ജനുവരി 6 നു കാപിറ്റൽ അക്രമിക്കപ്പെട്ടപ്പോൾ പ്രാചീന കാലങ്ങളിലെ ദുർമന്ത്രവാദികളെപ്പോലെയും, തല വെട്ടുന്ന നരഭോജികളെപ്പോലെയുള്ളവരെയും നമ്മൾ കണ്ടു. ആക്രമണത്തിന്റെ കാരണക്കാരെ തേടിപിടിച്ചു നിയമത്തിൻറ്റെ മുന്നിൽ കൊണ്ടുവരുവാനുള്ള കടമ ഉള്ളവർ അവരുടെ ഉത്തരവാദിത്തം
പൂർത്തീകരിക്കുമ്പോൾ പല സത്യങ്ങൾ പുറത്തു വരും. ഇവിടെ വിഷയം പ്രകടനത്തിൽ ശ്രദ്ധിക്കപ്പെടാതെപോയ ക്രിസ്ത്യൻ നാഷണലിസം ആണ്.
കോവിഡ് പ്രചരിച്ചത് നിമിത്തമാണ് ട്രമ്പ് തോറ്റത് എന്ന് പലരും കരുതുന്നു. എന്നാൽ കോവിഡ് നിയന്ത്രിക്കുവാനുള്ള പരാജയം പറയത്തക്ക ആഘാതം ഉണ്ടാക്കിയില്ല. സാധാരണയായി റിപ്പപ്ലിക്കൻസ്സ് ജയിക്കുന്നിടത്തു അവർ ജയിച്ചു. ഡമോക്രാറ്റുകൾ ജയിക്കുന്നിടത്തു അവർ ജയിച്ചു. സ്വിങ് സ്റ്റേറ്റുകളിൽ ഡമോക്രാറ്റുകൾ ജയിക്കുവാനുള്ള കാരണം ട്രംപ് പ്രചരിപ്പിച്ച വർണ്ണ വിദ്വേഷം നിമിത്തമാണ്. പോലീസ് പീഡനം നിമിത്തം കറുത്തർ കൊല്ലപ്പെടുന്നു. അതിനെതിരെ പ്രക്ഷോഭണം നടത്തിയ 'ബ്ലാക് ലൈവ്സ് മാറ്റർ -കാരെ ആശ്വസിപ്പിക്കുന്നതിനു പകരം അവരെ ടെററിസ്റ്റുകൾ എന്ന് ട്രംപ് പ്രഖ്യാപിച്ചു. അങ്ങനെ രാജ്യത്തെ ജനങ്ങളെ, വെള്ളക്കാരുടെ മേൽക്കോയ്മ നിലനിർത്തിക്കൊണ്ടു പോകാൻ ആഗ്രഹിക്കുന്നവരും അതിനെ എതിർക്കുന്നവരും എന്നു രണ്ടായി വിഭജിക്കാൻ ട്രംപിന് സാധിച്ചു. വെള്ളക്കാർ അടങ്ങിയ ക്രിസ്റ്റിയൻ നാഷ ണലിസ്റ്റുകളുടെ വോട്ടുകൊണ്ടു നിഷ്പ്രയാസം ജയിക്കും എന്നും ട്രംപ് കരുതി. പറയത്തക്ക വിദ്യാഭ്യാസവും, വിവേകവും, വിവേചന ചിന്തയും ഇല്ലാത്ത ഇവരെ തെറ്റിദ്ധരിപ്പിക്കാൻ വളരെ എളുപ്പം ആണ്. മാത്രമല്ല ഇവരെ കൂട്ടി യോജിപ്പിക്കുന്ന ഘടകം രാഷ്ട്രീയ വിവരം അല്ല, പ്രതുത ക്രിസ്ത്യൻ നാഷണലിസം ആണ്. ' ഞാൻ ന്യൂയോർക്കിലെ ഫിഫ്ത്ത് അവനുവിൽ ഒരുവനെ വെടിവെച്ചു കൊന്നാലും, വിദ്യ കുറഞ്ഞവരും വിദ്യാരഹിതരും ആയ ഇവർ എനിക്ക് വോട്ട് ചെയ്യും എന്ന് ട്രംപ് പറഞ്ഞത് ശരി തന്നെ. പക്ഷെ കൂടുതൽ അറിവ് ഉള്ളവർ വോട്ട് ചെയ്യുവാൻ മുന്നോട്ട് വരുമ്പോൾ കൃസ്ത്യൻ നാഷണലിസ്റ്റുകളുടെ വോട്ടുകൾ മാത്രം
പോരാ ജയിക്കുവാൻ. അതാണ് ട്രംപ് തോറ്റത്.
കോവിഡ് എന്നത് ഡെമോക്രാറ്റുകളുടെ വ്യജ പ്രചരണം ആണ് എന്ന് ഇന്നും ചിലരെ വിശ്വസിപ്പിക്കാൻ ട്രംപിന് സാധിച്ചു. അപ്പോൾ അത്തരം വിശ്വസികളുടെ അറിവും യുക്തി ബോധവും എത്ര എന്ന് മനസിലാക്കാം. ഇത്തരക്കാർ തന്നെയാണ് തിരഞ്ഞെടുപ്പിൽ കൃത്രിമം ഉണ്ട് എന്ന് ഇന്നും വിശ്വസിക്കുന്നത്. സ്റ്റേറ്റുകൾ എല്ലാം ഇലക്ഷൻ സെർട്ടിഫൈ ചെയ്തു, ഇലക്ഷനിൽ അട്ടിമറി ഉണ്ട് എന്ന വ്യജ ആരോപണം സ്ഥിരീകരിക്കാൻ ട്രംപ് കൊടുത്ത കേസ്സുകളിൽ എല്ലാം തോറ്റു. എന്നിട്ടും അമേരിക്കയിലെ കുറെ ജനങ്ങൾ ഇപ്പോഴും ട്രംപ് ആണ് വിജയിച്ചത്, വിജയം ട്രമ്പിൾ നിന്നും എടുത്തു ബൈഡനു കൊടുത്തു എന്ന് അവർ തീവ്രമായി വിശ്വസിക്കാൻ കാരണം അവരുടെ രാഷ്ട്രീയ അറിവ് അല്ല. അമേരിക്ക ക്രിസ്ത്യൻ രാഷ്ടം ആണെന്നും, ക്രിസ്ത്യൻ അല്ലാത്തവർ രാജ്യ ദ്രോഹികൾ ആണെന്നും അവർ കരുതുന്നു. ഇതാണ് ക്രിസ്ത്യൻ നാഷണലിസം. എല്ലാ നാഷണലിസവും നാശത്തിലേക്ക് നയിക്കും. ഇത് തന്നെയാണ് ഇന്ന് ഇന്ത്യയിലും നടക്കുന്നത്. നാഷണലിസം എന്നാൽ രാജ്യസ്നേഹം ആണ് എന്ന് തെറ്റിദ്ധരിപ്പിക്കാനും ഇവർക്ക് സാധിച്ചു.
പിൽഗ്രീമുകൾ എന്ന് അറിയപ്പെടുന്ന പ്യൂരിറ്റൻ യാഥാസ്ഥിതികർ അമേരിക്കയിൽ കാൽ കുത്തിയപ്പോൾ മുതൽ ക്രിസ്ത്യൻ നാഷണലിസവും ഇവിടെ വിതക്കപ്പെട്ടു. അടിമത്ത കാലങ്ങളിൽ അവ വളർന്നു. റൊണാൾഡ് റീഗൻ, ബില്ലിഗ്രഹാം, ടീ പാർട്ടി, വി പി സ്ഥാനാർത്ഥിയായി സാറ പാലിൻറ്റെ വരവ് ഇവയെല്ലാം ക്രിസ്ത്യൻ നാഷണലിസത്തെ വളർത്തി. ഇവാൻജെലിക്കർ, ഓർത്തഡോക്സ്, കത്തോലിക്കർ, പെന്തക്കോസ്ത് വിഭാഗങ്ങൾ ഇവയെല്ലാം ക്രിസ്ത്യൻ നാഷണലിസത്തെ വളർത്തി. എന്നാൽ ഇവ തമ്മിൽ അവരുടെ അജണ്ട നടപ്പാക്കാൻ മത്സരിക്കുകയും ചെയ്തു. എന്നാൽ ഇവരെ എല്ലാം ട്രംപിസത്തിൻറ്റെ ബാനറിൽ ഒരുമിച്ചു കൊണ്ടുവരുവാൻ ട്രംപിന് സാധിച്ചു. അവരാണ് 2016 ൽ ട്രംപിനെ വിജയിപ്പിച്ചതു. എന്നാൽ 2020 ൽ കൂടുതൽ വോട്ടർമാർ വോട്ടുകൾ ചെയ്യുവാൻ വന്നത് നിമിത്തം ട്രംപ് പരാജയപെട്ടു. പരാജയം അംഗീകരിക്കാൻ ട്രംപ് തയ്യാറായില്ല. തൻ നിമിത്തംഇ ക്രിസ്റ്റിയൻ നാഷണലിസ്റ്റുകളെ സംഘടിപ്പിച്ചു ഭരണം പിടിച്ചെടുക്കുവാൻ ആണ് ട്രംമ്പ് തീരുമാനിച്ചത്. അതാണ് തിരഞ്ഞെടുപ്പിനുശേഷം രാജ്യത്തിൻറ്റെ പല ഭാഗങ്ങളിലും റിഹേസൽ നടത്തി അവസാനം ജനുവരി 6 നു ക്യാപ്പിറ്റൽ ആക്രമണത്തിൽ അരങ്ങേറിയത്. ഇവരെ ഇത്തരം തീവ്രതയിലേക്കു എത്തിച്ചതു ക്രിസ്ത്യൻ ബൈബിളിലെ ചില കഥകൾ ആണ്. അവ എന്താണെന്നു നോക്കാം.
മത്തായി.21: 12 യേശു ദൈവലായത്തിൽ ചെന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊൻവാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചു കളഞ്ഞു. അവരോടു: 13 “എന്റെ ആലയം പ്രാർത്ഥാനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നു നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തിർക്കുന്നു” എന്നു പറഞ്ഞു. ജോൺ 2: 13-16 -14 ദൈവാലയത്തിൽ കാള, ആടു, പ്രാവു, എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊൻവാണിഭക്കാരെയും കണ്ടിട്ടു കയറുകൊണ്ടു ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽ നിന്നു പുറത്താക്കി. പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു. 16, പ്രാവുകളെ വില്ക്കുന്നവരോടു: “ഇതു ഇവിടെനിന്നു കൊണ്ടുപോകുവിൻ എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു” എന്നു പറഞ്ഞു.
ക്രിസ്ത്യൻ മതമൗലികവാദികൾക്കു ഈ വേദ വാക്യങ്ങൾ തേൻ തുള്ളികൾ ആണ്. കടുത്ത നുണകൾ കൂട്ടി എഴുതപ്പെട്ടവ ആണ് വേദ പുസ്തകം എന്ന് 'സത്യ വേദം' പഠിച്ചിട്ടുള്ളവർക്കു അറിയാം എം ജി ആർ സ്റ്റൈലിൽ യേശു കാണിച്ച സ്റ്റണ്ട് ചരിത്രം അല്ല. ആയിരക്കണക്കിന് സത്യ വേദപുസ്തകങ്ങളും സത്യ സഭകളും ഉണ്ടെങ്കിലും പല ആയിരം തവണ മാറ്റി മറിച്ചു എഴുതപ്പെട്ട വേദ പുസ്തകം ദൈവത്തിൻറ്റെ വചനങ്ങൾ അതേപടി എഴുതി വച്ചിരിക്കുന്നത് ആണെന്നും ആകാശവും ഭൂമിയും ഒഴിഞ്ഞു പോയാലും വേദ പുസ്തകം നശിക്കില്ല എന്നും ഇവർ വിശ്വസിക്കുന്നു. ഇവരുടെ വീക്ഷണത്തിൽ ഡമോക്രാറ്റുകൾ സാത്താൻ ആണ്, ട്രംപ് യേശു ആണ്. ക്യാപ്പിറ്റലിൽ കുറെ കള്ളൻമ്മാർ കൂടി ട്രംപിന്റ്റെ വിജയം തട്ടി എടുത്തു. അവരെ തല്ലി ഓടിക്കേണ്ടത് അവരുടെ ക്രിസ്ത്യൻ കടമയാണ്. ജനുവരി 6 -രാവിലെ നടന്ന റാലിയിൽ ട്രംപ് ഇവരോട് പറഞ്ഞു, ''നിങ്ങൾ ക്യാപ്പിറ്റലിലേക്കു ചെല്ലുക, നമ്മുടെ വിജയം നമ്മൾ തിരികെ പിടിക്കും, ഞാനും നിങ്ങളുടെ കൂടെ ഉണ്ടാവും''. ആനന്ദ ലബ്ധിക്ക് ഇനി എന്തുവേണം. ട്രംപിന്റ്റെ വാക്കുകൾ വിശ്വസിച്ചു അവർ പോയി ക്യാപ്പിറ്റലിലേക്കു ക്യാപിറ്റൽ പിടിച്ചടക്കാൻ . യോശുവ ജെറിക്കോ പിടിച്ചെടുത്തത് പോലെ. ഇത് അതിശയോക്തി ആണെന്ന് കരുതേണ്ട. യോശുവയുടെ കഥ നോക്കാം!.
യോശുവ 6: 20 അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു. ജനം കാഹളനാദം കേട്ടു അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു ജനം ഓരോരുത്തൻ നേരെ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു''. യോശുവയുടെ കൂടെ പടച്ചട്ട ധരിച്ചു യഹോവ പടവാൾ ഏന്തി പതിനായിരങ്ങളെ അവർ കൊന്നു. ഇത് ചരിത്രം അല്ല, എന്നാൽ വിശ്വാസിക്ക് ഇതില്പരം എന്തുവേണം. ജനുവരി 5-6 ദിവസങ്ങളിൽ കൃസ്ത്യൻ മൗലിക വാദികൾ ക്യാപ്പിറ്റലിൽ വന്നതു യോശുവ ജെറിക്കോ പിടിച്ചതുപോലെ ക്യാപ്പിറ്റൽ പിടിച്ചെടുക്കുവാൻ ആണ്.
ക്രിസ്ത്യൻ മത മൗലികവാദികൾ നീളമുള്ള കാള കൊമ്പുകൾ കൊണ്ട് കാഹളം ഊതി, ആർപ്പു വിളിച്ചു ക്യാപിറ്റൽ മന്ദിരത്തിനു ചുറ്റും റാലി നടത്തി. ഇവർക്ക് പ്രോചോദനം കൊടുക്കുന്ന മറ്റു കഥകൾ ന്യായാധിപൻമ്മാരുടെ പുസ്തകത്തിൽ ഉടനീളം കാണാം. ദൈവത്തിൻറ്റെ ശബ്ദം കേൾക്കുക, തലച്ചോറിൽ എലി കയറിയതുപോലെ ദൈവം കയറി എന്ന് തോന്നുക, അശരീരി കേൾക്കുക എന്നതൊക്കെ സ്കീസോഫ്രീനിയ എന്ന മാനസിക രോഗം ആണ്. ഈ രോഗം ബാധിച്ച ഒരുവൻ ആണ് വേദ പുസ്തകത്തിലെ 'വെളിപ്പാട്' എഴുതിയത്. സ്കീസോഫ്രീനിയ ബാധിച്ച പലരുടെ കഥയാണ് ന്യാധിപൻമ്മാരുടെ പുസ്തകത്തിൽ കാണുന്നത്. യോശുവയുടെ കാല ശേഷം ഗിദെയോൻ വന്നു എങ്കിലും രാഷ്ട്രീയ അരാജകത്വം തുടർന്നു.
അപ്പോൾ ആണ് രാജാക്കൻമാരുടെ കാലം വരുന്നത്. അപ്രകാരം ട്രംപ് രാജാവിൻറ്റെ കുടുംബ തുടർച്ചയുടെ വലിയ ഒരു സാമ്രാജ്യം ആണ് ക്രിസ്ത്യൻ മത മൗലിക വാദികൾ സ്വപ്നം കണ്ടത്. ദൈവത്തിൻറ്റെ പേരിൽ എന്ത് ഹീനതയും ചെയ്യുവാൻ ഇവർ തയ്യാർ. നിങ്ങൾ ന്യായാധിപൻമ്മാരുടെ പുസ്തകം വായിക്കണം. ഇടക്കിടെ ഭയം കൊണ്ട് നിങ്ങളുടെ എല്ലുകൾ പോലും കോച്ചിമരവിക്കും. നിങ്ങളുടെ ശ്രദ്ധക്ക് ഈ ഭാഗങ്ങൾ വായിക്കുക. ന്യായ: 11: 9 യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടു: അമ്മോന്യരോടു യുദ്ധം ചെയ്യാൻ നിങ്ങൾ എന്നെ കൊണ്ടുപോയിട്ടു യഹോവ അവരെ എന്റെ കയ്യിൽ ഏല്പിച്ചാൽ നിങ്ങൾ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു..-ഇതാണ് അവരുടെ ട്രംപ്. 10 ഗിലെയാദിലെ മൂപ്പന്മാർ യിഫ്താഹിനോടു: യഹോവ നമ്മുടെ മദ്ധ്യേ സാക്ഷി നീ പറഞ്ഞതുപോലെ ഞങ്ങൾ ചെയ്യും എന്നു പറഞ്ഞു.
11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി. ജനം അവനെ തലവനും സേനാപതിയുമാക്കി- അങ്ങനെ ട്രംപ് ബൈബിൾ പൊക്കി പിടിച്ചു മത മൗലിക വാദികളുടെ ഏകാധിപതിയായി. 11: 3 നിസ്സാരന്മാരായ ചിലർ യിഫ്താഹിനോടു ചേർന്നു അവനുമായി സഞ്ചരിച്ചു.- ഇവർ ആണ് നമ്മൾ ഇന്നുകാണുന്ന ട്രംപ്ലിക്കൻസ്. ഇനി ഇവരുടെ വിശ്വസവും അന്ത്യവും നോക്കുക. '29 അപ്പോൾ യഹോവയുടെ ആത്മാവു യിഫ്താഹിൻ മേൽ വന്നു'- അതാണല്ലോ ഇവർ ട്രംപിനെ ദൈവ തുല്യൻ ആയി കാണുന്നത്. ''30 യിഫ്താഹ് യഹോവെക്കു ഒരു നേർച്ച നേർന്നു പറഞ്ഞതു: നീ അമ്മോന്യരെ എന്റെ കയ്യിൽ ഏല്പിക്കുമെങ്കിൽ 31 ഞാൻ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽനിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവെക്കുള്ളതാകും അതു ഞാൻ ഹോമയാഗമായി അർപ്പിക്കും.-
നിങ്ങൾ ശ്രദ്ധിക്കുക ഇ സ്കീസോഫ്രീനിയ രോഗിയുടെ വീട്ടിൽ ആകെയുള്ളത് ഒരു പട്ടിയും, ഏക മകളും മാത്രമാണ്. ഇനി കഥയുടെ അവസാനം നോക്കുക. - ഹോമയാഗം എന്താണ് എന്ന് നോക്കാം. പൂർണ്ണമായി ഒന്നും അവശേഷിപ്പിക്കാതെ ചുട്ട് വെറും ചാരം മാത്രമാകുന്ന ദഹനം. ഇനി ഈ വിഡ്ഢി ഒരിക്കൽ എങ്കിലും ചിന്തിച്ചോ അവൻ യൂദ്ധം ചെയ്തു തിരികെ വരുമ്പോൾ അവനെ എതിരേൽക്കുന്നതു ഒന്നുകിൽ പട്ടി, അല്ലെങ്കിൽ മകൾ മാത്രം. ഈ പുസ്തകം 60 വര്ഷങ്ങള്ക്കുമുമ്പു വായിച്ചപ്പോൾ ഉണ്ടായ ഷോക്കിൽനിന്നും ഇന്നും ഞാൻ വിമുക്തൻ അല്ല. കാരണം നോക്കുക: 32 ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധംചെയ്വാൻ അവരുടെ നേരെ ചെന്നു യഹോവ അവരെ അവന്റെ കയ്യിൽ ഏല്പിച്ചു.
33 അവൻ അവർക്കു അരോവേർ മുതൽ മിന്നീത്ത്വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.
34 എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു. അവൾ അവന്നു ഏകപുത്രി ആയിരുന്നു അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.
35 അവളെ കണ്ടയുടനെ അവൻ തന്റെ വസ്ത്രം കീറി: അയ്യോ എന്റെ മകളേ, നീ എന്റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ. യഹോവയോടു ഞാൻ പറഞ്ഞുപോയി എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.
ഇതൊക്കെ അറിഞ്ഞോ അറിയാതെയോ സ്വയം നശിക്കുക മാത്രമല്ല മറ്റുള്ളവരെയും നശിപ്പിക്കുവാനുള്ള എല്ലാ വാക്യങ്ങളും വചനം കൊണ്ട് ഉപജീവനം നടത്തുന്ന വേദ പുസ്തക തൊഴിലാളികൾക്ക് ധാരാളം ഉണ്ട്. വെളിപാട് എന്ന ഏക പുസ്തകം മതി പേടിപ്പിച്ചു, പീഡിപ്പിച്ചു, വിശ്വവാസിയെ വെറും തരികിട ആക്കുവാൻ.
പോരാ! പോരാ! നാരി മണിയുടെ തരിവള പോരാ! തരവഴി പോരാ എന്നപോലെ നോക്കുക- -എഫെസ്യർ - അദ്ധ്യായം 6: 11 പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊൾവിൻ.
12 നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.
13 അതുകൊണ്ടു നിങ്ങൾ ദുർദ്ദിവസത്തിൽ എതിർപ്പാനും സകലവും സമാപിച്ചിട്ടു ഉറെച്ചു നില്പാനും കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവ്വായുധവർഗ്ഗം എടുത്തുകൊൾവിൻ.
14 നിങ്ങളുടെ അരെക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും
15 സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം
16 കാലിന്നു ചെരിപ്പാക്കിയും എല്ലാറ്റിന്നും മീതെ ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിൻ.
17 രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്റെ വാളും കൈക്കൊൾവിൻ.
- ഇതിൻറ്റെ ആനുകാലിക വേർഷൻ ആണ് നമ്മൾ കാണാത്ത വേഷങ്ങൾ. അവർ പല രൂപത്തിൽ, വേഷത്തിൽ കേൾക്കാത്ത ശബ്ദത്തിൽ അവിടെ ക്യാപിറ്റലിനു ചുറ്റും ഉണ്ടായിരുന്നു. അവിടെ നടക്കുന്ന ദിനംപ്രതിയുള്ള അനേകം നാടകങ്ങളുടെയും പ്രകടങ്ങളുടയും പ്രഹസനങ്ങളുടെയും പൂരത്തിൽ അവരെ ആരും ശ്രദ്ധിച്ചില്ല. മെഗാ ട്രംപിസ്റ്റു ടെററിസ്റ്റുകൾ അവിടെ സംഹാര താണ്ഡവം ആടിയപ്പോൾ ഇവരെ ആരും ശ്രദ്ധിച്ചില്ല. - ഇനി തുടരണോ? -
ആൻഡ്രു.
* തുടരേണ്ടേ!- മത മൗലിക തീവ്രവാദം -അടുത്തതിൽ