കമ്യൂണിസത്തിന്റെ കാലഹരണപ്പെട്ട വരട്ടുതത്ത്വങ്ങള് കാറ്റില്‍
പറത്തിയും കടല്ക്കിഴവന്മാരെ മൂലയ്ക്കിരുത്തിയും ദേശാഭിമാനിയുടെ
ഭാഷയില്‍ "നവകേരള നായകന്' പിണറായി വിജയന് 12-ാമത് മുഖ്യമന്ത്രിയായി
സത്യപ്രതിജ്ഞ ചെയ്തു; ഒപ്പം 18 മന്ത്രിമാരും.
ആദ്യത്തെ മന്ത്രിസഭാ യോഗം, ജിഷാ
വധക്കേസില്‍ പുതിയ അന്വേഷണം നടത്താനും മുന്‍ ഗവണ്മെന്റിന്റെ വിവാദ
ഉത്തരവുകള്‍ റദ്ദാക്കാനും തീരുമാനിച്ചു. എഡിജിപി ബി. സന്ധ്യ അന്വേഷിക്കും.
ഒട്ടേറെ പ്രതീക്ഷകള്‍ നല്‍കിക്കൊണ്ട് പുതിയ
ഗവണ്മെന്റിലെ പുതിയ മന്ത്രിമാര്‍ "സഗൗരവം'' പ്രതിജ്ഞ ചെയ്തപ്പോള്‍
തിരുവിതാംകൂര്‍-കൊച്ചിയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക്
അവരറിയാതെ വലിച്ചെറിയുകയായിരുന്നു. കോട്ടയം, ഇടുക്കി, എറണാകുളം,
വയനാട്, പാലക്കാട് ജില്ലകള്‍ക്ക് ഒരു മന്ത്രിയെപ്പോലും കിട്ടിയില്ല. നാലു തവണ
ലോക്സഭാംഗമായിരുന്ന, സര്‍വര്‍ക്കും പ്രിയങ്കരനായ കോട്ടയത്തെ
സുരേഷ് കുറുപ്പിനോടുള്ള അവഗണനയ്ക്ക് യാതൊരു യുക്തിഭദ്രതയുമില്ല.
ഏറ്റുമാനൂരില്‍ ബി.ഡി.ജെ.എസിനെ കെട്ടുകെട്ടിച്ച സുരേഷിന്റെ 60-ാം
പിറന്നാളിലായിരുന്നു സത്യപ്രതിജ്ഞ എന്നത് ചരിത്രത്തിലെ ഒരു
വിരോധാഭാസമെന്നേ പറയാനാവൂ.
പത്തൊന്‍പതംഗ മന്ത്രിസഭയിലെ
മലബാറുകാര്‍ (തുശൂരുൾപ്പടെ) ഇവര്‍: സി.പി.എം- പിണറായി വിജയന് (ധര്‍മടം), ഇ.പി. ജയരാജന്
(മട്ടന്നൂര്‍), കെ.കെ. ശൈലജ (കൂത്തുപറമ്പ്), രാമചന്ദ്രന് കടന്നപ്പള്ളി
(കോണ്‍-എസ്, കണ്ണൂര്‍), എ.കെ. ബാലന് (കുഴല്‍മന്ദം), കെ.ടി. ജലീല്‍ (തവനൂര്‍), സി.
രവീന്ദ്രനാഥ് (പുതുക്കാട്), ടി.പി. രാമകൃഷ്ണന് (പേരാമ്പ്ര), എ.സി. മൊയ്തീന്
(കുന്ദംകുളം). സി.പി.ഐ- ഇ. ചന്ദ്രശേഖരന് (കാഞ്ഞങ്ങാട്), വി.എസ്.
സുനില്‍കുമാര്‍ (തൃശൂര്‍), എ.കെ. ശശീന്ദ്രന് (എലത്തൂര്‍).
പട്ടാമ്പിക്കാരനായ പി. ശ്രീരാമകൃഷ്ണനെക്കൂടി കൂട്ടിയാല്‍ മലബാറുകാര്‍
ആകെ പന്ത്രണ്ടാകും. ഇവരില്‍ ആദ്യത്തെ നാലു പേര് കണ്ണൂര്‍
ജില്ലക്കാര്‍.
പിറന്നാളിനു തലേന്നാള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു
മധുരം പങ്കുവച്ചുകൊണ്ടു ചെയ്ത പ്രസ്താവനയില്‍ ജാതി-മത-വര്‍ഗ ഭേദമെന്യേ
ആകമാന കേരളീയരുടെ മുഖ്യമന്ത്രിയായിരിക്കും താനെന്ന് പിണറായി
അര്‍ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു എന്നത് നല്ലകാര്യം.
രേഖകളില്‍ നിന്നു വ്യത്യസ്തമായി 1945 മെയ് 24നാണ് ജനനം. ചൊവ്വാഴ്ച 71-ാം
പിറന്നാള്‍. സത്യപ്രതിജ്ഞയില്‍ നിയമസഭയിലെ ആദ്യത്തെ ബി.ജെ.പി അംഗം ഒ.
രാജഗോപാല്‍ മുന്‍നിരയിലിരുന്നു പങ്കെടുത്തെങ്കിലും "ഈ ഗവണ്മെന്റില്
ഞങ്ങള്‍ക്ക് യാതൊരു പ്രതീക്ഷയുമില്ല'' എന്ന് തുറന്നടിക്കാന്‍ പാര്‍ട്ടി
അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മടിച്ചില്ല.
ഗവണ്മെന്റിന്റെ തുടക്കം
ഗംഭീരം. മന്ത്രിസഭാ രൂപവത്കരണം ക്ഷിപ്രവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍
കഴിഞ്ഞു. ഒരു മത, ന്യൂനപക്ഷങ്ങളുടെയും വിളി വന്നില്ല. വന്നാല്‍ തന്നെ
ചെവികൊടുക്കില്ല എന്നിരുന്നിട്ടും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍
തിങ്ങിനിറഞ്ഞ മുപ്പതിനായിരത്തിലേറെ സദസ്യരില്‍ മതമേലധ്യക്ഷന്മാരും
സാംസ്കാരിക നേതാക്കളുമായി നിരവധി പേരുണ്ടായിരുന്നു.
മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കുന്നതിന് ലക്ഷങ്ങള്‍ വാരിക്കോരി
ചെലവഴിക്കാന്‍ പാടില്ലെന്നു നിഷ്കര്ഷിച്ചതും, പേഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം
25 ആയി കുറച്ചതുമൊക്കെ ആരും സ്വാഗതം ചെയ്യും. അതോടൊപ്പം, സത്യപ്രതിജ്ഞാ
ചടങ്ങിന് അരക്കോടി രൂപ വാരിച്ചെലവഴിച്ചുവെന്ന് പരാതിയ
ഉയര്‍ന്നിട്ടുണ്ട്.
മന്ത്രിസഭയില്‍ മുന്‍ മന്ത്രിമാരേക്കാള്‍
കൂടുതല്‍ തുടക്കക്കാരാണ് എന്നതും ശ്രദ്ധേയം. മുന്‍ മന്ത്രിമാരില്‍,
തിരുവല്ലയില്‍നിന്നു ജയിച്ചുവന്ന മാത്യു ടി. തോമസും മട്ടന്നൂരില്‍നിന്ന്
ജയിച്ച് ആദ്യം മന്ത്രിയായ ഇ.പി. ജയരാജനും ഈ ലേഖകന്റെ സുഹൃത്തുക്കളാണെന്ന
കാര്യത്തില്‍ അഭിമാനമുണ്ട്. നിയമസഭയുടെ ചരിത്രത്തില്‍ രണ്ടു വനിതകള്‍
അധികാരമേറുന്നത് ഇതാദ്യമാണ് എന്നതും ശ്രദ്ധിക്കണം. വളരെക്കാലം കെ.ആര്.
ഗൗരിയമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് എം. കമലം, എം.ടി. പത്മ,
സുശീല ഗോപാലന്, പി.കെ. ശ്രീമതി, പി.കെ. ജയലക്ഷ്മി എന്നിവരൊക്കെ ഓരോ കാലത്തെ
വനിതാ പ്രാതിനിധ്യമായിരുന്നു.
പുതിയ മന്ത്രിസഭയില്‍ സ്ഥാനം
ലഭിക്കാതെപോയ ഏറ്റുമാനൂരിന്റെ സൗമ്യനും അജാതശത്രുവുമായ
സുരേഷ്കുറുപ്പിന്റെ അഭാവം പരക്കെ അപലപിക്കപ്പെട്ടു. നാലു തവണ
ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1984ല്‍ കന്നിക്കാരനായി
മത്സരിച്ചപ്പോള്‍ കേരളത്തില്‍നിന്നു പാര്‍ലമെന്റിലെത്തിയ ഏക
സി.പി.എമ്മുകാരനായിരുന്നു; ഇന്ദിരാ തരംഗത്തിന്റെ കാലം. സുരേഷിനെ
സ്പീക്കര്പദവിയിലേക്കു പരിഗണിക്കുന്നതായി കേട്ടിരുന്നെങ്കിലും അവസാന
നിമിഷം തഴയപ്പെടാന്‍ അദ്ദേഹത്തിനുള്ള അയോഗ്യത എന്താണന്നു സി.പി.എം
തുറന്നുപറയണം. എന്നിട്ടു വേണം അടുത്ത തവണ
ആലോചിക്കാന്‍.
വെള്ളാപ്പള്ളി നടേശന് കരിങ്കുരങ്ങന് എന്നും,
പൂരപ്പാട്ടിനു പറഞ്ഞയയ്ക്കേണ്ട കരിംഭൂതമന്നും പ്രചാരണവേളയില്‍
വിളിച്ചാക്ഷേപിച്ച ഉടുമ്പന്‍ചോലയിലെ എം.എം. മണിക്ക് എന്തു സംഭവിച്ചു?
കൂടുതല്‍ ഈഴവരുടെ വോട്ടു നേടി ആദ്യമായി അസംബ്ലിയിലെത്തി. മന്ത്രിസഭയില്‍
അദ്ദേഹം ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കുമെന്ന് വലിയ
പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, കാബിനറ്റ് റാങ്കില്ലാത്ത വെറുമൊരു ചീഫ്
വിപ്പായി സമാശ്വാസം നേടി. ഒരു മുറി കിട്ടും, നാലു സ്റ്റാഫിനെയും - അത്രതന്നെ.
അഞ്ചാംക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ. നാക്കാണ് അദ്ദേഹത്തിന്റെ ശത്രു. പക്ഷേ,
ഒരു കാര്യത്തില്‍ അഭിമാനിക്കാം. നാലു പെണ്മക്കളില് രണ്ടു പേര് പഞ്ചായത്ത്
പ്രസിഡന്റുമാരാണ്, സുമയും സതിയും - രാജകുമാരിയിലും
രാജാക്കാടും.
ആറാം തവണ നിയമസഭയിലെത്തിയ എസ്. ശര്‍മയ്ക്കും ഈ
ഗതികേടുണ്ടായി. വടക്കേക്കര മണ്ഡലത്തിലായിരുന്നപ്പോള് നെടുമ്പാശേരി
അദ്ദേഹത്തിന്റെ അധികാരസീമലയിലായിരുന്നു. അന്ന് എയര്‍പോര്‍ട്ടിന്റെ
വികസനത്തിന് വളരെയൊക്കെ ചെയ്യാന്‍ കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ മെട്രോയും
സ്മാര്‍ട്സിറ്റിയും അടക്കം കേരളത്തിലെ ഏറ്റം വലിയ മെട്രോപ്പോലീസ് ആയി
കുതിക്കുന്ന കൊച്ചിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ മന്ത്രിസഭയില്‍
ഇല്ലാതെപോയി. അദ്ദേഹത്തിനും കിട്ടി പേരിനൊരു സ്ഥാനം. നിയമസഭാകക്ഷിയുടെ
സെക്രട്ടറിസ്ഥാനം.
""ഗ്രാസ്റൂട്ട് ലെവലിലുള്ള ജനനായകന്,
പ്രശ്നങ്ങള്‍ ശരിക്കും കണ്ടറിഞ്ഞ് കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവയൊക്കെ
ശര്‍മയുടെ കൈമുതലുകളാണ്'' -പ്രചാരണത്തില്‍ അദ്ദേഹത്തിന്റെ
വലംകൈയായിരുന്ന മാല്യങ്കര കോളജ് റിട്ട. പ്രൊഫസര്‍ ഡോ. കെ.കെ. ജോഷി
പരിതപിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ് ജോഷി ഇപ്പോള്‍.
അവിടെനിന്നാണ് ശര്‍മ ജയിച്ചിരിക്കുന്നതും.
പുതിയ മന്ത്രിസഭയുടെ
മുമ്പില്‍ നിരവധി പ്രശ്നങ്ങള്‍ ഉയര്ന്നുനില്ക്കുന്നു. സാമ്പത്തികമാണ്
ഏറ്റം പ്രധാനം. കാലിയായ ഖജനാവിനെപ്പറ്റി ധവളപത്രം ഇറക്കുമെന്ന ധനമന്ത്രി
തോമസ് ഐസക് പറയുമ്പോള്‍ അതൊന്ന് തെളിയിച്ചുതരൂ എന്ന് ഉമ്മന്‍ ചാണ്ടി
വെല്ലുവിളിക്കുന്നു. എണ്ണവില തകര്‍ച്ച മൂലം ഗള്‍ഫിലെ ലക്ഷക്കണക്കിനു
മലയാളികള്‍ മടങ്ങിവരുമെന്ന ആശങ്ക, റബറിന്റെ വിലത്തകര്‍ച്ച, 114
എന്‍ജിനീയറിംഗ് കോളജുകളില്‍ 20,000 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്ന
യാഥാര്‍ഥ്യം, ടൂറിസ്റ്റുകളൊഴിഞ്ഞ ആലപ്പുഴ... ഇതൊക്കെ ഈ പ്രശ്നങ്ങളില്‍
വരും.
(പ്രധാന ചിത്രങ്ങള്‍: പബ്ലിക് റിലേഷന്‍സ് വകുപ്പിനു നന്ദി)
മുഖ്യമന്ത്രിയായി കസേരയില്‍
മന്ത്രിമാര്‍ പ്രതിജ്ഞ കഴിഞ്ഞ്
മന്ത്രി ടി.പി.രാമക്യഷ്ണന്‍ എം.എല്‍.എ.മാരൊത്ത്.
മന്ത്രിമാര്‍: ടി.കെ. ജലീല്‍, കടകംപള്ളി സുരേന്ദ്രന്, വി.എസ്. സുനില്‍കുമാര്‍.
കോട്ടയത്തിന്റെ ജനനായകന് സുരേഷ്കുറുപ്പ്.
പ്രഥമ വനിത കമലാ വിജയന്: തലശേരി സെന്റ് ജോസഫ്സ് ഹൈസ്കൂളില്‍ അധ്യാപികയായിരുന്നു.
മന്ത്രി ഇ.പി. ജയരാജന്റെ മകന്റെ വിവാഹം: മന്ത്രിയുടെ വലത്ത് ഭാര്യ പി.കെ. ഇന്ദിര (പി.കെ. ശ്രീമതിയുടെ അനുജത്തി).
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നടുവില്‍, മന്ത്രി കെ. രാജു വലത്ത്.
മന്ത്രിമാര്‍ മാത്യു ടി. തോമസും എ.കെ. ബാലനും. ഒപ്പം പന്ന്യന്‍ രവീന്ദ്രന്, മന്ത്രിസ്ഥാനം കിട്ടാതെപോയ കെ. കൃഷ്ണന്‍കുട്ടി, തോമസ് ചാണ്ടി.
ഇനി രാജധാനിയില്‍ ഒന്നാമനായി.