Image

ഷാപ്പിലെ ഫ്രിഡ്ജില്‍ ജീവനക്കാരന്റെ മൃതദേഹം; അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Published on 10 July, 2015
ഷാപ്പിലെ ഫ്രിഡ്ജില്‍ ജീവനക്കാരന്റെ മൃതദേഹം; അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

  ആലപ്പുഴ: ഷാപ്പിനുള്ളിലെ ഫ്രിഡ്ജില്‍ ജീവനക്കാരന്റെ മൃതദേഹം. തകഴി കേളമംഗലത്തെ ഷാപ്പിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജിലാണു മൃതദേഹം കണ്‌ടെത്തിയത്. മിത്രച്ചേരി വലിയപറമ്പില്‍ രാമചന്ദ്രന്‍ (അമ്പി 64) ആണു മരിച്ചത്. ഇയാള്‍ക്കൊപ്പം രാത്രിയില്‍ ഷാപ്പിലുണ്ടായിരുന്ന ആസാം സ്വദേശി ആകാശ് ദീപിനെ രാവിലെ മുതല്‍ കാണാനില്ല. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ തുടങ്ങി.

രാവിലെ ഷാപ്പു തുറക്കാനെത്തിയ മാനേജര്‍ ഇരുവരെയും കാണാത്തതിനെ തുടര്‍ന്ന് പരിസരത്ത് അന്വേഷിച്ചു. തുടര്‍ന്ന് എടത്വ പോലീസില്‍ പരാതി നല്‍കി. പോലീസും പ്രദേശവാസികളും നടത്തിയ തെരച്ചിലിലാണു ഷാപ്പിനുള്ളിലെ ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്.

ഇരുവരും വ്യാഴാഴ്ച രാത്രി ഷാപ്പിലാണു കിടന്നത്. രാത്രി 10നു മാനേജര്‍ പോകുമ്പോള്‍ ഇരുവരും ഷാപ്പിലുണ്ടായിരുന്നു. രാത്രി വൈകിയാണു കൊലപാതകം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ആസാം സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പരിശോധിച്ചപ്പോള്‍ ഹരിപ്പാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഇയാള്‍ എത്തിയിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചു.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവെടുത്തു. എടത്വ പോലീസാണു കേസ് അന്വേഷിക്കുന്നത്. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കു മാറ്റി. അമ്മിണിയാണു രാമചന്ദ്രന്റെ ഭാര്യ. മക്കള്‍: ഉണ്ണികൃഷ്ണന്‍, മായ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക