ശബരീശന് കാണിക്ക അര്‍പ്പിച്ച് ദേവസ്വം ജീവനക്കാര്‍ സന്നിധാനത്ത് നടത്തിയ കര്‍പ്പൂര ദീപക്കാഴ്ചയ്ക്ക് ആയിരങ്ങള്‍ സാക്ഷിയായി. ദീപാരാധനയ്ക്കു ശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു ഓട്ടുരുളിയിലെ കര്‍പ്പൂര കുണ്ഡത്തിലേക്ക് അഗ്നി പകര്‍ന്നതോടെ ചടങ്ങുകള്‍ ആരംഭിച്ചു. സന്നിധാനത്തെ ഭക്തിലഹരിയില്‍ ആറാടിച്ച് തിരുമുറ്റത്തെ കൊടിമരച്ചുവട്ടില്‍ നിന്നും താളമേളം, പഞ്ചവാദ്യം, കരകാട്ടം, മയിലാട്ടം, കാവടി, ശിങ്കാരിമേളം, നെയ്യാണ്ടിമേളം എന്നിവയുടെ അകമ്പടിയോടെ ശ്രീകോവിലിന് പ്രദക്ഷിണം വച്ച് മാളികപ്പുറം ക്ഷേത്രത്തിലെത്തി. ഇവിടെ നിന്ന് വാവര്നടയിലൂടെ പതിനെട്ടാംപടിക്കു മുന്നിലെത്തി അയ്യനെ വണങ്ങി. തുടര്‍ന്ന് വലിയ നടപ്പന്തലിലെ ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലെത്തിയ സംഘം വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. പുലിവാഹനനായ അയ്യപ്പന്റെ വേഷത്തില്‍ കുഞ്ഞയ്യപ്പന് കടന്നുവന്നപ്പോള്‍ തീര്‍ത്ഥാടകരില്‍ നിന്ന് ശരണംവിളി മുഴങ്ങി. പന്തളം രാജാവ്, രാജ്ഞി, വെളിച്ചപ്പാട്, ശിവപാര്‍വതി, മഹര്‍ഷി, ഗണപതി, ത്രിമൂര്‍ത്തികള്‍, ദേവീദേവന്മാര് എന്നിവരുടെ വേഷം ധരിച്ചവര്‍ അകമ്പടിയായുണ്ടായിരുന്നു. ഭക്തര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം അജയ് തറയില്‍, ദേവസ്വം ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷിയായി.
പരിക്കേറ്റവര്‍ക്ക് ചികിത്സ നല്കി
സന്നിധാനത്തെ തിരക്കില്‍ പരിക്കേറ്റവര്‍ക്ക് ഉടനടി ചികിത്സ നല്കി. സന്നിധാനത്തെ സഹാസ് ആശുപത്രിക്ക് മുന്നില്‍ വച്ചാണ് തിരക്കില്‍പെട്ട് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആന്ധ്ര സ്വദേശി ശ്രീനിവാസിന് സന്നിധാനത്ത് അടിയന്തര ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുളസീധരന്‍, ആറു വയസുകാരി അനാമിക എന്നിവരെ സന്നിധാനം ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി പമ്പ, പത്തനംതിട്ട ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുളസീധരന്റെ കൈക്ക് ഒടിവുണ്ട്. 15 ഓളം ഭക്തര്‍ക്ക് നിസാര പരിക്കേറ്റു. എല്ലാവര്ക്കും അടിയന്തര ശുശ്രൂഷ നല്കി.
കൂട്ടംതെറ്റിയ സ്വാമിമാര്‍ക്ക് ആശ്വാസമായി അനൗണ്‍സ്മെന്റ് സെന്റര്‍
സന്നിധാനത്ത് കൂട്ടംതെറ്റിയ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി അനൗണ്‍സ്മെന്റ് സെന്റര്‍. ശബരിമലയിലെ കനത്തതിരക്കില് കൂട്ടംതെറ്റുന്ന തീര്‍ത്ഥാടകര്‍ ആദ്യമെത്തുന്നത് വലിയനടപ്പന്തലിലെ അനൗണ്‍സ്മെന്റ് സെന്ററിലാണ്. വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യുന്നവര്‍ അനൗണ്‍സ്മെന്റ് സെന്ററിലുണ്ട്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇത് വളരെ ആശ്വാസമാണ്. മലയാളം,തമിഴ്,ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളില്‍ സന്നിധാനത്തെ വിവിധ കാര്യങ്ങളെ സംബന്ധിക്കുന്ന അറിയിപ്പുകളും ഇവിടെ നല്കുന്നു. ശബരിമലയിലെ നടതുറക്കല്‍, അടയ്ക്കല്‍, ഭക്തര്‍ക്ക് സ്വാഗതമരുളല്, അന്നദാനം, ക്ഷേത്രവഴിപാടുകള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള്, അയ്യപ്പന്മാര് പാലിക്കേണ്ട നിര്‍ദേശങ്ങള്‍, മുന്‍കരുതലുകള്‍ തുടങ്ങിയ വിവരങ്ങളും ഇവിടെ നിന്നും ഉച്ചഭാഷിണിയിലൂടെ വിളംമ്പരം ചെയ്യുന്നു. ഹരിവരാസന സമയം സംബന്ധിച്ച അറിയിപ്പും ഹരിവരാസന സംഗീതവും ഇവിടെ നിന്നാണ് ഉച്ചഭാഷിണിയിലൂടെ ഭക്തരില്‍ എത്തുന്നത്. ബാംഗ്ലൂര്‍ സ്വദേശിയായ ആര്.എം.ശ്രീനിവാസ് എന്ന അയ്യപ്പഭക്തനാണ് മലയാളമൊഴികെയുള്ള ഭാഷകളിലുള്ള അറിയിപ്പുകള് പ്രധാനമായും കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി മണ്ഡല-മകരവിളക്ക് കാലത്ത് അദേഹം സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്നു. മലയാളത്തിലുള്ള അറിയിപ്പുകള് കൈകാര്യം ചെയ്യുന്നത് കോഴഞ്ചേരി സ്വദേശി ഗോപാലകൃഷ്ണനാണ്. ആന്ധ്രയില്‍ നിന്നുള്ള ഭക്തരെ സഹായിക്കാന്‍ ഹൈദരാബാദ് കരിംനഗര്‍ സ്വദേശി മഹേഷ് സ്വാമിയും ഉണ്ട്. ദേവസ്വം പി.ആര്.ഒ മുരളീകോട്ടയ്ക്കകത്തിന്റെ ചുമതലയിലുള്ള സന്നിധാനത്തെ പബ്ലിസിറ്റി കം ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഭാഗമായാണ് അനൗണ്‍സ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ശബരിമല: സീസണില്‍ ചികിത്സ തേടിയത് 104985 പേര്
ഇത്തവണ സീസണ് ആരംഭിച്ച ശേഷം ശബരിമലയിലും പരിസരപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ അലോപ്പതി ആശുപത്രികളില്‍ ചികിത്സ തേടിയത് 104985 തീര്‍ത്ഥാടകര്‍. ഹൃദയാഘാതത്താല്‍ 21 പേരും റോഡപകടത്തില്‍ ഒരാളും മരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് 8487 പേരും ശ്വസനസംബന്ധമായ അസുഖങ്ങള്‍ക്ക് 37934 പേരും വയറിളക്കത്തിന് 1063 പേരും ചികിത്സ തേടി. 16248 പേര് സര്‍ജിക്കല്‍ ചികിത്സ തേടിയിട്ടുണ്ട്. പമ്പ,നീലിമല, അപ്പാച്ചിമേട്, സന്നിധാനം ,നിലയ്ക്കല്‍ ഡിസ്പെന്‍സറികളിലും ചരള്‍മേട് മെഡിക്കല്‍ സെന്റര്‍, കരിമല ഡിസ്പെന്‍സറി, സഹാസ്,പമ്പയിലെയും നിലയ്ക്കലിലേയും മൊബൈല്‍ യൂണിറ്റുകള്‍, പത്തനംതിട്ട, റാന്നി-പെരിനാട്, എരുമേലി, പെരുവന്താനം വണ്ടിപ്പെരിയാര്‍, കുമളി, പീരുമേട്, സത്രം, പുല്ലുമേട്, പന്തളം,ചെങ്ങന്നൂര്‍ ആശുപത്രികളിലുമാണ് തീര്‍ത്ഥാടകര്‍ ചികിത്സ തേടിയത്. ഇതിന് പുറമേ ഹോമിയോ, ആയുര്‍വേദ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട
കടകളില്‍ പരിശോധന: 3.16 ലക്ഷം രൂപ പിഴയീടാക്കി
സന്നിധാനത്തെ ഹോട്ടലുകള്‍, വിരികള്‍, മറ്റ് കടകള്‍ എന്നിവിടങ്ങളില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് ആര്.വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 3.16 ലക്ഷം രൂപ പിഴ ഈടാക്കി. ക്രമക്കേടുകള്‍ കണ്ടെത്തിയ 44 സ്ഥാപനങ്ങളില്‍ നിന്നാണ് പിഴ ഈടാക്കിയത്. ഈ മാസം 13 മുതല്‍ 20 വരെ ആയിരുന്നു പരിശോധന. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് പി.ഉണ്ണികൃഷ്ണന് നായര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശികുമാര്‍, അളവ് തൂക്ക ഇന്‍സ്പെക്ടര്‍ രതീഷ്, അസിസ്റ്റന്റ് രാജേഷ്, റേഷനിംഗ് ഇന്‍സ്പെടക്ടര്‍ പി.ഹരിദാസ്, ഹെഡ് സര്‍വ്വേയര്‍ മണിയന്‍പിള്ള, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗോവിന്ദന് എന്നിവര്‍ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.