ചൊട്ടയിലെ ശീലം ചുടലവരെയെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. അണ്ണാന്
മൂത്താലും മരംകേറ്റം മറക്കത്തില്ലെന്നും പറയും. രണ്ടിന്റേയും അര്‍ത്ഥം
ഒന്നുതന്നെ. കേരളത്തില്‍ അലവലാതിയായി നടന്നവന് അമേരിക്കയില്‍
വന്നാലും അലവലാതിതന്നെ. അവന്റെവാല് എത്രനാള്‍ കുഴലിലിട്ടാലും
നേരെയാകത്തില്ല. കുഴപ്പം അവന്റേതല്ല; അവന്റെ ഡിഎന്നേയുടേതാണ്. തന്തക്ക്
വിളിക്കുകയാണെന്ന് വിചാരിക്കരുത്. അങ്ങനത്തെ കുഴപ്പംപിടിച്ച വാക്കിനുപകരം
പ്രയോഗിക്കാന്‍ സയന്‍സ് കണ്ടുപിടിച്ച പുതിയവാക്കാണ് ഡിഎന്‍ഏ. എടാ നിന്റെ
ഡിഎന്നേയുടെ കുഴപ്പമാണെന്ന് പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന്
ബുദ്ധിയുള്ളവന് മനസിലാകും. മലയാളിയെ സംബന്ധിച്ചിടത്തോളം
തന്തക്കുവിളിക്കുന്നത് അങ്ങേയറ്റത്തെ ആക്ഷേപകരമാണ്. അങ്ങനെ
വിളിച്ചതിന്റെപേരില്‍ കൊലപാതകങ്ങള്‍വരെ നടന്നിട്ടുണ്ട് കേരളത്തില്‍.
എന്നാല്‍ മറ്റുഭാഷകളില്‍ അതൊരു ആക്ഷേപകരമായ വാക്കാണെന്ന് തോന്നുന്നില്ല.
ഉദാഹരണത്തിന് ഇംഗ്ളീഷില്‍ തന്തക്ക് വിളിച്ചുനോക്ക്. That is the fault of
your father. കേള്ക്കുന്നവന് വഴക്കിന് വരില്ലെന്നാണ് തോന്നുന്നത്;
ഇംഗ്ളീഷ് അറിയാത്തവനാണെങ്കില്‍ പ്രത്യേകിച്ചും. ഞാന്‍ പറയുന്നതുകേട്ട്
ആരും ഇംഗ്ളീഷില്‍ അങ്ങനെ വിളിച്ചുകളയരുത്. അത്യാവശ്യമാണെങ്കില്‍ ചൈനീസ്
ഭാഷയില്‍ വിളിച്ചോളു. "ചുങ്ങ് ചാങ്ങ് ചോങ്ങ്' എന്ന്.
ഞാന്‍
പറഞ്ഞുവരുന്നത് കമന്റെഴുത്തുകാരെ സംബന്ധിച്ചാണ്. നാട്ടില്‍ കമന്റടിച്ചു
നടന്നിരുന്നവരാണ് അമേരിക്കയില്‍ വന്നിട്ടും സ്വഭാവം മറക്കാതെ അല്പംകൂടി
പുരോഗമിച്ച് കമന്റെഴുത്തുകാരായി മാറിയത്. അവരുടെ വാലും പട്ടിയുടെ
വാലുംതമ്മില് വ്യത്യാസമില്ല. പിന്നെ ആകെയുള്ള വ്യത്യസം അവര്‍ രണ്ടുകാലില്‍
നടക്കുന്നു എന്നുള്ളതാണ്. ഓണ്‍ലൈന്‍ മനോരമയിലും മാതൃഭൂമിയിലും
കമന്റെഴുത്തുകാര്ക്ക് പ്രത്യേക കോളങ്ങള്‍ അനുവദിച്ചിരുന്നു. ഇപ്പോളത്
കാണാനില്ല. കമന്റെഴുത്തുകാരുടെ ശല്ല്യം കാരണമായിരിക്കാം ആ കോളങ്ങള്‍
നിറുത്തിയത്. ഒരു വാര്‍ത്തയെപറ്റി അല്ലെങ്കില്‍ ലേഖനത്തപ്പറ്റി
വായനക്കാരന്റെ അഭിപ്രായമാണ് കമന്റെഴുത്തിലൂടെ പ്രകടിപ്പിക്കേണ്ടത്.
അതിനുപകരം എഴുത്തുകാരനെ വ്യക്തിപരമായി ആക്ഷേപിക്കാനുള്ള
വേദിയായിട്ടാണ് പലരും ആ കോളത്തെ കാണുന്നത്. ആളാകാന്‍വേണ്ടി
വിവരക്കേടുകള്‍ വിളമ്പുന്നവരും ഉണ്ട്. എഴുത്തുകാര്‍ പൊതുവെ ഇങ്ങനെയുള്ള
അഭിപ്രായങ്ങളെ അവഗണിക്കുകയാണ് പതിവ്..
കമന്റടിക്കാരെപ്പറ്റി
പറഞ്ഞപ്പോളാണ് പഴയൊരുകാര്യം ഓര്‍മ്മവന്നത്. ഞാനന്ന് കോട്ടയം എം.റ്റി.
സെമിനാരി ഹൈസ്കൂളില്‍ പഠിക്കുകയായിരുന്നു. എന്റെ കസിന്റെ വീട്ടിലായിരുന്നു
താമസിച്ചിരുന്നത്. വീടിന്റെ ചുറ്റുവട്ടത്തുള്ള മൂന്നാല് മുതിര്‍ന്ന
ചേട്ടന്മാരും ഒന്നിച്ചാണ് എട്ടാംക്ളാസ്സുകാരനായ ഞാനും സ്കൂളില്‍ പോകുകയും
വരികയും ചെയ്തിരുന്നത്. ഉച്ചക്ക് ഞങ്ങളെല്ലാം വീടുകളില്‍ വന്നാണ് ഊണ്
കഴിക്കുന്നത്. നാല്‍പ്പത് മിനിറ്റ് നടത്തം അങ്ങോട്ടും ഇങ്ങോട്ടുകൂടി. ഇരുപത്
മിനിറ്റ് ഊണുകഴിക്കാന്‍. തിരികെ സ്കൂളില്‍ എത്തുമ്പോള്‍ ഫസ്റ്റ്ബെല്‍
അടിച്ചിട്ടുണ്ടാകും. അതുകൊണ്ട് നടത്തത്തിനും ഓട്ടത്തിനും മധ്യേയുള്ള
ഒരുതരം ഗമനമായിരുന്നു ഞങ്ങളുടേത്. ആ ഭാഗത്തുള്ള മൂന്നാല് മുതിര്‍ന്ന
പെണ്‍കുട്ടികളും ഞങ്ങളുടെ മുന്പില് ഉണ്ടാകും എപ്പോഴും; ചേട്ടന്മാര്
കമന്റടിച്ചുകൊണ്ട് അവരുടെ പന്നാലെയും. കൊച്ചനായിരുന്ന ഞാന്‍ ഇതെല്ലാംകേട്ട്
ചിരിച്ചുരസിച്ചുകൊണ്ട് കൂടെനടക്കത്തേയുള്ളു. മുമ്പേ പോകുന്ന
പെണ്‍കുട്ടികളും ചേട്ടന്മാരുടെ കമന്റടികേട്ട് ചിരിക്കുന്നത് ഞാന്‍
കണ്ടിട്ടുണ്ട്.
ഒരുദിവസം കൂട്ടംവിട്ട് ഞാന്‍ ഒറ്റക്കായിപ്പോയി.
പെണ്‍കുട്ടികള്‍ എന്റെ പിന്നാലെയും. അവസരം അവര്‍ ശരിക്കും
വിനിയോഗിച്ചു.
"ഇന്ന് പൊടിമോന് ഒറ്റക്കാണല്ലോടി.' ഒരുത്തി
പറഞ്ഞു.
"ചേട്ടന്മാരെല്ലാം എന്തിയേടാ മോനെ?'
മറ്റൊരുത്തി.
അപകടം മനസിലാക്കിയ ഞാന്‍ നടത്തത്തിന് വേഗതകൂട്ടി.
ഓടിയാലോയെന്ന് ആലോചിച്ചു. പക്ഷേ, അത് നാണക്കേടല്ലേ ; പെണ്ണുങ്ങളെ പേടിച്ച്
ഓടിയെന്ന് വരത്തില്ലേ? പെണ്‍കുട്ടികള്‍ കമന്റടിച്ചുകൊണ്ട് എന്റെ
പിന്നാലെതന്നെയുണ്ട്..
"ഏതാടി ഈ കൊച്ചന്? ഇതിനുമുന്‍പ് ഇവിടെങ്ങും
കണ്ടിട്ടില്ലല്ലോ.'
"ഇവന് മോളിക്കുട്ടി ആന്റീടെ വകേലൊരു
ആങ്ങളയാ.'
"ആരാടി മോളിക്കുട്ടി ആന്റി?'
"അത് എന്റെ
വീടിനടുത്തുള്ള വാടകവീട്ടില്‍ താമസിക്കുന്ന ജെയില്‍ സൂപ്രണ്ടിന്റെ
ഭാര്യയാ.'
"അങ്ങനെ വരട്ടെ. അപ്പോ ഇവിടുത്തുകാരനല്ല. മൊട്ടേന്ന്
വിരിഞ്ഞിട്ടില്ലല്ലോടാ. അതിനുമുന്‍പ് ചേച്ചിമാരെ കമന്റടിക്കാന്‍
തുടങ്ങിയോ? മോളിക്കുട്ടിയാന്ിയോട് ഒന്ന് പറയണമല്ലോ ഇവന്റെ
കാര്യം.'
"പാവത്തിനെ വെറുതെ വിട്ടേരെടി. അവന് ചിലപ്പോള്‍ നിക്കറേല്‍
പെടുക്കും.'
"നിനക്ക് അത്രക്കിഷ്ടമാണേല് ഇവനെയങ്ങ് കെട്ടിക്കോടി,
സാലി.'
"എനിക്ക് സമ്മതമാ, നിനക്കോടാ?'
"മതിയെടി പാവത്തിനെ
കളിയാക്കിയത്.'
"ഇവന് അത്രക്ക് പാവമൊന്നുമല്ല. വിളഞ്ഞ വിത്താണ്.
അവന്റെ നടത്തംകണ്ടാല് അറിയില്ലേ?’
തിരിഞ്ഞുനോക്കാതെ ഞാന്‍
നടക്കുകയാണ്. തൊലി ഊരിപ്പോകുന്നതുപോലെ എനിക്ക് തോന്നുന്നുണ്ട്.
എന്തുചെയ്യാനാണ്? ചേട്ടന്മാരുടെകൂടെ നടക്കുന്നതല്ലാതെ ഞാന്‍
കമന്റടിച്ചിട്ടില്ലെന്ന് പറയണമെന്നുണ്ട്. പക്ഷേ, തിരിഞ്ഞുനിന്ന്
പറയാനുള്ള ധൈര്യമില്ല. വഴിപിരിയുുന്നതുവരെ അവരെന്നെ കശാപ്പുചെയ്തു.
നാണക്കേടുകാരണം സംഭവം ചേട്ടന്മാരോടും പറഞ്ഞില്ല. അതിനുശേഷം
കൂട്ടംവിട്ട് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അന്നത്തെ
ചേട്ടന്മാരില് ഒരാളുടെപേര് ജെയിംസെന്നും രണ്ടാമന്റേത് ചാക്കോയെന്നും ആണെന്ന്
ഓര്‍ക്കുന്നു. മൂന്നാമന്റെപേര് ശരിക്കും ഓര്‍മയില്‍ വരുന്നില്ല.
എസ്സെസ്സെല്‍സി പാസ്സായപ്പെള് ചേട്ടന്മാരും ചേച്ചിമാരും സിഎംഎസ്സ്
കോളജില്‍ ചേര്‍ന്നതുകൊണ്ട് അവരെയൊക്കെ വളരെ അപൂര്‍വ്വമായേ പിന്നീട്
കണ്ടിട്ടുള്ളു. ചിലപ്പോള്‍ അവരില്‍ ആരെങ്കിലും ഇപ്പോള്‍ അമേരിക്കയില്‍
വന്നിരുന്ന് കമന്റുകള്‍ എഴുതുന്നുണ്ടാവും.
മുറിവാല്.
ചെല്‍സി
ക്ളിന്റണ് രണ്ടാമതൊരു കുട്ടികൂടി ജനിച്ചെന്ന് ടീവിവാര്ത്ത. നാടുമുടിക്കാന്‍
നടക്കാതെ പേരക്കുട്ടികളെ നോക്കി വല്ല്യമ്മച്ചിക്ക് വീട്ടിലിരുന്നുകൂടെ?
എട്ടുവര്‍ഷം ഗവര്‍ണേഴ്സ് ബംഗ്ളാവിലും പിന്നീട് എട്ടുവര്‍ഷം വൈറ്റ്ഹൗസിലും
ജീവിച്ചത്പോരെ? എന്തൊര് അത്യാഗ്രഹം ഓരോ മനുഷ്യര്‍ക്ക്!