ചേലക്കര: സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്ന
പ്രതിഷേധത്തെത്തുടര്‍ന്ന് അറസ്റ്റിലായ ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി ഫാ.
കെ.പി. ഐസക് ഉള്‍പ്പെടെ 32 പേരെ കുന്നംകുളം മജിസ്‌ട്രേറ്റ് റിമാന്‍ഡ്
ചെയ്തു. ഇവരെ
വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
പള്ളിയില്‍ അതിക്രമിച്ചു കയറിയതിനും പോലീസിനെ
മര്‍ദ്ദിച്ചതിനുമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വികാരി
ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റ്‌ചെയ്ത് നീക്കിയശേഷം
സ്ത്രീകളെ പോലീസ് സ്റ്റേഷനില്‍നിന്നുതന്നെ വിട്ടയച്ചു.
റിസീവര്‍ ഭരണത്തില്‍നിന്നു
വിട്ടുകിട്ടിയ പള്ളിയില്‍ 41 വര്‍ഷത്തിനുശേഷം യാക്കോബായ വിഭാഗം ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന
നടത്തി. റിസീവര്‍ ഭരണത്തിലായിരുന്നതിനാല്‍ കോടതി
നിര്‍ദ്ദേശിച്ചിട്ടുള്ള വികാരിക്കു മാത്രമേ കുര്‍ബ്ബാന നടത്താന്‍ അനുമതി
ഉണ്ടായിരുന്നുള്ളൂ. പള്ളിയുടെ താക്കോല്‍ കൈമാറിയതോടെയാണ് തൃശ്ശൂര്‍
ഭദ്രാസനാധിപനായിട്ടുള്ള ഏലിയാസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ
നേതൃത്വത്തില്‍ കുര്‍ബ്ബാന നടന്നത്.
താക്കോല്‍ കൈമാറിയതോടെ
യാക്കോബായ വിഭാഗം ബോര്‍ഡും സ്ഥാപിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍
ആര്‍. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ്
സ്ഥലത്തുണ്ടായിരുന്നു. രാവിലെ ഏഴിന് തുടങ്ങിയ കുര്‍ബ്ബാന 10 മണിക്ക്
സമാപിച്ചു. റിസീവര്‍ ഭരണത്തിലിരിക്കെ 7 മുതല്‍ 9 മണി വരെയായിരുന്നു
കുര്‍ബ്ബാനയ്ക്ക് സമയം അനുവദിച്ചിരുന്നത്. ഇതിനുശേഷമായിരുന്നു
ഓര്‍ത്തഡോക്‌സ് വിഭാഗം കുര്‍ബ്ബാന നടത്തിയിരുന്നത്.
ആരാധനയ്ക്ക് മറ്റു
സൗകര്യങ്ങളില്ലാത്തതിനാല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഞായറാഴ്ച കുര്‍ബ്ബാന
നടത്തിയില്ല.
മാതൃസഭയിലേക്ക് തിരിച്ചുവരണം -ഏലിയാസ് മാര്‍ അത്താനാസിയോസ്
ഓര്‍ത്തഡോക്‌സ്
വിഭാഗം മാതൃസഭയായ യാക്കോബായയിലേക്ക് തിരിച്ചുവരണമെന്ന് തൃശ്ശൂര്‍
ഭദ്രാസനാധിപന്‍ ഏലിയാസ് മാര്‍ അത്താനാസിയോസ് തിരുമേനി പറഞ്ഞു.
ഓര്‍ത്തഡോക്‌സിനു മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. 41
വര്‍ഷത്തിന്റെ കാത്തിരിപ്പിനുശേഷം സത്യം ജയിച്ചിരിക്കുന്നു. കേസുകള്‍
ഒന്നിനും പരിഹാരമല്ല. സത്യം കോടതി തിരിച്ചറിഞ്ഞു. ആ സത്യം ആര്‍.ഡി.ഒ.
തീര്‍പ്പാക്കി ഉത്തരവിറക്കി. പോലീസ് അധികാരികള്‍ സത്യസന്ധമായി ഉത്തരവ്
നടപ്പിലാക്കി - വാര്‍ത്താസമ്മേളനത്തില്‍ തിരുമേനി പറഞ്ഞു.
വികാരി ഫാ. ജോണി ചുങ്കത്ത്, ട്രസ്റ്റി സി.വി. കുര്യാക്കോസ്, സി.ജി. ബാബുരാജ്, ജോണി മേക്കാട്ടുകുളം എന്നിവരും പങ്കെടുത്തു. (Mathrubhumi)