Image

കൊച്ചി ബിനാലെയ്ക്ക് എം.എ. യൂസഫലി ഒരു കോടി നല്‍കി

Published on 23 September, 2015
കൊച്ചി ബിനാലെയ്ക്ക് എം.എ. യൂസഫലി ഒരു കോടി നല്‍കി
കൊച്ചി: ഡിസംബര്‍ 12 മുതല്‍ നടക്കുന്ന കൊച്ചിമുസിരിസ് ബിനാലെയുടെ മൂന്നാം എഡിഷന് മലയാളി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഒരു കോടി രൂപയുടെ ധനസഹായം നല്‍കി. 

ബക്രീദിനു തൊട്ടുമുമ്പായി ഇന്ന് എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഒരു കോടി രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. നിഷാദ്, കൊച്ചി ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരിക്ക് കൈമാറി. ലുലു ഗ്രൂപ്പ് കൊമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, മാനേജര്‍ വി.പീതംബരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ലോകത്തിലെ പ്രശസ്ത കലാകാരന്മാര്‍ ദൈവത്തിന്റെ നാട്ടിലേക്ക് എത്തുന്നതിലൂടെ കലയുടെ അതിരുകള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്ന വിശാലമായ ക്യാന്‍വാസായി കൊച്ചി ബിനാലെ മാറുകയാണെന്ന് യൂസഫലി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. കല എന്നതിന് നമ്മള്‍ കാണുന്നതിനപ്പുറം എത്രയോ തലങ്ങളുണ്ടെന്ന് ബിനാലെ ഓര്‍മിപ്പിക്കുന്നു. അത്തരമൊരു പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തിന്റെ സാംസ്‌കാരിക ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിനാലെ സര്‍ക്കാരിന്റെ മാത്രം ചുമതലയല്ല, കൊച്ചിയുടെ വ്യാപാര മേഖലയ്ക്ക് ഉണര്‍വേകുന്ന, കേരളത്തിന് അഭിമാനമായി ലോകം മുഴുവന്‍ അറിയപ്പെടുന്ന ഈ സംരംഭത്തെ പിന്തുണയ്‌ക്കേണ്ടത് പൊതുജനങ്ങളുടെയും വ്യവസായലോകത്തിന്റെയും കടമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

കൊച്ചി ബിനാലെയുടെ കഴിഞ്ഞ എഡിഷന് യൂസഫ് അലി അര കോടി രൂപ നല്‍കിയിരുന്നു. അന്ന് ബിനാലെ സന്ദര്‍ശിച്ചപ്പോള്‍ മൂന്നാം എഡിഷന് അദ്ദേഹം ഒരു കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. പ്രശസ്ത കലാകാരനായ സുദര്‍ശന്‍ ഷെട്ടി ക്യൂറേറ്റ് ചെയ്യുന്ന 2016 ബിനാലെയുടെ പശ്ചാത്തല പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക