ഓഗസ്റ്റ് 23 ശനിയാഴ്ച സമയം രാവിലെ പത്ത് മണി.
ഒരു മണിക്കൂറിനുളളില്‍ ചാലക്കുടിയില്‍ എത്തണം. തൃശൂര്‍ ശക്തന്‍ തമ്പൂരാന്‍
പ്രൈവറ്റ്് ബസ് സ്റ്റാണ്ടിലെ ഒരു സ്‌റ്റോപ്പില്‍ ട്രാന്‍സ് പോര്‍ട്ട് ബസ്
കാത്തു നിില്‍ക്കുകയാണ്. ഒന്ന് രണ്ട് ഓര്‍ഡിനറി ബസുകള്‍ കടന്നു പോയി.
അതില്‍ കയറിയാല്‍ സമയത്തിനെത്താന്‍ പറ്റിയില്ലെങ്കിലോ. പെട്ടെന്നു ഒരു
ഫാസ്റ്റ് പാസഞ്ചര്‍ സ്‌റ്റോപ്പില്‍ വന്നു നിന്നു. ചക്രത്തിന്റെ ചലനം
പൂര്‍ണ്ണമായും നില്‍ക്കും മുമ്പെ കണ്ടക്ടര്‍ ഡോര്‍ തുറന്നു. കൂട്ടം കൂടി
ബസ് കാത്തു നിന്നവരില്‍ നാലഞ്ചു പേര്‍ കഷ്ടിച്ചു അകത്തു കയറി.
അതില്‍
ഒരാള്‍ ഞാനായിരുന്നു. വാതില്‍ അടയ്ക്കുകയും കണ്ടക്ടര്‍ വാഹനം മുന്നോട്ടു
പോകുന്നതിനുളള ബെല്‍ അടിക്കുകയും ചെയ്തു. അകത്തു കയറി പറ്റിയവര്‍ ഒഴിവുളള
സീറ്റുകളില്‍ ഇരുന്നു മുന്‍വശത്തെ ഡോറിനു സമീപമുളള സീറ്റില്‍ ആദ്യം ഞാനും
പുറകെ പ്രായമായ ഒരാളും സ്ഥാനം പിടിച്ചു. ഒന്നോ രണ്ടോ പേര്‍ മാത്രമാണ്
സീറ്റ് ലഭിക്കാതെ നില്‍ക്കേണ്ടി വന്നത്. തൃശൂരില്‍ നിന്നും പുറപ്പെട്ട
ബസിലെ യാത്രക്കാര്‍ക്കെല്ലാം ഒല്ലൂര്‍ എത്തുന്നതിനു മുമ്പു തന്നെ
കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി. യാത്രക്കാരെയെല്ലാം ഒന്ന് സൂക്ഷിച്ചു
നോക്കിയതിനുശേഷം മുന്‍വശത്തെ സീറ്റിനു സമീപമെത്തി.
കണ്ടക്ടറുടെ സീറ്റിലായിരുന്നു എന്റെ തൊട്ടടുത്തിരുന്നിരുന്ന പ്രായമായ
വ്യക്തി ഇരുന്നിരുന്നത്. ഇത് കണ്ടക്ടറുടെ സീറ്റാണ് എഴുന്നേല്‍ക്കണം.
യാതൊരു മയവുമില്ലാത്ത ഭാഷയിലാണ് ഇത്രയും പറഞ്ഞത്. നില്‍ക്കാന്‍ പോലും
ആരോഗ്യം ഇല്ല എന്ന തോന്നിക്കുന്ന യാത്രക്കാരന്റെ ഭാവം കണ്ടപ്പോള്‍ ഞാന്‍
പറഞ്ഞു. സാറ് അവിടെ ഇരുന്നോളൂ ഞാന്‍ എഴുന്നേറ്റ് നില്‍ക്കാം.
വൃദ്ധനായ
മനുഷ്യന്‍ ഞാന്‍ ഇരുന്നിരുന്ന സീറ്റിലേക്കു മാറിയിരുന്നതും കണ്ടക്ടര്‍
സീറ്റിലിരുന്നതും ഒന്നിച്ചായിരുന്നു. ഞാന്‍ കണ്ടക്ടറെ ഒന്ന് സൂക്ഷിച്ചു
നോക്കി. ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരന്‍. മുഖത്ത് രൗദ്ര ഭാവം
നിഴലിക്കുന്നു. സീറ്റില്‍ ഇരുന്ന ഉടനെ ടിക്കറ്റ് റാക്ക് മടിയില്‍ വെച്ചു തല
ഒരു വശത്തേക്ക് ചെരിച്ചു വെച്ചു കണ്ണടച്ചു. ഉറങ്ങാനുളള ഭാവമാണെന്ന്
എനിക്ക് മനസ്സിലായി. ഒല്ലൂരില്‍ നിന്നും കൊടകര എത്തുന്നതു വരെ റോഡില്‍ കൈ
കാണിച്ച ഒരാളെ പോലും ബസില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്തില്ല. ആമ്പല്ലൂര്‍
സ്‌റ്റേഷനില്‍ കയറി ഇറങ്ങിയതും കണ്ടക്ടര്‍ അറിഞ്ഞില്ല.
ചാലക്കുടിയില്‍ എത്താന്‍ ഇനി പത്തുമിനിട്ടെങ്കിലും വേണം. കണ്ടക്ടര്‍
ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുന്ന ലക്ഷണമൊന്നുമില്ല. വീതി കുറഞ്ഞ
റോഡില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയില്‍ ചാടി ബസൊന്നു
ഇളകി മറിഞ്ഞു. കണ്ടക്ടറുടെ ഉറക്കത്തിന് അതോടെ വിരാമമായി. ഉറക്കമുണര്‍ന്നു
എന്നു ബോധ്യമായതോടെ ഞാനൊരു ചോദ്യം.
സാറിന്റെ നെയിം ബാഡ്ജ് കാണുന്നില്ലല്ലോ.
ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല. ഗൗരവം വിടാതെ തന്നെ കണ്ടക്ടറുടെ
മറുപടി. ഇതിനിടെ ബസു ചാലക്കുടി സ്‌റ്റേഷനില്‍ എത്തിയിരുന്നു. ബസില്‍
നിന്നിറങ്ങി നേരെ നടന്നു ചെന്നതു സ്‌റ്റേഷന്‍ മാസ്റ്ററുടെ
ഓഫീസിലേക്കായിരുന്നു. മൂന്നു പേര്‍ അവിടെ ഇരുന്ന് സംസാരിക്കുന്നു. ഒരു
കസേരയിലിരുന്ന് രണ്ടു കാലും മേശപുറത്തു വെച്ചിരിക്കുന്ന കൊമ്പന്‍
മീശക്കാരനോടു ഞാന്‍ ചോദിച്ചു. (സീറ്റിനു മുകളില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍
എന്ന ബോര്‍ഡ് വെച്ചിരുന്നു) ഇപ്പോള്‍ കണ്ടക്ടറന്മാര്‍ക്കു ബാഡ്ജ്
ധരിക്കേണ്ടതില്ലേ ?
കുറച്ചു കാലങ്ങള്‍ മുമ്പു വരെ ഉണ്ടായിരുന്നു. യൂണിയന്റെ
ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്ന് അത് നിര്‍ബ്ബന്ധമാക്കുന്നതിനുളള
നടപടികള്‍ വേണ്ടെന്നു വെച്ചു. അടുത്ത ചോദ്യം ഫാസ്റ്റ് പാസഞ്ചറില്‍
ഇരിക്കുന്നതിനുളള സീറ്റില്‍ മാത്രമേ യ-ത്രക്കാരെ കയറ്റാവൂ എന്നൊരു നിയമം
നിലവിലുണ്ടോ ? ഇരുപതു ശതമാനം വരെ യാത്രക്കാരെ സ്റ്റാന്റിങ് ആയി കൊണ്ടു
പോകാന്‍ തടസ്സമില്ല.
അടുത്ത ചോദ്യം ട്രാന്‍ പോര്‍ട്ട് ബസ് യാത്രക്കാരുടെ
സൗകര്യത്തിനാണോ അതോ കണ്ടക്ടറുടെ സുഖ നിദ്രയ്ക്കുവേണ്ടിയാണോ. ഉത്തരം
ലഭിക്കുന്നതിനു കാത്തു നില്ക്കാതെ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍
നിന്നും പുറത്തു കടന്നു. താമസം വിനാ കോര്‍പറേഷന്‍ അടച്ചു പൂട്ടുന്ന
സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതും, കോടിക്കണക്കിന് നഷ്ടവും,
നാലഞ്ചുമാസമായി പെന്‍ഷന്‍ നല്‍കാനാവത്തതിനും ഉത്തരവാദി ജീവനക്കാര്‍
തന്നെയാണെന്നു ചൂണ്ടിക്കാണിക്കുവാന്‍ ഇതുപോലെയുളള എത്രയോ അനുഭവങ്ങള്‍ !