Image

മനാമയില്‍ മലയാളി യുവതിയെ അക്രമിച്ച്‌ താലിമാല കവര്‍ന്നു

Published on 18 September, 2012
മനാമയില്‍ മലയാളി യുവതിയെ അക്രമിച്ച്‌ താലിമാല കവര്‍ന്നു
മനാമ: മലയാളി യുവതിയെ അക്രമിച്ച്‌ വീണ്ടും കവര്‍ച്ച. മനാമ യതീം സെന്‍ററിന്‌ സമീപം റോഡ്‌ നമ്പര്‍ 407ല്‍ താമസിക്കുന്ന പാലക്കാട്‌ സ്വദേശി യോഗേഷ്‌ ശര്‍മയുടെ ഭാര്യയെ അക്രമിച്ചാണ്‌ 80 ഗ്രാം തൂക്കം വരുന്ന താലിമാലയുമായി യുവാവ്‌ രക്ഷപ്പെട്ടത്‌. ഞായറാഴ്‌ച രാവിലെ 10.30ഓടെയാണ്‌ സംഭവം. കഴിഞ്ഞ ദിവസം ഗുദൈബിയയില്‍ മലയാളി യുവതിയെ അക്രമിച്ച്‌ മാല പിടിച്ചു പറിക്കാന്‍ ശ്രമമുണ്ടായിരുന്നു. അക്രമിയെ പിന്നീട്‌ യുവതിയുടെ ഭര്‍ത്താവ്‌ പിന്തുടര്‍ന്ന്‌ പിടികൂടി പൊലീസില്‍ ഏല്‍പിക്കുകയണ്ടായി.

യോഗേഷ്‌ ശര്‍മ ഓഫീസിലായിരുന്ന സമയത്താണ്‌ യതീം സെന്‍ററിന്‌ സമീപം കുടുംബം താമസിക്കുന്ന ഫ്‌ളാറ്റിന്‍െറ താഴെ നിലയില്‍ പിടിച്ചുപറി നടന്നത്‌. ശര്‍മയുടെ ഭാര്യ കുട്ടിയെ പ്‌ളേസ്‌കൂളിലാക്കി തിരിച്ച്‌ വീട്ടിലേക്ക്‌ കയറുകയായിരുന്നു. ഗേറ്റ്‌ തുറന്നയുടന്‍ അപരിചിതനായ യുവാവ്‌ എത്തി കെട്ടിടത്തില്‍ താമസിക്കുന്ന അഹ്മദ്‌ എന്നയാളെക്കുറിച്ച്‌ ചോദിച്ചു. തനിക്ക്‌ അറിയില്ലെന്ന്‌ പറഞ്ഞെങ്കിലും യുവാവ്‌ മറ്റെന്തൊ സംശയമുള്ളപോലെ അഭിനയിച്ചു. യുവതി വാതില്‍ അടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ചാടിവീണ്‌ പെട്ടെന്ന്‌ യുവതിയുടെ കഴുത്തിലെ മാല പിടിച്ചു പറിക്കുകയായിരുന്നു. യുവതി നിലവിളിക്കുകയും അലാറം മുഴക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരിസരത്തൊന്നും ആരുമില്ലാത്തതിരുന്നതിനാല്‍ അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട്‌ വിവരം അറിഞ്ഞ്‌ ഭര്‍ത്താവ്‌ എത്തി ഭാര്യയെ ആശ്വസിപ്പിക്കുകയും നഈം പൊലീസ്‌ സ്‌റ്റേഷനില്‍ സംഭവം റിപ്പോര്‍ട്ട്‌ ചെയ്യുകയും ചെയ്‌തു. എന്നാല്‍, സംഭവം കേസാക്കുന്നത്‌ പൊലീസുകാര്‍ നിരുത്സാഹപ്പെടുത്തിയതായി യോഗേഷ്‌ ശര്‍മ പറഞ്ഞു.

യുവതി നിത്യവും ഇങ്ങനെ കുട്ടിയുമായി സ്‌കൂളില്‍ പോകുന്നത്‌ നിരീക്ഷിച്ചുകൊണ്ട്‌ അക്രമം ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ്‌ സംശയിക്കുന്നത്‌. ആറ്‌ വര്‍ഷമായി ബഹ്‌റൈനിലുള്ള കുടുംബത്തിന്‌ അക്രമ സംഭവം കടുത്ത ഷോക്കായി.

അക്രമ സമയത്ത്‌ കുട്ടി കൂടെ ഇല്ലാതിരുന്നതില്‍ ആശ്വസിക്കുകയാണ്‌ ഇപ്പോള്‍ കുടുംബം. അമ്മയെ ആക്രമിക്കുന്നത്‌ കണ്ടിരുന്നെങ്കില്‍ കുട്ടി കടുത്ത ഭീതിയില്‍ അകപ്പെടുമായിരുന്നുവെന്ന്‌ യോഗേഷ്‌ ശര്‍മ പറഞ്ഞു. സ്‌ത്രീകള്‍ ഒറ്റക്കും കുടുംബത്തോടൊപ്പവും യാത്ര ചെയ്യുമ്പോള്‍ വളരെ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നാണ്‌ അക്രമ സംഭവങ്ങള്‍ തെളിയിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക