Image

നെടുമ്പാശ്ശേരി സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു

Published on 14 August, 2015
നെടുമ്പാശ്ശേരി സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമാകുന്നു

നെടുമ്പാശ്ശേരി: ലോകത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി കൊച്ചി രാജ്യാന്തര വിമാനത്താവളം മാറുന്നു. ഇതിന്‍െറ പ്രഖ്യാപനവും 12 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പ്ളാന്‍റിന്‍െറ ഉദ്ഘാടനവും ഈമാസം 18ന്  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. മലേഷ്യ, പെറു എന്നിവിടങ്ങളിലെ ചില വിമാനത്താവളങ്ങളില്‍ സൗരോര്‍ജ വൈദ്യുതി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇത് സമ്പൂര്‍ണമല്ളെന്ന് വിമാനത്താവള കമ്പനി മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

62 കോടിയാണ് പുതിയ സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് ചെലവുവന്നത്. കാര്‍ഗോയോടു ചേര്‍ന്ന് 45 ഏക്കറിലാണ് സൗരോര്‍ജ പദ്ധതി. 52000 യൂനിറ്റ് വൈദ്യുതി ഇതില്‍നിന്ന് പ്രതിദിനം ലഭ്യമാകും. നിലവില്‍ വിമാനത്താവളത്തില്‍ പ്രതിദിനം 49000 യൂനിറ്റ് വൈദ്യുതിയാണ് വേണ്ടിവരുന്നത്. മിച്ചം വരുന്നത് കെ.എസ്.ഇ.ബിക്ക് കൈമാറും. ഇപ്പോള്‍ വിമാനത്താവള കമ്പനി ഒന്നേകാല്‍ കോടിയോളം രൂപയാണ് പ്രതിമാസം വൈദ്യുതി നിരക്കായി കെ.എസ്.ഇ.ബിയില്‍ അടക്കുന്നത്.  25 വര്‍ഷത്തെ ഗാരന്‍റിയോടെ ജര്‍മനിയിലെ ബോഷ് ലിമിറ്റഡാണ് സൗരോര്‍ജ പദ്ധതി സ്ഥാപിച്ചത്. പരമാവധി 30 വര്‍ഷം വരെ ഈ പദ്ധതി ഉപയോഗപ്പെടുത്താന്‍ കഴിയും.

നിലവില്‍ സൗരോര്‍ജ പദ്ധതി സ്ഥാപിച്ചിട്ടുള്ളിടത്ത് കെട്ടിടങ്ങള്‍ പുതുതായി പണിതുയര്‍ത്തണമെങ്കില്‍  ആ സമയത്ത് സൗരോര്‍ജ പാനലുകള്‍ കെട്ടിടത്തിന്‍െറ മുകളിലേക്ക് മാറ്റാന്‍ കഴിം വിധമാണ് സജ്ജമാക്കിയിട്ടുള്ളത്. ഇതുകൂടാതെ, എട്ട് മിനി ജലവൈദ്യുതി പദ്ധതികളും നടപ്പാക്കാന്‍ സിയാല്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ പദ്ധതി മൂന്ന് മാസത്തിനുള്ളില്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ സുനില്‍ ചാക്കോ, കമ്പനി സെക്രട്ടറി സജി കെ. ജോര്‍ജ്, ജനറല്‍ മാനേജര്‍ ജോസ് തോമസ്, പി.ആര്‍.ഒ പി.എസ്. ജയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. (Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക