ലണ്ടന്‍: ഒളിമ്പിക്‌സില്‍ ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്കയുടെ ബ്ലേഡ് റണ്ണര്‍ ഓസ്‌കര്‍ പിസ്റ്റോറിയസ് പുരുഷന്മാരുടെ 400 മീറ്ററില്‍ സെമിഫൈനലില്‍ കടന്നു. ഹീറ്റ്‌സില്‍ 45.44 സെക്കന്‍ഡില്‍ രണ്ടാമതായി ഫിനിഷ് ചെയ്താണ് പിസ്‌റ്റോറിയസ് സെമിയിലെത്തുന്ന ആദ്യ വികലാംഗ താരമായത്. സീസണിലെ തന്റെ ഏറ്റവും മികച്ച സമയം(45.44) കുറിച്ചാണ് പിസ്‌റ്റോറിയസ് സെമി സ്ഥാനമുറപ്പിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഞായറാഴ്ചയാണ് സെമി.
രണ്ടു കാലിനും വൈകല്യം ബാധിച്ചിട്ടും ഒളിമ്പിക്‌സില്‍ ഓടുന്ന ആദ്യ അത്‌ലറ്റാണ് പാരാലിമ്പിക്‌സില്‍ നാലു തവണ സ്വര്‍ണമണിഞ്ഞിട്ടുള്ള പിസ്‌റ്റോറിയസ്. കഴിഞ്ഞ ലോക ചാമ്പ്യന്‍പ്പില്‍ 400 മീറ്റര്‍ റിലേയിലും പിസ്‌റ്റോറിയസ് ഓടിയിരുന്നു. നീണ്ടകാലത്തെ കഠിനമായ പരിശീലനത്തിലൂടെ മാത്രമല്ല, വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരത്തിലൂടെയുമാണ് പിസ്‌റ്റോറിയസിന് ഒളിമ്പിക്‌സിനെത്താന്‍ കഴിഞ്ഞത്.
പിസ്‌റ്റോറിയസ് ഉപയോഗിക്കുന്ന കാര്‍ബണ്‍ ഫൈബര്‍ ബ്ലേഡുകളെ കുറിച്ചാണ് അത്‌ലറ്റിക് ഫെഡറേഷന്‍ എതിര്‍പ്പുയര്‍ത്തിയത്. ഇത് പിസ്‌റ്റോറിയസിന് അധിക ആനുകൂല്യം നല്‍കുന്നുണെ്ടന്നായിരുന്നു ഫെഡറേഷന്റെ വാദം. എന്നാല്‍, എന്തുകൊണ്ടാണ് ഈ ബ്ലേഡ് ഉപയോഗിക്കുന്ന മറ്റ് പാരാലിമ്പിക് അത്‌ലറ്റുകള്‍ക്ക് ഇതുപോലെ കുതിക്കാനോ റെക്കോര്‍ഡുകള്‍ ഭേദിക്കാനോ കഴിയാത്തതെന്ന് 11 മാസം മാത്രം പ്രായമുള്ളപ്പോള്‍ കാലുകള്‍ മുറിച്ചുമാറ്റപ്പെട്ട പിസ്‌റ്റോറിയസ് തിരിച്ചുചോദിച്ചതോടെ പിസ്‌റ്റോറിയസിന്റെ വാദഗതി കോടതി അംഗീകരിക്കുകയായിരുന്നു.