Image

23 ഇന്ത്യക്കാരുമായി റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു

Published on 06 September, 2012
23 ഇന്ത്യക്കാരുമായി റാഞ്ചിയ കപ്പല്‍ മോചിപ്പിച്ചു
ദുബായ്‌: ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന കപ്പല്‍ കടല്‍ കൊള്ളക്കാര്‍ റാഞ്ചി. 23 ഇന്ത്യക്കാരുള്ള `അബൂദബി സ്റ്റാര്‍' എന്ന കപ്പലാണ്‌ ചൊവ്വാഴ്‌ച രാത്രി നൈജീരിയന്‍ തീരത്തുവെച്ച്‌ റാഞ്ചിയത്‌. എന്നാല്‍, ബുധനാഴ്‌ച ഉച്ചയോടെ കപ്പല്‍ മോചിപ്പിച്ചതായി നൈജീരിയന്‍ നാവിക സേന അറിയിച്ചു. ദുബൈയില്‍ ഓഫിസുള്ള പയനിയര്‍ ഷിപ്പ്‌ മാനേജ്‌മെന്‍റ്‌ സര്‍വീസസ്‌ എന്ന കമ്പനിക്ക്‌ കീഴില്‍ സര്‍വീസ്‌ നടത്തുന്ന ഓയില്‍ ടാങ്കര്‍ സിങ്കപ്പൂരിലാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌. സിങ്കപ്പൂര്‍ പതാകയുള്ള കപ്പല്‍ തെക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ലാഗോസിലെ തീരത്തു വെച്ചാണ്‌ കൊള്ളക്കാര്‍ റാഞ്ചിയത്‌. ഇതിലെ 23 ജീവനക്കാരും ഇന്ത്യക്കാരാണ്‌. ബോണി തുറമുഖത്തുനിന്ന്‌ ഗ്യാസോലിനുമായി അമേരിക്കയിലേക്ക്‌ പോകുമ്പോള്‍, ലാഗോസ്‌ തുറമുഖ പ്രവേശന കവാടത്തില്‍നിന്ന്‌ ഏതാണ്ട്‌ 14 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ്‌ സംഭവം.

ചൊവ്വാഴ്‌ച രാത്രി വരെ കപ്പലുമായി ബന്ധമുണ്ടായിരുന്നുവെന്നും ജീവനക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തിരുന്നുവെന്നും കമ്പനി വക്താവ്‌ പാറ്റ്‌ അഡാംസണ്‍ ദുബൈയില്‍ പറഞ്ഞു. പിന്നീട്‌ ഇവരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. അതേസമയം, കപ്പല്‍ റാഞ്ചിയത്‌ ബുധനാഴ്‌ച പുലര്‍ച്ചെയാണെന്ന്‌ ഇന്‍റര്‍നാഷനല്‍ മാരിടൈം ബ്യൂറോ (ഐ.എം.ബി) വ്യക്തമാക്കി. ആയുധധാരികളായ കൊള്ളക്കാര്‍ കപ്പലില്‍ പ്രവേശിച്ചതോടെ ജീവനക്കാരെല്ലാം ഒരു കാബിനില്‍ കയറി വാതില്‍ അടച്ചു.

ഇത്‌ തുറക്കാന്‍ കൊള്ളക്കാര്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ തല്‍ക്കാലം ശ്രമം ഉപേക്ഷിക്കുകയും കപ്പലിന്‍െറ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു. ഈ സമയം കപ്പല്‍ ജീവനക്കാര്‍ അയച്ച അപകട സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന്‌ നൈജീരിയന്‍ നാവിക സേനയെത്തി കപ്പല്‍ മോചിപ്പിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക