മുംബൈ: ശീന ബോറ കൊലക്കേസില്‍ മാതാവ് ഇന്ദ്രാണി, ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംമനോഹര്‍ റായ് എന്നിവരുടെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടി. മൂവര്‍ക്കുമെതിരെ കൊലപാതകം, തെളിവുനശിപ്പിക്കല്‍ വ്യാജ രേഖകള്‍ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി.
തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനാണ് മൂവരെയും ബാന്ദ്രയിലെ കോടതിയില്‍ കൊണ്ടുവന്നത്. ഇന്ദ്രാണിയുടെയും സഞ്ജീവ് ഖന്നയുടെയും മകള്‍ വിധിയും കോടതിയില്‍ എത്തിയിരുന്നു. ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവ് ‘സ്റ്റാര്‍ ഇന്ത്യ’ മുന്‍ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ദത്തുപുത്രിയാണിപ്പോള്‍ വിധി. പ്രോസിക്യൂഷന്‍െറയും പ്രതിഭാഗത്തിന്‍െറയും വാദം കേട്ട കോടതി നാലരയോടെയാണ് പൊലീസ് കസ്റ്റഡി നീട്ടി ഉത്തരവിട്ടത്. വിധി കേട്ട ഇന്ദ്രാണി കോടതിമുറിയില്‍ തലകറങ്ങി വീണു. അമ്മയെ കണ്ട മകള്‍ വിധി കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ഇന്ദ്രാണിക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം വേണമെന്ന ആവശ്യം പൊലീസ് എതിര്‍ത്തു. ഭക്ഷണത്തില്‍ വിഷംകലര്‍ത്തി ഇന്ദ്രാണിയെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല, ശീനയെയും മിഖായേലിനെയും വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവങ്ങളും കോടതിയില്‍ പൊലീസ് ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുണ്ടെന്നാണ് പൊലീസ് കോടതിയില്‍ പറഞ്ഞത്. ഇന്ദ്രാണിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കേണ്ടതുണ്ടെന്നും ശീനയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണ്‍ വിവരങ്ങളും കണ്ടത്തെണമെന്നും പൊലീസ് പറഞ്ഞു. തെളിവുകളെല്ലാം പൊലീസ് ശേഖരിച്ചുവെന്നും ഇനി അവരുടെ കസ്റ്റഡി പൊലീസിന് ആവശ്യമില്ളെന്നും ഇന്ദ്രാണിയുടെ അഭിഭാഷകര്‍ വാദിച്ചു. ഇന്ദ്രാണിയെ കസ്റ്റഡിയില്‍ മര്‍ദിച്ചതായും മുഖത്ത് പോറലുകളുള്ളതായും അവര്‍ പറഞ്ഞു. 90 മണിക്കൂര്‍ തുടര്‍ച്ചയായി ഇന്ദ്രാണിയെ ചോദ്യം ചെയ്തെന്നും അഭിഭാഷകര്‍ ആരോപിച്ചു.
മകന്‍ മിഖായേല്‍ ബോറയെ കൊല്ലാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ഇന്ദ്രാണിക്കെതിരെ കൊലപാതക ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. മിഖായേലിനെ മൂന്നു തവണ കൊല്ലാന്‍ വിഫലശ്രമം നടത്തിയ ഇന്ദ്രാണി വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയതായി പൊലീസ് കണ്ടത്തെി. വാടക കൊലയാളി പൊലീസ് കസ്റ്റഡിയിലാണ്. രണ്ടര ലക്ഷം രൂപയാണ് വാടക കൊലയാളിക്ക് ഇന്ദ്രാണി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ശീനക്കു ശേഷം മിഖായേലിനെ കൊന്ന് ജഡം കൊണ്ടുപോകാന്‍ വാങ്ങിയതായി സംശയിക്കുന്ന പെട്ടി കഴിഞ്ഞ ദിവസം പൊലീസ് കണ്ടത്തെിയിരുന്നു.
കഴിഞ്ഞ 25 നാണ് ഇന്ദ്രാണിയെ പൊലീസ് അറസ്റ്റ് ചെയ്തത്.