വാഷിങ്ടണ്‍: സര്‍ക്കാര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ മുന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്‌നോഡന് മാപ്പുനല്‍കണമെന്ന അപേക്ഷ വൈറ്റ് ഹൗസ് തള്ളി. സഹപ്രവര്‍ത്തകരടങ്ങിയ ജൂറി സ്‌നോഡനെ വിചാരണ ചെയ്യണമെന്നു പറഞ്ഞാണ് വൈറ്റ് ഹൗസ് അപേക്ഷ തള്ളിയത്.
സ്‌നോഡനെതിരെയുള്ള അമേരിക്കയുടെ കടുത്ത നിലപാട് ഒരിക്കല്‍ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് വൈറ്റ് ഹൗസിന്റെ പുതിയ പ്രതികരണം. വൈറ്റ് ഹൗസിന് സമര്‍പ്പിച്ച ഹരജിയില്‍ 1.67 ലക്ഷം പേര്‍ ഒപ്പുവെച്ചിരുന്നു. രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അതിനുവേണ്ടി പണിയെടുക്കുന്നവരുടെ സുരക്ഷക്കും വന്‍ ഭീഷണി ഉയര്‍ത്തുന്നതാണ് രഹസ്യ വിവരങ്ങള്‍ പുറത്തുവിട്ട സ്‌നോഡന്റെ നടപടിയെന്ന് ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ലിസ മൊണാകോ പറഞ്ഞു.
റഷ്യയില്‍ അഭയംതേടിയിരിക്കുന്ന സ്‌നോഡന്‍ തന്റെ പ്രവൃത്തികളുടെ തുടര്‍ന്നുണ്ടാവുന്ന ഭവിഷ്യത്തുകളില്‍നിന്ന് ഓടിയൊളിക്കുകയാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ (എന്‍.എസ്.എ) ചാര പദ്ധതി ചോര്‍ത്തിയ സ്‌നോഡനെ 'ഹാക്കര്‍', 'രാജ്യദ്രോഹി' എന്നെല്ലാമാണ് അമേരിക്ക വിശേഷിപ്പിച്ചത്. എന്നാല്‍, അമേരിക്കന്‍ പൗരന്മാരുടെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ വരെ ചോര്‍ത്തി എന്ന സ്‌നോഡന്റെ വെളിപ്പെടുത്തല്‍ രഹസ്യ നിയമം കോണ്‍ഗ്രസ് ഭേദഗതി ചെയ്യുന്നതിലേക്കുവരെ നയിച്ചിരുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള സ്‌നോഡന്‍ രണ്ടാം വര്‍ഷവും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. മാപ്പുകൊടുക്കാനുള്ള ഹരജിയില്‍ ഇത് ചൂണ്ടിക്കാട്ടിയിരുന്നു. പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് എന്‍.എസ്.എ നിര്‍ത്തണമെന്ന നിയമം ഈ വര്‍ഷാദ്യം കോണ്‍ഗ്രസ് പാസാക്കിയിരുന്നു. നവംബര്‍ 29 മുതല്‍ പൗരന്മാരുടെ വിവരം ശേഖരിക്കുന്ന പ്രക്രിയ നിര്‍ത്തലാക്കുമെന്നും നിലവിലുള്ളവ നശിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം എന്‍.എസ്.എ അറിയിച്ചിരുന്നു.