കൊച്ചി: കോളിളക്കം സൃഷ്ടിച്ച കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍
തടിയന്റവിട നസീറും ഷഫാസും ഉള്‍പ്പെടെ 18 പ്രതികള്‍ക്കെതിരെ എന്‍.ഐ.എ
കുറ്റപത്രം സമര്‍പ്പിച്ചു. ലഷ്ക്കര്‍-ഇ-തോയിബയുമായി ചേര്‍ന്ന്
രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കേരളത്തിനകത്തും പുറത്തും തീവ്രവാദക്ലാസ്സുകള്‍ സംഘടിപ്പിച്ചുവെന്നും
രേഖപ്പെടുത്തിയിരിക്കുന്നു. ഈ കേസില്‍ വിചാരണ ഉടന്‍തുടങ്ങും.
കോഴിക്കോട് സ്ഫോടന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട്
ജയിലിലാണ് നസീറും ഷഫാസും. ബാംഗ്ലൂര്‍ സ്ഫോടന കേസിലും ഇവര്‍ പ്രതികളാണ്.
കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലും നസീര്‍ പ്രതിയാണ്.
കേസിലെ പ്രധാന പ്രതിയായ പാകിസ്താന് സ്വദേശി അബ്ദുള്‍ വാലിയെ പിടികൂടാന്‍
കേസ് അന്വേഷിച്ച എന്‍.ഐ.എക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പ്രതിക്ക് കോടതി
ജാമ്യമില്ലാത്ത അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മറ്റൊരു പ്രതിയായ
അയൂബിനെയും പിടികിട്ടിയിട്ടില്ല. ഈ രണ്ട് പ്രതികളെയും
മാറ്റിനിര്‍ത്തിക്കൊണ്ടാണ് കേസിന്റെ വിചാരണ തുടങ്ങുക. ഈ പ്രതികളെ
പിടികൂടുന്ന മുറയ്ക്ക് വിചാരണ നടത്തും.
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി മലയാളി യുവാക്കളെ
കശ്മീരില്‍ കൊണ്ടുപോയി ആയുധ പരിശീലനത്തിന് വിധേയമാക്കുകയാണ് മുഖ്യപ്രതിയായ
തടിയന്റവിട നസീര്‍ നടത്തിയിട്ടുള്ളതെന്ന് എന്‍ഐഎ പറയുന്നു. 2008-ല്‍
കശ്മീരില്‍ ഉണ്ടായ സംഘട്ടനത്തില്‍ നാല് മലയാളി യുവാക്കള്‍
കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട തീവ്രവാദി സംഘടനയായ
ലഷ്ക്കര്‍-ഇ-തോയിബയുമായി മലയാളി യുവാക്കളെയും കേസിലെ പ്രതികളെയും
ബന്ധപ്പെടുത്തിയത് നസീറാണ്.
അബ്ദുള്‍ വാലി എന്ന പാകിസ്താന് സ്വദേശിയാണ് ദക്ഷിണേന്ത്യയില്‍
പലയിടങ്ങളിലും ക്യാമ്പ് ചെയ്ത് യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കിയത്.
കണ്ണൂര്‍ ജില്ലയിലെ എടക്കാട് പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്കിയ കേസ്
തുടര്‍ന്ന് അന്വേഷിച്ചത് എന്‍.ഐ.എ ആയിരുന്നു. അബ്ദുള്‍ വാലി പാകിസ്താനില്‍
അഭയം തേടിയിട്ടുണ്ടെന്നാണ് എന്‍.ഐ.എക്ക് കിട്ടിയ വിവരം. ഈ പ്രതിയെ
പിടികൂടാന്‍ കഴിയാത്ത സ്ഥിതിയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല