Image

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിനു മാതൃക: കാന്തപുരം

Published on 28 July, 2012
വിശുദ്ധ ഖുര്‍ആന്‍ ലോകത്തിനു മാതൃക: കാന്തപുരം
അബുദാബി: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിനു മാതൃകയും നന്മയുടെ ഉറവിടവുമാണെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. അബുദാബി നാഷണല്‍ തിയേറ്ററില്‍ പ്രൗഡഗംഭീരമായ വേദിയില്‍ 'വിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

മാനവികതയുടെ മഹത്തായ സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടു വയ്ക്കുന്നത്. വ്യക്തി ജീവിതത്തെ വിശുദ്ധമാക്കി കുടുംബത്തെയും സമൂഹത്തെയും ഭദ്രമാക്കാനുള്ള നിയമ സംഹിത വിശുദ്ധ ഖുര്‍ആനില്‍ ഉണ്ട്. തീവ്രവും ഭീഷണിയുമായ ഒരു ചിന്തയും ഖുര്‍ആന്‍ മുന്നോട്ടു വയ്ക്കുന്നില്ല. എല്ലാ വിഭാഗം ജനങ്ങളോടും മതങ്ങളോടും സഹവര്‍ത്തിത്വത്തിന്റെ ശൈലി പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ സത്യം പ്രഖ്യാപിക്കുന്നതാണ് വിശുദ്ധ ഖുര്‍ആന്റെ നയം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റസൂലിന്റെ (സ) ജീവിതം ഖുര്‍ആന്റെ വിശദീകരണമാണ്. മഹാന്മാരായ സ്വഹാബികളും മദ്ഹബിന്റെ ഇമാമുകളും പകര്‍ന്നു നല്‍കിയ വഴിയിലൂടെ യാവണം വിശുദ്ധ ഖുര്‍ആനെ നാം സമീപിക്കേണ്ടതെന്ന് പ്രഭാഷണം ശ്രവിക്കാന്‍ തടിച്ചു കൂടിയ ആയിരക്കണക്കിന് വിശ്വാസികളെ അദ്ദേഹം ഓര്‍മപ്പെടുത്തി.

പരിപാടി എംകെ ഗ്രൂപ്പ് എംഡിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറുമായ എം.എ. യുസഫ് അലി ഉദ്ഘാടനം ചെയ്തു. യുഎഇ ഭരണാധികാരി ഷേയ്ഖ് ഖലീഫ ബിന്‍ സായിദ് ആലു നഹിയാന്റെ റമദാന്‍ അതിഥി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹിമാന്‍ സഖാഫി, അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി എന്നിവര്‍ പ്രസംഗിച്ചു. 

കാന്തപുരത്തിന്റെ റമദാന്‍ പ്രഭാഷണം ശ്രവിക്കാന്‍ എമിരേറ്റിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് ആളുകളാണ് നാഷണല്‍ തിയേറ്ററില്‍ എത്തിയത്. ഉസ്മാന്‍ സഖാഫി സ്വാഗതവും അബ്ദുള്‍ബാരി നന്ദിയും പറഞ്ഞു.

വിശുദ്ധ ഖുര്‍ആന്‍ ലോകത്തിനു മാതൃക: കാന്തപുരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക