ഭിന്നതയ്ക്കും വിദ്വേഷത്തിനും ഫോമയില്‍ സ്ഥാനമില്ല. ജനാധിപത്യ സംഘടനയില്‍
മത്സരം വരും. ഒരുകൂട്ടര്‍ ജയിക്കും. അതു കഴിയുമ്പോള്‍ എല്ലാവരും പഴയ
സൗഹൃദത്തിലേക്കു തിരിച്ചുവരും. പിളര്‍പ്പിനും വഴക്കിനുമൊന്നും ഒരു
സാധ്യതയുമില്ല ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്റ്റാന്‍ലി
കളത്തിലും, ജനറല്‍ സെക്രട്ടറിയായി മത്സരിക്കുന്ന ജോസ് ഏബ്രഹാമും, ട്രഷറര്‍
സ്ഥാനാര്‍ത്ഥി പന്തളം ബിജു തോമസും മനസ് തുറക്കുന്നു.
ഫോമയില്‍ അസ്വസ്ഥതയും പ്രശ്നവുമുണ്ടെന്ന ഒരു ധാരണ എങ്ങനെയോ
പരന്നിട്ടുണ്ട്. അതില്‍ ഒരു വാസ്തവവുമില്ല. തങ്ങളുടെ പ്രവര്‍ത്തനത്തില്‍
അതിനു വഴിവെയ്ക്കാവുന്ന ഒന്നും ചെയ്തിട്ടുമില്ല. ഡെലിഗേറ്റുകളോട് വോട്ട്
ചോദിക്കുന്നു എന്നല്ലാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താനോ, ചെളിവാരിയെറിയാനോ
മുതിര്‍ന്നിട്ടില്ല. ഇനി അങ്ങനെ ചെയ്യുകയുമില്ല. അതിനാല്‍ സംഘടന
പിളരുമെന്നും മറ്റും ആശങ്കപ്പെടുന്നത് അസ്ഥാനത്താണ്. ഫോമ എന്നും
സുശക്തമായി, ജിന ജിഹ്വയായി വളര്‍ന്നുകൊണ്ടേയിരിക്കും അവര്‍ പറഞ്ഞു.
തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടിയാല്‍
തിരുത്തുന്നതിനു തങ്ങള്‍ക്ക് മടിയൊന്നുമില്ല. സംഘടനയാണ് തങ്ങള്‍ക്ക്
പ്രധാനം സ്റ്റാന്‍ലി പറഞ്ഞു. ഇതിനു മുമ്പും ഫോമയില്‍ ഇലക്ഷന്
ഉണ്ടായിട്ടുണ്ട്. അത്രയേയുള്ളൂ ഇപ്പോഴും. ജയിച്ചാലും പരാജയപ്പെട്ടാലും
സംഘടനയില്‍ പ്രവര്‍ത്തിക്കും.
മയാമി കണ്വന്ഷന് പ്രതീക്ഷിച്ചതിലും ഭംഗിയായി നടക്കുമെന്നുറപ്പാണ്.
കൊട്ടിഘോഷമൊന്നുമില്ലാതെ മികച്ച രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍
മുന്നേറുന്നത്. സംഘടന പുതിയൊരു തലത്തിലേക്ക് മുന്നേറുന്നതായി കരുതുന്നു.
ഒരു മാസം മുമ്പേ രജിസ്ട്രേഷന് ക്ലോസ് ചെയ്യാനായത് നിസാര കാര്യമല്ല.
ഇനിയിപ്പോഴുള്ളത് ഏകദിന രജിസ്ട്രേഷനാണ്. പക്ഷെ താമസ സൗകര്യമുണ്ടാവില്ല.
ഡെലിഗേറ്റുകളും സംഘടനാ ഭാരവാഹികളുമായുള്ള സംഭാഷണത്തില്‍ ഫോമ കൊണ്ട്
ജനത്തിന് എന്തു ലഭിക്കുമെന്ന ചോദ്യമാണ് പലരും ഉന്നയിച്ചത്. വ്യക്തമായ ചില
പദ്ധതികള്‍ തങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
നിലവിലുള്ള ഭരണ സമിതിയുടെ വലിയ നേട്ടമാണ് റീജണല്‍ കാന്‍സര്‍ സെന്റര്‍
പ്രൊജക്ട്. ഇതിനായി ഒരുലക്ഷം ഡോളര്‍ സമാഹരിക്കണമെന്നു പറഞ്ഞപ്പോള്‍
പതിനായിരം ഡോളര്‍ പോലും സമാഹരിക്കാന്‍ വിഷമമാണെന്നാണ് പലരും പറഞ്ഞതെന്നു
ജോസ് ഏബ്രഹാം അനുസ്മരിച്ചു. എന്നാല്‍ സമയത്തിനുമുമ്പേ 126,000 ഡോളര്‍
പ്രൊജക്ടിനായി സമാഹരിച്ച് സംഭാവന ക്ലോസ് ചെയ്തു.
ഒരു ഏഴിന പരിപാടിയുമായിട്ടാണ് തങ്ങള്‍ ഡെലിഗേറ്റുകളെ സമീപിക്കുന്നതെന്നു
സ്റ്റാന്‍ലി പറഞ്ഞു. ഇവിടെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സ്കോളര്‍ഷിപ്പ്
മറ്റും നല്കാന് കാല് മില്യന്‍ ഡോളറിന്റെ പദ്ധതിയാണ് ആദ്യത്തേത്. ഈ തുക
ഫെഡറല്‍ ഏജന്‍സിയില്‍ നിന്നു സമാഹരിക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്.
തങ്ങള്‍ വിജയിച്ചില്ലെങ്കില്‍ ഈ പദ്ധതി ഫോമയ്ക്കു കൈമാറും. സംഘടനയ്ക്കും
ജനങ്ങള്‍ക്കും ഉപകരിക്കുന്ന പദ്ധതികള്‍ ഉണ്ടാകണമെന്ന നിസ്വാര്‍ത്ഥ
താത്പര്യമേ തങ്ങള്ക്കുള്ളു.
കണ്‍വന്‍ഷനു കുടുംബങ്ങള്‍ കുറയുന്നത് വനിതകള്‍ക്ക് ഫോമ നേതൃത്വത്തില്‍
അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാത്തതു കൊണ്ടാണ്. ഇതൊഴിവാക്കാന്‍
നേതൃത്വത്തില്‍ 35 ശതമാനമെങ്കിലും സീറ്റുകള്‍ വനിതകള്‍ക്കായി
മാറ്റിവെയ്ക്കും. അടുത്ത ഇലക്ഷന് മുതല്‍ അംഗസംഘടനകള്‍ നല്കുന്ന
ഡെലിഗേറ്റുകളുടെ എണ്ണം അഞ്ചില്‍ നിന്നു ഏഴ് ആകും. ഏഴു പ്രതിനിധികളില്‍
കുറഞ്ഞത് രണ്ടു പേര് വനിതകളായിരിക്കണമെന്ന് ബൈലോയില്‍ ഭേദഗതി വരുത്തും.
കണ്‍വന്‍ഷനില്‍ വരാന്‍ അതു സ്ത്രീകള്‍ക്കു കൂടുതല്‍ പ്രേരകമാകും. അതുപോലെ
നാഷണല്‍ കമ്മിറ്റിയിലും എക്സിക്യൂട്ടീവിലും വനിതാ പ്രാതിനിധ്യം കൂട്ടും.
യുവാക്കള്‍ക്കായി രണ്ടു പദ്ധതികളാണ് നടപ്പിലാക്കുക. യംഗ് ലീഡേഴ്സ്
അമേരിക്ക ഇനിഷ്യേറ്റീവ് (വൈ.എല്‍.എ.ഐ). മറ്റൊന്ന് യൂത്ത് ഇന്‍സ്പൈറിംഗ്
യൂത്ത് (വൈ.ഐ.വൈ).
ആദ്യത്തേത് ലക്ഷ്യമിടുന്നത് റീജണ്‍ തലത്തില്‍ യുവജന വിദ്യാര്‍ത്ഥി
നേതാക്കളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്കി നെറ്റ് വര്‍ക്കിംഗ്
സംവിധാനത്തില്‍ കൊണ്ടുവരിക എന്നതാണ്. ഇവര്‍ക്ക് പരിശീലനം നല്കാന് ബ്യൂറോ
ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ് സന്നദ്ധത
പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്ത തവണ മുതല്‍ റീജണുകള്‍ 11ല്‍ നിന്നു 12
ആകും. എല്ലാ റീജണല്‍ വൈസ് പ്രസിഡന്റുമാരും ബന്ധപ്പെട്ടാണ് ഇതു
നടപ്പിലാക്കുക.
റീജണ്‍ തലത്തില്‍ പരിശീലനം നേടുന്നവര്‍ അംഗ സംഘടനകളിലെ യുവജനങ്ങള്‍ക്ക്
പരിശീലനം നല്‍കുന്നതാണ് യൂത്ത് ഇന്‍സ്പൈറിംഗ് യൂത്ത് പരിപാടി. യുവജനങ്ങളെ
മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ഈ പദ്ധതികള്‍ക്ക്
കഴിയും.
ഇതോടനുബന്ധിച്ച് ഒരു യൂത്ത് പോര്‍ട്ടലും വിഭാവനം ചെയ്യുന്നു. വിദ്യാഭ്യാസം,
ജോലിസാധ്യത തുടങ്ങി മാട്രിമോണിയല്‍ പരസ്യം വരെ (സൗജന്യം) ഇതില്‍
ഉള്‍പ്പെടുത്തും.
നോര്‍ക്ക റൂട്ട്സ്, പ്രവാസി കമ്മീഷന് എന്നിവയുമായി സഹകരിച്ച്
പ്രവര്‍ത്തിക്കുകയാണ് മറ്റൊരു പ്രൊജക്ട്. അതുപോലെ കോണ്‍സുലേറ്റുകളും
എംബസികളുമായി ബന്ധപ്പെടുന്നതിനു പോയിന്റ് പേഴ്സണ്‍ ആയി രണ്ടുപേരെ വീതം
നിര്‍ദേശിക്കും. വിസ പാസ്പോര്‍ട്ട് പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അവരുമായി
ബന്ധപ്പെട്ട് അധികൃതരെ സമീപിക്കാം. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട
ഈ സംവിധാനത്തിനു ഔദ്യോഗിക അംഗീകാരം ലഭ്യമാക്കാനും ശ്രമിക്കുന്നു.
ഇപ്പോള്‍ തന്നെ കമ്യൂണിറ്റി പ്രതിനിധികള്‍ കോണ്‍സുലേറ്റില്‍ വേണമെന്നു
നിബന്ധനയുണ്ട്. പക്ഷെ അത്നടപ്പിലാവുന്നില്ല.
എന്‍.ആര്.ഐ കമ്മീഷനുമായി ബന്ധപ്പെടാനും മറ്റുമായി ഫോമയ്ക്ക് പ്രത്യേക
ലീഗല്‍ സെല്‍ രൂപപ്പെടുത്തും. ഇവയ്ക്കെല്ലാം വേണ്ടി പ്രത്യേക വിദഗ്ധ
കമ്മിറ്റികള്‍ രൂപപ്പെടുത്തും. എല്ലാ കാര്യവും ഫോമാ നേതാക്കള്‍ നേരിട്ടു
ചെയ്യണമെന്നതു ശരിയല്ല. വികേന്ദ്രീകരണമാണ് എപ്പോഴും നല്ലത്.
കേരളാ കണ്വന്ഷന് ചാരിറ്റി ഒരു ലക്ഷ്യമാണ്. അതിനു പുറമെ അമേരിക്കയിലേക്ക്
വരുന്നവര്‍ക്കായി സെമിനാറുകളും മറ്റുമാണ് പ്രധാന ലക്ഷ്യം. അമേരിക്കയില്‍
വന്നാല്‍ എന്തു ചെയ്യാം, ചെയ്യരുത് തുടങ്ങിയവയെപ്പറ്റി പരിശീലനം
ലക്ഷ്യമിടുന്നു. അമേരിക്കന്‍ കോണ്‍സല്‍ ജനറലിനെ തന്നെ അതില്‍
പങ്കെടുപ്പിക്കും. അതുപോലെ അമേരിക്കയില്‍ നിക്ഷേപ സാധ്യതകളെപ്പറ്റിയും
മിഡില്‍ ഈസ്റ്റില്‍ നിന്നും മറ്റുമുള്ളവര്‍ക്ക് ബിസിനസ് ചെയ്യാനുള്ള
അവസരങ്ങളെപ്പറ്റിയുമൊക്കെ ഗൈഡന്‍സ് നല്‍കുന്നതിനും കേരളാ കണ്വന്ഷന്
ഉപകരിക്കും.
ന്യൂയോര്‍ക്കിലെ ഫോമാ കണ്വന്ഷന് ഏറെ പുതുമകളുള്ളതാകണം എന്നും
ആഗ്രഹിക്കുന്നു. 1998ലെ റോച്ചസ്റ്റര്‍ കണ്‍വന്‍ഷനുശേഷം ന്യൂയോര്‍ക്കില്‍
കണ്വന്ഷന് ഉണ്ടായിട്ടില്ല. ബേബി ഊരാളിന്റെ നേതൃത്വത്തില്‍
കപ്പലിലായിരുന്നു കണ്വന്ഷന്.
എതിര് പാനലിലുള്ളവരാണ് ജയിക്കുന്നതെങ്കില്‍ അവരുമായി സഹകരിച്ച്
പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് മടിയൊന്നുമില്ല. ഇനി രണ്ടു പാനലിലും
പെട്ടവര്‍ ജയിച്ചാലും പ്രശ്നമൊന്നുമില്ല. തങ്ങളോടൊപ്പമുള്ളവര്‍
സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാണ്. ഒരാളെങ്കിലും ജയിച്ചാല്‍ ഈ
പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കും.
മത്സരിക്കുന്ന മൂന്നുപേരും യുവാക്കളായതു കൊണ്ടാണോ എന്തോ പ്രശ്നമുണ്ടെന്ന
രീതിയില്‍ പ്രചാരണം നടക്കുന്നതെന്ന ചോദ്യത്തിനു വ്യക്തമായ
ഉത്തരമില്ലെന്നവര്‍ പറഞ്ഞു. യുവജനത രംഗത്തു വരുമ്പോള്‍ അവരെ
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.
തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ തങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല.
ജനാധിപത്യപരമായും ബൈലോയും അനുസരിച്ചല്ലാതെ ഒന്നും ചെയ്യുകയുമില്ല.
തങ്ങള്‍ക്ക് പരാതികളുമില്ല. വിവാദങ്ങളില്‍ താത്പര്യമില്ല. എന്തു തെറ്റാണ്
ചെയ്തതെന്നു പറയണമെന്നു അഡൈ്വസറി കൗണ്‍സില്‍ ചെയര്‍ ജോണ്‍ ടൈറ്റസിനോട്
താന്‍ അഭ്യര്‍ത്ഥിച്ച കാര്യവും സ്റ്റാന്‍ലി അനുസ്മരിച്ചു. പരാതിയില്‍
കഴമ്പുണ്ടെങ്കില്‍ മാറിനില്ക്കാന് തയാറാണെന്നും പറഞ്ഞതാണ്.
എന്തായാലും വിവാദങ്ങള്‍ അനാവശ്യമായ സംശയങ്ങള്‍ ഫോമയുടെ മേല്‍ ഉണ്ടാകാന്‍
കാരണമായി. മാധ്യമങ്ങളുമായി നല്ല ബന്ധമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്.
അങ്ങനെയല്ല എന്ന പ്രചാരണം തെറ്റിദ്ധാരണ പരത്താനാണ്.
അംഗ സംഘടനകളുടെ ഡെലിഗേറ്റുകളെ തീരുമാനിക്കുന്നത് അവയുടെ ഭാരവാഹികളാണ്. ഫോമാ
പ്രസിഡന്റിനോ സെക്രട്ടറിക്കോ അതില്‍ പങ്കുള്ളതായി കരുതുന്നില്ല.
പരാതികള്‍ ഉണ്ടെങ്കില്‍ അതു നല്കാന് അഞ്ച് സമിതികള്‍ ഉണ്ട്. അവയെ
സമീപിക്കാതെ സമാന്തര സമിതി വിളിച്ചുകൂട്ടുന്നതും ശരിയായ വഴക്കമല്ല.
എന്തായാലും ഇതൊക്കെ ചില തെറ്റിദ്ധാരണകള്‍ മൂലമാണെന്നു കരുതുന്നു.
കണ്‍വന്‍ഷനോടെ അവയെല്ലാം തീരുമെന്നുറപ്പ്. ജയമോ, പരാജയമോ
വ്യക്തിബന്ധത്തേയും സംഘടനയേയും ബാധിക്കാതെ നോക്കും.
ഈ മഹാന്മാരൊക്കെ പൊതുജനങ്ങളുടെ അറിവിലേക്കായി അവരുടെ യോഗ്യത, ( വിദ്യാഭാസം, ), ജോലി കൂടി പരസ്യപ്പെടുത്തണം.
അതോടൊപ്പം സാമൂഹ്യ സേവനത്തിനായി ഈ അമേരിക്കയിൽ ജീവിക്കാൻ തുടങ്ങിയതിനു ശേഷം എന്ത് ചെയ്തു എന്ന് കൂടെ എഴുതണം. പള്ളിപ്പണി, പഞ്ചായത്ത് അസോസിയേഷൻ in USA , പേരിനു മാത്രമുള്ള കേരള അസോസിയേഷൻ പൊസിഷൻ ഇവ ഒഴിവാക്കണം. പിന്നെ തങ്ങളുടെ ഭാര്യമാരുടെ ജോലി തുടങ്ങിയ വിവരങ്ങളും ഇടണം.
അല്ല ഈ വായനക്കാർക്ക് ഒന്ന് അറിയണമല്ലോ ഞങളെ ഒക്കെ സേവിക്കാൻ പോവുന്ന നിങ്ങളുടെ പൂർവ ചരിത്രവും , എവിടുന്നു ഇതിനൊക്കെ സമയവും പരിചയവും എന്ന്. കേരളത്തിൽ KSU ആയിരുന്നു SFI ആയിരുന്നു എന്നൊന്നും qualification ആയി എഴുതല്ലേ.
Below comments look like some persons with some other intentions provoking some one.