ഇന്ത്യൻ - അമേരിക്കൻ നീര ടൺഠൻ വൈറ്റ് ഹൌസിലെ സുപ്രധാനമായ ബജറ്റ് ഓഫിസ് തലപ്പത്തേക്ക്. വൈറ്റ് ഹൗസ് ഓഫിസ് ഓഫ് മാനേജ്മന്റ് ആൻഡ് ബജറ്റിലേക്ക് ഇവരുടെ നിയമനസാധ്യത സംബന്ധിച്ച വാർത്തകൾ നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ഞായറാഴ്ച രാത്രി ഈ വിവരം പുറത്തായതോടെ കടുത്ത എതിർപ്പുകൾ തലപൊക്കിയിരിക്കുകയാണ്. റിപ്പബ്ലിക്കന്മാരെ പരിധിവിട്ട് വിമർശിക്കുന്ന നീരയെ ഡെമോക്രാറ്റിക് പാർട്ടിയിലെ നിഷ്പക്ഷരുടെ ഗണത്തിൽ പെടുത്താൻ കഴിയില്ല. പ്രസ്തുത സ്ഥാനത്ത് നിയമിതയായാൽ പ്രസിഡന്റിനുവേണ്ടി സർക്കാരിന്റെ മുഴുവൻ ബജറ്റ് പ്രക്രിയകളുടെ നേതൃത്വം വഹിക്കുകയും വിവിധ ഫെഡറൽ ഏജൻസികളുടെയും ഉദ്യോഗസ്ഥരുടെയും നടത്തിപ്പിനും നിയമനിർമ്മാണ ഏകോപനത്തിനായും ഭാരിച്ച ഉത്തരവാദിത്വങ്ങൾ നീര ടണ്ഠനിൽ നിക്ഷിപ്തമായിരിക്കും.
നിലവിൽ ഇടതുപക്ഷ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ്സ് തിങ്ക്-ടാങ്കിന്റെ പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ് നീര ടണ്ഠൻ.
" കയ്യും കണക്കുമില്ലാതെ റിപ്പബ്ലിക്കന്മാർക്കെതിരെ അഭിപ്രായ പ്രകടനങ്ങൾ നടത്തിയ ഒരു വ്യക്തിക്ക് , റിപ്പബ്ലിക്കൻ സെനറ്റർമാരുടെ വോട്ടുകൾ കൂടി നിയമനത്തിന് ആവശ്യമുള്ള സാഹചര്യത്തിൽ വിജയസാധ്യത തീരെയില്ല." റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കോർണിന്റെ വക്താവ് ട്വീറ്റ് ചെയ്തു.
" ബൈഡൻ ഈ പേര് തിരഞ്ഞെടുത്തത് റിപ്പബ്ലിക്കന്മാർക്ക് ഒരു മത്സരാർത്ഥിയെ തള്ളിക്കളഞ്ഞെന്ന സംതൃപ്തി നൽകിക്കൊണ്ട് മറ്റുള്ളവരെ കടത്തിവിടാൻ ആയിരിക്കും. തീർച്ചപ്പെടുത്തിയ ചില നിയമനങ്ങൾക്കിടയിൽ കുരുതിപോലെ ഒന്ന്, " റിപ്പബ്ലിക്കൻ മെജോറിറ്റി ലീഡർ മിച്ച് മക്കോനെല്ലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ജോഷ് ഹോംസ് പ്രതികരിച്ചു.
ഡെമോക്രറ്റുകൾക്ക് സെനറ്റിന്റെ നിയന്ത്രണം നേടാൻ കഴിഞ്ഞാൽ പോലും നോൺ-റിപ്പബ്ലിക്കൻ സെനറ്റർമാരിൽ നിന്നും നീരയ്ക്ക് അനുകൂലമായി ഒറ്റക്കെട്ടായൊരു പിന്തുണ ലഭിക്കാൻ ഇടയില്ല. ഹിലരി ക്ലിന്റനു വേണ്ടിയുള്ള ക്യാമ്പെയ്നിൽ പ്രവർത്തിക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായിരുന്ന സെനറ്റർ ബെർണീ സാണ്ടേഴ്സിനോടും രൂക്ഷമായ ഭാഷയിൽ നീര എതിർത്തിട്ടുണ്ട്.
ടണ്ഠൻ നിയമിതയായാൽ, അവർക്ക് ബജറ്റ് കാര്യങ്ങൾക്ക് കോൺഗ്രസുമായി പൂർണമായി ഇടപെടേണ്ടതുണ്ട്. നിഷ്പക്ഷത പാലിക്കുന്നവർക്കേ അത് സാധ്യമാകൂ.
"ട്രംപിന്റെ പ്രവർത്തനങ്ങളും വാക്കുകളും രാജ്യത്തെ കീറിമുറിക്കുകയാണ് . അത് വന്നു വീഴുന്നത് ഇരുപാർട്ടികളിലെയും ഗവണ്മെന്റ് അധികാരികളുടെ മേലാണ്. ജനങ്ങൾ അദ്ദേഹത്തിന് ചെവി കൊടുക്കരുത്." ട്രംപിനെതിരെ ടണ്ഠൻ പറഞ്ഞിരുന്ന വാക്കുകളാണിത്.
യേലിൽ നിന്ന് നിയമബിരുദം നേടിയിട്ടുള്ള ടണ്ഠൻ, മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ പ്രചാരണത്തിൽ സജീവമായിരുന്നു. അതിലൂടെയായിരുന്നു അവരുടെ വൈറ്റ് ഹൗസ് പ്രവേശനം. ഹിലരി ക്ലിന്റന്റെ ഉപദേശകയും ആഭ്യന്തര നയങ്ങളുടെ അസ്സോസിയേറ്റ് ഡയക്ടറുമായിരുന്നു അന്ന്.
ടണ്ഠൻ ഡെപ്യൂട്ടി ക്യാമ്പയിൻ മാനേജർ ആയിരുന്ന ഇലക്ഷനിൽ വിജയം നേടിയാണ് ഹിലരി സെനറ്റിൽ എത്തുന്നത്. തുടർന്ന്, നീരയെ അവരുടെ ലെജിസ്ലേറ്റീവ് ഡയറക്ടർ ആക്കി. ഹിലരി ക്ലിന്റനെ പ്രസിഡൻഷ്യൽ സ്ഥാനത്ത് മത്സരിക്കാൻ ഉപദേശം കൊടുത്തതും നീര ടണ്ഠൻ ആയിരുന്നു. അവർ വിജയിച്ചിരുന്നെങ്കിൽ , വൈറ്റ് ഹൗസിലെ ഉയർന്ന ഒരു തസ്തിക നീരയ്ക്ക് ലഭിക്കുമായിരുന്നു.
ഒബാമയുടെ കാലയളവിൽ ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസിന്റെ മുതിർന്ന ഉപദേശകയായും പ്രവർത്തന പരിചയമുണ്ട്.
ഒബാമയുടെ മുൻ കൗൺസിലർ ജോൺ പോഡസ്റ്റയുടെ ഇമെയിലുകൾ ഹാക്ക് ചെയ്യപ്പെട്ടപ്പോൾ, നീരയുടെ ചില മെയിലുകൾ വിവാദങ്ങൾക്ക് വഴി വച്ചു. പല പ്രമുഖ രാഷ്ട്രീയക്കാരെയും കുറിച്ച് ടണ്ഠൻ നടത്തിയ മൂർച്ചയുള്ള അഭിപ്രായപ്രകടനങ്ങൾ വെളിപ്പെട്ടത് അവർക്ക് നാണക്കേടുണ്ടാക്കി. സഭ്യമല്ലാത്ത സംഭാഷണങ്ങളും ഇതിൽപ്പെടും.
സി എ പി യിൽ ലഭിച്ച പരാതി കൈകാര്യംചെയ്യുമ്പോൾ , ലൈംഗീകാതിക്രമണത്തിനും പീഡനത്തിനും ഇരയായ വ്യക്തിയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരിലും നീര ടണ്ഠൻ വിമർശനങ്ങൾ നേരിട്ടിരുന്നു.