കണ്ണൂര്‍: ചാല ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇടയാക്കിയ അപകടത്തിന് വഴിവെച്ചത് റോഡ് നിര്‍മാണത്തിലെ അപാകതക്കൊപ്പം െ്രെഡവറുടെ അശ്രദ്ധയുമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.ഇടതുവശത്തുകൂടി മറികടക്കാന്‍ ശ്രമിച്ച മീന്‍ലോറിയില്‍ ഇടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോള്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞതായാണ് പൊലീസില്‍ കീഴടങ്ങിയ െ്രെഡവര്‍ കണ്ണയ്യന്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം പൊലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല.
മുന്നില്‍പോയ ടൂറിസ്റ്റ് ബസിനെ മറികടക്കാന്‍ ടാങ്കര്‍ ലോറി വെട്ടിക്കുന്നതിനിടെയാണ് ഡിവൈഡറില്‍ കയറിയതെന്ന് സ്ഥലത്തുണ്ടായിരുന്നയാള്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു. ഡിവൈഡറില്‍ കയറിയ ടാങ്കര്‍ ലോറി വീണ്ടും വെട്ടിക്കാന്‍ ശ്രമിച്ചതോടെയാണ് മറിഞ്ഞതെന്നാണ് മൊഴി.
മുരുകേശന്‍ എന്നയാള്‍ ക്‌ളീനറായി ഒപ്പമുണ്ടായിരുന്നുവെന്നും ഇയാള്‍ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ക്കുവേണ്ടിയും അന്വേഷണം നടത്തുന്നുണ്ട്. കണ്ണയ്യന് ലൈസന്‍സ് ഉണ്ടെങ്കിലും ഗ്യാസ് ടാങ്കര്‍ ഓടിക്കാന്‍ ആവശ്യമായ പ്രത്യേക ലൈസന്‍സ്, ആരോഗ്യവാനാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരുകയാണ്. ഇയാളെ പിന്നീട് പൊലീസ് ചാലയിലെ അപകട സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. ഇന്ന് കോടതിയില്‍ ഹാജരാക്കും.
നാമക്കല്‍ സ്വദേശിയായ ലോറി ഉടമയുമായി ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഉടമയെയും കണ്ണൂരിലേക്ക് കൊണ്ടുവരും. ലോറിക്ക് പാചകവാതകം കൊണ്ടുവരാനാവശ്യമായ പെര്‍മിറ്റ്, ഫിറ്റ്‌നസ് എന്നിവ ഉണ്ടായിരുന്നോ എന്ന കാര്യവും പരിശോധിക്കും.
കണ്ണൂര്‍ ഡിവൈ.എസ്.പി പി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്.
അപകടമുണ്ടാക്കിയ സാഹചര്യത്തിന് പുറമേ ആള്‍നാശം, സ്വത്ത് നാശം, കൃഷിനാശം തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷണപരിധിയില്‍ വരുന്നുണ്ട്. ഗതാഗതം, പൊതുമരാമത്ത്, ദേശീയപാത വിഭാഗം എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി പൊലീസ് ചര്‍ച്ച നടത്തും. സ്‌ഫോടകവസ്തു വിദഗ്ധരുടെ അഭിപ്രായങ്ങളും ആരായും. പൊതുമരാമത്ത് അധികാരികളുടെ വീഴ്ചയും പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്.