ചിക്കാഗോ: മലയാളിയുടെ സ്വത്വബോധം നിലനിര്‍ത്തുന്ന പ്രവര്‍ത്തനങ്ങൾ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയെ (IPCNA) വ്യത്യസ്ഥമാക്കുന്നുവെന്ന് എൻ. കെ. പ്രേമചന്ദ്രന്‍ എം പി. ഇത് ഏറെ അഭിനന്ദിക്കപ്പെടേണ്ടതാണ്. IPCNA യുടെ ഒൻപതാമത് ദ്വിവര്‍ഷ അന്താരാഷ്‌ട്ര മീഡിയ കോൺഫറൻസ് ചിക്കാഗൊ ഗ്ലെൻവ്യൂവിലെ റിനൈസന്‍സ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
മാധ്യമ രംഗത്തെപ്പറ്റിയുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെക്കുന്ന ഇത്തരമൊരു സമ്മേളനം കേരളത്തില്‍ നടക്കുമെന്ന് കരുതുന്നില്ല. പ്രസ് ക്ലബിന്റെ സമ്മേളനത്തില്‍ മുമ്പും പങ്കെടുത്തിട്ടുണ്ട്. സംഘടന കൈവരിച്ച വളര്‍ച്ചയും ജനപിന്തുണയും വിസ്മയാവഹം തന്നെ.
കോവിഡാനന്തരം ലോക ക്രമം തന്നെ രൂപപ്പെടുന്നു. പ്രപഞ്ചം കീഴടക്കി എന്ന് കരുതുന്ന മനുഷ്യന്‍ സൂക്ഷ്മാണുവിന് മുമ്പില്‍ അടി പതറുന്നതാണ് നാം കണ്ടത്. അത് മനുഷ്യരാശിയുടെ തന്നെ സ്വയം വിചിന്തനത്തിന് കാരണമായി. മാനുഷികതയുടെ മഹത്വം അത് നമ്മെ പഠിപ്പിച്ചു. വരും കാലത്തും അത് തുടരാൻ കഴിയണം.
നിഷ്പക്ഷവും നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനം ഉണ്ടായാലേ ജനാധ്യപത്യം വിജയിക്കൂ
മാധ്യമങ്ങള്‍ സ്വകാര്യ ഉടമസ്ഥതയില്‍ ആണെങ്കിലും അത് പൊതു സ്ഥാപനമാണെന്ന് മനോരമ ടിവിയുടെ ജോണി ലൂക്കോസ് പറഞ്ഞത് അര്‍ത്ഥവത്താണ്.
എന്നാല്‍ ഇന്ന് മാധ്യമങ്ങള്‍ ഭീഷണി നേരിടുന്ന അവസ്ഥയാണ് . വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം പൗരാവകാശമാണ്. അത് നിഷേധിക്കുമ്പോൾ ഹനിക്കുന്നത് പൗരസ്വാതന്ത്ര്യമാണ്. വൈറ്റ് ഹൌസിന് മുന്‍പില്‍ 'യു റാസ്‌കല്‍ ബുഷ്' എന്ന് ബോർഡുമായി ഒരാളെ മുൻപ് കണ്ടു. ഇന്ത്യയിൽ അങ്ങനെ വല്ലതും നടക്കുമോ എന്നാലോചിക്കേണ്ടതുണ്ട്.-അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുമായി അധികം ഇടപെതാൻ താൻ താല്പര്യപ്പെടുന്നില്ലെന്നു മാണി സി. കാപ്പന്‍ എം എല്‍ എ പറഞ്ഞു ഒടുക്കം പറയുന്നതും പതുക്കെ പറയുന്നതുമാണ് നല്ലതെന്ന് പിതാവ് പഠിപ്പിച്ചിട്ടുണ്ട് . മാധ്യമങ്ങളുടെ കയ്യിലാണ് രാഷ്ട്രീയക്കാരുടെ ജീവന്‍ എന്ന് തെളിയിക്കാൻ ഒരു കഥ പറഞ്ഞത് സദസ്സില്‍ ചിരി പടര്‍ത്തി.
നാട്ടിലും ഇത് പോലെ സമ്മേളനം വേണമെന്ന് റോജി ജോൺ എം എല്‍ എ പറഞ്ഞു. താനും ഒരു ചെറുകിട പത്രക്കാരനാണ്. താൻ പത്രക്കുറിപ്പ് എഴുതി പത്രങ്ങള്‍ക്ക് അയക്കുന്നു. അത് അതു പോലെ വരുകയും ചെയ്യുന്നു. രാജ്യത്തിന്റെ നാല് തൂണുകളില്‍ രാഷ്ട്രീയക്കാരും പത്രക്കാരും മാത്രമാണ് സോഷ്യല്‍ ഓഡിററിംഗിന് വിധേയരാകുന്നത് . ജുഡീഷ്യറിക്കു മുൻപിൽ മാത്രമല്ല എക്സിക്യുട്ടിവിനു മുന്നിലും സാധാരണക്കാരന് എത്തിപ്പെടുക എളുപ്പമല്ല. എന്നാൽ മുഖ്യമന്ത്രിയെ പോയി കാണുക അത്ര വിഷമം പിടിച്ചതല്ല
രാഷ്ട്രീയ രംഗം സുപ്രധാനകാര്യമാണെന്നതാണ് സത്യം. രാഷ്ട്രീയമാണ് നിങ്ങളുടെ ഭാവി തീരുമാനിക്കുന്നത്. അതിനാല്‍ നിങ്ങളുടെ രാഷ്ട്രീയമെന്തെന്ന് നിങ്ങള്‍ തീരുമാനിക്കണം എന്നൊരു ചൊല്ല് തന്നെയുണ്ട്. മികച്ച രാഷ്ട്രീയക്കാര്‍ ഉണ്ടാവേണ്ടത് രാജ്യതാല്പര്യ്ത്തിനു ആവശ്യമാണ്
വലിയ ദൗത്യം നിർവഹിക്കുമ്പോൾ തന്നെ പത്രക്കാർ ആക്രമിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഇപ്പോഴുണ്ട്. മാധ്യമ സ്വാതന്ത്ര്യ പട്ടികയിൽ 142 മത് സ്ഥാനമാണ് ഇപ്പോൾ ഇന്ത്യക്ക്-അദ്ദേഹം പരിതപിച്ചു.
ചര്‍ച്ചകളില്‍ സംഘര്‍ഷമുണ്ടാകുമ്പോഴാണ് കൂടുതല്‍ ജനശ്രദ്ധ നേടുന്നതെന്ന് മനോരമ ടി വിയുടെ ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടി. വാക്സിൻ കാര്യത്തിൽ അമേരിക്കയിലെ പോലെ ഇന്ത്യയിൽ ഒരു രാഷ്ട്രീയവുമില്ല. മോദി കൊണ്ടുവന്നതാണെന്ന് പറഞ്ഞു മോദി വിരുദ്ധര്‍ അത് എടുക്കാതിരിക്കുന്നില്ല . കോവിഡ് കാലത്ത് അമേരിക്ക ദുരിതമനുഭവിച്ചപ്പോള്‍ കേരളം അതിനെ നിയന്ത്രിച്ചു രാജ്യാന്തര ശ്രദ്ധ നേടി.
ഈ സമ്മേളനം മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ ഉണ്ടായിരുന്നുവങ്കിലും അത് ചെയ്യാതെ മുന്നോട്ട് പോയത് അഭിനന്ദിക്കണം. അത്യാവശ്യഘട്ടത്തിൽ നാടിനെ സഹായിക്കാനും പ്രസ് ക്ലബ് രംഗത്തു വരുന്നത് സന്തോഷകരമെന്ന് അദ്ദേഹം പറഞ്ഞു.
ജാതി മതി ഭിന്നതകളില്ലാത്ത സാഹോദര്യമാണ് പ്രസ്സ് ക്ലബിൽ താൻ കാണുന്നതെന്ന് ഏഷ്യാനെറ്റിൻറെ ഡല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രശാന്ത് രഘുവംശം പറഞ്ഞു.
യന്ത്രവൽക്കരണവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ശക്തിപ്പെടുമ്പോള്‍ തന്നെ മനുഷ്യന്റെ കരസ്പര്‍ശം ഒഴിവാക്കാവുന്നതല്ലെന്ന് ജന്മഭൂമി ചീഫ് എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി.
സി പ്രമോദ് കൂമാര്‍ (മാതൃഭൂമി) ശരത്ചന്ദ്രന്‍ എസ് (കൈരളി) എന്നിവരും സംസാരിച്ചു.
സുവനീറും അതിന്റെ ഡിജിറ്റല്‍ എഡിഷനും എം എല്‍ എമാരായ മാണി സി കാപ്പനും , റോജി ജോണും ഉദ്ഘാടനം ചെയ്തു . അതിന്റെ എഡിറ്റർ സജി എബ്രഹാം സൂവനീറിനെപ്പറ്റി വിവരിച്ചു.
ചിക്കാഗോയിലെ സംഘടന നേതാക്കളായ ജോഷി വള്ളിക്കളം, ഷിബു കുളങ്ങര, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ബിജു എടാട്ട്, ആന്റോ കവലകൽ എന്നിവർ ആശംസകൾ നേർന്നു.
ആമുഖ പ്രസംഗം നടത്തിയ ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ കോവിഡിടിൽ അന്തരിച്ച മാധ്യമപ്രവർത്തകർക്ക് അഞ്ജലി അർപ്പിച്ചു. കോവിഡിൽ പതററാതെ സേവനമനുഷ്ഠിച്ച ആരോഗ്യ പ്രവർത്തകരെയും അദ്ദേഹം അനുസ്മരിച്ചു
കോവിഡ് കാരണം ആറടി മണ്ണിലേക്ക് പോകാതെയും ഇപ്പോള്‍ ആറടി അകലം പാലിക്കാതെയും അടുത്തിരിക്കാന്‍ അവസരം കിട്ടിയതില്‍ നാം സന്തോഷിക്കുന്നുണ്ടെന്ന് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മധു രാജൻ പറഞ്ഞു. കോവിഡ് കാലം പോയി മറയുന്നു എന്നത്തിന്റെ തെളിവാണ് ഈ സമ്മേളനം. മറ്റ് സംഘടനകളിലെപ്പോലെ ഭിന്നതകളോ പടലപ്പിണക്കങ്ങളോ ഇല്ലെന്നതാണ് പ്രസ് ക്ലബിന്റെ പ്രത്യേകത-അദ്ദേഹം ചൂണ്ടിക്കാട്ടി.
സമ്മളനത്തിനു ശേഷം കലാപരിപാടികൾ അരങ്ങേറി.
ഇന്നരാവിൽ 10 മുതൽ സെമിനാറുകൾ തുടരും. വൈകിട്ട് സമാപന സമ്മേളനവും അവാര്ഡാ വിതരണവും നടക്കും.