(Photo top: Ajayan Venugopal with Mohalal)
മോഹന്‍ലാല്‍ നായകനായ `പെരുച്ചാഴി'ക്ക് ഭാഷയൊന്നും പ്രശ്‌നമായില്ലെന്ന്
സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍. ന്യൂജേഴ്‌സിയില്‍ താമസിക്കുന്ന തമിഴ്-അമേരിക്കനായ
അരുണ്‍ തമിഴില്‍ എഴുതിയ കഥയും തിരക്കഥയും മലയാളത്തിലേക്ക് അജയന് വേണുഗോപാല്‍
(അക്കരക്കാഴ്‌ചകള്‍) മൊഴിമാറ്റം നടത്തിയതാണ് പെരുച്ചാഴി. ചിത്രീകരണത്തിന്റെ
നല്ലൊരു ഭാഗം കാലിഫോര്‍ണിയയിലായിരുന്നു.
കേരളത്തിലെ രാഷ്‌ട്രീയക്കാരനു
കിട്ടിയ ഒന്നാംതരം പേരാണ് പെരുച്ചാഴി അഥവാ തൊരപ്പന്‍! അത്തരമൊരാള്‍ അമേരിക്കന്‍
രാഷ്‌ട്രീയത്തില്‍ ഉപദേഷ്‌ടാവായി വരുന്നതാണ് കഥ.
കാലിഫോര്‍ണിയ ഗവര്‍ണര്‍
സ്ഥാനത്തേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ജോണ്‍ കോറി
എത്രനോക്കിയിട്ടും ജനപിന്തുണ കൂടുന്നില്ല. ചീഫ് കാമ്പയിന്‍ മാനേജര്‍ സണ്ണി
കുരിശിങ്കല്‍ പല വിദ്യകളും പയറ്റിയിട്ടും റേറ്റിംഗ് കൂടുന്നില്ല. കേരളത്തിലെ
രാഷ്‌ട്രീയക്കാരനും സുഹൃത്തുമായ ഫ്രാന്‍സീസ് കുഞ്ഞപ്പനോട് സണ്ണി ഉപദേശം തേടി. ഒരു
പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടന്റിനെ വേണമെന്ന് സണ്ണി ആവശ്യപ്പെട്ടു. കുഞ്ഞപ്പന്‍
തന്റെ ബദ്ധശത്രു ജഗന്നാഥന്റെ (മോഹന്‍ലാല്‍) പേരുപറഞ്ഞു. ജഗന്നാഥന്റെ തരികിടയൊന്നും
അമേരിക്കയില്‍ ചിലവാകില്ലെന്നും അങ്ങനെ ജഗന്നാഥനെ ഒരു പാഠം
പഠിപ്പിക്കാമെന്നുമായിരുന്നു കുഞ്ഞപ്പന്റെ ചിന്ത.
പക്ഷെ അമേരിക്കയിലെത്തിയ
ജഗന്നാഥന് തൊട്ടതൊക്കെ വിജയമായി. കോറിയുടെ റേറ്റിംഗ് ഉയര്‍ന്നു. പക്ഷെ സണ്ണി
ജഗന്നാഥനെതിരേ തിരിയുകയും അയാളെ ചതിക്കുകയും ചെയ്യുന്നു. അതിനിടെ സണ്ണിയും കാമുകി
ജസിയും തമ്മിലുള്ള ബന്ധം ഉലയുന്നു. സണ്ണി വിഷമത്തിലാകുന്നു.
ഒടുവില്‍
എല്ലാറ്റിനും പരിഹാരം കണ്ടെത്തി ജഗന്നാഥന് വെന്നിക്കൊടി നാട്ടുന്നു. ജഗന്നാഥന്റെ സൈഡ്
കിക്കുകളായി വയലാര്‍ വര്‍ക്കിയും, ജബ്ബാര്‍ പൊറ്റക്കുഴിയുമുണ്ട്.
പോരെ ചിരിക്കാന്‍?
എറണാകുളത്തുള്ള ഫ്രൈഡേ ഫിലംസിന്റെ വിജയ് ബാബു -സാന്ദ്രാ തോമസ്
എന്നിവരാണ് നിര്‍മ്മാതാക്കള്‍.
അഞ്ചുവര്‍ഷം മുമ്പ് അച്ചമുണ്ട്,
അച്ചമുണ്ട് എന്നൊരു തമിഴ് സിനിമ അരുണ്‍ സംവിധാനം ചെയ്‌തിരുന്നു. 2004-ല്‍
ന്യൂയോര്‍ക്ക് ഫിലിം അക്കാഡമിയില്‍ പഠിക്കുമ്പോള്‍ നിര്‍മ്മിച്ച ഷോര്‍ട്ട്
ഫിലിമിന് അവാര്‍ഡ് ലഭിച്ചിരുന്നു.
അജയന്‍ സിനിമ മലയാളത്തിലാക്കിയതിനു
പുറമെ സെറ്റിലെ മിക്കവര്‍ക്കും മലയാളം അറിയാമായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു. തിരക്കഥ
ഇംഗ്ലീഷിലും എഴുതിയിരുന്നു. അജയന് തമിഴും അറിയാം.
സിനിമ തമിഴില്‍
എടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ അത് വൈകി. അപ്പോള്‍ പറ്റുന്ന നായകനാരാണെന്ന
ചിന്ത ഉദിച്ചു. അങ്ങനെയാണ് മോഹന്‍ലാലിന്റെ കാര്യം ഓര്‍ത്തത്. മലയാളിയായ ഭാര്യ രജിത
ലാലിന്റെ വലിയ ഫാന്‍. ഇപ്പോഴും താന്‍ ലാലിനെ നായകനാക്കി സംവിധാനം ചെയ്‌തുവെന്ന്
വിശ്വസിക്കാന്‍ ഭാര്യയ്‌ക്ക് ബുദ്ധിമുട്ടാണെന്ന് അരുണ്‍.
ദുബായിലുള്ള
സുഹൃത്ത് മുഖേന മോഹന്‍ലാലിനെ ബന്ധപ്പെട്ടു. കഥ കേട്ടപ്പോഴേ ലാലിന് നന്നേ
പിടിച്ചു. ഇന്ത്യയിലേയും അമേരിക്കയിലേയും രാഷ്‌ട്രീയം നന്നായി പിന്തുടരുന്ന
തനിക്ക് രാഷ്‌ട്രീയ കഥ മെനയാന്‍ പ്രയാസമില്ലായിരുന്നു.
പടം സാമ്പത്തികമായി
വന്‍ വിജയം നേടണമെന്നാണ് തന്റെ ആഗ്രഹം. അതുപോലെ അതിന്റെ കലാമൂല്യവും
ശ്രദ്ധിക്കപ്പെടണം. എന്തായാലും ഇത് പുതുമ നിറഞ്ഞ കഥയാണ്. പ്രേക്ഷകന്
ഇഷ്‌ടപ്പെടാതെ വരില്ല.
രണ്ടു രാജ്യത്ത് ഷൂട്ടിംഗ് നടത്തുന്നത് വലിയ
തലവേദനയുള്ള കാര്യമാണ്. പക്ഷെ 45 ദിവസം കൊണ്ട് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.
അമേരിക്കയില്‍ ഷൂട്ടിംഗ് നടന്നതിനാല്‍ ചെലവ് കൂടി. എങ്കിലും അനാവശ്യ ചിലവുകള്‍
തങ്ങള്‍ ഒഴിവാക്കി. ചിത്രം സാമ്പത്തികമായി പരാജയപ്പെടുമെന്ന് കരുതുന്നില്ല.
സെറ്റില്‍ ഒരിക്കലും മോഹന്‍ലാല്‍ നടനായി പെരുമാറിയില്ല. കുടംബാംഗമായാണ്
തോന്നിയത്. വെറുതെയല്ല അദ്ദേഹം വലിയ മനുഷ്യനും മഹാനായ നടനുമായത്.
കഥ
തീരുമാനിച്ചുകഴിഞ്ഞാല്‍ പിന്നെ സംവിധായകന്റെ ഇഷ്‌ടത്തിനു പൂര്‍ണ്ണമായി വഴങ്ങുകയാണ്
മോഹന്‍ലാല്‍. തിരകഥ വായിച്ചശേഷം അദ്ദേഹം പറഞ്ഞു: നിങ്ങളെ കണ്ടപ്പോഴും നിങ്ങള്‍ കഥ
അവതരിപ്പിച്ച രീതി കണ്ടപ്പോഴും വിധി ഈ സിനിമ സംഭവിക്കാന്‍ വഴിയൊരുക്കി. മോഹന്‍ലാല്‍
കഥാപാത്രത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു. ഒരു ബഫേയില്‍ ചെല്ലുന്നതുപോലെയാണ്
അദ്ദേഹത്തിന്റെ അഭിനയമികവ്. ഏതുതരം അഭിനയവും റെഡി.
ഭാവിയില്‍ ഇനിയും മലയാള
സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. തന്റെ മലയാളവും ഇപ്പോള്‍ മെച്ചപ്പെട്ടു.
ഇന്ത്യയില്‍ ടിവി രംഗത്തു പ്രവര്‍ത്തിച്ചശേഷം അമേരിക്കയിലെത്തിയ അരുണ്‍ സോഫ്‌റ്റ്
വെയര്‍ രംഗത്താണ് പ്രവര്‍ത്തിക്കുന്നത്.
ഫിലിം നല്ല എന്റര്‍ടൈനറാണെന്ന്
അജയന്‍ പറഞ്ഞു. എല്ലാ മസാലയും അതിലുണ്ട്. അക്കരക്കാഴ്‌ചയിലെ ജോസ് വലിയകല്ലുങ്കല്‍
പെരുച്ചാഴിയില്‍ ശ്രദ്ധേയമായ ഒരു റോളിലുണ്ട്. അജയന്‍ കഥയും തിരക്കഥയും എഴുതിയ
`ഇവിടെ' ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നു. അമേരിക്കയിലും ഷൂട്ടിംഗ് ഉണ്ട്.