ഫെഡറേഷന് ഓഫ് കേരളാ അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാനാ ) കേരളാ ഗവണ്മെന്റിന്റെ വിവിധ പദ്ധതികളുമായി സഹകരിച്ചു കേരളത്തിന്റെ പുരോഗതിയില്‍ പങ്കാളികള്‍ ആകുന്നു. മുഖ്യമന്ത്രിയുമായി ഫൊക്കാന
നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷം കോട്ടയത്ത് പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് ഫൊക്കാനയുടെ ഭാവി പദ്ധതികള്‍ വിശദീകരിച്ചത്.
കേരളാ കണ്വന്ഷന്, നാഷണല്‍ കണ്വന്ഷന് വിപുലമായ രീതിയില്‍ നടത്തും.
അതിലുപരി ഫൊക്കാനാ കേരളാ ഗവണ്മെന്റുമായി സഹകരിച്ചു ആരോഗ്യ ടൂറിസം, ജീവകാരുണ്യ മേഖലകളില്‍ വിവിധ സംരംഭങ്ങള്‍ക്കു നേതൃത്വം നല്‍കുമെന്ന് ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗീസ് , ഫോക്കനാ കേരളാ ഗവണ്മെന്റ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റജി ലൂക്കോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു
ടൂറിസം മേഖലയിലെ സാധ്യതകള്‍ ഇതുവരെയും എല്ലാ പ്രവാസി സംഘടനകളും വാക്കുകളില്‍ ഒതുക്കുകയായിരുന്നു. ഫൊക്കാന അത് പ്രവര്‍ത്തന പഥത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. വിപുലമായ ഒരു രൂപ രേഖ തയാറാക്കും. അത് കേരള മുഖ്യമന്ത്രി, ടൂറിസം മന്ത്രി എന്നിവര്‍ക്ക് നല്‍കും. കേരളത്തിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയ്ക്കാണ് ഫൊക്കാന നേതൃത്വം നല്‍കുക.
ആയുര്‍വേദ ടൂറിസം, ഇക്കോടൂറിസം തുടങ്ങി വിനോദ സഞ്ചാര മേഖലയില്‍ അമേരിക്കന്‍ ടൂറിസ്റ്റുകളെ എത്തിക്കുവാനാണ് പദ്ധതി തയാറാക്കുന്നത് .
1983 ല്‍ സ്ഥാപിതമായ ഫൊക്കാനയ്ക്ക് കാനഡായിലും യു.എസ്.എയിലുമുള്ള വിവിധ സംസ്ഥാനങ്ങളില്‍
സജീവമായി പ്രവര്‍ത്തിക്കുന്ന അറുപതിലധികം അംഗസംഘടനകള്‍ ഉണ്ട് . ഈ അംഗ സംഘടനകളുടെ സഹായവും പദ്ധതികള്‍ക്ക് പ്രയോജനപ്പെടുത്തും.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണ കര്ത്താക്കളില് ഇതുവരെ ഫൊക്കാനയുടെ ആവേശം പകരുന്ന വികസന പരിപാടികള്‍ വേണ്ട തരത്തില്‍
എത്തിയിട്ടില്ല. എന്നാല്‍ അതിനു മാറ്റം ഉണ്ടാകുന്നു . പൂര്‍ണ്ണമായും ഇടനിലക്കാരെ ഇല്ലാതാക്കി ഫൊക്കാന നേതൃത്വം ഗവണ്മെന്റുമായി സഹകരിക്കും. അതിനുള്ള ഒരു സംവിധാനം ഒരുക്കാമെന്നു മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
കേരളത്തിന്റെ വികസനത്തിന് പ്രായോഗിക നിര്‍ദ്ദേശങ്ങളും ഫൊക്കാന മുന്നോട്ടു വച്ചിട്ടുണ്ട്. സമ്പന്നമായ അമേരിക്കയില്‍ സാമ്പത്തിക
മികവോടെ താമസിക്കുന്ന മലയാളികള്‍ക്ക് കേരളവുമായുള്ള ആത്മബന്ധം സുദൃഢമാണെന്നുള്ളതിന് തെളിവാണിത്. വ്യക്തമായ അടിസ്ഥാന കര്‍മ്മ പരിപാടികളുമായി സജീവമായി മുന്പോട്ട് നീങ്ങുകയാണ് . മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലും അമേരിക്കയിലും സംഘടിപ്പിക്കുന്ന കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയും ഞങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കേന്ദ്ര
സംസ്ഥാന ഭരണ കര്‍ത്താക്കള്‍ പലവിധ വാഗ്ദങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷെ നാളിതുവരെ ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല. അടിയന്തിരമായി
ഗവണ്മെന്റിന്റെ ശ്രദ്ധ എത്തേണ്ട ചില വിഷയങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍പാകെ അവതരിപ്പിച്ചു
പ്രവാസികളുടെ ഇന്ത്യയിലെ ഭൂമി, കെട്ടിടം, മറ്റ് വസ്തുവകകള്‍ പലവിധത്തില്‍ അന്യാധീനമായി തീരുന്നു. തട്ടിപ്പ്, വെട്ടിപ്പ് രീതികളില്‍ അവരുടെ പ്രോപ്പര്‍ട്ടിയും വരുമാനവും നഷ്ടമാവുന്നു.
പ്രവാസികളുടെ പ്രോപ്പര്‍ട്ടി ക്രയ വിക്രയങ്ങള്‍ പ്രയാസമായി തീരുന്നു. പല അനുഭവസ്ഥരും അവരുടെ തിക്താനുഭവങ്ങള്‍ ഫൊക്കാനാ നേതാക്കളുമായി പങ്കുവെക്കുന്നു. വീട്ടുകാര്‍, നാട്ടുകാര്‍, അയല്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, വക്കീലുമാര്‍ വരെ തങ്ങളെ ചൂഷണം ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ട്രേഡ് മാര്‍ക്കുകള്‍, പേറ്റന്റുകള്‍ ഉള്‍പ്പടെ പ്രവാസികളുടേയായ
വസ്തുവകകളും സ്വത്തുക്കളും സംരക്ഷിക്കുക, ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ഒരു പ്രത്യേക പ്രവാസി ട്രിബ്യൂണലിന് കേരളത്തില്‍ രൂപം നല്‍കുക, ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സമയപരിധി നിശ്ചയിക്കുകഎന്നിവയാണ് ഫൊക്കാനയ്ക്കു കേരളം സര്‍ക്കാരിന് മുന്പില് വച്ച നിര്‍ദേശങ്ങള്‍.
പ്രവാസി ട്രിബുണല്‍ സാധ്യമാക്കുവാന്‍ ഗവണ്മെന്റ് വേണ്ടത് ചെയ്യാമെന്ന് ഫൊക്കാനയ്ക്കു മുഖ്യമന്ത്രി ഉറപ്പു നല്കി . സാങ്കേതിക വിദ്യ ഏറ്റവും മെച്ചപ്പെട്ട ഈ കാലത്തു ഓണ്‍ലൈന്‍ ഉപയോഗിച്ച് വസ്തു കെട്ടിട നികുതികള്‍ നൽകിയാൽ സ്വന്തം
വസ്തുവകകളുടെ നിജസ്ഥിതി നേരിട്ട് അറിയുവാനും സാധിക്കും എന്നും ഫൊക്കാന നിവേദനത്തില്‍
പറഞ്ഞു . അതിനും നടപടികള്‍ സ്വീകരിക്കും .
സംസ്ഥാനം സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന് സംവിധാനത്തിലേക്ക് വരുന്നതോടെ ഇക്കാര്യത്തില്‍
തീരുമാനം ഉണ്ടാകും. പ്രവാസികളെ സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആധാരം, മുക്താധാരം, തീറാധാരം, ദാനാധാരം, ഇഷ്ടദാനം, ഭാഗപത്രം, അനന്തരാവകാശങ്ങള്‍, കെട്ടിട നികുതി, ഭൂനികുതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതികള്‍,
പോക്കുവരവ്, കേസുകള്‍, ട്രിബ്യൂണല്‍ തീര്‍പ്പുകള്‍ ഇവയെല്ലാം വിവിധ സര്‍ക്കാരുകളുടെ പരിഗണയ്ക്കു പോലും വന്നിട്ടില്ല എന്നതാണ് സത്യം. ഇത്തരം കാര്യങ്ങളുടെ പരിഹാരത്തിനായി കേരളാ
ഗവണ്മെന്റ് ഉടന്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ അത് ഫൊക്കാനയുടെ കൂടി അഭിമാനം ആയി മാറും .
കേരളത്തില്‍ പല വ്യവസായ സംരംഭങ്ങള്‍ക്കും പണം മുടക്കുന്നവരാണ് അമേരിക്കന്‍ മലയാളികള്‍. പല്ലപ്പോളും അവ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുകയാണ് പതിവ്. വില്ലേജ് , പഞ്ചായത്തു, മുന്‍സിപ്പാലിറ്റി തുടങ്ങിയ സര്‍ക്കാര്‍ അനുബന്ധ
മേഖലകളില്‍ നിന്നും ലഭിക്കേണ്ട അനുവാദങ്ങള്‍ക്ക് നിസ്സാര കാര്യങ്ങള്‍ പറഞ്ഞു ഉണ്ടാകുന്ന താമസം പല പദ്ധതികളും അന്യ സംസ്ഥാനങ്ങളിലേക്ക് പോകുവാന്‍ കാരണം ആയിട്ടുണ്ട് . അമേരിക്കന്‍ മലയാളികള്‍ ആയതിനാല്‍ സമ്പത്തിന്റെ അടിസ്ഥാനത്തില്‍
ഇത്തരം സ്ഥാപനങ്ങള്‍ ചൂഷണം ചെയ്യുകയും ചെയുന്നു. ഇവിടെയും സര്‍ക്കാരിന്റെ
ശ്രദ്ധ ഉണ്ടാകുമെന്നു മുഖ്യ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ മലയാളികള്‍ക്ക് കേരളം സര്‍ക്കാരിന്റെ മാലിന്യ നിര്‍മാര്‍ജന പദ്ധതി, ഹരിത കേരളം പദ്ധതി തുടങ്ങിയവയുമായി സഹകരിക്കുവാനും പ്രവാസികള്‍ക്ക് പങ്കാളികള്‍ ആകുവാനും സാധിക്കുന്ന തരത്തില്‍ പ്രവാസികള്‍ക്ക് അവരവരുടെ പഞ്ചായത്തുകളില്‍ പദ്ധതിയുമായി സഹകരിക്കുവാനുള്ള പ്രത്യേക പ്രോജക്ടുകള്‍ക്കു രൂപം നല്കുവാന് ഫൊക്കാന ശ്രമിക്കും. 'എന്റെ നാട് വൃത്തിയുള്ള നാട്' എന്ന പേരില്‍ ഒരു ഹരിത സമൃദ്ധി പദ്ധതിക്ക് ഫൊക്കാന രുപം നല്കുന്നുവാന് ആലോചിക്കുന്നു .
കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ട്രഷറര്‍ ഷാജി വര്‍ഗീസ്, മാധ്യമ പ്രവര്ത്തകന് റജി ലൂക്കോസ് , മുതിർന്ന നേതാവ് ടി എസ ചാക്കോ, പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ജോര്‍ജ് മാമന് കൊണ്ടൂര്‍ എന്നിവര്‍ പങ്കെടുത്തു