Image

പ്രവാസി വോട്ട്‌: സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല

Published on 09 July, 2015
പ്രവാസി വോട്ട്‌: സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായില്ല
തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കു വോട്ടു ചെയ്യാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.

പ്രോക്‌സി വോട്ട്‌ സംവിധാനം ഏര്‍പ്പെടുത്തുന്നതിനോടു ഭരണ- പ്രതിപക്ഷാംഗങ്ങള്‍ ഒരുപോലെ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. ഓണ്‍ലൈന്‍ വോട്ടിംഗ്‌ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം സാങ്കേതികമായി പരിശോധിക്കേണ്‌ടതുണെ്‌ടന്ന്‌ പ്രതിപക്ഷാംഗങ്ങള്‍ ഉറച്ച നിലപാടെടുത്തതോടെയാണു യോഗം തീരുമാനമാകാതെ പിരിഞ്ഞത്‌. ഓണ്‍ലൈന്‍ വോട്ടിംഗ്‌ സംബന്ധിച്ചു പഠിച്ചശേഷം അടുത്ത ബുധനാഴ്‌ചയ്‌ക്കകം തങ്ങളുടെ തീരുമാനം അറിയിക്കാമെന്ന്‌ പ്രതിപക്ഷാംഗങ്ങളെ പ്രതിനിധീകരിച്ച്‌ എ.കെ. ബാലന്‍ എംഎല്‍എ യോഗത്തെ അറിയിച്ചു.

യോഗത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്കു വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കണമെന്ന നിലപാടാണ്‌ സര്‍ക്കാര്‍ സ്വീകരിച്ചത്‌. പ്രവാസി വോട്ടവകാശം ആദ്യമായി നടപ്പാക്കിയത്‌ കേരളമാണ്‌. എന്നാല്‍, തെരഞ്ഞെടുപ്പ്‌ വേളയില്‍ നാട്ടിലുള്ള പ്രവാസികള്‍ക്ക്‌ മാത്രമേ പോളിംഗ്‌ ബൂത്തിലെത്തി വോട്ട്‌ ചെയ്യാന്‍ സാധിക്കൂ.

എല്ലാവര്‍ക്കും വോട്ട്‌ ചെയ്യാന്‍ അവസരം ഒരുക്കണമെന്ന ആവശ്യവുമായി പ്രവാസിയായ ഡോ. ഷംസീര്‍ കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്‌ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചതെന്ന്‌ ഉമ്മന്‍ ചാണ്‌ടി പറഞ്ഞു. കേന്ദ്രസര്‍ക്കാരും കേന്ദ്ര ഇലക്ഷന്‍ കമീഷനും പ്രവാസി വോട്ടിന്റെ കാര്യത്തില്‍ അനുകൂല നിലപാടിലാണ്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കുന്നതുസംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാരിന്‌ തീരുമാനമെടുക്കാന്‍ കഴിയും. അതിനാലാണ്‌ ഈ വിഷയത്തില്‍ സമവായമുണ്‌ടാക്കാന്‍ യോഗം വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി മലയാളികള്‍ക്കു വോട്ടവകാശം ഒരുക്കുന്നതു സംബന്ധിച്ച കാര്യങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യത്തില്‍ രാഷ്‌ട്രീയ സമവായമുണ്‌ടാക്കിയാല്‍ തുടര്‍നടപടികള്‍ കൈക്കൊള്ളാമെന്ന്‌ കമ്മീഷന്‍ അറിയിച്ചതായും മന്ത്രി കെ.സി. ജോസഫ്‌ യോഗത്തെ അറിയിച്ചു.

പ്രോക്‌സി വോട്ടിംഗ്‌ സംവിധാനം ഫലത്തില്‍ കള്ളവോട്ടിന്‌ വഴിയൊരുക്കുമെന്ന്‌ സിപിഎം പ്രതിനിധിയായ എ.കെ. ബാലന്‍ എംഎല്‍എ പറഞ്ഞു. ഇ-വോട്ടിംഗ്‌ ആയാലും ഇത്തരത്തിലുള്ള കള്ളക്കളികള്‍ നടക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പ്രവാസികള്‍ക്ക്‌ നാട്ടില്‍ നേരിട്ടെത്തി പാസ്‌പോര്‍ട്ട്‌ ഉപയോഗിച്ച്‌ വോട്ട്‌ ചെയ്യാനുള്ള അവസരമാണുണ്‌ടാക്കേണ്‌ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ക്ക്‌ വോട്ടവകാശം നല്‍കുന്നത്‌ നല്ലതാണെങ്കിലും അവരുടെ വോട്ടവകാശം മറ്റാരെങ്കിലും വിനിയോഗിക്കുന്നത്‌ ശരിയല്ലെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.

എന്നാല്‍, ഓണ്‍ലൈന്‍ വോട്ടിംഗ്‌ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍വകകക്ഷിയോഗം തീരുമാനിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനെ അറിയിക്കുകയാണെങ്കില്‍ അവര്‍ കുറ്റമറ്റ രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രിമാര്‍ യോഗത്തെ അറിയിച്ചു. കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷനും ഇക്കാര്യത്തില്‍ അന്തിമ നിലപാട്‌ എടുത്തശേഷമാകാം തീരുമാനമെന്നു പ്രതിപക്ഷം വാദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക