ന്യൂയോര്‍ക്ക്: ഫോമയുടെ ആര്.സി.സി
പ്രൊജക്ടിന് 2500 ഡോളര്‍ സംഭാവന നല്‍കുകയും ചെന്നൈയിലെ ജലപ്രളയത്തില്‍
ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുമെന്ന്
പ്രഖ്യാപിക്കുകയും ചെയ്തുകൊണ്ട് ഹെല്പിംഗ് ഹാന്‍ഡ്സ് ഓഫ് കേരളയുടെ
ഇരുപതാമത് വാര്‍ഷികവും ഫണ്ട് സമാഹരണവും മാതൃകയായി.
സേവനത്തിന്റെ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഹെല്പിംഗ് ഹാന്‍ഡ്സ്
കൈവരിച്ച നേട്ടങ്ങള്‍ പ്രസിഡന്റ് ജോസഫ് സി. തോമസ് അക്കമിട്ട് നിരത്തി.
നിരാലംബരായ ഒട്ടേറെ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനായി. ആംബുലന്‍സും,
സ്കൂള്‍ ബസ്സും സംഭാവന ചെയ്തു. രോഗചികിത്സയ്ക്കും വിവാഹങ്ങള്‍ക്കും
സഹായമെത്തിച്ചു.
ഫണ്ട് സമാഹരിക്കുകയും സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും
ചെയ്യുന്നുണ്ടെങ്കിലും എല്ലാ ഭാരവാഹികളും യാതൊരു പ്രതിഫലവും പറ്റാതെയാണ്
പ്രവര്ത്തിക്കുന്നതെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ആകെയുള്ള ചിലവ്
വാര്ഷികാഘോഷത്തിനുള്ള ഭക്ഷണവും ഓഡിറ്റോറിയം വാടകയുമാണ്.
അമേരിക്കയില്‍ വരാന്‍ കഴിയുകയും വലിയ വീടുകളും കാറുകളും മെച്ചപ്പെട്ട
ജീവിതവും സ്വന്തമാക്കാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്ത നമ്മള് പിറന്ന നാട്ടിലെ
നിസ്സഹായരെ മറക്കരുതെന്നദ്ദേഹം പറഞ്ഞു. കഴിയുന്ന സഹായം
അവര്‍ക്കെത്തിക്കാന്‍ നമുക്ക് കടമയുണ്ട്. എളിയ തോതിലെങ്കിലും ഹെല്പിംഗ്
ഹാന്‍ഡ്സ് ചെയ്യുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ അദ്ദേഹം
അഭ്യര്‍ത്ഥിച്ചു.
നിലവിളക്ക് കൊളുത്തി വാര്‍ഷികം ഉദ്ഘാടനം ചെയ്ത ഫാ. ജോസ് കണ്ടത്തിക്കുടി
ബ്രോങ്ക്സ് ഇടവകയില്‍ നൂറില്‍പ്പരം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കുന്നത്
ചൂണ്ടിക്കാട്ടി. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവര്‍ കാരുണ്യ
പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കാറുണ്ട്.
വിശ്വാസങ്ങളൊന്നുമില്ലാത്തവരും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്.
അടുത്ത ഒരുവര്‍ഷം കരുണയുടെ വര്‍ഷമായി മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുണ്ട്.
നിസഹായരെ സഹായിക്കുമ്പോള്‍ നിങ്ങള്‍ എന്നെയാണ് സഹായിക്കുന്നതെന്ന് ക്രിസ്തു
നമ്മെ പഠിപ്പിക്കുന്നു. ഇവിടെയുള്ള വലിയ വീടും കാറുമൊന്നും നാം നാട്ടില്‍
നിന്നു കൊണ്ടുവന്നതല്ല. നേട്ടങ്ങളെല്ലാം ഉണ്ടായത് നമ്മുടെ കഴിവുകൊണ്ടു
മാത്രമാണ് എന്നു കരുതുന്നതു ശരിയല്ല. ദൈവം തന്ന അനുഗ്രഹങ്ങളാണ് അവയൊക്കെ.
അതിനാല്‍ തന്നെ അവ പങ്കുവെയ്ക്കാന്‍ നമുക്ക് കടമയുണ്ട്. പങ്കുവെയ്ക്കലിന്റെ
ഉദാത്ത മാതൃകയായിരുന്നു ആദിമ ക്രൈസ്തവ സമൂഹം- അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സഭാ ചരിത്രത്തില്‍ ആദ്യത്തെ സേവനപ്രവര്ത്തനങ്ങളുണ്ടായത്
കന്യാമറിയത്തില്‍ നിന്ന് തന്നെ ആയിരുന്നുവെന്ന് ഫാ. ഡേവി കാവുങ്കല്‍
ചൂണ്ടിക്കാട്ടി. മംഗളവാര്‍ത്ത കേട്ട കന്യാമറിയം ഗര്‍ഭിണിയായ എലിസബത്തിനെ
ശുശ്രൂഷിക്കാനാണ് പോയത്.
ഈസ്റ്റ് ആഫ്രിക്കയില്‍ താന്‍ സേവനം അനുഷ്ഠിക്കുമ്പോള്‍ ആഴ്ചയിലൊരിക്കല്‍
മാത്രമാണ് ഷേവ് ചെയ്തിരുന്നത്. വെള്ളത്തിന്റെ ക്ഷാമം അത്ര വലുതായിരുന്നു.
പാത്രങ്ങള്‍ കഴുകാനുള്ള വെള്ളവും മറ്റുമാണ് ബാത്ത്റൂമില്‍
ഉപയോഗിച്ചിരുന്നത്. ഇവിടെ തന്റെ റെക്ടറിക്കു മുന്നില്‍ രാത്രി ഭവനരഹിതര്‍
ഉറങ്ങാറുണ്ട്. ചിലപ്പോള്‍ പോലീസ് വന്ന് അവരെക്കൊണ്ട് ശല്യമുണ്ടോ എന്നു
ചോദിക്കും. ഉണ്ടെന്നും ഇല്ലെന്നും താന്‍ പറയും. പുറത്തു കിടക്കുന്നവര്‍
പരിസരം മലിനപ്പെടുത്തുമ്പോള്‍ അവ വൃത്തിയാക്കണം. അപ്പോള്‍ തോന്നും അവര്‍
ശല്യമാണല്ലോ എന്ന്. അതേസമയം കൊടും തണുപ്പത്ത് അവര്‍ക്ക് മറ്റൊരു
അഭയമില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ അതൊരു പ്രശ്നമായി തോന്നുകയുമില്ല.
തനിക്ക് റെക്ടറിയില്‍ സൗകര്യപ്രദമായ മുറിയുണ്ട്. മറ്റ്
സൗകര്യകര്യങ്ങളുണ്ട്. അവയൊന്നുമില്ലാത്ത നിസഹായരാണ് പുറത്ത്. ദൈവത്തിന്റെ
മുന്നില്‍ നില്ക്കുമ്പോള് എത്ര കുര്‍ബാന അര്‍പ്പിച്ചുവെന്നോ, എത്ര ഉപദേശം
നല്കിയെന്നോ ആയിരിക്കില്ല തന്നോട് ചോദിക്കുക. എത്രപേര്‍ക്ക് ഭക്ഷണവും
വസ്ത്രവും കിടിക്കാനിടവും കൊടുത്തുവെന്നായിരിക്കും.
അമേരിക്കയില്‍ ഒരു വനിത സുഗന്ധദ്രവ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന
പണമുണ്ടെങ്കില്‍ ഒരു കെനിയന്‍ വനിതയ്ക്ക് ഒരുവര്‍ഷത്തേക്ക് ആവശ്യത്തിനുള്ള
വസ്ത്രം വാങ്ങാന്‍ കഴിയും- അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസ്ഥാനത്തിനു രൂപംകൊടുത്ത ലാലി കളപ്പുരയ്ക്കല്‍, ഭാരവാഹികളായ അബ്രഹാം
ജോസഫ്, മാത്യു സിറിയക് എന്നിവരെ ഫാ. കണ്ടത്തിക്കുടി ഫലകം നല്കി ആദരിച്ചു.
ഫോമയ്ക്കുള്ള ചെക്ക് ഫോമാ ജനറല്‍ സെക്രട്ടറി ഷാജി ഏഡ്വേര്‍ഡ് ഏറ്റുവാങ്ങി.
ജോ. സെക്രട്ടറി സ്റ്റാന്‍ലി കളത്തിൽ, പി.ആര്.ഒ ജോസ് ഏബ്രഹാം,
ആര്.വി.പി ഡോ. ജേക്കബ് തോമസ്, ജിബി തോമസ്, ജോര്‍ജ് തോമസ് തുടങ്ങിയവരും ഹെല്പിംഗ് ഹാന്‍ഡ്സ്
സെക്രട്ടറി പ്രൊഫ. ഷൈനി മാത്യു, മറ്റു ഭാരവാഹികള്‍ എന്നിവരും
സന്നിഹിതരായിരുന്നു.
റോഷി ജോര്‍ജും ജെസിക്കയുമായിരുന്നു എംസിമാര്‍. സിറിയക് മഠത്തിക്കുന്നേല്‍ ആമുഖ പ്രസംഗം
നടത്തി. സെക്രട്ടറി പ്രൊഫ. ഷൈനി മാത്യു സ്വാഗതം പറഞ്ഞു. ഫൊക്കാന സെക്രട്ടറി വിനോദ് കെയാര്‍കെ, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍ പോള്‍ കറുകപ്പള്ളില്‍, വനിതാ ഫോറം നേതാവ് ലീല മാരേട്ട്, ജെ.എഫ്.എ ചെയര്മാന് തോമസ് കൂവള്ളൂര്‍, ഫാ. ലിഗോറി, മാധ്യമ പ്രവര്‍ത്തകരായ സുനില്‍ ട്രൈസ്റ്റാര്‍, ജോസ് കാടാപ്പുറം, ഷിജോ പൗലോസ്, ജേക്കബ് തുടങ്ങി ഒട്ടേറെ പേര് പങ്കെടുത്തു.
മികവുറ്റ കലാപരിപാടികള്‍ വാര്‍ഷികാഘോഷം ഹൃദ്യമാക്കി. അലക്സ് മണലില്‍ നേത്രുത്വം നല്കുന്ന
ശ്രുതിലയ ആര്‍ട്ട്സ് ഓഫ് ലോംഗ് ഐലന്‍ഡ് മനോഹരമായ പ്രാര്‍ഥനാ ഗീതം
ആലപിച്ചു. ബിന്റ ചെറിയാന്, ബിന്‍സി ചെറിയാന് എന്നിവര്‍ ഗാനങ്ങള്‍
ആലപിച്ചു.
ബിന്ദ്യ പ്രസാദിന്റെ മയൂര സ്കുള് ഓഫ് ആര്‍ട്ട്സ്, ചന്ദ്രികാ കുറുപ്പ്,
ലക്ഷ്മി കുറുപ്പ് എന്നിവര്‍ നേത്രുത്വം നല്കുന്ന നൂപുര ആര്‍ട്ട്സ്,
പ്രേമകലാലയം ഡാന്‍സ് സ്കൂള്‍ എന്നിവയിലെ കുട്ടികള്‍ ഹ്രുദയാവര്‍ജ്ജകമായ
ന്രുത്തങ്ങള്‍ അവതരിപ്പിച്ചു. സച്ചിന് റോയിയുടെ ഗാനമേളയും ആസ്വാദ്യ
മധുരമായി.