സ്‌നേഹത്തിന്റെ നീലത്താമര

സ്‌നേഹത്തിന്റെ നീലത്താമര

കഥയും കവിതയും എഴുതിത്തുടങ്ങുന്നവരെ പ്രോത്സാഹിപ്പിക്കണമെന്നത് നീലപദ്മനാഭന്റെ വാശിയാണ്. അതിനാണ്, 30 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന്റെ നീക്കിയിരുപ്പു തുകയില്‍ നിന്ന് ചെറിയൊരു വിഹിതം അദ്ദേഹം മാറ്റിവെച്ചത്. കെ. എസ്. ഇ. ബി. യില്‍ നിന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായി വിരമിച്ചപ്പോള്‍ ലഭിച്ച പണത്തില്‍ നിന്ന് ഒരു പങ്ക് ഉപയോഗിച്ചാണ് പുതിയ എഴുത്തുകാര്‍ക്കായി അദ്ദേഹം എന്‍ഡോവ്‌മെന്റ് ആരംഭിച്ചത്. 'നീലപദ്മം-തലമുറൈകള്‍' അവാര്‍ഡ് എന്ന പേരില്‍ വര്‍ഷം തോറും ഒരു കവിയെയും ഒരു കഥാകാരനെയും ആദരിക്കും. 1997-ല്‍ തുടങ്ങിയ ഈ പുരസ്‌കാരദാനം ഒരു വര്‍ഷം പോലും മുടക്കിയിട്ടില്ല. തിരുവനന്തപുരം തമിഴ് സംഘവുമായി ചേര്‍ന്നാണ് അവാര്‍ഡിന് എഴുത്തുകാരെ കണ്ടെത്തുന്നത്.