ട്രംപ് ഭരണകൂടം കഴിഞ്ഞ നാലു വർഷക്കാലമായി പിന്തുടർന്ന കുടിയേറ്റ വിരോധം നിറഞ്ഞ നയങ്ങളുമായി താരതമ്യം ചെയ്‌താൽ പ്രസിഡന്റ് ഇലക്ട് ജോ ബൈഡന്റെ പദ്ധതികൾക്ക് അജഗജാന്തരമുണ്ട്. ട്രംപ് ആവിഷ്കരിച്ച ഹാനികരമായ പദ്ധതികൾ നിർത്തലാക്കുന്ന രീതിയിലാണ് ബൈഡൻ കാര്യങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ബൈഡൻ-ഹാരിസ് സഖ്യം അധികാരത്തിലെത്തുന്ന ആദ്യ ദിവസം മുതൽ തന്നെ ട്രംപ് മുന്നോട്ടുവച്ച വിവാദ നയങ്ങളെ പൊളിച്ചെഴുതുമെന്ന് കരുതുന്നവരുണ്ട്. അത് എത്ര മാത്രം ശരിയെന്നു കണ്ടറിയണം.
ബൈഡൻ മുന്‍ഗണന നൽകുന്ന പ്രധാന കാര്യങ്ങൾ ഇവയാണെന്നു കരുതപ്പെടുന്നു. ഡീഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (ഡി എ സി എ) , ടെംപററി പ്രൊട്ടക്ടഡ് സ്റ്റാറ്റസ് (ടി പി എസ്) എന്നിവയുടെ പുനസ്ഥാപനം
ഡി എ സി എ യോട് പ്രാരംഭഘട്ടം മുതൽ ട്രംപ് ഭരണകൂടം ക്രൂരമായ സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഏഴു ലക്ഷത്തോളം യുവാക്കളുടെ ജീവിതമാണ് അനിശ്ചിതത്വത്തിൽ തുടരുന്നത്. താൻ പ്രസിഡന്റായാൽ അവർക്ക് സ്ഥായിയായ സുരക്ഷ ഉറപ്പാക്കുന്ന ബിൽ കോൺഗ്രസിൽ അയയ്ക്കുമെന്ന് ബൈഡൻ മുൻപേ വാഗ്ദാനം ചെയ്തിരുന്നു. രേഖകളില്ലാതെ നന്നേ ചെറുപ്പത്തിൽ അമേരിക്കയിലെത്തിയവരെ സംരക്ഷിക്കുന്നതിന് പ്രസിഡന്റ് ഒബാമ ആണ് ഡി.എ.സി.എ. കൊണ്ട് വന്നത്
അരക്ഷിതാവസ്ഥ തുടരുന്ന രാജ്യങ്ങളിലേക്ക് ആളുകളെ മടക്കി അയയ്ക്കാതിരിക്കുകയാണ് ടി പി എസിന്റെ ലക്‌ഷ്യം.
യു എസ് അസൈലം സിസ്റ്റം പുനഃസ്ഥാപനം. അഭയാർഥികളായി അമേരിക്കയിലെത്തിയവരുടെ സ്വപ്‌നങ്ങൾ ശിഥിലമാക്കിക്കൊണ്ടുള്ള നയങ്ങളായിരുന്നു ട്രംപിന്റേത്. അഭയം തേടുന്നതിൽ പലവിധ പരിമിതികളും എഴുതിച്ചേർക്കുകവഴി അവരുടെ ജീവിതങ്ങൾ ദുഷ്കരമായി തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ സംരക്ഷണ പെരുമാറ്റച്ചട്ടം അനുസരിച്ച് ആയിരക്കണക്കിന് അഭയാർത്ഥികളാണ് യു എസ് കോടതിയിൽ നിന്നുള്ള വിചാരണ കാത്ത് മെക്സിക്കോയിൽ കഴിയുന്നത്. അവരിൽ പലരും അക്ഷമരായി കൊലയും കൊള്ളയും നടത്തിത്തുടങ്ങി.
അഭയം ലഭ്യമാകുന്നതിന്റെ മാനദണ്ഡങ്ങൾ മാറിയത് കനത്ത വെല്ലുവിളിയായി. സംഘർഷത്തിനും ലിംഗാധിഷ്ഠിത ആക്രമത്തിനും ഇരയായവർക്ക് യോഗ്യത നഷ്ടപ്പെട്ടു. ഈ പെരുമാറ്റച്ചട്ടത്തിൽ ഭേദഗതി കൊണ്ടുവരാനാണ് ബൈഡന്റെ ശ്രമം.
ദിനംപ്രതി അഭയംതേടി യു എസ് -മെക്സിക്കൻ അതിർത്തിയിൽ എത്തുന്നവരുടെ എണ്ണം ട്രംപ് പരിമിതപ്പെടുത്തിയിരുന്നു. അഭയാർത്ഥികൾക്ക് അഭയകേന്ദ്രങ്ങൾ ഒരുക്കുകയും അഭയാർത്ഥി സഹായ ഏജൻസികളും ലാഭരഹിത സംഘടനകളും സ്ഥാപിക്കുകയും അവശ്യസൗകാര്യങ്ങൾ നൽകുകയും ബൈഡന്റെ പദ്ധതികളിൽ ചിലതാണ്.