Image

കാണാതായ യുവതിയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

Published on 20 July, 2012
കാണാതായ യുവതിയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
മാനന്തവാടി: കഴിഞ്ഞദിവസം കാണാതായ വീട്ടമ്മയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തി. തവിഞ്ഞാല്‍ വിമലനഗറിലെ മൈലാടി പുത്തന്‍വീട്ടില്‍ മനോജിന്റെ ഭാര്യ ശ്രീജ (വിനോദിനി37), മക്കളായ ജിഷ്ണു (11), ജിസ്‌ന (ഒമ്പത്) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച മുതലാണ് ഇവരെ വീട്ടില്‍നിന്ന് കാണാതായത്. ശ്രീജ കുട്ടികളെയുമെടുത്ത് പുഴയില്‍ ചാടുകയായിരുന്നുവെന്ന് സംശയിക്കുന്നു. യുവാവുമായി യുവതിക്കുണ്ടായിരുന്ന ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പുഴയില്‍ ചാടുന്നതിന് തൊട്ടുമുമ്പ് യുവതി ഇയാളെ വിളിച്ചിട്ടുണ്ട്. യുവാവ് പോലീസ് കസ്റ്റഡിയിലാണ്.

യുവതിയും മക്കളും പുഴയില്‍ ചാടിയ വിവരമറിഞ്ഞ് വ്യാഴാഴ്ച അഗ്‌നിശമനസേനയും പോലീസുകാരും നാട്ടുകാരും വൈകിട്ടുവരെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, രക്ഷിക്കാനായില്ല.

വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് കാക്കഞ്ചേരി മില്ലിനടുത്ത് പുഴക്കടവില്‍ നാട്ടുകാര്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹത്തിനരികില്‍ നിന്നും 50 മീറ്റര്‍ മാറി ആണ്‍കുട്ടിയുടെയും മൃതദേഹം കണ്ടു. വൈകിട്ട് അഞ്ചരയോടെയാണ് പുഴയില്‍ ചൂണ്ടയിടുന്നവര്‍ വള്ളിയൂര്‍ക്കാവിനടുത്തെ ആറാട്ടുതറ ഇല്ലത്ത് വയല്‍ പുഴയിലൂടെ യുവതിയുടെ മൃതദേഹം ഒഴുകിവരുന്നതായി കണ്ടത്. നാട്ടുകാര്‍ മൃതദേഹം കരയ്ക്കടുപ്പിച്ചു.

മാനന്തവാടി സി.ഐ. പി.എല്‍. ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ കുട്ടികളുടെ മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. യുവതിയുടെ മൃതദേഹം ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ജിഷ്ണുവും ജിസ്‌നയും.

കാണാതായ യുവതിയുടെയും രണ്ടു മക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക