നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള
അടിയന്തിരാവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോള്‍ ആദ്യം നമ്മുടെ
ഓര്‍മ്മയിലെത്തുന്നത് കക്കയം ക്യാമ്പില്‍ പോലീസിന്റെ ഇടികൊണ്ട് ദാരുണമായി
കൊലചെയ്യപ്പെട്ട രാജനെന്ന കലാലയ വിദ്യാര്‍ത്ഥിയെപ്പറ്റിയായിരിക്കും.
സ്വതന്ത്ര ഇന്ത്യയിലെ ഓരോ പൗരന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്മേല്
കൊളുത്തുകളിട്ടുകൊണ്ടുള്ള കരിനിയമങ്ങള്‍ അന്ന് നടപ്പിലാക്കിയിരുന്നു.
വാര്യര്‍ സമുദായത്തില്‍പ്പെട്ട രാജന് 1976ല്‍ കോഴിക്കോട് റീജിണല്‍
എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ഭാവി
വാഗ്ദാനങ്ങളുമായുള്ള ഈ യുവാവ് പഠിക്കാന്‍ അതി സമര്‍ത്ഥനായിരുന്നു. നല്ലയൊരു
പാട്ടുകാരനായിരുന്ന രാജന് കോളേജ് യൂണിയന് സാംസ്ക്കാരിക കലാ
സെക്രട്ടറിയും അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരുപോലെ
പ്രിയപ്പെട്ടവനുമായിരുന്നു. പോലീസ് കസ്റ്റഡിയിലിരുന്ന രാജന്റെ മരണം എങ്ങനെ
സംഭവിച്ചുവെന്ന് വ്യക്തമായ തെളിവുകള്‍ ഒന്നും തന്നെയില്ല.
രാജന്റെ പിതാവായിരുന്ന പ്രൊഫ. ടി വി ഈച്ചര വാര്യര്‍ ദുരൂഹ സാഹചര്യത്തില്‍
മരണപ്പെട്ട തന്റെ മകനെ തേടി മരണം വരെ അലഞ്ഞു നടന്നു. ഉത്തരം കിട്ടാത്ത
ചോദ്യങ്ങളുമായിട്ടായിരുന്നു, ആ പിതാവിന്റെ കഥയും അവസാനിച്ചത്. 1928
ഒക്ടോബര്‍ ഇരുപത്തിയെട്ടാം തിയതി ചിറങ്കരയില്‍ കൃഷ്ണ വാര്യറിന്റെയും
മിസ്സസ് തിരുവുള്ളക്കാവ് വാരിയത്ത് കൊച്ചുകുട്ടിയുടെയും മകനായി ഈച്ചര
വാര്യര്‍ ജനിച്ചു. വാര്യര്‍, സ്വാതന്ത്ര്യ സമരത്തില്‍ തീവ്രമായി
പ്രവര്‍ത്തിച്ചിരുന്നു. കൊച്ചിന് പ്രജാമണ്ഡലം രാഷ്ട്രീയ പാര്‍ട്ടിയിലും
അംഗമായിരുന്നു. പിന്നീട് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നു. ഹിന്ദി
ഭാഷയില്‍ മഹാരാജാസ് കോളേജിലും ചിറ്റൂര്‍ ഗവണ്മെന്റ് കോളേജിലും
പ്രൊഫസറായിരുന്നു. രാധാ വാര്യരെ വിവാഹം കഴിച്ചു. മകന് രാജന് മരിച്ച ശേഷം
അദ്ദേഹം മനുഷ്യാവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വക്താവുമായിരുന്നു.
രാജനെ കൂടാതെ രമയും ചാന്ദിനിയും രണ്ടു പെണ്മക്കളുമുണ്ടായിരുന്നു..
1975 മുതല്‍ 1977 വരെയുള്ള ഇന്ത്യയുടെ അടിയന്തിരാവസ്ഥ മൂലം ജനങ്ങളുടെ
പൗരാവകാശങ്ങള്‍ ഇല്ലാതാക്കിയിരുന്നു. അക്കാലത്ത് പോലീസിന്റെ ക്രൂരതകള്‍
നാടു മുഴുവന്‍ വ്യാപിച്ചിരുന്നു. നക്സല്‍ നീക്കങ്ങള്‍ ശക്തി പ്രാപിച്ച
കാലവുമായിരുന്നു. ഗ്രാമീണ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകള്‍
ആക്രമിക്കുകയെന്നത് സാധാരണവുമായിരുന്നു. പോലീസും പ്രതികാരം
ചെയ്തുകൊണ്ടിരുന്നു. സര്‍ക്കാരിനും അടിയന്തിരാവസ്ഥയ്ക്കും എതിരായി
നില്‍ക്കുന്നവരെ നക്സലെന്നു മുദ്ര കുത്തിയിരുന്നു.
കോഴിക്കോട് ഫറോഖ് കോളേജില്‍ നടത്തിയ ഒരു കലോത്സവത്തില്‍ രാജന് സംഗീതം
ആലപിച്ച ശേഷം മടങ്ങി വരവെയാണ് രാജനെയും കൂട്ടുകാരെയും അറസ്റ്റു ചെയ്തത്.
നക്സല്‍ സംഘടനകളുമായി കൂട്ടുകെട്ടുണ്ടായിരുന്നുവെന്നായിരുന്നു ആരോപണം.
രാജനെ ബലം പ്രയോഗിച്ചു പോലീസ് ജീപ്പില്‍ കയറ്റിയ സമയം അനേക
വിദ്യാര്‍ത്ഥികള്‍ കാഴ്ചക്കാരായി നോക്കി നിന്നു. കണ്ടുനിന്നവര്‍
പോലീസിന്റെ പീഡനമുറ പേടിച്ചു തെളിവുകള്‍ കൊടുക്കാന്‍ മുമ്പോട്ട്
വന്നുമില്ല. ആരെങ്കിലും തെളിവുകള്‍ കൊടുക്കാന്‍ തയ്യാറായി വന്നാല്‍ അവരെ
പിന്നീട് ശത്രുക്കളായി അധികാരത്തിലുള്ളവര്‍ കണ്ടിരുന്നു. അത്തരക്കാര്‍ക്ക്
ഭീഷണിയോ പണം കൊടുത്ത് പിന്‍വാങ്ങിപ്പിക്കുകയോ ചെയ്യുമായിരുന്നു.
മകനെ തേടിയ പിതാവ് നീതിക്കായി ഇറങ്ങി തിരിച്ചു. അന്നത്തെ
മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനെ കണ്ടിട്ടും നീതി ലഭിച്ചില്ല.
അടിയന്തിരാവസ്ഥ കൊടുമ്പിരി കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ഇത് സംഭവിച്ചത്.
മേനോനില്‍ നിന്ന് മോശമായ പെരുമാറ്റമാണ് ലഭിച്ചതെന്ന് വാര്യര്‍ തന്റെ
ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. കരുണാകരനായിരുന്നു ആഭ്യന്തര
മന്ത്രി. അടിയന്തിരാവസ്ഥ കാലത്ത് പീഢനം കൊടുക്കാന്‍ പൊലീസിന് സമ്മതം
കൊടുത്തിരുന്നതും കരുണാകരനായിരുന്നു. രാജനെന്തു സംഭവിച്ചെന്ന് വ്യക്തമായി
കരുണാകരന് അറിയാമായിരുന്നു. അന്നത്തെ നക്സല്‍കാരെ വേട്ടയാടാനായി
നിയമിച്ചിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരായിരുന്നു ജയറാം പടിക്കലും
പുലിക്കോടന് നാരായണനും. മൃഗതുല്യമായ പീഢനങ്ങളും മൂന്നാം മുറകളും
കസ്റ്റഡിയിലുള്ളവരെ അവര്‍ ചെയ്തുകൊണ്ടിരുന്നു. നാസികളുടെ പീഢനങ്ങളെക്കാള്‍
ഭയാനകമായിരുന്നു ഇവരുടെ ക്രൂരതകള്‍. ഈ പോലീസ് ഉദ്യോഗസ്ഥര്‍
നിര്‍ദോഷികള്‍ക്കെതിരെ നടത്തിയ തേരോട്ടങ്ങള്‍ ചരിത്രത്തിനു പോലും മാപ്പു
നല്കാന് സാധിക്കില്ല.
എന്തുകൊണ്ട് രാജനെ പോലീസ് പിടിച്ചു? സര്‍ക്കാരും പോലീസുകാരും
അക്കാലങ്ങളില്‍ അടിയന്തിരാവസ്ഥയെ വിമര്‍ശിക്കുന്നവരെയെല്ലാം
സംശയത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. നക്സലൈറ്റിലെ ഏതാനും
ചെറുപ്പക്കാര്‍ ഒരു പോലീസ് സ്റ്റേഷന് ആക്രമിച്ചിരുന്നു. രാജന് തന്റെ
പിതാവിന്റെ ആശയങ്ങളെ പിന്തുടര്ന്ന് മാര്‍ക്സിസ്റ്റ്
ചിന്താഗതിക്കാരനായിരുന്നു. അവനൊരിക്കലും നക്സലറ്റില്‍ ഉണ്ടായിരുന്നില്ല.
പോലീസ് സ്റ്റേഷന് ആക്രമണക്കേസില്‍ അവന് പങ്കാളിയുമായിരുന്നില്ല. അവന്റെ
പിതാവ് പ്രൊഫസര്‍ വാര്യര്‍ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്
ചിന്തകനായിരുന്നു. സ്വാഭാവികമായും മാര്‍ക്സിസ്റ്റ് ചിന്താഗതിക്കാരനെന്ന
നിലയില്‍ രാജനെയും നക്സലായി സംശയിച്ചു. കൂടാതെ അന്നത്തെ
ആഭ്യന്തരമന്ത്രിയായി ഭരണകാര്യങ്ങള്‍ വഹിച്ചിരുന്നത് കെ. കരുണാകരനായിരുന്നു.
തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയും ഏതു സമയത്തും ഈച്ചിര വാര്യരോട്
എതിരിടാന്‍ അവസരം കാത്തിരുന്ന ഒരു ചാണക്യനുമായിരുന്നു. ഇന്ദിരാ ഗാന്ധിയെ
ദൈവമായി പൂജിച്ചിരുന്ന ആളും ഗുരുവായൂര്‍ അമ്പലത്തിന്റെ വലിയ
ഭക്തനുമായിരുന്നു.
അതേ മാനദണ്ഡങ്ങളോടെയുള്ള ഇന്ദിരാ ഗാന്ധിയുടെ ഭക്തനായ ശ്രീ ജയറാം
പടിക്കലിനെയാണ് അന്വേഷണ കമ്മീഷന്റെ ചുമതലയും ഏല്‍പ്പിച്ചത്. ഭരണഘടന
വാഗ്ദാനം ചെയ്തുകൊണ്ടുള്ള നിയമങ്ങള്‍ കാറ്റില്‍ പറപ്പിച്ചുകൊണ്ടു
പ്രവര്‍ത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനായിരുന്നു ശ്രീ ജയ റാം പടിക്കല്‍.
പോലീസ് സ്റ്റേഷന് ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെപ്പറ്റി യാതൊരു തെളിവും
കിട്ടാത്ത സ്ഥിതിക്ക് അവര്‍ക്കൊരു കുറ്റകൃത്യം വഹിക്കുന്നതിനായി ബലിയാടിനെ
വേണമായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തമ്മില്‍
തീവ്രമായ ശത്രുതാ മനോഭാവം പുലര്‍ത്തുന്ന കാലവുമായിരുന്നു. ഓരോ
തിരഞ്ഞെടുപ്പിലും മാറി മാറി ഈ പാര്‍ട്ടികള്‍ ഭരിച്ചു പോന്നിരുന്നു.
രാജനെ കാണാതായ ശേഷം അവന്റെ അമ്മ രാധയ്ക്ക് ഭ്രാന്ത് പിടിച്ച്
ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. പിന്നീടുള്ള അവരുടെ ജീവിച്ചിരുന്ന അടുത്ത
ഇരുപത്തിനാലു വര്‍ഷക്കാലവും മാനസികാസുഖത്തില്‍ നിന്നും ഒരിക്കലും മുക്തി
നേടിയിട്ടുണ്ടായിരുന്നില്ല. രാജന്റെ അപ്പന് ഈച്ചിര വാര്യര്‍ സമ്പാദിച്ച
പണം മുഴുവന്‍ കേസിനായി ചിലവഴിച്ചു. അവസാനം അദ്ദേഹം പാപ്പരായി. എന്നിട്ടും
അദ്ദേഹത്തിന്റെ മകനെ എന്തിനു അറസ്റ്റു ചെയ്തെന്നും അറിയാന്‍
സാധിച്ചിട്ടില്ല. അദ്ദേഹം മകനെവിടെയെന്നന്വേഷിച്ച് അറിയാവുന്ന സ്ഥലങ്ങള്‍
മുഴുവന്‍ യാത്ര ചെയ്തു. സകല പോലീസ് ഉദ്യോഗസ്ഥന്മാരുടെയും വാതിക്കല് മുട്ടി
യാചിച്ചു. യാതൊരു ഫലവുമുണ്ടായില്ല. ഡി.ഐ.ജി. ജയ റാം പടിക്കലിന്റെ
ഉത്തരവോടെ രാജനെ അറസ്റ്റു ചെയ്ത വിവരം അദ്ദേഹം മനസിലാക്കി. അന്ന്
സ്റ്റേറ്റ് ആഭ്യന്തര മന്ത്രിയായിരുന്ന കരുണാകരനെ കണ്ടു. കേരളാസ്റ്റേറ്റ്
സെക്രട്ടറിക്ക് പലതവണകള്‍ പെറ്റിഷന്‍ അയച്ചുകൊണ്ടിരുന്നു. ഒരു മറുപടിയും
കൈപ്പറ്റിയതായ രേഖകളും കിട്ടിയില്ല. കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകളുമായി
തന്റെ മകന് എവിടെയെന്നുള്ള അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു.
ശ്രീ വാര്യര്‍ തന്റെ മകനെ തേടി ഇന്ത്യയുടെ പ്രസിഡന്റിനും ആഭ്യന്തര
മന്ത്രിക്കും ലോകസഭാംഗങ്ങള്‍ക്കും കത്തുകള്‍ എഴുതിയിരുന്നു.
പ്രധാനമന്ത്രിക്കും കത്തയച്ചു. യാതൊരു മറുപടിയും ലഭിച്ചില്ല.
അതിനോടനുബന്ധിച്ചുള്ള എല്ലാ പോലീസുദ്യോഗസ്ഥരെയും കണ്ടു. ഏതാനും
വിദ്യാര്‍ഥികളെ ഇതേ കാലയളവില്‍ കോളേജില്‍നിന്നും അറസ്റ്റ്
ചെയ്തിരുന്നുവെന്ന് വിവരം കിട്ടി. അവര്‍ സെന്‍ട്രല്‍ ജയിലില്‍ ഉണ്ടെന്നും
മനസിലാക്കി. അദ്ദേഹം മൂന്നു സെന്‍ട്രല്‍ ജയിലുകളും സന്ദര്‍ശിച്ചു.
മറ്റുള്ള പോലീസ് ക്യാമ്പുകളും തേടി. മുഖ്യമന്ത്രി അച്യുതമേനോന് രാജന്റെ
അറസ്റ്റിനെപ്പറ്റി വ്യക്തിപരമായി അറിവുണ്ടെന്നു മനസിലാക്കി പല തവണകള്‍
സന്ദര്‍ശിച്ചു. അവസാനം അച്യുത മേനോന് നിസ്സഹായനെപ്പോലെ അക്കാര്യങ്ങളില്‍
തനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ആഭ്യന്തര മന്ത്രിയായ
കരുണാകരന്റെ ചുമതലയില്‍പ്പെട്ട വകുപ്പാണ് രാജന്റെ കേസെന്നും അറിയിച്ചു.
അതിനുശേഷം അദ്ദേഹം പൊതുജനങ്ങളുടെ സഹായം അപേക്ഷിച്ച് നാടുമുഴുവന്‍
ലഘുലേഖകള്‍ വിതരണം ചെയ്യാന്‍ തുടങ്ങി. അക്കാലത്തായിരുന്നു തിരഞ്ഞെടുപ്പ്
നടന്നുകൊണ്ടിരുന്നത്. കരുണാകരന് തിരഞ്ഞെടുപ്പ് സംബന്ധിച്ച്
കല്‍പ്പറ്റയിലും മറ്റു മണ്ഡലങ്ങളിലും പ്രസംഗിച്ചു നടന്നിരുന്ന
കാലവുമായിരുന്നു. ചില തിരഞ്ഞെടുപ്പു വേളകളില്‍ രാജന് ഒരു കൊലക്കേസ്
പ്രതിയായിരുന്നുവെന്നും സൂചിപ്പിച്ചു. അതുകൊണ്ടാണ് രാജനെ അറസ്റ്റു ചെയ്തു
തടങ്കിലിലാക്കിയതെന്നും പ്രഖ്യാപിച്ചു. മജിസ്ട്രേറ്റിന്റെ മുമ്പില്‍
നിയമാനുസൃതമായി രാജനെ ഒരിക്കലും ഹാജരാക്കിയിട്ടുമില്ലായിരുന്നു.
കരുണാകരനും വാര്യരും തൃശൂരുള്ള ഒരേ പ്രദേശങ്ങളില്‍ നിന്നുമുള്ളവരായിരുന്നു.
ജാതിയുടെ കാര്യത്തിലും വലിയ വ്യത്യാസമില്ലാതെ ഒരാള്‍ 'മാരാരും' മറ്റെയാള്‍
'വാര്യരു'മായിരുന്നു. എങ്കിലും രാഷ്ട്രീയ കാര്യങ്ങളില്‍ രണ്ടുപേരും രണ്ടു
വിഭിന്ന ചിന്തകളിലായിരുന്നത് മത്സരത്തിന് കാരണമായി. പ്രൊഫ. വാര്യര്‍
കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്നെങ്കിലും പാര്‍ട്ടിക്കു വേണ്ടി ഒരിക്കലും
പ്രവര്‍ത്തിച്ചിട്ടില്ല. അടിയന്തിരാവസ്ഥ കാലത്ത് അച്യുത മേനോനായിരുന്നു
മുഖ്യമന്ത്രി. വലതു കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും ഒന്നിച്ചുള്ള മന്ത്രി
സഭയായിരുന്നതുകൊണ്ട് അച്യുതമേനോന് കരുണാകരനെ എന്നും ഭയപ്പെട്ടിരുന്നു.
കരുണാകരന് കമ്മ്യൂണിസ്റ്റുകാരെ വെറുക്കന്നപോലെ അച്യുതമേനോനെയും
വെറുത്തിരുന്നു. ജയറാം പടിക്കലും കരുണാകരനും സംസ്ഥാനത്ത് ഒരു
മുഷ്ടിഭരണമായിരുന്നു നടത്തിയിരുന്നത്. ഒരിക്കല്‍ ധീരനായിരുന്ന അച്യുതമേനോന്
കരുണാകരനോടും ജയറാം പടിക്കലിനോടും മല്ലിടാനുള്ള കഴിവുണ്ടായിരുന്നില്ല.
ഈച്ചിര വാര്യര്‍ മകനെ തേടി തന്റെ കൈകള്‍ കൂപ്പിക്കൊണ്ട് കരുണാകരന്റെ
ഓഫിസിലെത്തുമ്പോള്‍ അദ്ദേഹം പറയും, "മിസ്റ്റര്‍ വാര്യര്‍! നാം തമ്മില്‍
ചെറുപ്പം മുതല്‍ പരസ്പ്പരം അറിയുന്നവരല്ലേ, കഴിയുന്നതെല്ലാം ഞാന്‍
ചെയ്യുന്നതായിരിക്കും." എന്നു പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു വിടുമായിരുന്നു.
രാജന് മരിച്ചുവെന്ന് കരുണാകരന് അറിയാമായിരുന്നു. പിതാവിന്റെ മുമ്പില്‍
നല്ലപിള്ള ചമഞ്ഞുകൊണ്ട് ഒരു ഒളിച്ചു കളി നടത്തിയിരുന്നുവെന്നു മാത്രം.
രാജന്റെ പ്രശ്നങ്ങളുമായി കരുണാകരനെ സന്ദര്‍ശിച്ചിരുന്നപ്പോഴെല്ലാം
കരുണാകരന് എന്തൊക്കെയോ ഒളിച്ചു വെക്കുന്നുണ്ടെന്നു സംസാരത്തില്‍
മനസിലാകുമായിരുന്നുവെന്ന് ശ്രീ വാര്യര്‍ തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍
സൂചിപ്പിച്ചിട്ടുണ്ട്. ശ്രീ വാര്യറിന് കരുണാകരനോട് പരിഭവമില്ല. വിഭിന്ന
രാഷ്ട്രീയ ചിന്താഗതികളില്‍ വ്യക്തിപരമായ വൈരാഗ്യങ്ങള്‍ വീട്ടാനും
കരുണാകരന് അവസരം നോക്കി നില്‍ക്കുകയായിരുന്നു.
വാര്യരെ പ്രയാസപ്പെടുത്തിയിരുന്നത് ശ്രീ അച്യുത മേനോന്റെ
പെരുമാറ്റമായിരുന്നു. ഒരു മുഖ്യ മന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തെ കാണാന്‍
ചെന്നാല്‍ ജയറാം പടിക്കലിനോടോ കരുണാകരനോടോ ചോദിക്കാന്‍ പറയും.
അദ്ദേഹത്തിന്റെ താഴെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ലഭിക്കാന്‍
മുഖ്യമന്ത്രിക്ക് സാധിക്കില്ലെന്നറിഞ്ഞപ്പോള്‍ ഈച്ചരവാര്യരില്‍
വിസ്മയമുണ്ടാകുമായിരുന്നു. ഒരിക്കല്‍ ഈച്ചിര വാര്യരോടും അദ്ദേഹത്തിന്റെ
സഹോദരന് മാധവനോടും വളരെ പരുക്കനായും നീചമായും സംസാരിച്ചു. "നിങ്ങളുടെ
മകനുവേണ്ടി കേരളം മുഴുവനുമുള്ള ജയിലുകളില്‍ അന്വേഷിച്ചിറങ്ങാന്‍ എനിക്ക്
സമയമില്ലെന്ന്" അസഭ്യമായ ഭാഷയിലായിരുന്നു സംസാരിച്ചത്. വാര്യര്‍
നിശബ്ദനായി മുഖ്യമന്ത്രി പറയുന്നത് കേട്ടു. പിന്നെ ഒരിക്കലും അദ്ദേഹത്തെ
കാണാന്‍ പോയിട്ടില്ല,
വാര്യരെ ദുഖിപ്പിച്ചത് അച്യുത മേനോനെ രക്ഷിച്ച ഒരു പഴങ്കാല കഥ
ഓര്‍ത്തപ്പോഴാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിയ ശേഷം അന്നുള്ള
സര്‍ക്കാരുകള്‍ കമ്മ്യുണിസ്റ്റുകാരെ വേട്ടയാടുന്ന കാലങ്ങളായിരുന്നു.
വാര്യരുടെ കുടുംബവും അച്യുത മേനൊന്റെ കുടുംബവും അടുത്തടുത്തായിരുന്നു
താമസിച്ചിരുന്നത്. 1949ല്‍ രാത്രിയില്‍ പോലീസ് അച്യുതമേനോനെ അറസ്റ്റു
ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. അദ്ദേഹം പുറം
വാതില്‍ക്കല്‍ക്കൂടി ജീവനുംകൊണ്ടോടി, പാതിരാത്രിക്ക് ഈച്ചിര വാര്യരുടെ
തറവാട്ടില്‍ രക്ഷിക്കണമേയെന്നു പറഞ്ഞോടിയെത്തി. അന്ന് വാര്യറിന്റെ പിതാവും
കുടുംബവും കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. സര്‍ക്കാരിനെ പിന്തുണക്കുന്ന
കുടുംബമായിരുന്നതുകൊണ്ട് മേനോന് അഭയം കൊടുത്താലും ആര്‍ക്കും
സംശയമുണ്ടാവുമായിരുന്നില്ല. അറസ്റ്റ് ചെയ്യുന്നവരെ രാജ്യദ്രോഹികളെന്നു
മുദ്ര കുത്തി വധിക്കുകയായിരുന്നു പതിവ്. വാര്യറിന്റെ സഹോദരന് മാധവനും
മറ്റൊരു സഹോദരനും രാത്രിയില്‍ തന്നെ അവിടെ നിന്ന് എട്ടു പത്ത് കിലോ
മീറ്റര്‍ അകലെയുള്ള വാര്യരുടെ അകന്ന ഒരു ബന്ധുവീട്ടില്‍ മേനോനെ ഒളിപ്പിച്ചു
താമസിപ്പിച്ചു. അനുജന്മാരുമൊത്ത് പോവുന്ന വഴിയില്‍ പോലീസിന്റെ പിടിയില്‍
അകപ്പെട്ടിരുന്നെങ്കില്‍ എല്ലാവരുടെയും ജീവന് അപകടപ്പെടുമായിരുന്നു.
അവിടെയാണ് കരുണാകരനേക്കാളൂം മേനോന്റെ പ്രവര്‍ത്തനങ്ങളില്‍ വാര്യര്‍ക്ക്
പ്രയാസം വന്നത്. അനുജന്മാര് വീട്ടില്‍ മടങ്ങി വരുന്നവരെ ഈച്ചിര വാര്യര്‍
രാത്രിമുഴുവന്‍ ഉറങ്ങാതെ പരിഭ്രാന്തിയിലായിരുന്നു.
വാര്യര്‍ കാണാതായ മകനെ തേടി അറിയാവുന്ന അധികാര സ്ഥാനങ്ങളില്‍ മുഴുവന്‍
പരാതി കൊടുത്തു. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്തു.
അദ്ദേഹത്തിന്റെ മകന് പോലീസ് കസ്റ്റഡിയിലായിരുന്നുവെന്നും അതുകൊണ്ടു
കോടതിയുടെ മുമ്പില്‍ ഹാജരാക്കണമെന്നുമായിരുന്നു കേസ്. കേരളാ ഹൈക്കോടതിയുടെ
ചരിത്രത്തില്‍ അങ്ങനെയൊരു കേസ് ആദ്യമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന
കരുണാകരന്റെ രാജിക്കു വരെ അത് കാരണമായി. ദുരൂഹസാഹചര്യത്തില്‍
നഷ്ടപ്പെട്ടുപോയ മകനെ തേടിയുള്ള ഈച്ചര വാരിയരുടെ യാതനകള്‍ കേരള മനഃസാക്ഷിയെ
തന്നെ പിടിച്ചുകുലുക്കിയിരുന്നു. പക്ഷെ സര്‍ക്കാര്‍ കള്ളസാക്ഷികളെ കൊണ്ട്
കോടതികളില്‍ മൊഴി കൊടുപ്പിച്ചു. സര്‍ക്കാരിന്റെ അവിശ്വസിനീയമായ രേഖകളും
കൃത്രിമമായി എഴുതിയുണ്ടാക്കി. രാജനെ കസ്റ്റഡിയില്‍ എടുത്തില്ലായെന്നു, ഡി ഐ
ജി ജയറാം പടിക്കല്‍ കോടതിയില്‍ പറഞ്ഞു. രാജന് ഏതോ നക്സല്‍
സങ്കേതത്തിലെന്നു വിദ്യാര്‍ഥികള്‍ പറഞ്ഞെന്നും പോലീസ് അവനെ
അന്വേഷിക്കുന്നുവെന്നും അവന് എവിടെയെന്നു കണ്ടു പിടിക്കാന്‍
സാധിച്ചിട്ടില്ലന്നും കോടതിയെ അറിയിച്ചു.
കോടതി വിധിയുടെ വെളിച്ചത്തില്‍ രാജനെ പോലീസ് കസ്റ്റഡിയില്‍
എടുത്തിരുന്നുവെന്നും ഒരു പക്ഷെ രാജന് മരിച്ചത് പോലീസ് കസ്റ്റഡിയില്‍
നിന്നുമായിരുന്നുവെന്നും വാര്യര്‍ക്ക് മനസിലായി. മൃതദേഹം
കണ്ടെത്താഞ്ഞതിനാല് അവന്റെ പേരിലുള്ള കുറ്റാരോപണങ്ങളും
എടുത്തുകളഞ്ഞിരുന്നു. കുറ്റവാളികളുടെ പട്ടിക കൈകാര്യം ചെയ്തിരുന്ന െ്രെകം
ബ്രാഞ്ചിന്റെ ചീഫ് ആയിരുന്ന ജയറാം പടിക്കലിനെയും കേസില്‍ പ്രതിയായി
ഉള്‍പ്പെടുത്തിയിരുന്നു. കോടതി ജയറാം പടിക്കല്‍ കുറ്റം ചെയ്തെന്ന്
വിധിക്കുകയും ചെയ്തു. പക്ഷെ വീണ്ടും അപ്പീല്‍ കൊടുത്തു കഴിഞ്ഞപ്പോള്‍ ആ
വിധി അസ്ഥിരപ്പെടുത്തുകയും ചെയ്തു. വിധിയുടെ അടിസ്ഥാനത്തില്‍ 1978ല്‍
കരുണാകരന് ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനം രാജി
വെക്കുകയും ചെയ്തു.
നക്സല്‍ വര്‍ഗീസിനെ വധിച്ചതുമായി ബന്ധപ്പെട്ട കേസിലുണ്ടായിരുന്ന ലക്ഷ്മണയെ
രാജന് വധക്കേസിലും കുറ്റപ്പെടുത്തുന്നുണ്ട്. കാരണം അദ്ദേഹം അന്ന്
ഡി.ഐ.ജി. യായിരുന്നു. അടിയന്തിരാവസ്ഥ കാലത്ത്, രാജനെ പോലീസിന്റെ മൂന്നാം
മുറയനുസരിച്ചു ഉരുട്ടുന്ന സമയങ്ങളില്‍ ലക്ഷ്മണ കോഴിക്കോട് കക്കയം
ക്യാമ്പിലുണ്ടായിരുന്നു. എങ്കിലും ലക്ഷ്മണയ്ക്കെതിരെ
തെളിവില്ലാഞ്ഞതുകൊണ്ടു കോടതിയില്‍ നിന്നും ശിക്ഷ കിട്ടിയില്ല. അദ്ദേഹത്തിന്
അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന സി.എച്. മുഹമ്മദ് കോയയുമായി അടുത്ത
സൗഹാര്‍ദമുണ്ടായിരുന്നു. ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ കുടുംബ
സുഹൃത്തുമായിരുന്നു. രാഷ്ട്രീയ ചിന്താഗതികളില്‍ ലക്ഷ്മണ കരുണാകരന്റെ
കടുത്ത ആരാധകനും കോണ്‍ഗ്രസുകാരനുമായിരുന്നു. കോടതി കുറ്റവിമുക്തനാക്കിയ
ശേഷം ലക്ഷ്മണ ഡി.ഐ.ജി. യാവുകയും പിന്നീട് ഐ.ജി യായി വിരമിക്കുകയുമുണ്ടായി.
അടുത്ത കാലത്ത് രാജന്റെ മൃതദേഹത്തെ സംബന്ധിച്ച് ചില കഥകളും പുറത്തു
വരുന്നുണ്ട്. 2005 ഡിസംബര്‍ ഇരുപത്തിരണ്ടാം തിയതി വന്ന ഹിന്ദു പത്രത്തില്‍
രാജന് മരിച്ചത് കക്കയം ക്യാമ്പിലെ ഉരുട്ടല്‍ മൂലമല്ലെന്നു റിപ്പോര്‍ട്ടു
ചെയ്തിട്ടുണ്ട്. രാജന്റെ ശരീരത്തിന്റെ സ്വകാര്യ ഭാഗത്ത് ഒരു
പോലീസുകാരന്റെ തോക്കുകൊണ്ടുള്ള അടികാരണം മരിച്ചതെന്നാണ് വാര്‍ത്ത.
അതിനുശേഷം രാജന്റെ മൃതദേഹം കക്കയം ക്യാമ്പിന്റെ പുറകുവശത്തുള്ള
സ്ഥലത്തിട്ടു കത്തിക്കുകയായിരുന്നു. കൊച്ചിയടുത്തുള്ള വരാപ്പുഴ
താമസിക്കുന്ന സാമൂഹിക പ്രവര്‍ത്തകനായ എഴുപത്തി നാല് വയസുള്ള 'ഡേവിസ്
ചക്കി'യെത്താണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. അന്ന് ചക്കിയത്ത് പോലീസ്
ഡിപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായിരുന്നു. പലരും വിചാരിച്ചിരുന്നത് അവന്റെ
ശരീരം കക്കയം അണക്കെട്ടില്‍ വലിച്ചെറിഞ്ഞെന്നായിരുന്നു. രാജന്
മരിച്ചുവെന്ന് ഉറപ്പായ ശേഷം സീനിയര്‍ പോലീസ് ഓഫീസറായ ജയറാം പടിക്കല്‍
മൃതദേഹം കത്തിക്കാന്‍ മറ്റു പോലീസുകാരോട് ആജ്ഞ നല്‍കുകയായിരുന്നു. കക്കയം
ക്യാമ്പിലെ അന്നുണ്ടായിരുന്ന സുലൈമാനും രാജന് മരിച്ചതെങ്ങനെയെന്ന
ചക്കിയത്തിന്റെ അതേ അഭിപ്രായം തന്നെ വിവരിച്ചിരുന്നു. സ്വകാര്യ ഭാഗത്ത്
ഇടികിട്ടിയ ഉടനെ രാജന് വലിയൊരു അലര്‍ച്ചയോടെ ബോധംകെട്ടു വീഴുകയും
നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തെന്നുള്ള കഥയാണ് സുലൈമാനും
പറയാനുള്ളത്.
രാജന് മരിച്ച ദിവസം സ്പെഷ്യല്‍ പോലീസ് ക്യാമ്പിന്റെ
ചുമതലയുണ്ടായിരുന്നത് ജയറാം പടിക്കലിനായിരുന്നു. ക്യാമ്പിന്റെ ഗേറ്റുകളും
വാതിലുകളും അടയ്ക്കാന്‍ ആജ്ഞ കൊടുത്തു. മൃതശരീരം ക്യാമ്പിന്റെ പുറകില്‍
കൊണ്ടുവരാന്‍ പോലീസുകാരോട് ജയറാം പടിക്കല്‍ ആവശ്യപ്പെട്ടു. പിന്നീട്
കത്തിക്കുകയായിരുന്നു. ഒരേ അഭിപ്രായങ്ങള്‍ തന്നെ അന്ന് പോലീസിലുണ്ടായിരുന്ന
ചക്കിയത്തും സുലൈമാനും രാമഭദ്രനും പറഞ്ഞപ്പോള്‍ അതില്‍ സത്യമുണ്ടെന്ന്
അനുമാനിക്കണം. ഈ വിവരങ്ങള്‍ പറയുമ്പോള്‍ ഈച്ചിര വാര്യര്‍
ജീവിച്ചിരുന്നില്ല.
ദൈവത്തിന്റെ പുണ്യഭൂമിയില്‍ രാജനോടൊപ്പം ഉരുട്ടിയ മറ്റൊരു പ്രതി പോലീസ്
സ്റ്റേഷനിലെ പീഡനത്തെ വിവരിക്കുന്നുണ്ട്. രാജന്റെ തുടകള്‍ കൂട്ടി
ഭാരമേറിയ തടിക്കഷണവും ചങ്ങലയും കെട്ടി ഉരുട്ടുന്ന സമയം ജയറാം പടിക്കല്‍ അത്
നോക്കി നില്ക്കുന്നുണ്ടായിരുന്നു. ഭീമാകാരന്മാരായ രണ്ടു തടിയന്മാരും ആ
തടിക്കഷണത്തിന്റെ രണ്ടറ്റത്തും ഇരിക്കുന്നുണ്ടായിരുന്നു. അവശനായ രാജന്
കരഞ്ഞപ്പോള്‍ ഒരു പോലീസുകാരന് മുമ്പില്‍ക്കൂടി വന്നു തോക്കുകൊണ്ട് വന്നു
രാജന്റെ നാഭികൂട്ടി അടിച്ചു താഴെയിട്ടു. "കക്കയം പോലീസ് സ്റ്റേഷനില്‍
നിന്ന് തോക്ക് കട്ടത് ആരെന്നു" ജയറാം പടിക്കല്‍ ചോദിച്ചു. രാജന് കുറ്റം
സമ്മതിക്കാന്‍ കഴിവില്ലായിരുന്നു. അവശശബ്ദത്തില്‍ അവന് പറഞ്ഞു, "സര്,
ദയവായി എന്നെ വിശ്വസിച്ചാലും, സത്യമായും 'സര്' എനിക്കറിയില്ല, ഞാന്‍
അപ്പോള്‍ അവിടെയില്ലായിരുന്നു. ആരോ കുട്ടികള്‍ ചെയ്തതാണ്." പിന്നീടവന്
ശബ്ദിച്ചില്ല. അവന്റെ ശബ്ദം നിലച്ചിരുന്നു. അപ്പോഴേക്കും അവന്
മരിച്ചിരുന്നു. രാജനെ ഉരുട്ടി കൊല്ലുന്നത് കണ്ടവരായ അമ്പതിനും
അറുപത്തിനുമിടയ്ക്കുള്ള സാക്ഷികള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. പലരും
സംഭവങ്ങള്‍ പുറത്തു പറയാന്‍ പേടിക്കുന്നു. ജീവനുതന്നെ ഭീഷണി വരുമെന്ന്
ഭയപ്പെടുന്നു. ഡെപ്യുട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസായിരുന്ന ജയറാം
പടിക്കലാണ് ഉരുട്ടല്‍ പരിപാടികള്‍ക്ക് ആജ്ഞ നല്‍കിയത്.
മാതൃഭൂമി പത്രം ഒരിക്കല്‍ എഴുതി, കക്കയം പോലീസ് സ്റ്റേഷനിലെ ഒരു
കോണ്‍ട്രാക്ട് െ്രെഡവര്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ
വിവരങ്ങളുമായി വന്നിരിക്കുന്നു. 'രാജന്റെ പീഡിതമായ ശരീരം ആദ്യം ഐസിനകത്തു
സൂക്ഷിച്ചു. പന്നികളുടെ തീറ്റിക്കായി ഒരു സര്‍ക്കാര്‍ ഫാക്ടറിയില്‍
പൊടിച്ചു. കൂത്താട്ടുകുളം മീറ്റ് പ്രോഡക്ട് ഓഫ് ഇന്‍ഡ്യായെന്ന (ങലമ
േജൃീറൗരെേ ീള കിറശമ’, ഗീീവേമേtuസൗഹമാ) കമ്പനിയാണ് ഈ പ്രക്രിയകള്‍
നടത്തിയത്.' മരിച്ച ഒരാളിന്റെ ശവശരീരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍
ആരെയും കൊലക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നാണ് നിയമം. മറ്റുള്ളവരുടെ
ദൃക്സാക്ഷി വിവരണങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ കഥ ഇവിടെ
വിവരിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്.
ഈച്ചിര വാര്യര്‍ തന്റെ മകനെ തേടി അവസാനം വരെ പൊരുതി. അദ്ദേഹത്തിന്റെ
തീരാ ദുഃഖത്തിനുള്ള ഉത്തരം ഒരിക്കലും കിട്ടിയില്ല. 'ഒരു പിതാവിന്റെ
ഓര്‍മ്മകുറിപ്പുകള്‍ ' എന്ന പേരില്‍ വാര്യര്‍ ഒരു പുസ്തകം
പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ മകനെ തേടിയുള്ള ഒരു അപ്പന്റെ
കരളലിയിക്കുന്ന കഥകള്‍ ആ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. രാജന് എന്താണ്
സംഭവിച്ചതെന്ന് കേരളത്തിലുടനീളം എന്നുമുണ്ടായിരുന്ന ഒരു ചോദ്യമായിരുന്നു.
മലയാളികള്‍ ഒരുപാടു കാലം ഈ ചെറുപ്പക്കാരന്റെ ദുരന്തകഥ മനസ്സില്‍
കൊണ്ടുനടന്നിരുന്നു.അതിനായി നീതി കിട്ടാന്‍ ഈച്ചിര വാര്യര്‍ മുട്ടാത്ത
വാതിലുകള്‍ ഇല്ല. ആരും അദ്ദേഹത്തോട് നീതി പാലിക്കാന്‍ തയാറായുമില്ല.
വാര്യര്‍ക്ക് മകന് ഒരിക്കല്‍ തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു. ആ
വിശ്വാസം മരിക്കുന്നവരെയും അദ്ദേഹം പുലര്‍ത്തിയിരുന്നു. രാത്രിയുടെ
അന്തിയാമങ്ങളില്‍ വീടിനു പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാല്‍ മതി അദ്ദേഹം
ടോര്‍ച്ചടിച്ചു വാതില്‍ തുറന്നു നോക്കുമായിരുന്നു. ഭാര്യയോട്
പറയുമായിരുന്നു, "രാധേ, ഒരു പാത്രം ചോറും ഒരു വാഴയിലയും അവന്റെ
ഊണ്മേശയില് നീ എന്നും കരുതിയിരിക്കണം. ഏതു സമയവും അവന് പടി കയറി
വീടിനുള്ളില്‍ വരാം. അവന് വിശന്നായിരിക്കാം വരുന്നത്. അവന് വരും.
തീര്‍ച്ചയായും അവന്..."
മൂന്നു മക്കളില്‍ രാധയ്ക്കെപ്പോഴും രാജനോടായിരുന്നു ഇഷ്ടം. അമ്മയും മകനും
തമ്മില്‍ കാണുന്ന സമയമെല്ലാം ഈണം വെച്ച് ഒന്നിച്ചു പാടുമായിരുന്നു.
സ്കൂളില്‍ നിന്ന് വരുമ്പോഴേ അവനെന്തെങ്കിലും കഴിക്കാന്‍ അമ്മയുടെ അടുത്തു
കൂടും. കൊഞ്ചിക്കൊണ്ട് അവന് പാട്ടു പാടി അമ്മയെ സുഖിപ്പിക്കും. 'അമ്മ
അതില്‍ ആനന്ദം കണ്ടെത്തിയിരുന്നു. അവധി ദിവസങ്ങളില്‍ പാതിരാ കഴിഞ്ഞാലും
ഒന്നിച്ചു പാട്ടു പാടിക്കൊണ്ടിരിക്കും. ആരെയും ഉറക്കില്ലായിരുന്നു. അവന്
എന്നും അമ്മയുടെ മോനായിരുന്നു. രണ്ടായിരാമാണ്ട് മാര്‍ച്ചു മൂന്നാം തിയതി
രാജന്റെ 'അമ്മ' രാധ ഈ ലോകത്തോട് യാത്ര പറഞ്ഞു. മരിക്കുന്നതിന് ഒരാഴ്ച
മുമ്പ് അവശയായി അവര്‍ ബെഡില്‍ കിടക്കുന്ന സമയം ഭര്‍ത്താവിന്റെ കൈകള്‍
പിടിച്ചുകൊണ്ടു ഒരു സഞ്ചി നിറയെ ചില്ലറ നാണയങ്ങള്‍ അദ്ദേഹത്തെ
ഏല്‍പ്പിച്ചു. അത് രാജന് വരുമ്പോള്‍ കൊടുക്കണമെന്നു പറഞ്ഞു.
എന്തിനായിരുന്നു ഈച്ചിര വാര്യര്‍ മനുഷ്യാവകാശത്തിനു വേണ്ടി പോരാടിയത്?
സ്വതന്ത്ര ഇന്ത്യയില്‍ പോലീസ് മേധാവികള്‍ക്ക് ആരെയും അറസ്റ്റ് ചെയ്യാനുള്ള
അധികാരം ഉണ്ടായിരുന്നു. എങ്ങനെ വേണമെങ്കിലും പീഢിപ്പിക്കാം. എപ്പോള്‍
വേണമെങ്കിലും കൊല്ലാം. മരിച്ച ശരീരത്തെ അജ്ഞാതമായി മറവു ചെയ്യാം. സീനിയര്‍
പോലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും സര്‍ക്കാരിന്റെ ചുവപ്പു നാടകളും
ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍, സമൂഹത്തില്‍ നിന്നും ഇരയുടെ ബന്ധു
ജനങ്ങളില്‍ നിന്നും ഒളിച്ചു വെക്കും. ഇത് ഏതാനും സംഭവങ്ങളില്‍ നിന്നുമുള്ള
വെറും കഥകള്‍ മാത്രമല്ല. ഇന്നത്തെ ഭാരതത്തിന്റെ കഥയാണ്. സ്വന്തം
അനുഭവപാഠത്തില്‍ നിന്നും പഠിച്ച ഇങ്ങനെയുള്ള ഒരു വ്യവസ്ഥിതിയ്ക്കെതിരെ
ശ്രീ ടി വി ഈച്ചര വാര്യര്‍ പൊരുതി. ദുര്‍ഗ്രാഹ്യമായ സാഹചര്യങ്ങളില്‍
അപ്രത്യക്ഷ്യമായ ഒരു മകനെ തേടിയുള്ള യാത്രയുടെ നെടുവീര്‍പ്പുകളും
അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്. ഭാരതത്തിന്റെ പതാക സ്വാതന്ത്ര്യ
നാളുകളില്‍ പാറി പറക്കുന്ന സമയം ആ പതാകയില്‍ ഒരു പിതാവിന്റെയും ഒരു
അമ്മയുടെയും ഒരു മകന്റെയും കണ്ണുനീര്‍ത്തുള്ളികളുടെ കഥകളും
പറയുന്നുണ്ടാകാം.
(അവസാനിച്ചു)
വേറെ പണിയില്ലേ?അതൊക്കെ മതം പ്രചരിപ്പിക്കുന്നവരുടെ പുലമ്പലുകൾ. രാജനെ കൊന്നവൻ ആരായാലും കളത്രപുത്രാദികളോടെ സുഖമായി ജീവിച്ച് മരിച്ചു. അല്ലലൊന്നുമില്ലാതെ പടിക്കൽ മരിച്ചു. ഗുരുവായൂരപ്പന്റെ കണ്ണിലുണ്ണിയും മക്കളെ നല്ല നിലയിലാക്കി മരിച്ചു. പാവം.ഈച്ചര വാര്യരും, കുടുംബവും വല്ലവന്റെയും ഇരകളായി നരകിച്ച് മരിച്ചു. പ്രിയ വായനക്കാരെ ദൈവം എന്നും പറഞ് നിങ്ങൾ സമയവും, പണവും നഷ്ടപ്പെടുത്തതെങ്കിൽ ചിന്തിക്കുക ഈ കഥ.ദൈവം സമയാസമയങ്ങളിൽ വേണ്ടത് ചെയ്തിരുന്നെകിൽ മതങ്ങൾ ഉണ്ടാകുമായിരുന്നില്ല. അന്തപ്പനും, ആൻഡ്രുസും മാത്തുള്ളയും ഇതിനെ എങ്ങനെ വ്യാഖ്യാനിക്കും അറിഞ്ഞുകൂടാ. ജോസെഫ് പടന്നമാക്കൽ ഈ കഥ അല്ലെങ്കിൽ യഥാർത്ത സംഭവം ഹൃദയസ്പർശിയായി എഴുതി.