നസ്രാണി പാരമ്പര്യത്തിന്റെ ചൈതന്യം അണയാതെ
കാത്തുസൂക്ഷിക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് അനുഗ്രഹപൂമഴയായ്
അനര്‍ഘനിമിഷങ്ങള്‍. ആഗോള കത്തോലിക്കാസഭയുടെ കരുണയുടെ വര്‍ഷത്തിലെ
ആത്മീയ ഉണര്വിന് കരുത്തേകുകയാണ് കേരളസഭ. 2016ന്റെ രണ്ടാംവാരത്തില്‍ സീറോ
മലബാര്‍ മേജര്‍ ആര്‍ക്ക് എപ്പിസ്കോപ്പല്‍ സഭയുടെ അത്യുന്നത സമിതിയായ
ബിഷപ്സ് സിനഡില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഒരു പങ്കാളികൂടി.
അനേകായിരങ്ങളുടെ ഉള്ളിന്റെയുള്ളില്‍ ആത്മീയതയുടെ തിരികള്‍ തെളിച്ച്
വിശ്വാസംപങ്കുവച്ച് ജോസച്ചന്, ബിഷപ് ജോസ് പുളിക്കലായി ദൈവസ്നേഹത്തിന്റെ
പരിലാളനയില്‍ അരൂപിയില്‍ നിറഞ്ഞ്
വിനയാന്വിതനാകുന്നു.
കാഞ്ഞിരപ്പള്ളി രൂപതയില്‍
മുണ്ടക്കയത്തിനടുത്ത് ഇഞ്ചിയാനി ഇടവകയില്‍ പുളിക്കല്‍
ആന്റണി-മറിയാമ്മ ദമ്പതികളുടെ ഏകസന്താനമായി 1964 മാര്‍ച്ച് 3ന് ജനിച്ച
ജോസച്ചന് 51ന്റെ നിറവില്‍ ദൈവനിയോഗമനുസരിച്ച് കത്തോലിക്കസഭയുടെ
മുഖ്യധാരയില്‍ നിറഞ്ഞുപ്രകാശിക്കുമ്പോള് സഭാമക്കളോടൊപ്പം
പൊതുസമൂഹവും ആഹ്ലാദത്തിമര്‍പ്പിലാണ്.
ഹൃദയത്തിന്റെ കോണില്‍
നിന്ന് ഈശോയുടെ വിളികേട്ട് പുളിക്കല്‍ വീട്ടിലെ പിതാവിനെയും മാതാവിനെയും
വിട്ട് ജോസുകുട്ടി ദൈവശുശ്രൂഷയുടെ വഴി തെരഞ്ഞെടുത്തു. 1991 ജനുവരി 1ന്
മാര്‍ മാത്യു വട്ടക്കുഴിയുടെ കൈവയ്പ്ശുശ്രൂഷയിലൂടെ
പൗരോഹിത്യപദവിയിലെത്തി. കൃത്യം കാല്‍നൂറ്റാണ്ട് പിന്നിടുമ്പോള്‍
മാതൃരൂപതയുടെ സഹായമെത്രാനായി ഉയര്‍ത്തപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക്
ശക്തിപകരുവാന്‍ നിയുക്തനാകുന്നത് ദൈവിക തീരുമാനമാണ്.
ഏകമകന്
ലഭിച്ച പിതൃസ്വത്ത് മുഴുവനും അവശത അനുഭവിക്കുന്ന കുട്ടികളുടെ
ഉന്നമനത്തിനായി ജോസച്ചന് വിട്ടുകൊടുത്തു. സ്വന്തം തറവാട് അങ്ങനെ
""സ്നേഹദീപ''മായി മാറ്റി. സമൂഹത്തില്‍ ബുദ്ധിമുട്ടുന്ന കുഞ്ഞുമക്കള്‍ക്ക്
ആശ്രയവും അത്താണിയുമാണ് കാലങ്ങളായി സ്നേഹദീപം. അനാഥത്വത്തിന്റെയും
ഇല്ലായ്മകളുടെയും വേദനകളറിയാതെ ഒട്ടേറെ കുഞ്ഞുങ്ങളെ ദൈവസ്നേഹത്തിന്റെ
അരൂപിയില്‍ കോര്‍ത്തിണക്കി സ്വന്തം കൂടപ്പിറപ്പുകളാക്കിയ വേറിട്ട
ശുശ്രൂഷകളുടെ വിശാലതലങ്ങളിലൂടെയാണ് ജോസച്ചന് കാലങ്ങളായി
സഞ്ചരിക്കുന്നത്. 1980കളില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജിലെ
പ്രീഡിഗ്രി ക്ലാസുകളിലൂടെ കടന്നുപോയ ജോസുകുട്ടി വര്‍ഷങ്ങള്‍ക്കുശേഷം
ബാംഗ്ലൂര്‍ ധര്‍മ്മാരാം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിബ്ലിക്കല്‍
തിയോളജിയില്‍ ഡോക്ടറേറ്റുനേടി ദൈവശാസ്ത്രപണ്ഡിതനായി.
പിന്നീട്
പ്രമുഖ വചനപ്രഘോഷകനും ഉജ്വലവാഗ്മിയും അറിയപ്പെടുന്ന ഗ്രന്ഥകാരനും
സംഘാടകനുമായി വിശാലമായ ലോകത്തില്‍ ആത്മീയവെളിച്ചം വിതറിയ ഫാ.ജോസിന്റെ
പൗരോഹിത്യശുശ്രൂഷയില് മെത്രാന് പദവിയിലൂടെ പുതിയ അധ്യായങ്ങള്‍
എഴുതിച്ചേര്‍ക്കുമ്പോള്‍ ആഗോളസഭയോടൊപ്പം ഏറ്റം ധന്യമാകുന്നത്
കാഞ്ഞിരപ്പള്ളി രൂപതയാണ്.
രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍
പിതാവിനോടുചേര്ന്നുനിന്ന് സഭയുടെ വിശ്വാസപരിശീലനത്തിന് നേതൃത്വം
നല്കുകമാത്രമല്ല രൂപതയുടെ സമഗ്രവളര്‍ച്ചയുടെ പുത്തനിടങ്ങളായ റാന്നി,
പത്തനംതിട്ട മിഷന് മേഖലയുടെ പ്രത്യേക ഉത്തരവാദിത്വമുള്ള സിന്ചെല്ലൂസും
പിന്നീട് വീണ്ടും രൂപതാകേന്ദ്രത്തില്‍ വൈദികരുടെയും സന്യസ്തരുടെയും
സെമിനാരിക്കാരുടെയും പ്രത്യേക ചുമതലയുള്ള സിന്ചെല്ലൂസായി ശുശ്രൂഷ
ചെയ്യുന്ന അവസരത്തിലാണ് സഹായമെത്രാനായി നിയമിതനായിരിക്കുന്നത്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ 1980
ചതുരശ്രകിലോമീറ്റര്‍ സ്ഥലത്തായി രൂപത വ്യാപിച്ചുകിടക്കുന്നു. 1977
ഫെബ്രുവരി 26ന് പോള്‍ ആറാമന്‍ മാര്‍പാപ്പ കാഞ്ഞിരപ്പള്ളി രൂപത പ്രഖ്യാപിച്ചു.
1977 മെയ് 12ന് ഉദ്ഘാടനം ചെയ്യപ്പെട്ട രൂപതയുടെയ പ്രഥമ മെത്രാന് മാര്‍ ജോസഫ്
പൗവ്വത്തിലായിരുന്നു. മാര്‍ പൗവ്വത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ
ആര്‍ച്ച്ബിഷപ്പായി സ്ഥലംമാറിയപ്പോള്‍ 1986 ഡിസംബര്‍ 20ന് കാഞ്ഞിരപ്പള്ളി
രൂപതാ മെത്രാനായി മാര്‍ മാത്യു വട്ടക്കുഴി നിയമിതനായി. 2001 ഫെബ്രുവരി 8ന്
മാര്‍ വട്ടക്കുഴി വിരമിക്കുന്നതിനു മുന്നോടിയായി 2001 ജനുവരി 19ന് മാര്‍
മാത്യു അറയ്ക്കല്‍ രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. ഇപ്പോഴിതാ
രൂപതയ്ക്ക് ആദ്യമായി ഒരു സഹായമെത്രാനെ റവ.ഡോ.ജോസ് പുളിക്കലിലൂടെ
ലഭിച്ചിരിക്കുന്നു. കഴിഞ്ഞ 39 വര്‍ഷങ്ങളിലെ കാഞ്ഞിരപ്പള്ളി രൂപതയുടെ
ആത്മീയവും ഭൗതികവുമായ വളര്‍ച്ച അത്ഭുതകരവും ആഴത്തിലുള്ള
ദൈവപരിപാലനയുടേതുമാണ്. എന്നാല്‍ കഴിഞ്ഞ പതിനഞ്ചുവര്ഷങ്ങളിലായി
സമസ്തമേഖലകളിലമുള്ള രൂപതയുടെ പ്രവര്‍ത്തനമുന്നേറ്റം
അതിശയകരമാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലുമായി
നിസ്വാര്‍ത്ഥസേവനത്തിലൂടെ പ്രേഷിതശുശ്രൂഷ ചെയ്യുന്ന ഒട്ടേറെ വൈദികരേയും
സന്യസ്തരേയും ഓരോ വര്‍ഷവും സംഭാവന ചെയ്യുന്ന അനുഗ്രഹിക്കപ്പെട്ട
പുണ്യഭൂമിയാണിത്. കാര്‍ഷികമേഖലയാല്‍ നിറയപ്പെട്ട കാഞ്ഞിരപ്പള്ളി രൂപത
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആഗോള അംഗീകാരമുള്ള വിദ്യാഭ്യാസ
സ്ഥാപനങ്ങള്‍, വിവിധ കാര്‍ഷിക സംരംഭങ്ങള്‍, ആരോഗ്യസേവന മേഖലകള്‍,
ആതുരാലയങ്ങള്‍ എന്നിവയാല്‍ സജീവമാണ്. പ്രവര്‍ത്തനമികവില്‍ ദേശീയ
അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയവയാണ് മിക്കവയും.
ആത്മീയതയില്‍
നിറഞ്ഞുപ്രകാശിക്കുമ്പോഴും സാമൂഹ്യ വിദ്യാഭ്യാസ ആരോഗ്യ
ആതുരശുശ്രൂഷാരംഗത്തെ മികവിലും അതുല്യസംഭാവനകളിലും ഉയരങ്ങളില്‍
നില്ക്കുന്ന കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് യുവത്വത്തിന്റെ പ്രസരിപ്പോടെ ആത്മീയ
ഭൗതീക തലങ്ങളില്‍ ശക്തമായി മുന്നേറുവാന്‍ തുടര്‍ന്നും കരുണാവാനായ ദൈവം
അവസരമൊരുക്കുന്നു. മതമൈത്രിയുടെയും പങ്കുവയ്ക്കലിന്റെയും
മകുടോദാഹരണമായ മലനാടും ഇടനാടും ഒത്തുചേര്‍ന്ന മണ്ണില്‍ ദൈവശുശ്രൂഷയുടെ
പുത്തന്തലങ്ങളിലൂടെ സ്നേഹദീപത്തിന്റെ പ്രിയപുത്രന് വരുംനാളുകളില്‍
വിശ്വാസിസമൂഹത്തെ അനുഗ്രഹപൂക്കള് വാരിവിതറി നയിക്കട്ടെ.