കോട്ടയം: വീട്ടുവേലയ്ക്കു നിന്ന ആസാം സ്വദേശിനിയെ അഭിഭാഷകന്‍ പീഡിപ്പിച്ചത് സ്വന്തം വീട്ടില്‍ വച്ചും റബര്‍പുരയില്‍ വച്ചും. കൊല്ലപ്പള്ളി സ്വദേശി അഭിഭാഷകനെതിരേ ആസാം സ്വദേശിയായ ഇരുപത്തിരണ്ടുകാരി പോലീസിന് നല്കിയ മൊഴിയിലാണ് പീഡനത്തിന്റെ നിരവധി കഥകള്‍ പറയുന്നത്.
അഞ്ചു മാസം മുന്‍പാണ് യുവതിയെ വീട്ടുവേലയ്ക്കായി അഭിഭാഷകന്റെ വീട്ടില്‍ എത്തിച്ചത്. വന്നതിന്റെ പിറ്റേ ആഴ്ച മുതല്‍ അഭിഭാഷകന്‍ തന്നെ പല തരത്തില്‍ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് യുവതി പോലീസിന് മൊഴി നല്കി. അഭിഭാഷകന്റെ വീട്ടില്‍ ഭാര്യയും രണ്ടു മക്കളും ഉള്ളതിനാല്‍ വീട്ടില്‍ വച്ച് തട്ടുകയും മുട്ടുകയുമൊക്കെ ചെയ്യും. വീട്ടില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെ അഭിഭാഷകന് റബര്‍ തോട്ടമുണ്ട്. അവിടെ റബര്‍ഷീറ്റ് എടുക്കാന്‍ പോകുമ്പോള്‍ വീട്ടുവേലക്കാരിയെയും കൊണ്ടുപോകും. ഷീറ്റ് എടുക്കാനും മറ്റുമായിട്ടാണ് കൊണ്ടുപോകുന്നത്. അവിടെ റബര്‍പുരയില്‍ വച്ച് പല തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പോലീസിനോടു പറഞ്ഞത്. പീഡനക്കാര്യം പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ആസാമിലെ സൗജം ജില്ലയിലെ മാട്ടികോള ഗ്രാമത്തില്‍ നിന്നുള്ള യുവതിക്ക് പിതാവും രണ്ടു സഹോദരങ്ങളുമുണ്ട്. അമ്മ മരിച്ചു പോയി. രണ്ടാനമ്മയാണുള്ളത്. പ്രതിമാസം മൂവായിരം രൂപയാണ് പ്രതിഫലം പറഞ്ഞിരുന്നത്.ഇതില്‍ എത്ര രൂപ നല്കിയെന്ന് അറിവായിട്ടില്ലെന്ന് പോീലീസ് പറഞ്ഞു. വ്യാഴാഴ്ചയാണ് യുവതി വീടുവിട്ടിറങ്ങിയത്.
പിറ്റേന്ന് യുവതിയെ കാണാനില്ലെന്നു കാണിച്ച് അഭിഭാഷകന്‍ പോലീസില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ യുവതി സ്ഥലത്തെ ഒരു മഠത്തില്‍ അഭയം തേടിയിരിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിനിടെ മഠം അധികൃതരാണ് യുവതി അഭയം തേടിയെത്തിയ വിവരം അറിയിച്ചത്.
തുടര്‍ന്ന് യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് പീഡനക്കാര്യം വെളിപ്പെടുത്തിയത്. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് സംശയിക്കുന്നതായി ഡോക്്ടര്‍ പറഞ്ഞതായി ഈരാറ്റുപേട്ട സിഐ ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു. വിശദമായ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്നു ലഭിക്കുമെന്ന് സിഐ അറിയിച്ചു. അഭിഭാഷകനെതിരേ ലൈംഗിക പീഡനത്തിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.