Image

ഓണ്‍ലൈനിലൂടെ ബാങ്കക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയെടുത്തു

Published on 02 February, 2013
ഓണ്‍ലൈനിലൂടെ ബാങ്കക്കൗണ്ടില്‍ നിന്ന് ഒരു കോടി തട്ടിയെടുത്തു
മുംബൈ: മുക്കാല്‍ മണിക്കൂറിനിടെ നടത്തിയ 12 ഓണ്‍ലൈന്‍ ഇടപാടുകളിലൂടെ സ്വകാര്യ കമ്പനി ഡയറക്ടറായ യുവാവിന്റെ ബാങ്കക്കൗണ്ടില്‍ നിന്ന് കോടി രൂപ തട്ടിയെടുത്തു. പണം പിന്‍വലിക്കുന്നതായി തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

സൗന്ദര്യസംവര്‍ധക കമ്പനിയില്‍ ഡയറക്ടറായ അങ്കുര്‍ കൊറാനെയുടെ(29) മൊബൈല്‍ ഫോണിലേക്ക് വ്യാഴാഴ്ച രാവിലെ 9.10 മുതലാണ് പണം പിന്‍വലിക്കുന്നതായുള്ള സന്ദേശങ്ങള്‍ എത്തിത്തുടങ്ങിയത്. അപ്പോള്‍ മുളുണ്ടിലെ ഓഫീസിലായിരുന്നു അദ്ദേഹം. താന്‍ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടില്‍ നിന്നുള്ള ഇടപാടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അതിന് പോലീസിന്റെ പ്രഥമവിവരറിപ്പോര്‍ട്ട് വേണമെന്ന നിലപാടിലായിരുന്നു ബാങ്കധികൃതരെന്ന് അങ്കുര്‍ കുറ്റപ്പെടുത്തി. 10 മണിയോടെ 12 സന്ദേശങ്ങളാണ് എത്തിയത്. ആദ്യം 12 ലക്ഷം, പിന്നെ അഞ്ച് ലക്ഷം, തുടര്‍ന്ന് 15 ലക്ഷം എന്നിങ്ങനെ നടന്ന 12 ഇടപാടുകളിലൂടെയാണ് ഒരു കോടി അക്കൗണ്ട് ഉടമയുടെ സമ്മതമില്ലാതെ പിന്‍വലിച്ചത്.

റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെയാണ് അങ്കുറിന്റെ മുളുണ്ടിലുള്ള അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിച്ചതെന്ന് മുളുണ്ട് പോലീസ് അറിയിച്ചു. ഓരോ തവണയും രാജ്യത്തെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കാണ് പണം മാറ്റിയിരിക്കുന്നത്. തട്ടിപ്പിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും തരാന്‍ പോലീസിനും കഴിയുന്നില്ല. കേസ് സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിനും സൈബര്‍ സെല്ലിനുമായി വിട്ടുകൊടുക്കുമെന്ന് മുളുണ്ട് പോലീസ് അറിയിച്ചു. അങ്കുറിന്റെ അക്കൗണ്ടില്‍ അവശേഷിച്ചിട്ടുള്ള 60 ലക്ഷം രൂപ മരവിപ്പിക്കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കിയതായി അവര്‍ പറഞ്ഞു.

കമ്പ്യൂട്ടര്‍ ഹാക്കിങ്ങില്‍ വിദഗ്ധരായവര്‍ ബാങ്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയെടുക്കാന്‍ പല വഴികളും പ്രയോഗിക്കാറുണ്ടെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. ഇതിനായി കൃത്രിമ ഇമെയിലുകളും മറ്റും ഇവര്‍ അയയ്ക്കാറുണ്ട്. അങ്കുറിന്റെ അക്കൗണ്ട് നമ്പറും പാസ്‌വേഡും ആരെങ്കിലും കൈവശപ്പെടുത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക