വീണ്ടും അറസ്റ്റ് ചെയ്തു. ഹിന്ദുമൗലിക വാദികളുടെ കൂടിയാലോചനയില്‍ കേസ്സുകള്‍ കെട്ടിച്ചമച്ചെതെന്നാണ് ഭൂരിഭാഗം മുസ്ലിമുകളും നിഷ്പ്പക്ഷരായവരും ചിന്തിക്കുന്നത്.
1966 ജനുവരി പതിനെട്ടാം തിയതി കൊല്ലം ജില്ലയിലുള്ള മൈനാഗപ്പള്ളിയില്‍ അബ്ദുസമദ് മാസ്റ്ററുടെയും അസ്മാ ബീവിയുടെയും മകനായി 'അബ്ദുന്നാസര്‍ മഅ്ദനി' ജനിച്ചു. അറബികോളേജില്‍ നിന്നും ബിരുദമെടുത്ത ശേഷം ഒരു മതപ്രഭാഷകനായി അറിയപ്പെടാന്‍ തുടങ്ങി. കേരളം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു പ്രഭാഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന അദ്ദേഹത്തിന് പിന്തുണയുമായി ആയിരക്കണക്കിന് അനുയായികളെ ലഭിച്ചിരുന്നു. 1992 ആഗസ്റ്റ് ആറാം തിയതി തീവ്രമായ മൗലിക മതപ്രഭാഷണങ്ങളുടെ പേരില്‍ അദ്ദേഹത്തിനെതിരെ വധശ്രമം ഉണ്ടായി. കഷ്ടിച്ചു രക്ഷപ്പെടുകയും വലത്തുകാല് നഷ്ടപ്പെടുകയും ചെയ്തു. 1992-ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ അദ്ദേഹം വികാരാധീനമായി നാടെങ്ങും പ്രസംഗിക്കുമായിരുന്നു. അതിന്റെ പേരില്‍ മഅ്ദനിയെ അറസ്റ്റു ചെയ്യുകയുമുണ്ടായി. പിന്നീട് സമുദായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.
1990-ല്‍ അദ്ദേഹം ഇസ്ലാമിക സേവക സംഘം (ISS)എന്ന സാമുദായിക സംഘടന ആരംഭിച്ചു. 1993 ഏപ്രില്‍ പതിനാലാം തിയതി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് (പി.ഡി.പി.) രൂപം നല്കി. അവര്‍ണ്ണര്‍ക്കുവേണ്ടിയും ദളിതരായ മുസ്ലിമുകള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുകയെന്നതായിരുന്നു പാര്‍ട്ടിയുടെ നയം. മുസ്ലിമുകളുടെയിടയില്‍ പി.ഡി.പി. അവഗണിക്കാന്‍ സാധിക്കാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയായി വളര്‍ന്നു. ബാബറി മസ്ജിദ് തകര്‍ത്ത നാളുകളില്‍ പിഡിപി നിരോധിച്ചിരുന്നു. 'മഅ്ദനി' ന്യുനപക്ഷങ്ങളുടെയും ദളിതരുടെയും പാര്ട്ടിയുണ്ടാക്കിയപ്പോള് ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും സര്‍ക്കാരും മീഡിയാകളും 'മഅ്ദനി' യെ വിമര്‍ശിക്കാന്‍ തുടങ്ങി. 'സത്യമേവ ജയതേ' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് 'മഅ്ദനി' കേരളം മുഴുവന്‍ പദയാത്രകള്‍ സംഘടിപ്പിച്ചിരുന്നു. മുസ്ലിം ജനതയുടെ പ്രിയങ്കരനായ ഒരു നേതാവായും വളര്‍ന്നു കഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച കോണ്‍ഗ്രസിനും ബി.ജെ.പി. യ്ക്കും ഒരു പോലെ ഭീഷണിയുമായിരുന്നു.
1990-വരെ 'മഅ്ദനി' ഭീകരപ്രവര്‍ത്തനങ്ങളുമായി ഒളിവു സങ്കേതങ്ങളില്‍ ഒളിച്ചിരുന്നുവെന്നാണ് പ്രചരണം. അതുവരെ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന മഅ്ദനി ബാബറി മസ്ജിദ് തല്ലി തകര്‍ത്തപ്പോള്‍ ഇടതുപക്ഷങ്ങളുടെ പിന്തുണയോടെ രംഗത്ത് വന്നുവെന്നാണ് ചിലരുടെ കിംവദന്തികള്‍. വര്‍ഗീയത ഇളക്കി വിട്ടുകൊണ്ട് നാടിനെ ഇളക്കിയും മുസ്ലിമുകള്ക്ക് ആയുധ പരിശീലനം നല്‍കിയും ആര്.എസ്.എസ്സിനെ പ്രതിരോധിക്കാന്‍ പി.ഡി.പി. എന്ന സംഘടനയുണ്ടാക്കിയും മലമ്പ്രദേശത്ത് തീവ്രവാദികളെ വളര്‍ത്തിയെടുക്കാന്‍ പരിശീലനം നല്‍കിയും മഅ്ദനി പ്രവര്‍ത്തിച്ചിരുന്നുവെന്നു കുപ്രചരണങ്ങളുമുണ്ട്. ഒരു കാര്യം ചിന്തിക്കണം. മുസ്ലിം ന്യുനപക്ഷം മുഴുവനായും മഅ്ദനിക്ക് പിന്തുണ നല്കുന്നു. ഇയാള്‍ ഒരു തീവ്ര വാദിയായിരുന്നെങ്കില്‍ രാജ്യത്തിലെ വലിയൊരു വിഭാഗം മുസ്ലിമുകള് പിന്തുണ നല്കുമായിരുന്നോ? കേരളത്തിലെ ഇടതുപക്ഷങ്ങളും കോണ്‍ഗ്രസും വരെ മഅ്ദനിയുടെ വളര്‍ച്ചക്ക് കാരണമായിരുന്നു.
മുസ്ലിം സമുദായത്തെ പുനരുദ്ധരിക്കാന്‍ മഅ്ദനി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതുകൊണ്ട് ഹിന്ദുത്വ ശക്തികള്‍ക്ക് മാത്രമല്ല ഭരിക്കുന്ന സര്‍ക്കാരുകള്‍ക്കും അദ്ദേഹത്തോട് പ്രതികാര മനോഭാവമായിരുന്നു. സെപ്റ്റംബര്‍ പതിനൊന്നിലെ സംഭവത്തിനുശേഷം ഇന്ത്യയിലെ മിക്ക സ്റ്റേറ്റുകളും ഹിന്ദു രാഷ്ട്രീയ സംഘടനകളും, മഅ്ദനിയെ ഒരു നോട്ടപ്പുള്ളിയായി കണ്ടിരുന്നു. മുസ്ലിമുകള്‍ക്കു വേണ്ടി സംസാരിക്കുന്നതായിരുന്നു കാരണം. ഭീകരവാദം ചുമത്തിക്കൊണ്ടു മഅ്ദനിയേയും ഭാര്യ സൂഫിയായെയും വേട്ടയാടിക്കൊണ്ടിരുന്നു. 2009-ഡിസംബറില്‍ തമിഴ്നാട് ബസിനെതിരെയുള്ള സമരത്തില്‍ സൂഫിയായെ അറസ്റ്റു ചെയ്തു. ഇന്ത്യയില്‍ എവിടെ ഭീകരാക്രമണം ഉണ്ടായാലും മഅ്ദനിയുടെ പേരായിരിക്കും ആദ്യം വരുക.
ആര്.എസ്.എസ് നെതിരായി ഒരു രാഷ്ട്രീയമറ സൃഷ്ടിക്കാനെ മഅ്ദനി ആഗ്രഹിച്ചിരുന്നുള്ളൂ. അച്യുതാനന്ദനെതിരെ പിണറായുമായി ഒരു ശക്തമായ കൂട്ടുകെട്ട് അദ്ദേഹം ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പാര്‍ട്ടി ഇസ്ലാമിക ചിന്തകളുടെയും സാഹോദര്യത്തിന്റെയും മുസ്ലിം ദളിതരുടെ ക്ഷേമത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. അച്യുതാനന്ദന് മഅ്ദനിയും കമ്മ്യുണിസവുമായി കൂട്ടുകൂടുന്നതില്‍ എതിര്‍ത്തിരുന്നു. ന്യുനപക്ഷമാണെങ്കിലും ഭൂരിപക്ഷമാണെങ്കിലും മതത്തെ അടിസ്ഥാനമാക്കിയുള്ള പാര്‍ട്ടികള്‍ കമ്മ്യുണിസത്തിനെതിരെന്നായിരുന്നു അച്ചുതാനന്ദന് വിശ്വസിച്ചിരുന്നത്.
1998-ഫെബ്രുവരി പതിന്നാലാം തിയതി കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്ദനിയെ പ്രതിചേര്‍ത്ത് അറസ്റ്റു ചെയ്തു. ബോംബിങ്ങില്‍ 58 പേര് മരിക്കുകയും 200 പേര് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവം നടന്നത് അന്നത്തെ ബിജെപി നേതാവായ എല്‍.കെ. അഡ്വാനി തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരു മീറ്റിങ്ങില്‍ പ്രസംഗിക്കാന്‍ വരുന്നതിനു മുമ്പായിരുന്നു. മഅ്ദനിയ്ക്കെതിരായി പത്രങ്ങള്‍ അദ്ദേഹത്തിനെ ദുഷിപ്പിച്ചുകൊണ്ടുള്ള വാര്‍ത്തകളും കിംവദന്തികളും പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ജാമ്യം കിട്ടാത്ത വകുപ്പില്‍ ദേശീയ സുരക്ഷിതയുടെ പേരില്‍ ഒരു വര്‍ഷം ജയിലില്‍ അടച്ചു. സുപ്രീം കോടതിയെ സമീപിച്ച് കേസില്‍ നിന്ന് വിമുക്തമായെങ്കിലും കോയമ്പത്തൂര്‍ സ്ഫോടന കേസുമായി ബന്ധപ്പെടുത്തി വീണ്ടും അദ്ദേഹത്തിനെതിരെ സെഷന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇവിടെനിന്നും അദ്ദേഹത്തെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റി. അവിടെ അദ്ദേഹത്തിന് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ അനുഭവിക്കേണ്ടി വന്നു. ജാമ്യത്തിനായി നിരവധി തവണ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഗുരുതരമായ ആരോപണങ്ങള്‍ കാരണം ജാമ്യാപേക്ഷകള്‍ തള്ളിക്കളയുകയാണുണ്ടായത്. പ്രമേഹവും ഹൃദ്രോഗവും നട്ടെല്ലിന് തേയ്മാനവുമുണ്ടായിരുന്ന അദ്ദേഹത്തിന് ചീകിത്സാ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടിരുന്നു. ഒമ്പതു വര്‍ഷത്തോളം നീണ്ടുനിന്ന വിചാരണ നടപടികള്‍ക്കുശേഷം അദ്ദേഹത്തെ 2007 ഓഗസ്റ്റ് ഒന്നാം തിയതി കോടതി കുറ്റവിമുക്തനാക്കി വിട്ടയച്ചു.
രാഷ്ട്രീയ ഉദ്ദേശമാണ് തന്നെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചതെന്ന് മഅ്ദനി പറയുമായിരുന്നു. അദ്ദേഹത്തിന് അതിനുശേഷം കേരളത്തില്‍ നല്ല പിന്തുണ കിട്ടുവാന്‍ തുടങ്ങി. യുഡിഎഫ് മായി ധാരണ ഉണ്ടാക്കിയെങ്കിലും അത് വെറും നാമമാത്രമായിരുന്നു. 1998-മാര്‍ച്ചില്‍ കോഴിക്കോട് മഅ്ദനി നടത്തിയ വിപ്ലവകരമായ ഒരു പ്രസംഗം അദ്ദേഹത്തെ കുഴപ്പത്തിലാക്കുകയുമുണ്ടായി. കോയമ്പത്തുര് ജയിലില്‍ നിന്ന് വിടുതലായപ്പോള്‍ മറ്റെല്ലാവരെപ്പോലെ താന്‍ സ്വതന്ത്രനായെന്ന് മഅ്ദനി വിചാരിച്ചു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടാന്‍ പദ്ധതിയിട്ടിരുന്നു. കോയമ്പത്തുര് ജയിലിലെ കഠിന തടവിനുശേഷം കര്‍ണ്ണാട കോടതി ബാംഗ്ളൂര്‍ ബോംബ് സ്പോടനമായി ബന്ധപ്പെട്ടെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ലഷ്കര്‍ ഇ ടോയ്ബ പ്രവര്‍ത്തകനെന്നു സംശയിക്കുന്ന ടി.നാസറിനെ ഒന്നാം പ്രതിയാക്കിയും മഅ്ദനിയെ മുപ്പത്തിയൊന്നാം പ്രതിയാക്കിയും പോലീസ് കേസ് ചാര്‍ജ് ചെയ്തു. ആ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ബാംഗളൂരില്‍നിന്നും അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറന്റുമായി കേരളത്തിലെത്തിയിരുന്നു. ബാംഗളൂരിലുണ്ടായ ബോംബിങ്ങില്‍ മദനി പങ്കാളിയെന്ന് ഗവണ്മെന്റ് ആരോപിച്ചിരുന്നു. അഹമ്മദാബാദിലും സൂറത്തിലും ജയ്പ്പൂരിലും ഉണ്ടായ ബോംബിങ്ങിലും മദനിയുടെ പങ്കിനെ കുറ്റപ്പെടുത്തുന്നുണ്ട്. കര്‍ണ്ണാടക കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അദ്ദേഹത്തിന് നിഷേധിച്ചിരുന്നു. ഇന്ത്യ സര്‍ക്കാരും ഹിന്ദുത്വ ശക്തികളും മീഡിയാകളും ഒന്നുപോലെ അദ്ദേഹത്തിനെ കുടുക്കില്‍ അകപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. കാരണം മഅ്ദനിയും വിശ്വസിക്കുന്നത് ഇസ്ലാമിക മതവികാരത്തില്‍ തന്നെയായിരുന്നു. മതവും രാഷ്ട്രീയവും ഒത്തു ചേര്‍ന്ന സങ്കരക്കളിയില്‍ മഅ്ദനിയും തന്റെ ആശയങ്ങളെ കുരുതികഴിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. തികച്ചും ഹിന്ദുത്വ ആശയങ്ങളോട് വിയോജിപ്പുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മത മൂലസിദ്ധാന്ത വാദികള്‍ക്ക് ഒരു ഭീക്ഷണിയായിരുന്നു.
2011 ഫെബ്രുവരി പതിനൊന്നാംതിയതി കര്‍ണ്ണാടക ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. മറ്റു കുഴപ്പങ്ങള്‍ ഇല്ലാതിരിക്കാന്‍ മഅ്ദനി പോലീസിന് കീഴടങ്ങാനാണ് ആഗ്രഹിച്ചത്. ഹൈക്കോടതിയ്ക്ക് സംശായാസ്പദമായ തെളിവുകള്‍ മാത്രമേയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. ജി.പ്രഭാകര്‍, കെ.ബി. റഫീഖ്, കെ.കെ. യോഗനന്ദ് എന്നിവരുടെ സാക്ഷിമൊഴികളുടെ വെളിച്ചത്തിലായിരുന്നു അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചത്. വലിയൊരു ഗുഢാലോചന ഈ കേസിന്റെ പിന്നില്‍ കളിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം പരിപാലനയിലുണ്ടായിരുന്ന അനാഥപ്പിള്ളേരുടെ പ്രാര്‍ത്ഥന നടത്തിയ ശേഷം സ്ഥലത്തെ കോടതിയില്‍ കീഴടങ്ങുമെന്ന് മഅ്ദനി അന്ന് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞിരുന്നു. കോടതിയില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പറഞ്ഞു. എട്ടു ദിവസത്തോളം കര്‍ണ്ണാടക പോലീസ് മഅ്ദനിയെ അറസ്റ്റ് ചെയ്യാന്‍ കൊല്ലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ സ്ഥലത്തെ പോലീസിന്റെ അനുവാദവും ആവശ്യമായിരുന്നു.
മഅ്ദനിയുടെ സ്വയം കീഴടങ്ങാമെന്ന തീരുമാനം കര്‍ണ്ണാടക പോലീസ് അംഗീകരിച്ചില്ല. കാരണം അവര്‍ എട്ടുദിവസത്തില്‍ കൂടുതല്‍ കൊല്ലത്ത് താമസിച്ചിരുന്നു. ഹൈക്കോടതിയുടെ ജാമ്യമില്ലാ വാറന്റിന്റെ അവസാന ദിവസവും ആയിരുന്നു. അവര്‍ക്ക് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കേണ്ട ആവശ്യവും ഉണ്ടായിരുന്നു. എട്ടാം ദിവസം കൊല്ലത്തുള്ള മഅ്ദനിയുടെ വീട്ടില്‍ നിന്ന് കര്‍ണ്ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യുന്ന സമയം അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. അനാഥശാലയിലെ കുഞ്ഞുങ്ങളും അന്തേവാസികളും സ്ത്രീകളും നിലവിളിച്ചു വാവിട്ടു കരയുന്നുണ്ടായിരുന്നു. മഅ്ദനിയെ തിരുവനന്തപുരത്തുനിന്നും ബാംഗളൂരില്‍ വിമാനത്തിലാണ് കൊണ്ടുപോയത്. ആ സായാഹ്നത്തില്‍ തന്നെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ അദ്ദേഹത്തെ ഹാജരാക്കിയിരുന്നു. കര്‍ണ്ണാടക സര്‍ക്കാരിനോ, ഇന്ത്യ സര്‍ക്കാരിനോ, കേരള സര്‍ക്കാരിനോ മഅ്ദനി എന്തു തെറ്റ് ചെയ്തുവെന്ന് ഒരു വിശകലനം ചെയ്യാന്‍ അറിയില്ലായിരുന്നു. സ്വന്തം മുസ്ലിം സഹോദരങ്ങളെ സംരക്ഷിക്കുന്ന ജോലി മാത്രമേ അദ്ദേഹം ചെയ്തിട്ടുള്ളൂ.
2010 ഒക്റ്റോബര്‍ മുതല്‍ ബാംഗ്ളൂര്‍ ജയിലിലായിരുന്ന അദ്ദേഹത്തിന് ഇതിനിടെ മൂന്നു പ്രാവശ്യം ജാമ്യം അനുവദിച്ചിരുന്നെങ്കിലും മകന്റെ കല്യാണത്തില്‍ സംബന്ധിക്കാനും കേരളത്തില്‍ വരാനും അദ്ദേഹത്തിനവസരം ലഭിച്ചത് ഇത്തവണ (2017 August 6-19 ) ജാമ്യം കിട്ടിയപ്പോള്‍ മാത്രമാണ്. ആരോഗ്യനില മോശമായപ്പോഴൊക്കെ പോലീസിന്റെ നിരീക്ഷണത്തില്‍ ഹോസ്പിറ്റലില്‍ ചീകത്സ നേടിയിട്ടുണ്ടായിരുന്നെങ്കിലും ഒരിക്കലും ബാംഗ്ളൂര്‍ പട്ടണം വിട്ട് മറ്റുസ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ അനുവാദം കൊടുത്തിരുന്നില്ല. ജാമ്യം കിട്ടുന്ന സമയങ്ങളില്‍ ഭീമമായ ജാമ്യത്തുക നല്‍കണമായിരുന്നു. ജയിലിനു പുറത്ത് കേസിനാസ്പദമായ തെളിവുകള്‍ നശിപ്പിക്കുകയോ ഏതെങ്കിലും നിയമ ലംഘനമോ പാടില്ലായെന്ന വ്യവസ്ഥയുമുണ്ടായിരുന്നു. നിയമ ലംഘനം നടത്തുന്നുവോയെന്ന് നിരീക്ഷണം നടത്താന്‍ സ്റ്റേറ്റ് സര്‍ക്കാരിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ആദ്യജാമ്യത്തില്‍ മകളുടെ വിവാഹം പങ്കുകൊള്ളാനും അനുവദിച്ചിരുന്നു. എന്നാലും സ്വന്തം വീട്ടില്‍ പോവാനോ രാഷ്ട്രീയ മീറ്റിംഗ്കളില്‍ പങ്കുകൊള്ളാനോ അനുവദിച്ചിരുന്നില്ല.
ബാംഗ്ളൂരില്‍ കേസുകള്‍ നീട്ടിക്കൊണ്ടു പോവുന്നതല്ലാതെ വേണ്ടത്ര വിചാരണ നല്‍കുന്നില്ല. അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. മഅ്ദനി പുറത്തുവന്നാല്‍ രാജ്യത്ത് അപകടകരമായ അവസ്ഥ ഉണ്ടാവുമെന്ന് ആരോപിച്ച് കീഴ്ക്കോടതിയും ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പോരാഞ്ഞു മീഡിയാകള്‍ പച്ചക്കള്ളങ്ങള്‍ നിറഞ്ഞ വാര്‍ത്തകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. മെഡിക്കല്‍ സഹായം കൊടുക്കാന്‍ കോടതി വിധിച്ചിട്ടുണ്ടെങ്കിലും മലപ്പുറത്തുള്ള കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയില്‍ ചീകത്സിക്കണമെന്നുള്ള ആവശ്യം കോടതി നിരസിക്കുകയാണുണ്ടായത്. അദ്ദേഹത്തിന് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ചീകത്സ കൊടുക്കാനും ഭാര്യക്ക് മാത്രം സമീപത്തു നില്‍ക്കാമെന്നും കോടതി അനുവാദം കൊടുത്തിരുന്നു.
കര്‍ണാടക പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ അദ്ദേഹത്തിനെതിരെ കള്ളസാക്ഷികളുടെ പ്രവാഹം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു കേസ് മുഴുവന്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു. 'യോഗാനന്ദ എന്ന ബി.ജെ.പി. പ്രവര്ത്തകന് മഅ്ദനിക്കേസില്‍ തെളിവ് കൊടുക്കുകയും അയാള്‍ സാക്ഷിയായിരുന്ന വിവരം അയാള്‍ക്കുപോലും അറിവില്ലായിരുന്നുവെന്ന് ടെഹെല്ക (Tehelka) എന്ന രാഷ്ട്രീയ മാഗസിന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. 'അപരിചിതരായവരെ താന്‍ എസ്റ്റേറ്റില്‍ കണ്ടെന്നും അവരില്‍ തൊപ്പി വെച്ച ഒരാള്‍ ഉണ്ടായിരുന്നുവെന്നും ആ മനുഷ്യന് മഅ്ദനിയായിരുന്നുവെന്നും അയാളെ താന്‍ ടെലിവിഷനില്‍ കണ്ടിട്ടുണ്ടായിരുന്നുവെന്നും യോഗാനന്ദയുടെ പേരില്‍ അയാളറിയാതെ പോലീസ് കള്ളസാക്ഷി പത്രം രചിച്ചിട്ടുണ്ടായിരുന്നു.
മഅ്ദനിയെ പിന്താങ്ങിക്കൊണ്ട് ഏതാനും ബിജെപി ക്കാരും ആര്.എസ്.എസ് പ്രവര്‍ത്തകരും 'മഅ്ദനി' ആ പ്രദേശത്ത് പോലുമില്ലായിരുന്നുവെന്നും തെളിവ് കൊടുത്തിട്ടുണ്ട്. ലെക്കേരി എസ്റ്റേറ്റില്‍ 2008-ല്‍ അറസ്റ്റു ചെയ്ത തൊഴിലാളിയായിരുന്ന 'റഫീക്ക്' സാക്ഷി പത്രത്തില്‍ ഒപ്പിട്ട സാഹചര്യം വിവരിച്ചതിങ്ങനെ, 'എന്നെ അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇലക്ട്രിക്കല്‍ ഷോക്ക് തന്നു. മഅ്ദനിക്കെതിരെ തെളിവുകള്‍ നല്കാന് ബലം പ്രയോഗിക്കുകയായിരുന്നു. ഭീകരതയ്ക്ക് തന്റെ പേരിലും കേസ് ചാര്‍ജ് ചെയ്യുമെന്ന് പോലീസ് ഭീക്ഷണിപ്പെടുത്തി. ഒപ്പിട്ടില്ലെങ്കില്‍ മഅ്ദനിയ്ക്കൊപ്പം സ്ഥിരമായി ജയിലില്‍ ഇടുമെന്നും പിന്നീട് ഒരിക്കലും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും താക്കീത് തന്നു. തനിക്ക് മറ്റു മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു. ജയിലില്‍ കിടന്നാല്‍ എന്റെ കുടുംബം പട്ടിണിയാകും. അതുകൊണ്ടു താന്‍ മഅ്ദനിയ്ക്കെതിരെ കള്ളസാക്ഷിയില്‍ ഒപ്പിട്ടു. അന്നുമുതല്‍ തന്റെ മനസ്സില്‍ മനഃസാക്ഷിക്കെതിരായ തെറ്റുകള്‍ ആളിക്കത്തുകയായിരുന്നു.' 'താന്‍ കാരണം ഒരു നിഷ്കളങ്കനായ മനുഷ്യന് ജയിലില്‍ കിടക്കുന്നു'വെന്നും റഫീക്ക് പറഞ്ഞു.
സത്യം വിളിച്ചു പറയുന്നതുകൊണ്ടാണ് മഅ്ദനിയെ പ്രശ്നങ്ങളുടെ മേല്‍ പ്രശ്നങ്ങളില്‍ എത്തിക്കുന്നത്. കട്ടവനെ പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ കിട്ടിയവനെ പിടിക്കുകയെന്ന നയമാണ് പൊലീസിനുണ്ടായിരുന്നത്. ബാംഗളൂര്‍ സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. അതില്‍ 'നസീര്‍' എന്നയാളിനെയാണ് ഒന്നാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. നസീറിനെതിരെ സുരക്ഷിതാ പ്രവര്‍ത്തകര്‍ക്ക് ഗുഢമായ ആലോചനയുണ്ടായിരുന്നുവെന്നും അദ്ദേഹത്തിനെതിരായുള്ള കുറ്റാരോപണങ്ങള്‍ കെട്ടി ചമച്ചതായിരുന്നുവെന്നുമുള്ള' മഅ്ദനിയുടെ പ്രസ്താവന അദ്ദേഹത്തെ വീണ്ടും കുഴപ്പത്തിലാക്കി.
നിയമാനുസൃതമല്ലാതെ ജയിലില്‍ കിടന്നു നരകിക്കുന്ന മഅ്ദനിക്ക് ജാമ്യം കിട്ടാനുള്ള പഴുതുകള്‍ തുറന്നു വരുമ്പോള്‍ സര്‍ക്കാരും ഇന്റലിജന്‍സ് വിഭാഗവും അതെല്ലാം ബ്ലോക്ക് ചെയ്യും. ജയിലില്‍ കൂടുതല്‍ കഷ്ടപ്പാടുകളും കൊടുക്കും. ജയിലില്‍നിന്ന് അദ്ദേഹം പുറത്താവുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെയോ ഹിന്ദുത്വ പാര്‍ട്ടികളുടെയോ വോട്ടു ബാങ്കുകളില്‍ ഗണ്യമായ വ്യത്യാസം സംഭവിക്കുമെന്ന് ഒരു പക്ഷെ അവര്‍ ഭയപ്പെടുന്നുണ്ടായിരിക്കാം. മഅ്ദനി പറഞ്ഞു, 'ഞാന്‍ വളരെ പരിതാപകരമായ സ്ഥിതി വിശേഷത്തിലാണ്. നീതി എന്നില്‍ നിന്നും വളരെയകലെ മാറി നില്ക്കുന്നു. എങ്കിലും ഞാന്‍ നിരാശനല്ല. ദുഖിതനുമല്ല. സര്‍വശക്തനായ ദൈവം എന്നെത്തന്നെ ഇവിടെ ശുദ്ധികരിക്കുകയാണ്.' അദ്ദേഹത്തിനെതിരെ പല സ്റ്റേറ്റുകളില്‍ കേസുകള്‍ നിലവിലുള്ളതുകൊണ്ടു ഒരു ജയിലില്‍നിന്ന് വിടുതല്‍ കിട്ടിയാലും പിന്നീട് മറ്റൊരു സ്റ്റേറ്റ് കുറ്റാരോപണമായി വീണ്ടും വരും.
മഅ്ദനിയുടെ രാഷ്ട്രീയ അഭിലാക്ഷമാണ് അദ്ദേഹത്തിന്റെ നാശത്തിനും ജയില്‍ വാസത്തിനും കാരണമായത്. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് 2007 ആഗസ്റ്റില്‍ ഒമ്പതു വര്‍ഷത്തിനു ശേഷം മോചനമായപ്പോള്‍ കേരളം മുഴുവന്‍ മഅ്ദനി പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. ഇടതുപക്ഷ കമ്യുണിസ്റ്റ്കാരുള്‍പ്പടെ ഒരു രാജകീയ സ്വീകരണമാണ് അദ്ദേഹത്തിന് നല്കയത്. അത് ഹിന്ദുത്വവാദികളെ ചൊടിപ്പിച്ചിരുന്നു. ഒരു തീവ്ര മുസ്ലിം സംഘടനയുടെ വളര്‍ച്ചയായിട്ടാണ് കോണ്‍ഗ്രസ്സും ബിജെപി യും മഅ്ദനിയുടെ ഉയര്‍ച്ചയെ കണ്ടത്. എന്നാല്‍ രാഷ്ട്രീയമായ മഅ്ദനിയുടെ നേട്ടം അധികകാലം നീണ്ടുനിന്നില്ല. ബാംഗ്ളൂര്‍ സ്ഫോടനത്തില്‍ പ്രതിയായപ്പോള്‍ ഒപ്പം നിന്നവര്‍ പോലും അദ്ദേഹത്തില്‍നിന്നും അകന്നിരുന്നു.
പത്തു വര്‍ഷം കോയമ്പത്തുര് ജയിലില്‍ ശാരീരികമായും മാനസികമായും പീഡനമേറ്റ ശേഷം കോടതി വെറുതെ വിട്ടയുടന്‍ വീണ്ടും മറ്റൊരു കേസുണ്ടാകണമെങ്കില്‍ തീര്‍ച്ചയായും ഇതില്‍ ഗൂഢാലോചന കാണുമെന്നു വേണം ചിന്തിക്കാന്‍. ദീര്‍ഘകാലമായി ഇങ്ങനെ പീഡിപ്പിച്ചു നരകിപ്പിക്കുന്നതിനു പകരം കാശ്മീരിലെ 'അഫ്സല് ഗുരു'വിനെപ്പോലെ വധമാണ് ഭേദമെന്നും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ ചിന്തിക്കാറുണ്ട്. മഅ്ദനി കൊല്ലപ്പെട്ടാലും ഒന്നും സംഭവിക്കില്ല. കാരണം മീഡിയാ മുഴുവന്‍ ഭരിക്കുന്ന സര്‍ക്കാരിനൊപ്പമാണ്. അവര്‍ അദ്ദേഹത്തിന്റെ പതനം കൊട്ടിഘോഷിക്കുകയേയുള്ളൂ.
ജയിലറകളില്‍ തളച്ചിട്ടിരിക്കുന്ന മഅ്ദനി തെറ്റുകാരനാണോ? തെറ്റുകാരനെങ്കില്‍ നിയമത്തിന്റെ മുമ്പില്‍ തീര്‍ച്ചയായും ശിക്ഷിക്കണം. തെറ്റുകാരനല്ലെങ്കില്‍ അദ്ദേഹമെന്തിന് ഇത്രയും കാലം ജയിലില്‍ കിടന്നു? വിചാരണ കൂടാതെ തന്നെ പതിനേഴില്‍പ്പരം വര്‍ഷങ്ങളായി ഇന്നും അദ്ദേഹം ജയിലിലാണ്. കുറ്റാരോപണത്തിന്റെ പേരില്‍ ഒരു മനുഷ്യനെ നീണ്ടകാലം ഇങ്ങനെ ശിക്ഷിക്കുന്നത് തികച്ചും മനുഷ്യത്വമില്ലായ്മയാണ്. ഇന്ത്യന്‍ നീതി പീഠത്തിന്റെ തന്നെ പരാജയമായി ഇതിനെ കണക്കാക്കണം. ഒരാളെ വിധിക്കേണ്ടത് ജനകീയ കോടതിയല്ല. അത് ഒരു പരിഷ്കൃതരാജ്യത്തിനും ഭൂഷണമല്ല. ഭീകരതയുടെ പേരില്‍ ലോകം മുഴുവന്‍ മുസ്ലിം നാമധാരികള്‍ക്ക് പീഡനങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന മഹാനായ അബ്ദുള്‍കലാമിനുവരെ അമേരിക്കന്‍ വിമാനത്താവളത്തിലെ അധികൃതര്‍ ബുദ്ധിമുട്ടുകള്‍ കൊടുത്തു. മുസ്ലിം നാമം വഹിക്കുന്ന 'മഅ്ദനിയും' അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അതുതന്നെയാണ്.
മഅ്ദനിയുടെ മുന്‍കാല പ്രസംഗങ്ങള്‍ പലതും യൂട്യൂബില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ദേശഭക്തി നിറഞ്ഞതാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എല്ലാം തന്നെ. സ്വന്തം മതത്തെയും ഖുറാനെയും അമിതമായി സ്നേഹിക്കുന്നത് തെറ്റോ? പശുവിന്റെ പേരില്‍ ആയിരക്കണക്കിന് മുസ്ലിമുകളെയും ദളിതരെയും വര്‍ഗീയവാദികള്‍ ഇന്ത്യ മുഴുവന്‍ കൂട്ടക്കൊല നടത്തുന്നുണ്ട്. അതിനെതിരെ പ്രതികരിക്കുന്നത് തെറ്റോ? ബാബറി മസ്ജിത് തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ എല്ലാ മുസ്ലിമുകളെയും വേദനിപ്പിച്ചിരുന്നു. മഅ്ദനിയും അതില്‍ വികാരങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് തീവ്ര പ്രസംഗങ്ങള്‍ നടത്തിയെങ്കില്‍ അതെങ്ങനെ ദേശദ്രോഹമാകും? മഅ്ദനിയെ ജയിലില്‍ അടച്ചിരിക്കുന്നതിനെപ്പറ്റി പല ആരോപണങ്ങളും എതിരാളികള്‍ നടത്തുന്നുണ്ട്. ആരോപണങ്ങളല്ലാതെ തെളിവുകള്‍ നിരത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല. അദ്ദേഹം ഏതെങ്കിലും കുറ്റം ചെയ്തതായി തെളിയിക്കാനും സാധിക്കുന്നില്ല.
വിചാരണ നീട്ടിക്കൊണ്ടുപോകുന്നതിനൊപ്പം കള്ളക്കേസുകളും കള്ളസാക്ഷികളുമായി ഇന്ത്യയുടെ പല ഭാഗങ്ങളിലായി അമ്പതില്‍പ്പരം കേസുകള്‍ അദ്ദേഹത്തിനെതിരെയുണ്ട്. ഒരു കേസില്‍ പോലും നീണ്ട ഈ വര്‍ഷക്കാലയളവില്‍ അദ്ദേഹത്തിനെതിരെ തെളിവുകള്‍ നിരത്തി ശിക്ഷിപ്പിക്കാന്‍ സാധിച്ചിട്ടില്ല. മഅ്ദനിക്ക് ലഷ്കര്‍-ഇ-തോയ്ബ, എല്‍.ഇ.ടി, പാക്ക് ചാര സംഘടന, ഐ.എസ്.എസ് എന്നിവകളുമായി ബന്ധം ഉണ്ടെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു കണ്ണിയുമായി യോജിപ്പിച്ചാല്‍ മാത്രം മതി അദ്ദേഹത്തെ ശിക്ഷിക്കാന്‍. അതിനു സാധിക്കാത്ത കാലത്തോളം അത് വെറും ആരോപണങ്ങള്‍ മാത്രമാണ്. രാഷ്ട്രീയ പകപോക്കുകള്‍ക്കായി ഇന്ന് ഇത്തരം ആരോപണങ്ങള്‍ ആര്‍ക്കും ആരുടെപേരിലും ചെയ്യാമെന്നുള്ള സ്ഥിതി വിശേഷമാണ് ഇന്ത്യയിലുള്ളത്. പണ്ട് ഒരുവന് കമ്മ്യുണിസ്റ്റായാല്‍ നാടുമുഴുവന്‍ അവനെ നക്സല്‍ബാരിയാക്കുമായിരുന്നു. മഅ്ദനിക്ക് നീതി ലഭിച്ചിട്ടില്ല. വിചാരണയില്ലാതെ നീണ്ടകാലം അദ്ദേഹത്തെ ജയിലില്‍ അടച്ചിരിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. മനുഷ്യത്വത്തോടുള്ള അവഹേളനവുമാണ്.
അദ്ദേഹത്തെ അന്തര്‍ദേശീയ കുറ്റവാളിയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ പതിനേഴു വര്‍ഷങ്ങളായി ജയിലില്‍ കിടക്കുന്ന അദ്ദേഹത്തിന് ഐ.എസ്.എസ് എന്ന ഭീകര സംഘടനയുമായി ബന്ധം, കോയമ്പത്തൂര്‍ സ്ഫോടനം, അഹമ്മദ്ബാദ്, സൂറത്ത്, ജയ്പുര്‍ സ്ഫോടന സൂത്രധാരകന്‍, പാകിസ്ഥാന് ഭീകര വാദികളുമായും ബന്ധം ഇങ്ങനെ ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി തൊടുത്തുവിടുന്നു. ഇതില്‍ ഏതെങ്കിലും ഒരു കേസ് തെളിയിക്കാന്‍ പതിനേഴ് വര്‍ഷങ്ങള്‍ വേണോ? മദനി ഒരു മതപ്രഭാഷണത്തില്‍ പറഞ്ഞു, 'മുസ്ലിം പാക്കിസ്ഥാന് വേറിട്ടുപോയതില്‍ ദുഃഖം അനുഭവിക്കുന്നവര്‍ ഇന്ത്യയിലെ മുസ്ലിമുകള് തന്നെയാണ്. കാഷ്മീര്‍ ഇന്ത്യയില്‍ നിന്ന് വേറിടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ സഹോദരങ്ങള്‍ ഇന്ത്യന്‍ ഭൂമിയില്‍ തന്നെ വേണം. നിങ്ങള്‍ക്കു വേണമെങ്കില്‍ ഞങ്ങള്‍ രാജ്യദ്രോഹികളെന്നു പറയാം. കാഷ്മീരില്‍ കുഴപ്പം നടക്കുന്നുവെങ്കില്‍ കുഴപ്പക്കാരെ അറസ്റ്റ് ചെയ്യണം.'
Never expected an article like this from an esteemed writer like Joseph Patanamakkal. Madani is a propagator of extreme Islamic ideology. He is an apostle of Wahabism and Salafism. Contradictory to what Mr. Patanamakkal said in his article, Karnataka State Police was able to connect Madani and Thadiyantavide Nazeer by presenting phone records. The records show that Madani contacted Thadiyantavide Nazeer before and after the Banglore bomb blast. Those phone calls were made from a number that was registered in Madani’s wife Soofiya’s name. After the Bangalore blast Nazeer went hiding in Madani’s office in Anwarssery. No one framed Madani. Again, when Prof. Joseph’s hand was severed by the terrorists of Popular Front, Madani commented on that by saying that they should have decapitated him. Even though Madani, last week denied it, there were witnesses who witnessed him saying that. His belief in Wahabi and Salafi ideology betrayed him. Mr. Patanamakkal’s left-leaning mentality is conspicuous in this article. He is trying to portray the terrorist Madani as a sacrificial lamb. Don’t get me wrong, I really enjoy reading Mr. Patanamakkal’s articles very much. But this one is pure propaganda.