ചിക്കാഗോ: പുരുഷ ആങ്കര്‍ ചോദിക്കുന്ന അതേ ചോദ്യം വനിതാ ആങ്കര്‍ ചോദിച്ചാല്‍ ഭത്സനവും ലൈംഗികച്ചുവ കലര്‍ന്ന മറുപടിയും ലഭിക്കുന്നത് അപൂര്‍വമല്ലെന്നു മനോരമ ടിവി ന്യൂസ് എഡിറ്റര്‍ നിഷാ പുരുഷോത്തമന്‍. എത്ര സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞാലും സ്ത്രീ രണ്ടാംകിട ആണെന്ന ചിന്ത പലരുടേയും ഉപബോധ മനസിലുണ്ട്. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒമ്പതാമസ് മീഡിയ കോണ്‍ഫറന്‍സില്‍ 'ന്യൂസ് റൂമിനു പിന്നില്‍' എന്ന വിഷയത്തെപ്പറ്റി നടന്ന ചടുലമായ ചര്‍ച്ച നയിക്കുകയായിരുന്നു അവര്‍.
ശശി തരൂര്‍ എംപിക്കെതിരേ ആരോപണമുണ്ടായപ്പോള്‍ അദ്ദേഹം ചാനലില്‍ ചര്‍ച്ചയ്ക്ക് വന്നത് ഏതാനും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായാണ്. ചര്‍ച്ചയ്ക്കിടയില്‍ ആരോ തരൂരിനെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ചു. കയ്യോടെ ആ സ്ത്രീകള്‍ അയാളെ പോയി കൈകാര്യം ചെയ്തു. ഈ അനുഭവം ഉള്‍ക്കൊണ്ട് താനും ഏതാനും വനിതകളുമായാണ് ചര്‍ച്ചയ്ക്ക് വന്നതെന്ന് നിഷ പറഞ്ഞത് സദസില്‍ ചിരി പടര്‍ത്തി.
മാധ്യമങ്ങളെല്ലാം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഭീതിയുടെ അന്തരീക്ഷത്തിലാണ്. സൈബര്‍ പോരാളികള്‍ ആക്രമണ സന്നദ്ധരായി സദാ ഒരുങ്ങി നില്‍ക്കുന്നു. ഓരോ വാക്കും ശ്രദ്ധിച്ചുവേണം. മനോരമയോടുള്ള വിരോധംകൂടി ആങ്കറിനോട് തീര്‍ക്കും.
മുമ്പ് രാഷ്ട്രീയക്കാര്‍ വിമര്‍ശനം ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ സ്വയം രാജപ്രതിനിധികളാണ് തങ്ങളെന്ന് ഇവര്‍ ചിന്തിക്കുന്നു. പ്രധാനമന്ത്രിക്കെതിരേ പറഞ്ഞാല്‍ ദേശവിരുദ്ധന്‍, മുഖ്യമന്ത്രിക്കെതിരേ പറഞ്ഞാല്‍ കേരളവിരുദ്ധന്‍. എല്ലാ രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ തുല്യരാണ്. എങ്ങനെ പരമാവധി മാധ്യമസ്വാതന്ത്ര്യം കുറയ്ക്കാമെന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്.
രാഷ്ട്രീയക്കാര്‍ മോശക്കാരാണെന്ന് തനിക്ക് അഭിപ്രായമില്ല. പ്രശ്‌നം വരുമ്പോള്‍ നാം ആദ്യം വിളിക്കുന്നത് അവരെയാണ്.
വലിച്ചുകീറി, പൊളിച്ചടുക്കി തുടങ്ങിയ വിശേഷണങ്ങള്‍ കിട്ടുന്ന രീതിയിലുള്ള ചര്‍ച്ചയൊന്നും മനോരമ പ്രോത്സാഹിപ്പിക്കുന്നില്ല. വ്യക്തിഹത്യ ഒരിക്കലും പാടില്ലെന്നാണ് അന്തരിച്ച ചീഫ് എഡിറ്റർ ർ കെ.എം. മാത്യു പഠിപ്പിച്ചത്. തനിക്ക് ഒരു പാര്‍ട്ടിയോടും വിധേയത്വമോ വെറുപ്പോ ഇല്ല. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സോളാര്‍ വിഷയവും, പിണറായിയുടെ കാലത്തെ സ്വര്‍ണ്ണകടത്തും ഒരേപോലെ ചര്‍ച്ച ചെയ്തതാണ്.
എന്നും പ്രതിപക്ഷത്തിന്റെ ജോലി ചെയ്യുന്നവരാണ് മാധ്യമങ്ങള്‍. തന്റെ അച്ഛന്‍ തികഞ്ഞ ഗാന്ധിയനായിരുന്നു. മതത്തിന് പ്രാധാന്യം കൊടുക്കരുതെന്നും, സ്ത്രീയും പുരുഷനും തുല്യരാണെന്നുമാണ് അച്ഛന്‍ പഠിപ്പിച്ചത്.
മതങ്ങളെ ഇന്ന് പേടിക്കണം. മതവികാരം വ്രണപ്പെടുന്നത് എങ്ങനെ എന്ന് എനിക്ക് തനിക്കറിയില്ല. പണ്ട് മതത്തെ മാത്രമെങ്കില്‍ ഇപ്പോള്‍ രാഷ്ട്രീയത്തെയും പേടിക്കണം.
പലപ്പോഴും ബലാത്സംഗ ഭീഷണി അടക്കം വരാറുണ്ട്. പോലീസിൽ പരാതിപ്പെട്ടാല്‍ വലിയ ഫലമില്ലെന്നതാണ് അനുഭവം. ഒരിക്കല്‍ ചീഫ് എഡിറ്റര്‍ ഇടപെട്ട് പരാതി കൊടുത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. പിറ്റേന്ന് അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അവര്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടി സ്വീകരണവും നല്‍കി.
താനാണെന്ന് കരുതി വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിഷാ പുരുഷോത്തമന് പലപ്പോഴും അധിക്ഷേപം ചെല്ലുന്നു.
മറ്റുള്ളവരെ ബഹുമാനിച്ചാല്‍ അത് തിരിച്ചുകിട്ടുമെന്നതാണ് അനുഭവമെന്ന് മനോരമ ടിവി എഡിറ്റര്‍ ജോണി ലൂക്കോസ് പറഞ്ഞു.
മാനേജ്‌മെന്റ് നേരിട്ട് ഒരു വിഷയത്തിലും ഇടപെട്ടതായി അറിവില്ലെന്ന് നിഷ പറഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതായും അറിയില്ല.
പാര്‍ട്ടികള്‍ക്ക് ചാനല്‍ ബഹിഷ്‌കരിക്കാമോ എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. അതില്‍ തെറ്റില്ലെന്ന് മാതൃഭൂമിയുടെ ഡി. പ്രമേഷ് കുമാര്‍ പറഞ്ഞു. അതുപോലെ ചാനലും ചിലരെ ഒഴിവാക്കാറുണ്ട്.
എന്നാല്‍ ചാനല്‍ അവതാരകര്‍ ഒരു നിലപാടെടുത്ത് ചര്‍ച്ചകള്‍ക്ക് വരുന്നതിനെ എന്‍.കെ പ്രേമചന്ദ്രന്‍ എംപി ശക്തമായി വിമര്‍ശിച്ചു. അത്തരം സന്ദര്‍ഭങ്ങളില്‍ ആങ്കര്‍ സ്വന്തം നിലപാട് അടിച്ചേല്‍പ്പിക്കുകയാണ്. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഒരു നിഗമനത്തിലെത്തുകയില്ല. അത് ജനാധിപത്യവിരുദ്ധമാണ്. ഏറ്റവുമധികം അക്കൗണ്ട ബിലിറ്റി ഉള്ള വിഭാഗമാണ് രാഷ്ട്രീയക്കാര്‍. വിധി എഴുതേണ്ടത് പ്രേഷകരാണ്.
എന്നാല്‍ പാര്‍ട്ടിക്കാര്‍ ഒരു നിലപാടുമായി വരികയും അവര്‍ അതില്‍ നിന്ന് കടുകിട മാറാതിരിക്കുകയും ചെയ്യുന്നത് ജോണി ലൂക്കോസ് ചൂണ്ടിക്കാട്ടി. മനോരമ എന്തുകൊണ്ട് നിലപാട് മാറ്റി എന്നു ചിലര്‍ ചോദിക്കാറുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് കാലുമാറാമെങ്കില്‍ മനോരമയ്ക്ക് നിലപാട് മാറ്റാന്‍ പാടില്ലേ?
ചാനലിനും ആങ്കറിനും ഒരു നിലപാടും പാടില്ലെന്നത് ഫ്യൂഡല്‍ ചിന്താഗതിയാണെന്ന് ഏഷ്യാനെറ്റിലെ പ്രശാന്ത് രഘുവംശം അഭിപ്രായപ്പെട്ടു.
പ്രസ്‌ക്ലബ് മുന്‍ പ്രസിഡന്റ് ടാജ് മാത്യു ആയിരുന്നു മോഡറേറ്റര്‍. മനു തുരുത്തിക്കാടന്‍, രതീദേവി, ജീമോന്‍ റാന്നി തുടങ്ങി ഒട്ടേറെ പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.