പൊട്ടക്കുഴി ജബ്ബാര്‍, വയലാര്‍ വര്‍ക്കി എന്നിങ്ങനെ രണ്ടു
കഥാപാത്രങ്ങളുണ്ട് പെരുച്ചാഴി എന്ന മോഹന്‍ലാല്‍ സിനിമയില്‍. ഈ
സിനിമ അമേരിക്കന്‍ ടച്ചുള്ള ഒരു പടമാണ്. അമേരിക്കയിലെ ഇലക്ഷന്
തന്ത്രങ്ങള്‍ മെനയാന്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി
വാടകയ്ക്കെടുക്കുന്ന കേരളത്തിലെ തന്ത്രശാലിയായി എത്തുന്നത്
ജഗന്നാഥന് എന്ന മോഹന്‍ലാല്‍. ഒപ്പം ഫ്രാന്‍സിസ് കുഞ്ഞപ്പനായി
മുകേഷുമുണ്ട് സിനിമയില്‍. ഈ ഫ്രാന്‍സിസ് കുഞ്ഞപ്പനെ പണി പഠിപ്പിച്ച്
കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനാക്കിയ അനുഭവവുമായി
അമേരിക്കയില്‍ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കാനാണ് പെരുച്ചാഴി
എത്തുന്നത്. ഏതാണ്ട് അത്തരമൊരു സാഹചര്യമാണ് ഇപ്പോള്‍
അമേരിക്കയിലുള്ളത്. ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ സ്ഥാനത്ത് സാക്ഷാല്‍
കെ.എം. മാണിയേയും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപും
ഹിലരിയും.
ആറാം തമ്പുരാനിലെ കഥാപാത്രത്തിന്റെ പേര്
തന്നെയാണ് പെരുച്ചാഴിയിലും മോഹന്‍ലാലിന് അണിയറക്കാര്‍
നല്‍കിയിരുന്നത്. പെരുച്ചാഴിയെന്ന് അറിയപ്പെടുന്ന ജഗന്നാഥന്.
സ്പോര്‍ട്സിനെ സ്നേഹിക്കുന്ന, രാഷ്ട്രീയ തന്ത്രങ്ങളറിയാവുന്ന
തുരപ്പന്‍. അതായിരുന്നു ലാലിന്റെ നായക കഥാപാത്രം. പ്രേക്ഷകര്‍
ഇഷ്ടപ്പെടുന്ന എല്ലാ ലാല്‍ മാനറിസങ്ങളും സ്റ്റഫ് ചെയ്ത നായകന്റെ
ഇടംവലംകൈകളാണ് ജബ്ബാര്‍ പൊട്ടക്കുഴിയും(ബാബുരാജ്) വയലാര്‍
വര്‍ക്കിയും(അജു വര്‍ഗീസ്). പൊതുമരാമത്ത് വകുപ്പ് മന്ത്രി
ഫ്രാന്‍സിസ് കുഞ്ഞപ്പന്റെ (മുകേഷ്) രാഷ്ട്രീയ പ്രതിയോഗിയാണ്
ജഗന്നാഥന്. ഫ്രാന്‍സിസിന് എന്ത് പ്രശ്നം വന്നാലും അത്
പരിഹരിക്കണമെങ്കില്‍ ജഗന്നാഥന് വേണം. ഭാവിയില്‍ ജഗന്നാഥന് തന്റെ
പൊളിറ്റിക്കല്‍ കരിയറിന് പാരയാകുമെന്ന പേടി കുഞ്ഞപ്പന് ഉണ്ട്. ഈ
സാഹചര്യത്തില്‍ ജഗന്നാഥനെ കേരളത്തില്‍നിന്ന് അകറ്റേണ്ടത്
ആവശ്യമായി വരുന്നപ്പോഴാണ് ഒരു കിടിലന്‍ ഓഫറുമായി സണ്ണി
കുരിശുങ്കല്‍ (വിജയ് ബാബു) എന്ന അമേരിക്കന്‍ മലയാളി എത്തുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ ജോണ്‍ കോറി (സീന്‍
ജെയിംസ് സട്ടണ്‍)യെ വിജയിപ്പിക്കുകയാണ് ദൗത്യം. എതിരാളിയായ
ജോര്‍ജ് ഹോപ്പിനെക്കാള് ജോണ്‍ കോറിയുടെ പൊളിറ്റിക്കല്‍ ഗ്രാഫ്
ഉയര്‍ത്തണം. തുടര്‍ന്നുള്ള പരിപാടികള്‍ സിനിമയില്‍ ലോജിക്കില്ലാതെ
പൊടിപൊടിക്കുമ്പോള്‍ അത് ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ കേരളത്തിലും
അമേരിക്കയിലും സമാനതകളോടെ...
പൊളിറ്റിക്കല്‍
സ്ട്രാറ്റജികളില്‍ മുന്നിലായിരുന്ന ഉമ്മന്‍ചാണ്ടിയെ
തകര്‍ത്തെറിയുന്ന പ്രകടനമാണ് ഇപ്പോള്‍ മാണിസാര്‍ കേരളത്തില്‍
കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. ചരല്‍ക്കുന്ന് ക്യാമ്പില്‍ വച്ച് ഇടം വലം
നോക്കാതെ പറഞ്ഞു, ഞങ്ങളായി, ഞങ്ങളുടെ പാടായി. അതാവട്ടെ, കേരളത്തില്‍
മാത്രമല്ല ഇങ്ങ് അമേരിക്കയില്‍ പോലും അനുരണനങ്ങള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നു. അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട കേരള
പൊളിറ്റിക്സ്, അതില്‍ തന്നെ സ്പെഷ്യലൈസ് ചെയ്ത കേരള കോണ്‍ഗ്രസ്
പൊളിറ്റിക്സ് ഇപ്പോള്‍ ക്ലൈമാക്സില്‍ എത്തി നില്‍ക്കുകയാണ്. എന്തും
സംഭവിക്കാം. മാണിസാര്‍ എല്‍ഡിഎഫിലേക്ക് പോകുമോ? ബിജെപിയിലേക്ക് പോകുമോ?
അതോ യുഡിഎഫിലേക്ക് തന്നെ മടങ്ങി വരുമോ? എന്നാല്‍, കോട്ടയത്തേക്ക് ഫോണില്‍
വിളിച്ചപ്പോള്‍ കേട്ടത്, ഒരു പിളര്‍പ്പിന് സാധ്യതയുണ്ടെന്നാണ്. അങ്ങനെ
വന്നാല്‍, അത്തരമൊരു സിറ്റുവേഷന് കൂടി ഇവിടെ റിപ്പബ്ലിക്കന്‍
സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന് ഉപയോഗിക്കാം. ആശാന് പാളയത്തില്‍
പടയ്ക്ക് യാതൊരു കുറവുമില്ലത്രേ. പിളര്‍പ്പിന്റെ നില്‍പ്പിലും വക്കിലും
ഫ്രാന്‍സിസ് കുഞ്ഞപ്പനും, പൊട്ടക്കുഴി ജബ്ബാറും, വയലാര്‍
വര്‍ക്കിയുമൊക്കെ നിറഞ്ഞാടുമ്പോള്‍ എന്തും സംഭവിക്കാവുന്ന
പൊൡിക്കല് ത്രില്ലിലാണ് ആസ്വാദകര്‍. അങ്ങനെ തന്നെയാണ് അമേരിക്കന്‍
തെരഞ്ഞെടുപ്പിലും. വാക് പോരും, തുറന്ന പോരുമൊക്കെയായി സംഗതി
ഏതാണ്ട് കൊഴുക്കുകയാണ്. അഭിപ്രായ വോട്ടെടുപ്പില്‍ ഡെമോക്രാറ്റിക്
സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി
ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ എട്ട് പോയിന്റ് മുന്‍തൂക്കമുണ്ടെന്നാണ്
വാര്‍ത്തകള്‍. വാഷിങ്ടണ്‍ പോസ്റ്റും എബിസി ന്യൂസും സംയുക്തമായി
നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഹിലരിയ്ക്ക് മുന്‍തൂക്കം. അതും
ഏതാണ്ട് ജഗന്നാഥന് സ്റ്റൈലിലാണ്.
പങ്കെടുത്ത അമ്പത്
ശതമാനവും ഹിലരിയെ പിന്തുണച്ചപ്പോള്‍ ട്രംപിന് 42 ശതമാനം പിന്തുണ
മാത്രമേ നേടാനായുള്ളുവെന്നു വാര്‍ത്തകള്‍ വരുമ്പോള്‍ അറിയാതെ
പെരുച്ചാഴി സിനിമ ഓര്‍ത്തു പോകുന്നു. ഹിലരിയ്ക്ക് സ്വന്തം
പാര്‍ട്ടിയില്‍ നിന്ന് മികച്ച പിന്തുണ നേടാനായപ്പോള്‍
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അഭിപ്രായ സമന്വയം ഇല്ലാത്തത്
പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നു
കൊണ്ടേയിരിക്കുന്നു. സാധ്യതയുളള വോട്ടര്‍മാരില്‍ അമ്പത്തൊന്ന്
ശതമാനവും ഹിലരിയെ പിന്തുണയ്ക്കുന്നുവെന്നും പാവം ട്രംപിന്
നാല്പ്പത്തിനാല് ശതമാനം പിന്തുണ മാത്രമേ
ഉറപ്പാക്കാനായുളളുവെന്നും കേള്‍ക്കുമ്പോള്‍ വയലാര്‍ വര്‍ക്കി
(പെരുച്ചാഴി സിനിമയില്‍ അജു വര്‍ഗീസ് അവതരിപ്പിച്ച കഥാപാത്രം)
പറഞ്ഞത് പ്രസക്തം- ആദ്യം തന്നെ കാടടച്ച് വെടിവയ്ക്കുക. അതില്‍
മുയലും സിംഹവുമൊക്കെ ചത്തു പൊങ്ങട്ടെ. എന്നിട്ടാവണം നമുക്ക്
വേട്ടയ്ക്ക് ഇറങ്ങേണ്ടത്. എങ്ങനെയുണ്ട്
ഐഡിയ.
ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഗാരി
ജോണ്‍സണെയും ഗ്രീന്‍പാര്‍ട്ടിയുടെ ജില് സ്റ്റെയിനുമൊക്കെ
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍
പുറത്തേക്ക് വരുന്ന വാര്‍ത്തകളില്‍ ട്രംപും ഹിലരിയും മാത്രം. ഇതില്‍
ഏതെങ്കിലുമൊരു സ്ഥാനാര്‍ത്ഥിയുടെ ഇവന്റ് മാനേജ്മെന്റ് കമ്പനി
കേരളമെന്ന ദേശത്തെക്കുറിച്ചും അവിടുത്തെ പൊളിറ്റിക്കല്‍
പ്ലേയെക്കുറിച്ചുമൊക്കെ അപ്ഡേറ്റായി അറിയുന്നുവെങ്കില്‍ ഉറപ്പ്,
സാക്ഷാല്‍ മാണിസാറിന്റെ കാല്ക്കല് വീണ് അദ്ദേഹത്തെ
അമേരിക്കയിലെത്തിച്ച് ഇലക്ഷന് പ്രചരണത്തിന്റെ ചുക്കാന്‍
ഏല്‍പ്പിച്ചേനെ. എന്നാല്‍, അവര്‍ക്കറിയില്ലല്ലോ, അങ്ങനെയൊരു
ചാന്‍സ് കിട്ടിയാല്‍ മാണിസര്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ
കസേരയിലേക്കല്ലാതെ വേറെയൊരിടത്തേക്കും കണ്ണെറിയില്ലെന്ന്. കടുത്ത
കേരള കോണ്‍ഗ്രസുകാരനായ ഷോളി കുമ്പിളുവേലി പോലും വേലി ചാടി മാണിസാറിനെ
തള്ളിപ്പറയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയെങ്കില്‍ കാര്യം ഗുലുമാലു
തന്നെയെന്ന് പറയാതെ വയ്യ.
പിന്നാമ്പുറം:
പകലു പോലെയുള്ള ഈ
നിലാക്കാഴ്ചയില് ആരെടാ, എവിടെടാ വാള്? എന്നു പറഞ്ഞതിന്
അമേരിക്കയിലെ കട്ട മാണിസാര്‍ ഫാന്‍സ് ക്ഷമിക്കണമെന്നു വിനീത
വിധേയനായി അപേക്ഷിച്ചു കൊള്ളുന്നു.