Image

കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാകുമെന്ന് സത്യവാങ്മൂലം

Published on 25 September, 2015
കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാകുമെന്ന് സത്യവാങ്മൂലം


കൊച്ചി: ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് ഹൈക്കോടതിയില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സത്യവാങ്മൂലം.

സ്വകാര്യ ബസ്സുകള്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എസ്.ആര്‍.ടി.സി. ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. കെ.എസ്.ആര്‍.ടി.സി. എറണാകുളം സോണല്‍ ഓഫീസര്‍ പി. ശശിധരനാണ് സത്യവാങ്മൂലം നല്‍കിയത്.

സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ സര്‍വീസ് നടത്തിവന്ന 241 പെര്‍മിറ്റുകളില്‍ 185 റൂട്ടുകള്‍ പെര്‍മിറ്റുകളുടെ കാലാവധി അവസാനിച്ച മുറയ്ക്ക് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തു. ശേഷിക്കുന്നതും കാലാവധി തീരുന്ന മുറയ്ക്ക് ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി. നടപടി സ്വീകരിച്ചു. എന്നാല്‍ ഇതേ റൂട്ടില്‍ ഇതേ സമയക്രമത്തില്‍ സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്കും അനുമതി നല്‍കിയാല്‍ കെ.എസ്.ആര്‍.ടി.സി.ക്ക് വന്‍ നഷ്ടമുണ്ടാകും. അനാരോഗ്യകരമായ മത്സരത്തിന് ഇടയാക്കും.

ദീര്‍ഘദൂര സര്‍വീസ് ഏറ്റെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് എല്ലാവിധ സൗകര്യങ്ങളുമുണ്ട്. ലാഭേച്ഛയില്ലാതെ ഗതാഗത ആവശ്യത്തിനനുസരിച്ച് ദീര്‍ഘദൂര സര്‍വീസുകള്‍ എത്ര വേണമെങ്കിലും നടത്താനുമാകും. ജീവനക്കാരുടെ എണ്ണത്തിലെല്ലാം വര്‍ധന വരുത്തിയിട്ടുണ്ട്. 1965ല്‍ 6,352 ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് 2014ല്‍ ജീവനക്കാരുടെ എണ്ണം 35,281 ആണ്. ശരാശരി ദിവസ കളക്ഷന്‍ 1.54 ലക്ഷത്തില്‍ നിന്ന് 4.82 കോടിയായി മാറി. സാധാരണക്കാരുടെ ആശ്രയം കെ.എസ്.ആര്‍.ടി.സി.യാണെന്നതിന്റെ സൂചനയാണിത്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പെര്‍മിറ്റ് നല്‍കാനുള്ള തീരുമാനത്തില്‍ ഉചിതമായ ഭേദഗതി സര്‍ക്കാരിന് തന്നെ തീരുമാനിക്കാമെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക