ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇന്ത്യ തേടുന്ന ലളിത് മോദിയെ രാജസ്ഥാന്‍ മുഖ്യമന്ത്രിയും ബി.ജെ. പി നേതാവുമായ വസുന്ധര രാജ സിന്ധ്യ 2007ല്‍ പത്മ അവാര്‍ഡിനു വേണ്ടി ശിപാര്‍ശ ചെയ്തിരുന്നതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ക്രിക്കറ്റിന്‍െറ വളര്‍ച്ചക്ക് ലളിത് മോദി നല്‍കിയ സംഭാവന പരിഗണിച്ച് സ്പോര്‍ട്സ് കൗണ്‍സില്‍ മുഖാന്തിരമാണ് ശിപാര്‍ശ നല്‍കിയതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലളിത് മോദിയെ സഹായിച്ചതിന്‍െറ പേരില്‍ ആരോപണ വിധേയയായ വസുന്ധരയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
അതേസമയം, ലളിത് മോഡിയുടെ പേര് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതില്‍ തെറ്റൊന്നുമില്ളെന്ന് രാജസ്ഥാന്‍ മുന്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സുഭാഷ് ജോഷി വ്യക്തമാക്കി. ലളിത് മോദിയുടെ കാലത്ത് ആറ് അന്താരാഷ്ട്ര മല്‍സരങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ട്. അന്തരാഷ്ട്ര നിലവാരത്തിലുളള്ള അക്കാദമിയും ഇക്കാലത്ത് സ്ഥാപിക്കുകയുണ്ടായി. അതിനാല്‍ മോഡിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തതില്‍ അസാധാരണമായൊന്നുമില്ളെന്നും സുഭാഷ് ജോഷി ചൂണ്ടിക്കാട്ടി.
വിവിധ മേഖലകളില്‍ നിന്ന് ഏതാനും പേരുകള്‍ സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. അത് സംസ്ഥാന സര്‍ക്കാരിന്‍െറ ബാധ്യതയാണ്. ആരെ സ്വീകരിക്കണമെന്നത് കേന്ദ്ര സര്‍ക്കാരിന്‍െറ വിവേചനാധികാരത്തില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളുടെ ഭാഗമായി നടന്ന സാമ്പത്തിക ക്രമക്കേടുകളില്‍ പ്രതിയായ ലളിത് മോദി ഇപ്പോള്‍ ബ്രിട്ടനിലാണ് താമസം. വസുന്ധരയുടെ മകന്‍്റെ കമ്പനിയില്‍ ലളിത് മോദിക്ക് 11.63 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. മോദിയുടെ നിക്ഷേപത്തിന്‍െറ സാമ്പത്തിക ആനുകൂല്യം തനിക്ക് ലഭിച്ചതായി സിന്ധ്യ തെരഞെടുപ്പ് സത്യവാങ്മൂലത്തിലും സൂചിപ്പിച്ചിരുന്നു.